Monday, October 09, 2006

ഒരു ബാച്ചിലറുടെ വിനോദയാത്ര.

തികച്ചും സാധാരണമായ ഒരു ഞായറാഴ്ച. പതിവ് പോലെ പത്ത് മണിയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ബാച്ചിലറായത് കൊണ്ട് രക്ഷപ്പെട്ടു. രാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകാന്‍ ആരും നിര്‍ബന്ധിക്കില്ലല്ലോ. രാവിലത്തെ ബ്രേക്ക്ഫാസ്റ്റും ഉച്ചയ്ക്ക് ഊണിന്റെ കുടെ തട്ടാനുള്ള സിദ്ധി ഈശ്വരന്‍ തന്നിട്ടുള്ളതിനാല്‍ ഉറക്കം രാവിലെ മുടങ്ങുകയുമില്ല. വേറെ ആരുടേയും വിശപ്പിനെക്കുറിച്ച് വേവലാതിയും വേണ്ടല്ലോ, ഞാന്‍ ഒറ്റയ്ക്കല്ലേ.

പതുക്കെ എഴുന്നേറ്റ് പല്ലുതേച്ച് പേപ്പറുമായി വന്നിരുന്നു വായന തുടങ്ങി. പതുക്കെ വായിച്ച് തീര്‍ക്കാം, ഉച്ച വരെ സമയമുണ്ട്. ബാച്ചിലറായത് കൊണ്ട് ഇന്നത്തെ പരിപാടികള്‍ പറഞ്ഞ് ആരും സ്വൈര്യം കെടുത്തില്ലല്ലോ. ഷോപ്പിങ്ങും സിനിമയും ഒന്നും മനസ്സമാധാനഘാതകര്‍ ആകില്ലെന്നുറപ്പ്. രാവിലത്തെ ചായ കുടി നിര്‍ബന്ധമല്ലാത്തതിനാല്‍ ഉറക്കത്തിന്റെ ആലസ്യം വിടാതെയിരിക്കാനും പറ്റി. പത്രം വായിച്ച് കൊണ്ടിരിക്കുമ്പോഴാണ് കൂടെത്താമസിക്കുന്നവന്റെ ചോദ്യം. “ഏടാ, നമുക്ക് ബൈക്കുമെടുത്ത് ഒന്ന് മൈസൂര്‍ വരെ പോയി കറങ്ങി വന്നാ‍ലോ”.

ഒന്നാലോചിച്ചു. കൊള്ളാം, നല്ല ഐഡിയ. ബാച്ചിലറായത് കൊണ്ട് ആരോടും സമ്മതം ചോദിക്കാനില്ല. ഒന്നും ഒരുങ്ങാനില്ല, കിട്ടിയ വസ്ത്രമുടുത്ത് അങ്ങോട്ടിറങ്ങിയാല്‍ മതി. ബൈക്കിന്റെ ബ്രേക്ക് മോശം, ടയറും പഴയതായതിനാല്‍ ചെറുതായി തെന്നാറുമുണ്ട്. ആര്‍ക്ക് ചേതം, അതിനനുസരിച്ച് ഓടിച്ചാല്‍ മതിയല്ല്ലോ. ഒന്നു വീണാല്‍ തന്നെ അധികം ആപത്തൊന്നും വരുത്താതെ വീഴാന്‍‍ ഇത്ര നാളത്തെ ബൈക്കോടിക്കല്‍ പരിശീലനം വഴി പഠിച്ചിട്ടുണ്ട്. തൊലി ഇത്തിരി പോയാലും പേടിക്കാനെന്തിരിക്കുന്നു, അതൊക്കെ ശീലമായതല്ലേ; കരയാതിരിക്കാന്‍ നന്നായി അറിയാം. കൂടെ സ്ത്രീകള്‍ ഉണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ.

ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് നൂറ്റിഅന്‍പത് കിലോമീറ്ററാണ് ദൂരം. കത്തിച്ച് വിട്ടാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ എത്താവുന്നതേയൂള്ളൂ. പക്ഷെ ഇത്ര നേരം ബൈക്കിലിരിക്കാന്‍ ദൂരയാത്ര ശീലമില്ലാത്തവര്‍ക്കും പെണ്‍കുട്ടികള്‍ക്കും ബുദ്ധിമുട്ടാകും. കഴുത്തും നടുവും വേദനയുടെ കേളീയരങ്ങാവാന്‍ ഇത് ധാരാളം. പക്ഷെ ഞങ്ങളുടെ കൂടെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ. പിന്നെന്ത് പേടിക്കാന്‍. രാത്രി വരാന്‍ വൈകിയാലോ? ആണ്‍കുട്ടികളായത് കൊണ്ട് അതും പ്രശ്നമല്ല. പോരാണ്ട്, രണ്ടാള്‍ക്കും കാഴ്ച അത്ര പോര. വര്‍ണ്ണാന്ധതയുമുണ്ട്, രാത്രിയുള്ള ഓടിക്കല്‍ ബുദ്ധിമുട്ടാണ്. ഓ. പിന്നെ, അതൊക്കെ ആരു നോക്കുന്നു.

അങ്ങിനെ മൈസൂറ് യാത്രയ്ക്ക് അരങ്ങൊരുങ്ങി. രണ്ട് കൂട്ടുകാരെക്കൂടെ വിളിച്ച് വരുത്തി രണ്ട് ബൈക്കുകളിലായി ഞങ്ങള്‍ യാത്രയായി.

ആദ്യ മുപ്പത് കിലോമീറ്ററുകളോളം വഴിയില്‍ തിരക്കുണ്ടായിരുന്നു. ബാംഗ്ലൂര്‍ സിറ്റിയുടെ ട്രാഫിക്ക് ഒഴിഞ്ഞ് കിട്ടാന്‍ അത്രദൂരം പോകേണ്ടി വന്നു. പറയാന്‍ വിട്ടു, ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് ഇപ്പോള്‍ നാലുവരിപ്പാതയാണ്. ഇപ്പോള്‍ ഉത്ഘാടനം ചെയ്തതേ ഉള്ളൂ എന്നതിനാല്‍ കുണ്ടും കുഴിയും ഒന്നും ഇല്ലാത്ത വളരെ നല്ല റോഡ്. ട്രാഫിക്കും കുറവ്, ആള്‍ത്താമസം കുറഞ്ഞ പ്രദേശങ്ങളായതിനാല്‍ റോഡ് മുറിച്ച് കടക്കുന്നവരും കവലകളും തീരെ ഇല്ല. ഒരു ബൈക്ക് യാത്രയ്ക്ക് ഇതിലും കൂടുതല്‍ എന്ത് വേണം. എന്റെ ബൈക്കിന്റെ സ്പീഡോമീറ്റര്‍ ഇന്നു വരെ പോയിട്ടില്ലാത്ത അറ്റത്തേക്ക് നീങ്ങിത്തുടങ്ങി.

പിറകേ ഇരുന്നത് എന്റെ കൂട്ടുകാരന്‍ ആയിരുന്നതിനാല്‍ ഈ വേഗതയില്‍ അവന്‍ നിലവിളിച്ചില്ല. വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടില്ല, ദൈവത്തെ പ്രാര്‍ത്ഥിച്ച് എന്റെ മനോവീര്യം കളഞ്ഞില്ല. ബാച്ചിലേര്‍സ് ആയതിന്റെ ഗുണം ആ യാത്രയിടെ രസം കൂട്ടി, സ്പീഡും. 125 സി.സി. മാത്രമുള്ള എന്റെ ബൈക്ക് ആദ്യമായി നൂറ്‌‍ കിലോമീറ്റര്‍ പെര്‍ അവറിനു മുകളില്‍ കുതിക്കാന്‍ തുടങ്ങി.

പ്രാതല്‍ കഴിക്കാതിരുന്നതിന്റെ ക്ഷീണം തോന്നിത്തുടങ്ങിയപ്പോള്‍ വഴിയില്‍ കണ്ട ചെറിയ ഒരു ഹോട്ടലില്‍ കയറി. ജനവാസമുള്ള സ്ഥലമല്ലാത്തതിനാല്‍ ഹോട്ടലുകള്‍ നന്നേ കുറവ്. അവിടെ കഴിക്കാനായി‍ പൂരി മസാല മാത്രം. അതെങ്കില്‍ അത്, ബാച്ചിലേര്‍സായ ആണ്‍പിള്ളേര്‍ക്ക് കൊളസ്റ്റ്രോളിനെക്കുറിച്ചും മുഖത്തെ എണ്ണമയത്തെക്കുറിച്ചും പേടിക്കേണ്ടല്ലോ. പ്രതീക്ഷിച്ചത് പോലെ എണ്ണയില്‍ കുതിര്‍ന്ന ഒരു പൂരി തന്നെ കിട്ടി. രുചി പ്രശ്നമല്ലാത്തതിനാല്‍ എല്ലാവരും നന്നായി അത് അകത്താക്കി.

ഭക്ഷണം കഴിഞ്ഞ് ഒന്ന് മൂത്രമൊഴിക്കാന്‍ നോക്കുമ്പോള്‍ അവിടെ മൂത്രപ്പുര ഇല്ല. അതിനെന്താ, നമുക്ക് ലോകം മുഴുവന്‍ മൂത്രപ്പുര അല്ലേ. ഒരു ചെറിയ മറ നോക്കി കാ‍ര്യം സാധിച്ചു. പെണ്‍കുട്ടികള്‍ മറ്റോ കൂടെ ഉണ്ടായിരുന്നെങ്കില്‍ ചുറ്റിപ്പോയേനേ.

വീണ്ടും യാത്ര തുടര്‍ന്നു. മൈസൂരില്‍ എത്തിയപ്പോള്‍ സമയം രണ്ടര. ഭക്ഷണം കഴിക്കാന്‍ വൈകിയതിനാല്‍ ആരും പ്രശ്നമുണ്ടാക്കിയില്ല, നമുക്ക് നമ്മുടെ ഫിഗറിനെക്കുറിച്ചോ കോമ്പ്ലെക്ഷനെക്കുറിച്ചോ പേടിച്ച് ശീലമില്ലല്ലോ. വിശന്നിരിക്കാന്‍ ഒരു മടിയുമില്ലതാനും. മൈസൂരിലെത്തി ഊണിന് വക തപ്പി. ഞായറാഴ്ചയായതിനാല്‍ മിക്ക കടകളും തുറന്നിട്ടില്ല. കുറേ അന്വേഷിച്ചപ്പോള്‍ ഒരു ചെറിയ കട കണ്ടു പിടിച്ചു. നല്ല തിരക്ക്. ഒരു വൃത്തിയും വെടിപ്പും ഇല്ല. ഒരു പെണ്‍കുട്ടിയും കയറില്ല ആ സ്ഥലത്ത്, ഞങ്ങള്‍ക്ക് ആ പ്രശ്നമില്ലല്ലോ. അകത്ത് കയറി ഞങ്ങള്‍ ഊണ് കഴിച്ചു. രുചി വളരെ മോശം, എങ്കിലും വിശപ്പ് കാരണം കഴിക്കാതിരിക്കാനും വയ്യ. അങ്ങിനെ ബാച്ചിലര്‍കളരിയിലെ ആശാനെ മനസ്സില്‍ ധ്യാനിച്ച് മനസ്സില്ലാമനസ്സോടെ അത് കഴിച്ചു.

അതിനുശേഷം മൈസൂര്‍ കൊട്ടാരം കാണാന്‍ ഇറങ്ങി. പക്ഷെ അവിടെ ദസറ ആഘോഷങ്ങളുടെ ഭാഗമായ ഭീമന്‍ ക്യൂ. തിക്കും തിരക്കും ഒന്നും പറയണ്ട. പെണ്‍കുട്ടികളെക്കൊണ്ട് ആ തിരക്കിനകത്തേക്ക് കയറിയാല്‍ ആകെ പുലിവാലാകുമെന്ന് ഉറപ്പ്. എങ്കിലും ആ ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞങ്ങളും നിന്നില്ല. കൊട്ടാരം ഒഴിവാക്കി അവിടുന്ന് അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ചാമുണ്ടി മലകളിലേക്ക് യാത്രയായി ഞങ്ങള്‍.

മലയുടെ ചുരങ്ങള്‍ കയറുമ്പോഴും ബൈക്കിന്റെ സ്പീഡോമീറ്റര്‍ യാതൊരു മന്ദഗതിയും കാണിച്ചില്ല. അപകടകരമായിത്തന്നെ ഞങ്ങള്‍ വളവുകള്‍ വീശിയെടുത്തും, ആ വീതികുറഞ്ഞ റോഡില്‍ എതിരേ വരുന്ന ബസ്സുകള്‍ക്കിടയിലൂടെ പാഞ്ഞും മല അതിവേഗം ഓടിച്ച് കയറി. മുകളില്‍ ചെന്ന് അമ്പലമൊക്കെ കണ്ട് അവിടെ വന്ന പെണ്‍പിള്ളേരെ ഒക്കെ വായ്‌നോക്കി തിരിച്ചിറങ്ങാന്‍ തുടങ്ങി. അവിടെ ഉണ്ടായിരുന്ന അസംഖ്യം പൊട്ട്, ചീപ്പ്, കുപ്പിവള, കണ്ണാടി കടകള്‍ കയറി ഇറങ്ങാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നുവല്ലോ.

തിരിച്ച് വരുന്ന വഴി ഞങ്ങള്‍ കറഞ്ഞി തടാകത്തിനു ചുറ്റുമുള്ള ഉദ്യാനം കാണാന്‍ പോയി. വൃന്ദാവന്‍ കുറേയേറെ തവണ കണ്ടിട്ടുണ്ടായിരുന്നതിനാലാണ് അതൊഴിവാക്കി ഞങ്ങള്‍ ഇവിടെപ്പോയത്. ഇതിനകത്തുള്ള പൂമ്പാറ്റകളുടെ പാര്‍ക്ക് കാണാന്‍ ഒന്നര കിലോമീറ്റളോളം നടക്കണം. ഇത്രയും ബൈക്ക് ഓടിച്ച് തളര്‍ന്നിരിക്കുന്ന ഞങ്ങള്‍ അത്ര നടക്കണോ എന്ന് ശരിക്കും ആലോചിച്ചു. വീണ്ടും മൂന്നില്‍ക്കൂടുതല്‍ മണിക്കൂര്‍ വണ്ടി ഓടിക്കാനുള്ളതാണെന്നതും ഓര്‍ക്കേണ്ടതുണ്ടല്ലോ. എങ്കിലും സംഘത്തില്‍ പെണ്‍കുട്ടികള്‍‍ ഇല്ലാതിരുന്നതിനാല്‍ അത്ര ദൂരം നടക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഒന്നര കിലോമീറ്റര്‍ നടന്ന് അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ആറ് മണിക്ക് ആ പാര്‍ക്ക് അടയ്ക്കുമെന്ന്. നടന്നതത്രയും വെറുതേയായി. എങ്കിലും അത് ഒരു രസമായി തന്നെ ഞങ്ങള്‍ കണ്ടു. ഒന്നര കിലോമീറ്റര്‍ ഞങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് തിരിച്ചും നടന്നു. ആരോഗ്യമുള്ളവരാണ് എല്ലാവരും എന്നത് രക്ഷയായി. വല്ല പെണ്‍പിള്ളേരും ആയിരുന്നെങ്കില്‍ കിടന്നു പോയേനേ.

അപ്പോഴേക്കും ആറര ആയിരുന്നു. ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. രാത്രിയായതിനാല്‍ പൊടിയും തണുപ്പും വളരെ കൂടുതലായിരുന്നു. പോരാണ്ട് പ്രാണികളുടെ ശല്യവും. എങ്കിലും വേഗതയുടെ കാര്യത്തില്‍ ഒരു വിട്ടുപോക്കിന് ഞങ്ങള്‍ തയ്യാറായിരുന്നില്ല. വന്ന വേഗതയില്‍ തന്നെ ഞങ്ങള്‍ തിരിച്ചും പോന്നു. നാലുവരിപ്പാതയായിരുന്നതിനാല്‍ എതിരേ വരുന്ന വണ്ടികളുടെ ലൈറ്റ് കണ്ണിലടിക്കുന്നുണ്ടായിരുന്നില്ല. എന്നാലും ബാംഗ്ലൂരിലേക്ക് ഞങ്ങളുടെ അതേ ദിശയില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്ന ബസ്സ്, ലോറി, കാറുകള്‍ മുതലായവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ ഗൌനിച്ചില്ല.

വൈകീട്ടെപ്പോഴോ വഴിയില്‍ കണ്ട ഹോട്ടലില്‍ നിന്ന് അത്താഴവും കഴിച്ചപ്പോള്‍ മാത്രം ബൈക്കിന് കുറച്ച് നേരത്തേക്ക് വിശ്രമം കിട്ടി. അല്ലാത്തപ്പോള്‍ മുഴുവന്‍ മരണക്കിണറില്‍ ഓടിക്കുന്നതുപോലെ അപകടം മുന്നില്‍ക്കണ്ടിട്ടും പതറാതെ, അത്യാഹിതങ്ങളില്‍ നിന്ന് ചിലപ്പോള്‍ തലനാരിഴയ്ക്കൊഴിവായിക്കൊണ്ടും, ഇരുട്ടത്ത് കാണാതെ പോകുന്ന ഹമ്പുകളില്‍ ചാടിച്ച് കൊണ്ടും ഞങ്ങള്‍ ഒരു റോളര്‍ക്കോസ്റ്റര്‍ യാത്ര പോലെ ഈ സവാരി ആസ്വദിച്ചുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ തണുപ്പ് കാരണം വിറച്ചിട്ട് കണ്ണ് തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിയെങ്കിലും അതൊന്നും വണ്ടിയുടെ വേഗത കുറയ്ക്കാന്‍ നിമിത്തമായില്ല. എന്നിട്ടവസാനം, പോകുമ്പോള്‍ എടുത്തതിനേക്കാള്‍ കുറഞ്ഞ സമയമെടുത്ത് പത്ത് മണിയോടെ ബാംഗ്ലൂരിലെത്തി ഞങ്ങള്‍ ടി.വിയും കണ്ട് അത്യാവശ്യം പിന്മൊഴികളും വായിച്ച്, വന്ന മെയിലുകള്‍ക്ക് മറുപടിയും കൊടുത്ത് പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

ബാച്ചിലര്‍ ആയത് കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സുഖങ്ങള്‍, എന്തെല്ലാം രസകരമായ അനുംഭവങ്ങള്‍‍, എന്തെല്ലാം ആസ്വാദ്യകരമായ യാത്രകള്‍. ബാച്ചിലര്‍ഹുഡ് ഒരു വരം തന്നെ, സംശയമില്ല.

76 comments:

രാജേഷ് പയനിങ്ങൽ said...

ഉഗ്രന്‍ അവതരണം.
ഇതുപോലുള്ള യാത്രകള്‍ ബാച്ചിലേഴ്സിന് മാത്രമേ സാധിക്കു.
പ്ലാന്‍ ചെയ്യാതെ, കാബിനില്‍ ഇരുന്ന് ഉള്ള നാട്ടില്‍ പോക്കും അതുപോലെ തന്നെ.
പിക്കാസയില്‍ ഫോട്ടൊകള്‍ കണ്ടു.
(ഒരു ഇമ്പിറ്റേഷന്‍ തരൂ.)
rpjraj@gmail.com

Unknown said...

ശ്രീജീ,
ഇത് നീ ആര്‍ക്കെതിരെ എഴുതിയതാണ് മോനേ? പെണ്ണുങ്ങളെ കുറ്റം പറയുന്നത് ഒരു ബാച്ചിലര്‍ക്ക് ഒട്ടും നല്ലതല്ല. കല്ല്യാണം കഴിച്ചാലേ കുഴപ്പമുള്ളൂ. അല്ലാതെ പെണ്‍കുട്ടികളുമൊത്ത് കറങ്ങാന്‍ പോയത് കൊണ്ടോ ബൈക്കില്‍ കയറിയത് കൊണ്ടോ കുഴപ്പമുണ്ടോഡേയ്? (ഇല്ല എന്ന് പറയഡേയ്..മാനം കളയല്ലേഡേയ്..പ്ലീസ്):-)

പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി. ഇത് ഓവറാ‍യില്ലേ എന്നൊരു സംശയം. ;-)

ലിഡിയ said...

അല്ല ദില്‍ബു ചോദിച്ച ന്യായമായ സംശയം എനിക്കും തോന്നി.ആരെയാ ജിത്തേ ഈ കുറ്റം പറഞ്ഞിരിക്കുന്നേ..
അതേ ഒരു കാര്യം നല്ല മനസ്സോടേ പറഞ്ഞ് തരാം,പെണ്ണ് കെട്ടിയവരെ കളിയാക്കുന്ന പേരില്‍ പെണ്‍കുട്ടികളെ കളിയാക്കിയാലേ പേരിന് പോലും വാങ്ങികൊടുക്കുന്ന ഐസ്ക്രീം തിന്നാന്‍ ഒരു പെണ്ണിനെ കൂട്ട് കിട്ടില്ലാട്ടോ..

ഒരു നല്ല സുന്ദരികൊച്ചിനേം പിന്നില്‍ വച്ച് അടിച്ച് പൊളിച്ച് സ്വകാര്യങ്ങളും പറഞ്ഞ് ബൈക്കില്‍ പോവുക.വിശക്കുമ്പോള്‍ വഴിവക്കത്തുള്ള കടയില്‍ മുട്ടിയുരുമ്മിയിരുന്ന് ഒരു പാത്രത്തില്‍ നിന്ന് കഴിക്കുക,വൃന്ദാവനിലെയോ ലാല്‍ബാഗിലെയോ ഒരു മരചുവട്ടില്‍ നിന്ന് പല ബോഗുകഥകള്‍ പറഞ്ഞ് അവളുടെ കണ്ണില്‍ വിടരുന്ന ആരാധനാ ഭാവം കണ്ട് നെഞ്ച് വിരിച്ച് നില്‍ക്കുക..

കഷ്ടം ജിത്തേ..ഇതൊന്നും നിനക്ക് പറഞ്ഞിട്ടില്ല.കഷ്ടം..

:-) (പെണ്‍കുട്ടികളെ പറഞ്ഞതിന് പകരം വീട്ടിയതാ.,ബാക്കിയുള്ളവരെ ഇപ്പോ പറഞ്ഞ് വിടാം)

-പാര്‍വതി.

അനംഗാരി said...

ദില്‍ബൂ പറഞ്ഞത് ശരി. ബാച്ചിലര്‍ ആയാല്‍ പെണ്‍പിള്ളാരുടെ കൂടെ, ഏതവളുടെ കൂടെയും പോകാം. നാട്ടുകാരും, പോലീസും, തരുന്നത് രണ്ടും കൈയ്യും നീട്ടി വാങ്ങണം അത്ര തന്നെ.
ശ്രീജിയേ, ഇങ്ങനെ എത്രനാള്‍ ബാച്ചിലര്‍ ക്ലബ്ബില്‍ കാണും?.

ഓ:ടോ: ഇപ്പോഴല്ലെ, ലെവന്‍ ബാച്ചിലര്‍ ആയി തുടരുന്നതിന്റെ രഹസ്യം പിടികിട്ടിയത്.

sreeni sreedharan said...

ശ്രീജിത്തേ സത്യം പറ ആരാ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി...
എനിക്ക് മനസിലായ്...ഗൊച്ച് ഗള്ളാ ;)

Adithyan said...

ശ്രീജിത്തേ നൊസ്റ്റാള്‍ജിയാ‍ാ‍ാ‍ാ :(

ഹോ എത്ര തവണ ചെയ്തിരിക്കുന്നു. വീക്കെന്‍ഡ് ഉച്ചയാവും മിക്കവാറും എണീകുമ്പോ. ആരേലും പ്ലാന്‍ ഇടും, “ഡാ നമ്മക്ക് മൈസൂറില്‍ ഒന്ന് പോയി ശ്യാമയെ കണ്ടിട്ട് വന്നാലോ?”, അല്ലെങ്കില്‍ “ഡാ നന്ദിഹിത്സില്‍ പോകാം” എല്ലാരും കൂടെ വണ്ടീം എടുത്ത് ഇറങ്ങും... ഹോ...

പിന്നെ ദില്‍ബന്‍ പറഞ്ഞപോലെ നമ്മള്‍ പെണ്‍കുട്ടികളെ കുറ്റം പറയണ്ട ആവശ്യം ഇല്ലല്ലോ... അടുത്ത കഥ, ഒരു ശനിയാഴ്ച ഉച്ചയോടെ അവളേ പി.ജി-യില്‍ നിന്ന് പിക്ക് ചെയ്ത്, കൈരളിയില്‍ പോയി ഊണും കരിമീനും കഴിച്ച്, അതു കഴിഞ്ഞ് ലാല്‍ ബാഗില്‍ പോയി ആ തണലില്‍ കിടന്ന്, പിന്നെ തിരിച്ച് ഫോറത്തില്‍ വന്ന് ഒരു സിനിമയും കണ്ട് അവളെ തിരിച്ച് കൊണ്ടേ വിടുന്ന കഥ ആയിക്കോട്ടേ...

നമ്മള്‍ ബാച്ചിലേഴ്സിനാവുമ്പോ ഓപ്‌ഷന്‍സ് ഒരുപാടുണ്ടല്ലോ... യാത് ;)

Kumar Neelakandan © (Kumar NM) said...

പോസ്റ്റൊക്കെ നല്ല രസമുണ്ട്.
പക്ഷെ ഈ അവസാനം പറഞ്ഞ
“പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.“ എന്നതുമാത്രം ദഹിച്ചില്ല.

ശ്രീജീ മോനേ നിങ്ങടെ ഒക്കെ സമയംവളരെ മോശമാണ്. സ്വന്തം വാക്കുകള്‍ വാക്കത്തികളായി തിരികെവരുന്ന ടൈം ആണിത്.


ഞാന്‍ ആ പറഞ്ഞ കര്‍മ്മങ്ങളും ചെയ്തു ഈ ചിത്രവും വേഗം ഇവിടെ പതിക്കൂ.

അലിഫ് /alif said...

"പോരാണ്ട്, രണ്ടാള്‍ക്കും കാഴ്ച അത്ര പോര. വര്‍ണ്ണാന്ധതയുമുണ്ട്" ‘കളേര്‍സി‘ നെ നോക്കി നോക്കി കളര്‍ബ്ലൈന്‍ഡ്‌നെസ്സ് പിടിച്ച ശ്രീകുട്ടാ, പെണ്‍കുട്ടികള്‍ക്കെതിരെ എന്തിനുള്ള പുറപ്പാടാണ്..? ഇത്രയും സെല്‍‌ഫ് ഗോളുകള്‍ ലോക ഫുട്ബാള്‍ ചരിത്രത്തിലുമില്ല..കൂട്ടുകാരന്‍ ദില്‍ബുവിനു പോലും ചമ്മലായില്ലേന്നൊരു സംശയം. ബാച്ചിലേര്‍സ് പെണ്‍കുട്ടികളെ ഇത്രയും വെറുക്കുന്നുവോ..? എന്റെയൊക്കെ ബാച്ചിലര്‍കാലം എത്ര സുന്ദര സുരഭിലമായിരുന്നു; അതുകൊണ്ടാവണം ഇപ്പോഴും അതേ മനസ്‌സോടെ കുടുംബജീവിതവും ആസ്വദിക്കാനാവുന്നത്..

krish | കൃഷ് said...

പക്ഷേ ഞങ്ങളുടെ കൂടെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ. ഞങ്ങളുടെ കൂടെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ. ഇത്‌ ഇങ്ങനെ ആവര്‍ത്തിച്ച്‌ പറയുന്നത്‌ മനസ്സിലായി. (കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ മനസ്സ്‌ പറയുന്നു.. അല്ലേ)
കണ്ടതും കിട്ടിയതുമെല്ലാം കഴിച്ച്‌ വയറ്‌ ചീത്തയായി അസുഖം വരാതിരിക്കാനും, ബൈക്ക്‌ ഓവര്‍സ്പീടില്‍ ഓടിച്ച്‌ അപകടം സംഭവിക്കാതിരിക്കണുമായി ഒരു "കണ്ട്രോള്‍" വേണമല്ലോ. സംഗതി പിടികിട്ടി.. ആരെങ്കിലും ഈ കാര്യം ഒന്ന് വീട്ടില്‍ അവതരിപ്പിച്ചാല്‍ കാര്യം എളുപ്പമായി.. കൊള്ളാം.
സംഗതി ഏല്‍ക്കുന്ന മട്ടുണ്ട്.

Sreejith K. said...

പെണ്‍കുട്ടികളുടെ കൂടെ സിനിമയ്ക്കും ഐസ്ക്രീം പാര്‍ലറിലും പാര്‍ക്കിലും എന്ന് മാത്രമല്ല ബൈക്കില്‍ തന്നെ വിനോദയാത്രയ്ക്കും ഞാന്‍ കുറേയേറെ പോയിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ പോസ്റ്റില്‍ എഴുതിയത് പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുമുണ്ട്. ഇത്ര ദൂ‍രത്തേയ്ക്കുള്ള ഒരു ബൈക്ക് യാത്രയില്‍ പെണ്‍കുട്ടി ആയിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഈ യാത്ര ഇത്ര ആസ്വദിക്കാന്‍ ആകില്ല എന്നത് നിഷേധിക്കാന്‍ കഴിയുന്ന ആരുണ്ട്? ഒരു കാറിലാണ് ഞാന്‍ പോയത് എന്നുണ്ടായിരുന്നെങ്കില്‍ ഈ പോസ്റ്റ് ഈ ബ്ലോഗില്‍ ഉണ്ടാകുമേ ഉണ്ടായിരുന്നില്ല.

ദില്‍ബാ, നിന്റെ മനസ്സിലിരുപ്പ് ഇന്നാണ് മനസ്സിലായത്. ഈ ബ്ലോഗില്‍ ഒരു താല്‍ക്കാലിക അതിഥി ആണ് താങ്കളെന്ന് ഉറക്കെപ്പറഞ്ഞത് മറ്റു പ്രവര്‍ത്തകരുടെ ഊര്‍ജ്ജം കെടുത്താനേ ഉപകാരപ്പെടൂ. സെക്രട്ടറി കൈവിട്ടത് എന്നെപ്പോലെ ഒരു ആടിയുറച്ച ക്ലബ്ബ് പ്രവര്‍ത്തകനെ തകര്‍ത്ത് കളഞ്ഞു. യു ഹര്‍ട്ട് മി എ ലോട്ട് ദില്‍ബൂ, യു ഹര്‍ട്ട് മി എ ലോട്ട്.

വിവാഹിതരും ബാച്ചിലേര്‍സും തമ്മിലുള്ള വ്യത്യാസം പെണ്‍കുട്ടികളുമായുള്ള ബന്ധം നിയമപരമാണോ അല്ലയോ എന്നത് മാത്രമാണെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല ;) പെണ്‍കുട്ടികളെക്കുറിച്ച് പറഞ്ഞ അഭിപ്രാ‍യങ്ങള്‍ എന്റെ സ്വന്തമാണ്. അതില്‍ ആര്‍ക്കെങ്കിലും വിഷമാ‍യിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. അഭിപ്രായങ്ങള്‍ക്ക് എന്നാലും മാറ്റമില്ല.

Sreejith K. said...

“പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.“

ഈ വാചകത്തില്‍ കയറിപ്പിടിച്ചവരോട് ഒരു ചോദ്യം. നിങ്ങളാരും ഹോസ്റ്റലിലൊന്നും താമസിച്ചിട്ടില്ലേ?

Adithyan said...

ഈ ബ്ലോഗില്‍ ഒരു താല്‍ക്കാലിക അതിഥി ആണ് താങ്കളെന്ന് ഉറക്കെപ്പറഞ്ഞത് മറ്റു പ്രവര്‍ത്തകരുടെ ഊര്‍ജ്ജം കെടുത്താനേ...

ദില്‍ബാ‍ാ, യിവനിത് എന്തിനുള്ള പോക്കാണ് :-?

നമ്മക്കത്യാവശ്യമായിട്ടൊന്ന് പോളിറ്റ് ബ്യൂറോ വിളിച്ചു കൂട്ടണമല്ലോ... പ്രഖ്യാപിത ലക്ഷ്യങ്ങളെപ്പറ്റിയുള്ള ഒരു ചര്‍ച്ച അത്യാ‍വശ്യം...

എന്നെ ഇവിടുന്ന് പുറത്താക്കിയാലും ശരി, പഞ്ചാരയടി വിട്ടിട്ടുള്ള കളി ഒന്നും ഇല്ല.

അല്ല പുള്ളേ, പഞ്ചാരയടിക്കുക എന്നത് ഒരു ബാച്ചിലര്‍ടെ ജന്മാവകാശമല്ലെ?

ബിന്ദു said...

ആഹാ... നിങ്ങള്‍ ഇവിടെ അടി തുടങ്ങിക്കഴിഞ്ഞൊ?വെരി ഗുഡ്. :)
എന്നാലും ശ്രീജിത്തേ, ഈ പറഞ്ഞതിലൊക്കെ ഒരു നിരാശാ ശബ്ദം അലയടിക്കുന്നുണ്ടായിരുന്നു.എനിക്കും തോന്നി.

ഉത്സവം : Ulsavam said...

ശ്രീ നല്ല പോസ്റ്റ്‌.
ബാച്ചിലേഴ്സിനെ മനപ്പൂര്‍വം താറടിച്ചു കാണിയ്ക്കാന്‍ വേണ്ടി കച്ച കെട്ടി ഇറങ്ങിയ വിവാഹിത ക്ലബിലെ അംഗങ്ങള്‍ ശ്രീജിയുടെ വാക്കുകളെ വളച്ചൊടിയ്ക്കുകയാണ്‌ ചെയ്തത്‌.ബാച്ചിലെഴ്സിന്‌ മാത്രമെ മുകളില്‍ പറഞ്ഞ പോലെ ഒരു അടിപൊളി ട്രിപ്പ്‌ സാധിയ്ക്കൂ, വിവഹിതരെ നിങ്ങള്‍ക്കു സ്വപ്നം കാണന്‍ പറ്റുമോ ഇങ്ങനത്തെ ഒരു യാത്ര..?. പിന്നെ പെണ്‍കുട്ടികള്‍ എന്നു പറഞ്ഞു കൊണ്ട്‌ ശ്രീ ഇവിടെ വിവരിച്ചത്‌ വിവാഹിതര്‍ (ഒരു ഫാമിലിയായി) യാത്ര പോകുമ്പോള്‍ വരുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ്‌, അതിന്‌ ഒരു സ്ത്രീ വിരോധി ടച്ച്‌ കൊടുക്കണോ...വെറുതെ കുശുമ്പ്‌ പറഞ്ഞ്‌ പരത്തണോ..?

പ്രിയ ബാച്ചിലന്മാരേ..എന്തായിത്‌ ..? ആത്മധൈര്യം വെടിയാതെ, കുപ്രചരണങ്ങളില്‍ വീഴാതെ മുന്നോട്ട്‌...

Obi T R said...

അടിപോളി യാത്ര.

ഈ യാത്ര കഴിഞ്ഞാണു നീ ഒരാഴ്ച വയറിളകി കിടന്നതു അല്ലെ ശ്രീ?

Rasheed Chalil said...

ശ്രീ എതോ ഒരു സിനിമയില്‍ ‘അതണ് ഉറുമീസ്‘ എന്ന് പറയുമ്പോലെ ‘ബാച്ചിലറായത് കൊണ്ട്‘ എന്ന് പല വട്ടം പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ല പുള്ളേ. ഇതില്‍ മുഴുവന്‍ ആ ക്ലബ്ബില്‍ നിന്ന് പുറത്ത് പോവാ‍നാഗ്രഹിക്കുന്ന ഒരു മെമ്പറെയാണല്ലോ ശ്രീ കാണുന്നത്.

mydailypassiveincome said...

ഉം.. ശ്രീജിത്തൊരു പെണ്ണു കെട്ടട്ടെ.. ഈ ബ്ലോഗ് ഇതേപടി അവള്‍ക്കയച്ചു കൊടുക്കും.

പാവം ശ്രീജിത്തിനെ കെട്ടുന്ന പെണ്ണിന്റെ ഒരു വിധി... വീട്ടിലിരിക്കേണ്ടി വരുമല്ലോ ജീവിതകാലം മുഴുവന്‍. കാരണം പെണ്ണ് കൂടെ ഉണ്ടായാല്‍ ബുദ്ധിമുട്ടല്ലേ?? ;)

ഇടിവാള്‍ said...

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും...
വെറുതെ മോഹിക്കുവാന്‍ മോഹം.. ( കാശൊന്നും കൊടുക്കണ്ടല്ലോ)..

മഴത്തുള്ളിയുടേ മോഹത്തെപ്പറ്റിയാണു ഞാണ്‍ പറഞ്ഞത്.. ( ശ്രീജിത്തിനു പെണ്ണു കിട്ടുന്ന കാര്യം..).. ഹാഹ്ഹാ.. അതിമോഹമാണു മോനേ ദിനേശാ..അതിമോഹം !

മനോജ് കുമാർ വട്ടക്കാട്ട് said...

(തുടര്‍ച്ച)
ആ ഘോരബാച്ചിലുറക്കത്തില്‍, അര്‍ദ്ധരാത്രിയിലെപ്പൊഴോ വയറ്റില്‍നിന്നും ഒരു നിലവിളി, ആര്‍ത്തനാദം. ഒരഗ്നിപര്‍വ്വതം ഉള്ളില്‍ എരിയുന്നത്‌ പോലെ, ലാവ തിളച്ച്‌ മറിയുന്നത്‌ പോലെ. ഉറക്കത്തില്‍ തോന്നുന്നതല്ല എന്നത്‌ രണ്ട്പ്രാവശ്യം നുള്ളി ഉറപ്പ്‌ വരുത്തി. അതെ, ഇതവന്‍ തന്നെ. ഉള്‍ വിളി. (വൃത്തിയില്ലാത്തിടങ്ങളില്‍നിന്നും ഭക്ഷണം വെട്ടിവിഴുങ്ങിയ ആ നശിച്ച യാത്ര! ഒന്നും രണ്ടുമല്ല, മൂന്ന് പ്രാവശ്യം. അഹംഭാവം.)

കെട്ടിപ്പിടിച്ച്‌ കിടന്നിരുന്ന സഹമുറിയന്റെ കൈകള്‍ എടുത്ത്‌ മാറ്റി കൃത്യത്തിനായി കുതിച്ചു. തിരിച്ച്‌ വന്നതിന്നേക്കാള്‍ വേഗത്തില്‍ പിന്നെയും. നേരം വെളുക്കുംവരെ അതിങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. ഇതിന്നിടെ കുടിക്കാനിത്തിരി ചൂട്‌ വെള്ളമുണ്ടാക്കിത്തരാന്‍ കൂടെക്കിടന്നവനെ പലപ്രാവശ്യമായി വിളിച്ച്‌ കെഞ്ചി. ആര്‌ കേള്‍ക്കാന്‍. അവന്‍ ബാച്ചിലറല്ലേ.

mydailypassiveincome said...

ഇടിവാള്‍,

അപ്പോള്‍ ശ്രീജിത്തിങ്ങനെ കെട്ടാതെ പുര നിറഞ്ഞുനില്‍ക്കുന്നത് കണേണ്ടിവരുമെന്നോ.. ഹൊ..വല്ലാത്ത ഒരു കഷ്ടം തന്നെ.

പടിപ്പുരയുടെ കമന്റും കലക്കി. ;)

Unknown said...

ആദീ,ശ്രീജീ.....
ഒരു ചര്‍ച്ചയിലൂടെ ലക്ഷ്യങ്ങള്‍ പുതുക്കേണ്ട സമയമായില്ലേ? ആദി പറഞ്ഞ പോലെ പഞ്ചാര വിട്ടുള്ള കളി വേണോ?
ഒരു ശനിയാഴ്ച ഉച്ചയോടെ അവളേ പി.ജി-യില് നിന്ന് പിക്ക് ചെയ്ത്, കൈരളിയില് പോയി ഊണും കരിമീനും കഴിച്ച്, അതു കഴിഞ്ഞ് ലാല് ബാഗില് പോയി ആ തണലില് കിടന്ന്, പിന്നെ തിരിച്ച് ഫോറത്തില് വന്ന് ഒരു സിനിമയും കണ്ട് അവളെ തിരിച്ച് കൊണ്ടേ വിടുന്ന കഥ ആയിക്കോട്ടേ

ആദീ, ഇതിന്റെ സംഭവകഥ ഞാന്‍ ഉടന്‍ എഴുതാം.

(ഓടോ:ശ്രീജീ..തിരുവില്വാമല പോയി ഭജനയിരിക്കഡേയ്..)

കണ്ണൂസ്‌ said...

ചുരുക്കത്തില്‍ പറഞ്ഞാല്‍ വിശിഷ്ടനായ ഒരു നാല്‍ക്കാലി ( കട: സിദ്ധാര്‍ത്ഥന്‍) ചന്തക്ക്‌ പോയ പോലെ ആയി അല്ലേ ജിത്തേ? ഒന്നും കണ്ടില്ല, ഒന്നും വാങ്ങിയില്ല, ഇവിടന്നങ്ങോട്ടും, അവിടന്നിങ്ങോട്ടും ഓടി. ആരും ഒന്നും ചോദിച്ചുമില്ല, പറഞ്ഞുമില്ല. പക്ഷേ ഓടിയ ആള്‍, തറലി എന്‍ജോയ്‌ഡ്‌. :-)

ഇടിവാള്‍ said...

1. രാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകാന്‍ ആരും നിര്‍ബന്ധിക്കില്ലല്ലോ
- അമ്പലം.. അതെന്താ സംഭവം ?

2.രാവിലത്തെ ചായ കുടി നിര്‍ബന്ധമല്ലാത്തതിനാല്‍ ഉറക്കത്തിന്റെ ആലസ്യം വിടാതെയിരിക്കാനും പറ്റി.
- രാവിലത്തെ ചാര്രായം കുടി മറക്കണ്ട ബാച്ചികളേ.

3. ഒന്നും ഒരുങ്ങാനില്ല, കിട്ടിയ വസ്ത്രമുടുത്ത് അങ്ങോട്ടിറങ്ങിയാല്‍ മതി.
- വല്ലപ്പോഴും അതൊന്നല്ലഡേയ്.. നാറീട്ട് വയ്യ.. ഓ നിങ്ങള്‍ക്ക് കഴുകിത്തരാന്‍ ഭാര്യമാരില്ലല്ലോ അല്ലേ.. ഒരു ലാണ്ഡ്രിയില്‍ കൊട് സഹോദര്‍ !

4. ബൈക്കിന്റെ ബ്രേക്ക് മോശം, ടയറും പഴയതായതിനാല്‍ ചെറുതായി തെന്നാറുമുണ്ട്. ആര്‍ക്ക് ചേതം, അതിനനുസരിച്ച് ഓടിച്ചാല്‍ മതിയല്ല്ലോ
- ആര്‍ക്കു ചേതമെന്നൂ.. ഞങ്ങളു വിവാഹിതര്‍ക്കു ചേതമുണ്ട് ! കൊട്ടാനുള്ള ഒരു ചെണ്ടയല്ലേ !

5. പക്ഷെ ഞങ്ങളുടെ കൂടെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ. പിന്നെന്ത് പേടിക്കാന്‍..
- അതെ പിന്നെ പെണ്‍കുട്ടികളെന്തിനു പേടിക്കണം ??

6. പക്ഷെ ഞങ്ങളുടെ കൂടെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ. പിന്നെന്ത് പേടിക്കാന്‍..
- ബസ്റ്റോപ്പിലു വായീ നോക്കി നിന്നപ്പോ പെമ്പിള്ളേരെങ്ങാനു കണ്ണടിച്ചു പൊട്ടിച്ചു കാണും.. ഇനിയെങ്കിലും നന്നാവന്‍ നോക്കഡേയ് !

7. ബാച്ചിലേര്‍സ് ആയതിന്റെ ഗുണം ആ യാത്രയിടെ രസം കൂട്ടി, സ്പീഡും. 125 സി.സി. മാത്രമുള്ള എന്റെ ബൈക്ക് ആദ്യമായി നൂറ്‌‍ കിലോമീറ്റര്‍ പെര്‍ അവറിനു മുകളില്‍ ...

- ഹ ഹ്. ഹ ! നൂറു കി.മി പെര്‍ അവര്‍.. ഹൌ @ എങ്ങനെ ഇത്തറ സ്സ്പീഡില്‍ പോണു .. അചിന്ത്യം .. അതുല്യം..

8. രുചി പ്രശ്നമല്ലാത്തതിനാല്‍ എല്ലാവരും നന്നായി അത് അകത്താക്കി.
- ഹ ഹ .. ശെരിയാ.. വായിക്കു രുചിയായ്യിട്ടു വല്ലോം കഴിച്ചിട്ടു വര്‍ഷങ്ങളായല്ലോ അല്ലേ.. പാവങ്ങള്‍

9. നമ്മുടെ ഫിഗറിനെക്കുറിച്ചോ കോമ്പ്ലെക്ഷനെക്കുറിച്ചോ പേടിച്ച് ശീലമില്ലല്ലോ.
- അഹ ഹ ഹ.. ശെരിയാ.. അതൊക്കെ കണ്ടു പാവം പെമ്പിള്ളാരല്ലേ പേടിക്കുന്നേ ??

10. അങ്ങിനെ ബാച്ചിലര്‍കളരിയിലെ ആശാനെ മനസ്സില്‍ ധ്യാനിച്ച് മനസ്സില്ലാമനസ്സോടെ അത് കഴിച്ചു...
- അല്ല.. ആരാ ഈ ആശാന്‍.. ദില്ലനോ ? അതോ ആദിയോ ? ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

11. നടന്നതത്രയും വെറുതേയായി. എങ്കിലും അത് ഒരു രസമായി തന്നെ ഞങ്ങള്‍ കണ്ടു...
- അതു പണ്ടൊരു കുറുക്കനും പറഞ്ഞിട്ടുണ്ട്.. വല്ലാത്ത പുളിയാണെന്നു ! ഹ ഹ

12.വല്ല പെണ്‍പിള്ളേരും ആയിരുന്നെങ്കില്‍ കിടന്നു പോയേനേ...
- കിടത്തുന്നതിനു മുന്‍പ് അതിനൊക്കെയുള്ള ലൈസന്‍സ് എടുക്കു സഹോദരാ !

13.ബസ്സ്, ലോറി, കാറുകള്‍ മുതലായവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ ഗൌനിച്ചില്ല.
- അതിനൊക്കെ ബോധം വേണം. അടിച്ചു കിണ്ടിയായി വണ്ടിയോടിക്കുക എന്നതു വക്യ സംഭവമാണോ? ഏത് ബാച്ചിക്കും പറ്റും

14. ടി.വിയും കണ്ട് അത്യാവശ്യം പിന്മൊഴികളും വായിച്ച്, വന്ന മെയിലുകള്‍ക്ക് മറുപടിയും കൊടുത്ത് പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
- അയ്യേ ... പുറകിലിരുന്നത് പെന്‍ഫ്രണ്ടായിരുന്നോ ?

15. ബാച്ചിലര്‍ഹുഡ് ഒരു വരം തന്നെ, സംശയമില്ല.
- തന്നെ തന്നെ ! സ്വയം സമാധാനിക്കൂ

Santhosh said...

നിങ്ങളാരും ഹോസ്റ്റലിലൊന്നും താമസിച്ചിട്ടില്ലേ?

ഉണ്ട്, ശ്രീജിത്തേ... പക്ഷേ, ഓപ്ഷണല്‍ കോഴ്സുകള്‍ എല്ലാം എടുത്തിട്ടില്ല:)

ഫ്രണ്ട്സ് എന്ന പരമ്പരയില്‍ ജോയ് പാന്‍റ്സ് തയ്പിക്കുന്ന കഥ പറയുന്ന ഒരു ലക്കമുണ്ട്. കിട്ടുമെങ്കില്‍ കണ്ടു നോക്കൂ:)

മുസ്തഫ|musthapha said...

ഹ ഹ ... കലക്കന്‍ വിവരണം.

ഇടിഗഡി: അടിപൊളി കമന്‍റ്സ്... എല്ലാ സൂപ്പര്‍... ന്നാലും ‘ക്ഷ’ പിടിച്ചത് ലവനെ...

4. ബൈക്കിന്റെ ബ്രേക്ക് മോശം, ടയറും പഴയതായതിനാല്‍ ചെറുതായി തെന്നാറുമുണ്ട്. ആര്‍ക്ക് ചേതം, അതിനനുസരിച്ച് ഓടിച്ചാല്‍ മതിയല്ല്ലോ
- ആര്‍ക്കു ചേതമെന്നൂ.. ഞങ്ങളു വിവാഹിതര്‍ക്കു ചേതമുണ്ട് ! കൊട്ടാനുള്ള ഒരു ചെണ്ടയല്ലേ !

പടിപ്പുരേ> കലക്കന്‍ കമന്‍റ്.

... ന്നാലും ശ്രീജിയുടെ ബ്ലോഗിന്‍റെ പേര് കണ്ടപ്പോള്‍ ഇത്രേം നിരീച്ചില്ല...

Unknown said...

വല്ല പെണ്‍പിള്ളേരും ആയിരുന്നെങ്കില്‍ കിടന്നു പോയേനേ...
- കിടത്തുന്നതിനു മുന്‍പ് അതിനൊക്കെയുള്ള ലൈസന്‍സ് എടുക്കു സഹോദരാ !


ഇടിഗഡീ,
വൃത്തികേട് പറയരുത്. വിവാഹിതരെ പോലെ വൃത്തികെട്ടവനല്ല ഞങ്ങളുടെ ശ്രീജി. നിഷ്കു ആണ്.. ഐ മീന്‍ നിഷ്കളങ്കന്‍. :-)

മിടുക്കന്‍ said...

സ്ത്രീവിദ്വേഷിയെന്നും, പെന്‍ ഫ്രെണ്ടെന്നും ഒക്കെ പറഞ്ഞ്‌ നമ്മടെ ജിത്തൂന്റെ മെക്കിട്ട്‌ കേറല്ലെ..!

അവന്റെ അവതാര ഉദ്ദേശങ്ങളില്‍ പൊതു സ്ഥലത്ത്‌ പറയാവുന്നവ മാത്രമല്ലേ അവന്‌ പൊസ്റ്റാന്‍ പറ്റൂ..???

നിങ്ങള്‍ അവനെ പ്രകൊപിപ്പിച്ച്‌, അവസാനം അവന്‍ ഉള്ളതൊക്കെ വിളിച്ച്‌ പറയാന്‍ തുടങ്ങിയാല്‍....
പിന്നെ ബൂലോകം കുടുങ്ങും,,
നട്ടുച്ചക്ക്‌ ഇടിവെട്ടി മഴ പെയ്യും..
പെണ്ണ്‍ കെട്ടിയവന്‍ മാരൊക്കെ ലജ്ജിച്ച്‌ തല താഴ്‌ത്തും...
തരുണിമണികള്‍ "ഹോ" എന്ന് പറഞ്ഞു പോകും...

അതൊക്കെ വെണൊ...??

ജിത്തു,,, മിടുക്കാ.. യൂ കണ്ടിന്യൂ മോനെ...

Kumar Neelakandan © (Kumar NM) said...

നിങ്ങളാരും ഹോസ്റ്റലിലൊന്നും താമസിച്ചിട്ടില്ലേ?
ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചിട്ടില്ല.
ഇതിനുത്തരം ഹോസ്റ്റലില്‍ താമസിച്ച സന്തോഷ് പറഞ്ഞു. തല്‍ക്കാലം അതുവായിച്ചു തൃപ്തിയടയു മ്വോനേ!

അപ്പോള്‍ ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളവരും അല്ലാത്തവരുമായ മറ്റു ബാച്ചിലേര്‍സ് എന്തുപറയുന്നു

“പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.“ ഇതിനെ കുറിച്ച്?

ആരും മുങ്ങല്ലേ...

Unknown said...

കുമാറേട്ടാ,
ആര് മുങ്ങി എന്നാ. എന്റെ ആദ്യത്തെ കമന്റ് വായിക്കൂ..

പിന്നെ ഒരു കാര്യം, നിങ്ങള്‍ വളച്ചൊടിക്കുന്ന രീതിയില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ബാച്ചിലര്‍ ഹൃദയമുള്ളവനാണ് ശ്രീജി. ഇനി ഒരക്ഷരം ആരും ശ്രീജിയെ പറ്റി മിണ്ടരുത്.

ശ്രീജി ഞങ്ങളുടെ നേതാവാണ്,ഹൃദയമാണ്, കരളാണ്.. ഗദ് ഗദ്

(ശ്രീജീ.. നീ മാങ്ങാത്തൊലിയാണ്. എന്തൊക്കെയാഡേയ് ഈ എഴുതിക്കൂട്ടിയത്. അടികിട്ടി മടുത്തു) :-)

Rasheed Chalil said...

എന്നാലും ദില്‍ബാ ഇനിയും ക്ലബ്ബ് ക്ലബ്ബ് എന്ന് പറയാന്‍ നാണമ്മില്ലേ... ആ ഫ്ലൈറ്റിന്റെ ആലോചിച്ചെങ്കിലും രാജിവെച്ച് പുറത്ത് വരൂ.

മോശം... മോശം...

Adithyan said...

(ദില്‍ബാ, നീ തന്നെ കൊള്ളണ്ട്രാ, ഞാനൂടെ കൂടാം :( )


കപട ലോകത്തിലൊരു നിഷ്‌ക്കളങ്ക ഹൃദയമുണ്ടായിപ്പോയതാണോ ശ്രീജിക്കു പറ്റിയ തെറ്റ്? കുമാറേട്ടാ, ഇടിഗഡീ‍, ഇട്ടും പൊട്ടും തിരിയാത്ത പ്രാ‍യത്തിലുള്ള ശ്രീജീടെ വാക്കുകള്‍ വളച്ചൊടിച്ച് അശ്ലീലധ്വനിയുണ്ടാക്കിയാല്‍ നിങ്ങളോട് ബ്ലോഗ് മുത്തപ്പന്‍ പൊറുക്കില്ല ;)

ആരും കെട്ടിപ്പിടിച്ച് ഉറങ്ങിയതിനെപ്പറ്റി ഒന്നും പറയരുത്. വേണേ പോളണ്ടിനെപ്പറ്റി അഞ്ച് മിനിട്ട് പറഞ്ഞോ...

ദേവന്‍ said...

"ഒരു ബാച്ചിലറുടെ വിനോദയാത്ര" ഒണ്‍ ലൈന്‍
*ശ്രീജിത്തും രണ്ടു കൂട്ടുകാരും ബൈക്കില്‍ കുറേ മരണപ്പാച്ചിലു പാഞ്ഞു*.

ഒരുമാതിരി പണ്ട്‌ "എന്നെ ഞാന്‍ തേടുന്നു" എന്ന പേരില്‍ പി ചന്ദ്രകുമാര്‍ ഒരു ആര്‍ട്ട്‌ ഫിലിം എടുത്ത കണ്ടപോലായി.

എക്സൈറ്റ്‌മന്റ്‌ ഉള്ള സംഭവങ്ങളെഴുതു ശ്രീജിയേ. "ഞാന്‍ രാവിലേ എഴുന്നേറ്റു ചുമ്മാതെ കുത്തിയിരുന്നു, എന്തൊരു ത്രില്ല്" എന്നൊക്കെ പറഞ്ഞാല്‍ ഉള്ള ബാച്ചിലര്‍മാരുംകൂടി വിട്ടു പോകുമേ.
===============================

അതെന്റെ കര്‍ത്തവ്യം. ഇനി സത്യം.
എനിക്കും ഈ ട്രിപ്പുകള്‍ ഇഷ്ടമായിരുന്നു.

ZMM ഒക്കെ വായിച്ച ലഹരിയില്‍ വളരെ വലിയ ട്രിപ്പുകളും പോയിട്ടുണ്ട്‌ , മദ്യലഹരിയില്‍ മരണപ്പാച്ചിലും പാഞ്ഞിട്ടുണ്ട്‌. ബൈക്ക്‌ ഓടിക്കലില്‍ പത്തുവര്‍ഷം ഗ്യാപ്പ്‌ വീണതോടെ ബൈക്ക്‌ ഓടിക്കാന്‍ പറ്റുന്നില്ല ഇപ്പോള്‍. ബസ്സൊക്കെ അടുത്തുകൂടെ പോകുമ്പോളുള്ള കാറ്റുപിടിത്തം ഒക്കെ എന്നെ പേടിപ്പിക്കുന്നു ഇപ്പോള്‍. പെമ്പ്രന്നോര്‍ക്ക്‌ ബൈക്ക്‌ റൈഡ്‌ വലിയ ഇഷ്ടമുള്ളതുകൊണ്ട്‌ വല്ലപ്പോഴും മൂന്നാലു കിലോമീറ്റര്‍ ഓടിച്ചാലായി.

നളാ, ഞാനേ, അടിപൊളി മച്ചാനേ
കൊല്ലത്തു നിന്നും വര്‍ക്കല വരെ ഒരു തീരദേശ പാത ഉണ്ട്‌. വര്‍ഷാവര്‍ഷങ്ങളായി കടലെടുത്ത ഈ പാതയുടെ മിച്ചത്തിലൂടെ, കുറച്ചു ദൂരം ബീച്ചിലും കുറച്ചു ദൂരം റോഡിലുമായി, കടലിന്റെ തൊട്ടടുത്തുകൂടി പൊഴിക്കര, കാപ്പില്‍, ഇടവാ വഴി പാപനാശം ട്രിപ്പ്‌ .
&
പുനലൂര്‍, തെന്മല, ആര്യങ്കാവ്‌, ചെങ്കോട്ട വഴി കുറ്റാലം ട്രിപ്പ്‌

ഇതു രണ്ടും ഒരുകാലത്തെ അഡ്വഞ്ചര്‍ വഴികള്‍ ആയിരുന്നു. ആരേലും പോയിട്ടുണ്ടോ?
[ഇതൊക്കെ വല്ലവരുടേം ബൈക്ക്‌ തരമാവുമ്പോഴായിരുന്നു കേട്ടോ. ഞാന്‍ ഒരിക്കലും ഒരെണ്ണം സ്വന്തമാക്കിയിട്ടില്ല]

Unknown said...

ആദീ,
മതി മോനേ. എനിക്ക് തൃപ്തിയായി.

ഒരു കാര്യം വ്യക്തമാക്കട്ടെ. ഇത് സ്ത്രീവിദ്വേഷികളുടെ ക്ലബ്ബല്ല. ശ്രീജിത്തെന്നല്ല ആരും അങ്ങനെ ഉദ്ദേശിച്ചിട്ടും ഇല്ല. ആ ഒരു പ്രത്യേക വിനോദയാത്രയുടെ കാര്യത്തിലാണ് ശ്രീജി അങ്ങനെ അഭിപ്രായപ്പെട്ടത്.(അങ്ങനെയല്ലെങ്കില്‍ ശ്രീജീ.. നിന്റെ കാര്യം പോക്കാ)

ബാച്ചിലര്‍മാര്‍ക്ക് പ്രേമിക്കാനും പഞ്ചാരയടിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ അനുവദിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.

(ഒന്നോര്‍ക്കുക: ആരും വിവാഹിതരായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് അവ്രെ വിവാഹിതരാക്കുന്നത്)

മുസ്തഫ|musthapha said...

ആദീ :)
വരികള്‍ക്കിടയില്‍ ഞാന്‍ ചിലത് വായിച്ചു...
ആ... പോട്ട്... സ്പെല്ലിംഗ് മിസ്റ്റേക്കാവും :)

ഏറനാടന്‍ said...

വിവാഹിതര്‍ ആരും ബാച്ചിലറാവാതിരുന്നിട്ടില്ല!
ബാച്ചിലറുമാര്‍ ആരും വിവാഹിതരാവാതിരുന്നിട്ടുമില്ല!
മറ്റ്‌ ചിലര്‍ ക്രോണിക്‌ ബാച്ചിലറുകളായി ജീവിച്ച്‌ മരിക്കുന്നു!
അവര്‍ക്കിടയില്‍ ഫുദ്ധിജീവികള്‍ ധാരാളം. (സുകുമാര്‍ അഴീക്കോടും, കലാമും ഉദാ:)

Kumar Neelakandan © (Kumar NM) said...

ലവന്‍, ശ്രീജി മുങ്ങി!

കൂടയുള്ളവന്മാര്‍ക്ക് തല്ലുമേടിച്ചുകൊടുക്കും എന്നൊരു രഹസ്യ അജണ്ട ബാംഗളൂരിനു മുകളിലൂടെ പാഞ്ഞുപോകുന്നതു കണ്ടു രാവിലെ.

(അവന്‍ ശരിക്കും ബാച്ചിലര്‍ അല്ലേ?)

Adithyan said...

അഗ്രജാഗ്രജോ,
:))
വരികള്‍ക്കിടയില്‍ ഒന്നും ഇല്ലേയ്... എന്തേലും ഒണ്ടേല്‍ അതങ്ങ് മായ്ച്ച് കളഞ്ഞേക്കണേ... :))

Rasheed Chalil said...

ഏറനാടന്‍ മാഷേ...
ഇവരിലെ ക്രോണിക്ക് ബാച്ചിലര്‍ ശ്രീജിത്താണോ ദില്‍ബുവാണോ അതോ ആദിയോ ? തുറന്ന് പറഞ്ഞാലും അവര്‍ക്ക് വിഷമമുണ്ടാവില്ല.

പിന്നെ ഈ പയ്യന്‍സിന് വിവാഹിതരെ പേടിയാ... കണ്ടില്ലേ കുമാരേട്ടാന്‍ വെക്കടാ മീശ എന്ന് പറഞ്ഞ് മുഴുവനാവും മുമ്പ് ദില്‍ബു മീശ ഒട്ടിച്ചെത്തിയത്... ഇത്രയൊക്കെയുള്ളൂ ഇവന്മാരുടെ കാര്യം.

Sreejith K. said...

ചില വിശദീകരണങ്ങള്‍
1) മുന്നൂറ് കിലോമീറ്ററിലധികം നീണ്ട ഒരു ബൈക്ക് യാത്രയില്‍ ഒരു പെണ്‍കുട്ടി‍/ഭാര്യ കൂടെയുണ്ടായിരുന്നാലുള്ള ബുദ്ധിമുട്ടിനെക്കുറിച്ചാണ് ഞാന്‍ ഇവിടെ വിവരിച്ചത്. പഞ്ചാര, സിനിമ, പാര്‍ട്ടി എന്നിവയൊക്കെ ഈ പോസ്റ്റിന്റെ സംബന്ധിച്ചിടത്തോളം ഓഫ് ടോപ്പിക്കാണ്. എന്റെ ബൈക്കില്‍ ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനകം ഇരുന്നിട്ടുണ്ട്, ചെറിയ പല യാത്രയ്ക്കും ഞാന്‍ അവരെ കൂടെ കൂട്ടിയിട്ടുമുണ്ട്. പക്ഷെ ഇത്ര നീണ്ട ഒരു ട്രിപ്പിന് ഞാന്‍ ഒരു പെണ്‍കുട്ടിയേയും കൂടെക്കൂട്ടില്ല. അത്രയേ ഈ പോസ്റ്റില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. കൂട്ടത്തില്‍ ഒന്നുകൂടെ പറഞ്ഞോട്ടെ, ബൈക്കില്‍ ഇതിനേക്കാള്‍ നീളം കൂടിയ യാത്രയ്ക്കും ഞാന്‍ പോയിട്ടുണ്ട് ഒരിക്കല്‍, ബാംഗ്ലൂരില്‍ നിന്നും നൂറ്റി എണ്‍പതിലധികം കിലോമീറ്റര്‍ ദൂരത്തിലുള്ള ഹൊഗ്ഗനയ്ക്കല്‍ എന്ന സ്ഥലത്തേക്ക്. ഒരു പെണ്‍കുട്ടി അന്ന് കൂടെ ഉണ്ടായിരുന്നാലുള്ള അവസ്ഥ ചിന്തിക്കാന്‍ കൂടെ വയ്യ.

2) ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്തരം ഒരു യാത്രാസുഖം ബാച്ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. വിവാഹിതര്‍ക്ക് ഭാര്യാസമേതം ഒരു യാത്ര പോയാല്‍ മറ്റൊരു തരത്തിലുള്ള അനുഭവം ആയിരിക്കും. എത്ര വിവാഹിതര്‍ ബൈക്കില്‍ വിനോദയാ‍ത്രയ്ക്ക് പോകുമെന്നത് ആലോചിച്ചാല്‍ നന്നായിരിക്കും. അവിടെ സ്ഥലങ്ങളൊന്നും കണ്ടില്ല, ഒന്നും ചെയ്തുമില്ല എന്ന ആരോപണം ശരി വയ്ക്കുന്നു. ഇതിനുമുന്‍പ് ഒരുപാട് തവണ ഞാന്‍ പോയിട്ടുണ്ട് മൈസൂരില്‍, ഒരു മൃഗശാലയും കൊട്ടാരവും എത്ര തവണ കാണാന്‍ പറ്റും? ഇത്തവണ ഉദ്ദേശം അങ്ങോട്ടും ഇങ്ങോട്ടുമുള്ള ബൈക്ക് യാത്രയുടെ ത്രില്‍ മാത്രമായിരുന്നു.

3) രണ്ട് പേര്‍ക്ക് മാത്രം താമസിക്കാവുന്ന കൊച്ചിന്‍ യൂനിവേര്‍സിറ്റി ഹോസ്റ്റല്‍ മുറിയില്‍ പതിനാല് പേര്‍ വരെ ഒന്നിച്ച് കിടന്നുറങ്ങിയിരുന്നു ഞാന്‍ അവിടെ പഠിക്കുന്ന സമയത്ത്. അതില്‍ മോശമായി കാണുന്നവരോട് ഒന്നും പറയാനില്ല. ഒരാണിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി എന്ന് പറയുന്നതില്‍ എനിക്ക് ഒരു ചമ്മലും ഇല്ല. അതില്‍ മറ്റ് അര്‍ത്ഥം കാണുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം.

4) ഈ പോസ്റ്റ് കണ്ട് എന്നെ കെട്ടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവില്ല എന്ന് വന്നാലും ഒരു വിരോധവുമില്ല. കെട്ടാന്‍ മുട്ടി നില്‍ക്കുന്ന ഒരു പ്രായമായിട്ടില്ല എനിക്ക്. അപ്പോള്‍ പേടിക്കാന്‍ ശ്രമിക്കാം.

5) ഇടിവാള്‍ജീ, കമന്റ് തകര്‍ത്തു. തല്‍ക്കാലം മറുപടി ഇല്ല. തോറ്റ് തന്നിരിക്കുന്നു ;) (എന്നെ എന്റെ പാര്‍ട്ടിക്കാര്‍ തന്നെ പിറകില്‍ നിന്ന് കുത്തി. എനിക്ക് ഒറ്റയ്ക്ക് അടി കൂടാന്‍ വയ്യ)

Rasheed Chalil said...

ശ്രീ ഇപ്പോഴെങ്കിലും സ്വന്തം പാര്‍ട്ടിക്കരെ പറ്റിയുള്ള അഭിപ്രായം മാറിയല്ലോ... സന്തോഷം

Kumar Neelakandan © (Kumar NM) said...

പിന്നില്‍ നിന്നുള്ളവരുടെ കുത്തേറ്റ് ഇതാ ഭീഷ്മാചാര്യന്‍ വീണുകിടക്കുന്നു,ശരശയ്യയില്‍!

മറ്റ് അവിവാഹിതരേ, ഞങ്ങള്‍ വിവാഹിതര്‍ പോലും വിചാരിച്ചില്ല നിങ്ങള്‍ ഇങ്ങനെ ചെയ്യും എന്നു.

ശകുനിമാര്‍ ചിരിക്കുന്നു! ബു ഹു ഹാ ഹാ ഹാ..

മുസ്തഫ|musthapha said...

4) ..............“കെട്ടാന്‍ മുട്ടി നില്‍ക്കുന്ന ഒരു പ്രായമായിട്ടില്ല എനിക്ക്“........

അത് വിട് - ഓണത്തിനെടേ പുട്ടുകച്ചവടം വേണ്ട :)

അളിയന്‍സ് said...

അയ്യോ ശ്രീജിത്തേ..... തോറ്റു കൊടുക്കല്ലേ. എത്താന്‍ ശകലം താമസിച്ചു പോയി.
നീ ധൈര്യമായി എഴുതിക്കോ.... ഇടിവാള്‍ജിയുടെ ശക്തമായ ആ പാരകമന്റ്സിനു ഒരു മറുപാര നമുക്കുടനെ പണിയാം..
ഈ പറഞ്ഞ വിവാഹിതരൊക്കെ കമന്റടിച്ച് ആര്‍മാദിക്കട്ടേന്നേ... ഇപ്പോഴല്ലെ അവര്‍ക്കിങ്ങനെ സന്തോഷിക്കാന്‍ പറ്റൂ.. വൈകുന്നേരം വീട്ടില്‍ ചെന്നാല്‍ സീരിയല്‍ കഴിയുന്നതു വരെ ഒരു ‌‌‌‌ ന്റെ (fill in the blanks with the appropriate word)വിലയുണ്ടോ...?

ദില്‍ബൂ.., ആപത്തു സമയത്ത് സഖാവിനെ കൈവിട്ടത് ശരിയായില്ല. അതു പൊട്ടെ സാരമില്ല.
നമുക്ക് ഉണ്ണിക്ക്രിഷ്ണപണിക്കരെക്കൊണ്ട് ബാചിലേര്‍സ് ക്ലബ്ബിന്റെ ദേവപ്രശ്നം ഒന്നു നടത്തിക്കളയാം.രണു ദിവസമായി സമയം ശരിയല്ലാ.പാരയോട് പാര.

ഷാജുദീന്‍ said...

ബാച്ചിലറായതുകൊണ്ട് എന്ന് ഇത്രയധികം എടുത്ത് പറഞ്ഞതെന്തിനാണെന്നാ എനിക്കു മനസിലാകാത്തത്

അലിഫ് /alif said...

എന്തായാലും ശ്രീയുടെ വിശദീകരണം കണ്ട് ബോധിച്ചു.ഒരു ജാമ്യം കൊടുത്തേക്കാം അല്ലേ.
പിന്നെ, ‘ കെട്ടിപ്പിടിച്ചുറങ്ങിയത്’ ഒരു വലിയ പ്രശ്നമാക്കിയത് കൂട്ടു സഖാക്കളാണേ, അവരെല്ലാം പുറകീന്നു കുത്തി നാശമാക്കി, ഒരു പെണ്ണുണ്ടായിരുന്നെങ്കില്‍ അല്പം മരുന്നെങ്കിലും പുരട്ടിതരാന്‍ പറയാമായിരുന്നു(അല്ലെങ്കില്‍ ആ സഹമുറിയനോട് കെഞ്ചി നോക്കൂ..)

Rasheed Chalil said...

അഗ്രജാ ആ ചോദ്യത്തിനുള്ള മറുപടി ഇതിലുണ്ട്.

Sreejith K. said...

കുമാരേട്ടാ, അവിവാഹിതര്‍ക്കിടയില്‍ ചില ആശയവിനിമയ തകരാറുകള്‍ മൂലം ഉണ്ടായ പിഴവാണ് ഇത്. ഈ പോസ്റ്റ് ഈ ക്ലബ്ബിന്റെ ന്യൂനതകളെക്കുറിച്ചും പിടിപ്പുകേടുകളെക്കുറിച്ചും ഉള്ള ഒരു ചൂണ്ട് പലകയായി വര്‍ത്തിച്ചതില്‍ സന്തോഷമുണ്ട്. അടിയന്തിര ജനറല്‍ ബോഡി ചേരുന്നുണ്ട് ഉടനെ. ചില കടുത്ത തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും.

അഗ്രജാ, ഈ ക്ലബ്ബില്‍ പരസ്യങ്ങളും ഇടാം എന്ന് സെക്രട്ടറി ദില്‍ബന്‍ ആദ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു. അത് കൊണ്ട് ഇമ്മാതിരി കമന്റുകളും പോസ്റ്റുകളും ഇനിയും പ്രതീക്ഷിക്കാം.

അളിയാ, ഇടിവാളിനെ കൊടുവാളു കൊണ്ട് വെട്ടാനുള്ള നടപടി ഉടന്‍ ഉണ്ടാകും. പേടിക്കണ്ട.

ഹാജുദ്ദീനേ, ബാച്ചിലര്‍ഹുഡിനെക്കുറിച്ച് സംസാരിക്കാനാണ് ഈ ബ്ലോഗ്. അത് കൊണ്ട് ഇത്രയധികം എടുത്ത് പറയുന്നതില്‍ ഒരു അപാകതയുമില്ല. കമ്പ്ലെയിന്റെ ഉണ്ടെങ്കില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയോട് സംസാരിക്കാവുന്നതാണ്.

പുലികേശി രണ്ട് said...

വിവാഹത്തോടുള്ള എതിര്‍‌പ്പിലേറെ അന്ധമായ സ്ത്രീവിരോധവും അതിരുകടന്ന പുരുഷസ്നേഹവുമാണ്‍ ഈ പോസ്റ്റില്‍ ഒരു ‘മുറുക്കാന്‍പൊതി’ പോലെ മുഴച്ചുനില്‍‌ക്കുന്നത്.അതില്‍ കളിയാക്കാനൊന്നുമില്ല കേട്ടോ.എല്ലാവരും ഒരേ റ്റൈപ്പാവണമെന്നില്ലല്ലോ.പുലികേശിയുടെ ഹോസ്റ്റലിലും അങ്ങോട്ടുമിങ്ങോട്ടും ആലിമഗനബദ്ധരായിമാത്രം ഉറങ്ങുന്ന യുവകോമളരുണ്ടായിരുന്നു,പക്ഷേ അവര്‍ മുഖ്യധാരയിലല്ലായിരുന്നു എന്നു പറയേണ്ടിവരും.

Sreejith K. said...

പുലികേശീ, അഭിപ്രായത്തിന് നന്ദി. എങ്കിലും ഒന്ന് പറഞ്ഞ് കൊള്ളട്ടെ.

ഒരു വിനോദയാത്രയില്‍ ഉള്ള അനുഭങ്ങള്‍ മാത്രമാണ് ഈ പോസ്റ്റില്‍. ഒരു സ്ത്രീ വിരോധിയും പുരുഷപ്രേമിയും ആയി എന്നെ വരച്ച് കാട്ടരുത്. എഴുതാപ്പുറം വായിക്കുന്നവരോട് മറുപടി പറഞ്ഞ് എനിക്ക് തന്നെ മടുപ്പാകുന്നു.

ഒരു ആണിനെ തൊടുന്നതും കെട്ടിപ്പിടിക്കുന്നതും കൂടെ ഉറങ്ങുന്നതും ഇത്ര വലിയ തെറ്റാണോ? ആ ഒരു വാചകം ഇങ്ങനെയൊക്കെ വളച്ചൊടിക്കുമെന്ന് ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല. ഇനി അങ്ങിനെ ഒക്കെ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം. ഒന്ന് ചോദിച്ചോട്ടെ? ആണുങ്ങളുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത്കൊണ്ട് കുഴപ്പമുണ്ടോ? അതോ ഇനി അതും നിര്‍ത്തണോ?

Rasheed Chalil said...

എഴുതാപ്പുറം വായിക്കുന്നവരോട് മറുപടി പറയാതിരിക്കലാവും ശ്രീ നല്ലത്.
സത്യത്തില്‍ അങ്ങനെ വായിക്കുന്നവരല്ലേ ഇവിടെ ചെറുതാവുന്നത്.

ഛോഡോ യാര്‍......

അലിഫ് /alif said...

പുലികേശി; ഹോസ്റ്റലിലോ യാത്രകള്‍ക്കിടയിലോ കിട്ടുന്ന സൌകര്യത്തില്‍ ചിലപ്പോ‍ള്‍ ഒരു കട്ടിലില്‍ മൂന്നും നാലും പേരൊക്കെ കിടക്കുന്നത് സാധാരണമാണ്‌..അതിലെന്താണിത്ര ‘മുഖ്യ ധാരയിലില്ലാത്തത് ‘ എന്ന് മനസ്സില്ലായില്ല. വിവാഹത്തിനു ശേഷവും ഞങ്ങള്‍ കൂട്ടുകാര്‍ ഭാര്യാമാരോടൊപ്പവും അല്ലാതെയും (അല്ലാതെയാ‍ണു കൂടുതലും എന്നു സമ്മതിക്കുന്നു) ധാരാളം യാത്രകള്‍ നടത്തിട്ടുണ്ട്.ആ‍ണുങ്ങള്‍ മാത്രമാവുമ്പോള്‍ അതിന്റേതായ സൌകര്യങ്ങള്‍ കൂടുതലുമാണ്..ചിലപ്പോള്‍ ഒരു കട്ടിലില്‍ കിടക്കേണ്ടിവരും..(പിശുക്കി ഒരു സ്‌‌മോളുകൂടി അടിക്കാന്‍ തന്നെ..)അതിലിത്ര കുറ്റം കാണേണ്ടതുണ്ടോ.?

ഇടിവാള്‍ said...
This comment has been removed by a blog administrator.
ഇടിവാള്‍ said...

അയ്യോ.. ഈ പ്രശ്നം ഇത്രത്തോളമെത്തിയോ.. ഇതു ഞാനറിഞ്ഞില്ല കേട്ടോ !

ശ്രീജിത്തേ.. സോറി.. തമാശിച്ചതാ കേട്ടോ !

കമന്റങ്ങു ഡീലിറ്റിയേക്കാം

magnifier said...

ന്റെ ശ്രീജ്യേ, വിവാഹിതരും ചില കണ്ണീച്ചോരേല്ലാത്ത അവിവാഹിതരും ചേര്‍ന്ന് താങ്കളുടെ നെഞ്ചത്ത്‌ കുച്ചിപ്പുഡീം ഭരതനാട്യോം ഇതും പോരാഞ്ഞ്‌ ബ്രേക്‌ ഡാന്‍സും പ്രാക്ടീസ്‌ ചെയ്യുന്നത്‌ കണ്ട്‌ സങ്കടിച്ച്‌ നില്‍ക്കായിരുന്നുട്ടോ..പക്ഷെ എന്തു ചെയ്യാന്‍ ഞാനും ഒരു വിവാഹിതനായിപ്പോയില്ലേ...ആ 'ചില' അവിവാഹിതരെപ്പോലെ ഞങ്ങള്‍ വിവാഹിതര്‍ക്ക്‌ പെരുമാറാന്‍ പറ്റില്ലല്ലോ? എന്നാലും ഒരു പഴേ കഥ പറയാം ട്ടോ...സങ്കടം മാറി കഥ കേട്ടുറങ്ങ്‌! (ആ പ്രായമല്ലേ...)കഥയ്ക്ക്‌ ഒരു ഏ സര്‍ട്ടിബിക്കേറ്റ്‌ ആദ്യമേ ഇഷ്യൂഡ്‌!...

വളരെ പണ്ടു നടന്ന് കഥയാണേ..എന്നു പറഞ്ഞാല്‍ ഇപ്പഴത്തെ വിവാഹിതര്‍ കല്ല്യാണികള്‍ ആവും മുന്നെ ഒരു ഫാര്യയും ബലഹീനന്‍ എന്ന് ഫാര്യ എപ്ലും പരാതിപറയണ ഒരു ഫര്‍ത്താവും ഉണ്ടായിരുന്നു. " എക്സ്‌ ഗുണം വൈ ഈസ്‌ ഈക്വല്‍ ടു എക്സ്‌ ഓര്‍ വൈ" എന്ന് ഇക്വേഷനില്‍ എക്സ്‌ ഗുണം വൈ എന്ന ക്രിയ ചെയ്യാന്‍ എത്ര റ്റ്യൂഷന്‍ കൊടുത്തിട്ടും മണ്ടേല്‍ കേറത്ത ഒരു മരമണ്ടനിര്‍ഗുണന്‍ ആയിരുന്നു ബര്‍ത്താവദ്യം എന്നു ചുരുക്കം! ബര്‍ത്താവിനെ ഭര്‍ത്സിച്ച്‌ ഭയങ്കരനാക്കുന്നതില്‍ പരാജയപ്പെട്ട പൂമുഖവാതിലി ഒടുക്കം ഡീപ്പീഈപ്പീല്‍ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികക്കുട്ടി ഉപദേശി ആയതനുസരിച്ച്‌ ഒരു "വിഷ്വല്‍ എയിഡഡ്‌ റിഫ്രെഷ്‌മന്റ്‌ കോഴ്സ്‌" തരാക്കന്‍ തീരുമാനിക്കുകയും, ടി ബലഹീനജിയെ ഒരു ബല്ല്യെ കന്നുകാലി ഫാം കാണാന്‍ പിടിച്ച പിടിയാലെ കൊണ്ടുപോവുകയും ചെയ്തു. മേപ്പടി ഫാം കണ്ടത്തില്‍ വിത്തിറക്കാന്‍ കോണ്ട്രാക്ടെടുത്ത കറുത്തു മിനുത്തു കൊഴുത്ത വിത്തുമൂരിക്കുട്ടന്‍ ഓടിനടന്ന് ഹരിക്കേം ഗുണിക്കേം ചെയ്യണത്‌ കണ്ട്‌ "കണ്ടു പഠി, കണ്ടു പഠി" എന്നായി അദ്ധ്യാബിക. ഒട്ടുനേരം മൂരിക്കുട്ടന്‍ വഴിക്കണക്ക്‌ ക്രിയാക്കുന്നത്‌ കണ്ട വിദ്ധ്യാര്‍ത്ഥീ ഭര്‍ത്തന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഇങ്ങനെ മറുപടി പറഞ്ഞു.
"ഓന്‌ കണക്ക്‌ പഠിക്കണേനെന്താ? ഒരോ കണക്കും പുത്യെ പുത്യെ സ്ലേറ്റിലല്ലേ എഴുതിക്കൂട്ടണേ?..ഇങ്ങനെ പഠിപ്പിച്ചാ ഞാനും പഠിക്കും കണക്ക്‌"
ഡീപ്പീപ്പീ ഭാര്യേടെ പോയ ബോധം ഇതുവരെ വന്നിട്ടില്ലാന്ന് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്‌!

ഞാനോടിയ വഴിക്ക്‌ പുല്ലുണ്ടോന്ന് നോക്കണ്ട, അതവിടെ ഇല്ല.

മനോജ് കുമാർ വട്ടക്കാട്ട് said...

കോളെജ്‌ ഹോസ്റ്റലിലും, പിന്നെ ബാച്ചിലര്‍ ലൈഫിലെ കൂട്ടുചേര്‍ന്നുള്ള ജീവിതത്തിലും സുഹൃത്തുക്കളെ കെട്ടിപ്പിടിച്ചുള്ള ആ ഉറക്ക്ത്തിന്റെ ഒരുസുഖം ഒന്ന് വേറെ തന്നെ.

ഇക്കാര്യത്തില്‍ ഞാന്‍ ബാച്ചിലര്‍ ശ്രീജിത്തിനൊപ്പം.

അളിയന്‍സ് said...

ഇടിവാള്‍ജീ...,
കമന്റൊന്നും ഡിലീറ്റണ്ടാ.... ഞങ്ങള്‍ കാര്യങ്ങള്‍ തമാശയായേ എടുത്തിട്ടുള്ളൂ, അല്ലേ ശ്രീജിത്തേ.

Sreejith K. said...

ഇടിവാള്‍ജി തമാശയായി ആണ് കണ്ടതെങ്കിലും ഞാനും അങ്ങിനെ തന്നെ. വേറെ ചിലര്‍ കാര്യമായി കണ്ടത് പോലെ തോന്നി, അവരെ സംബന്ധിച്ച് ഞാനും കാര്യമായി തന്നെ എടുത്തു.

ധൈര്യമായി കമന്റിട്ടോളൂ ഇടിവാള്‍ജീ. ആത്മാര്‍ത്ഥമായി ചിരിക്കാനറിയാവുന്ന നമ്മള്‍ക്ക് ആരെപ്പേടിക്കാന്‍. നമുക്ക് ബ്ലോഗ് രണ്ടാണെങ്കിലും മനസ്സ് ഒന്നല്ലേ ;) [ ഈ വാചകത്തിന് വേറെ അര്‍ത്ഥം കണ്ട് പിടിച്ച് വരുന്നവരെ ഞാന്‍ ജിമ്മിയെ വിട്ട് കടിപ്പിക്കും, പറഞ്ഞേക്കാം ]

ചില നേരത്ത്.. said...

ശ്രീജിത്തേ,
ഈ പോസ്റ്റും ഇതിന്‍ കമന്റിട്ട് എടങ്ങേറാകുന്ന കാഴ്ചയും രസിക്കുന്നു.

sreeni sreedharan said...

ശ്രീ കമന്‍റിടാതിരുന്നത് മറ്റൊന്നും കൊണ്ടല്ല;
പഠിപ്പുരേട ഇരുപതാമത്തെ കമന്‍റ് ഒരു ശാപം പോലെ എന്നില്‍ വന്ന് പതിച്ചൂന്നാ തോന്നണെ..കൂടോത്രം!
ഓഫീസ് ടൈമില്‍ എന്‍റെ ‘വന്മരം കടപുഴകി’ :( ഹൊ ആലോചിക്കാന്‍ കൂടി തോന്നുന്നില്ലാ...

ദില്‍ബാ ജനറല്‍ ബോഡി ഉടനെ കൂടണം, നമുക്കെതിരേ ഐ എസ് ഐ കാശിറക്കുന്നുണ്ടോ എന്ന് ഒരു തംശയം....തന്നഡേയ്.

ശ്രീജി മോനെ ബാക്കി കൂടി പറഞ്ഞു കൊഡുക്കെടാ ചക്കരെ..

ലിഡിയ said...

"ജിമ്മിയെ വിട്ട് കടിപ്പിക്കും", ജിമ്മിയെ ബാച്ചിലര്‍ ഒറ്റയ്ക്കാ വലര്‍ത്തുന്നേ..പെണ്‍കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ലേ..അല്ലേ..പൊല്ലാപ്പേ..

സത്യമായും, ഞാനീ കമന്റ് പെരുമഴക്കാലം കണ്ട് ഒന്ന് മനസ്സ് തുറന്ന് ചിരിക്കുകയായിരുന്നു,ഇടയ്ക്ക് ചില ഇടന്തടി വെട്ടുകള്‍ കണ്ടപ്പോള്‍ തോന്നി ഇതും ഒരു യുദ്ധമാവുമോ എന്ന്,അത് കൊണ്ട് രണ്ട് മൈല്‍ മാറി മിണ്ടാതെ നിന്നു.

ഡിസ്ക്ലൈമര്‍ കണ്ടപ്പോള്‍ ഒരു ആശ്വാസം..എന്തായാലും തുടരട്ടെ....

-പാര്‍വതി.

Sreejith K. said...

ഇബ്രൂ, ചില നേരങ്ങളില്‍ നിനക്ക് ഈ ബാച്ചിലേര്‍സിന്റെ തല്ലുകൊള്ളല്‍‍ രസിക്കുംമെന്നറിയാം. എന്തെന്നാല്‍ നീ, നിന്നെ ഞങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ മറുകണ്ടം ചാടിയവനാകുന്നു.

പച്ചാളമേ, നിന്റെ മസ്സിലിന് പണിയാകുമെന്നാണ് തോന്നുന്നത്. ഇത് പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്ന ലക്ഷണമില്ല.

Unknown said...

ശ്രീജീ,
ഞാന്‍ ഇടപെടണ്ടല്ലോ. മറ്റേ പോസ്റ്റിന്റെ പണിപ്പുരയിലായത് കൊണ്ടാ.. :-)

ചില നേരത്ത്.. said...

ശ്രീജിത്തേ
അതെന്തുകൊണ്ടെന്നാല്‍..എന്റെ അസ്തിത്വത്തിന്റെ ചില കണ്‍ഫ്യൂഷന്റെ പ്രതിഫലനമായിരുന്നു.
നീ ക്ഷമി..നിന്നെ ചിലര് തെരയുന്നല്ലോ കുട്ടീ..

Sreejith K. said...

ദില്‍ബാ, ആ പോസ്റ്റു കൊണ്ടെങ്കിലും ബാച്ചിലേര്‍സിന്റെ കളഞ്ഞ് പോയ മാനം നീ തിരികെപ്പിടിക്കണം. ബാച്ചിലര്‍കാവിലപ്പന്റെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെയുണ്ടാകും. അങ്കത്തട്ടില്‍ നിനക്ക് മാറ്റച്ചുരിക തരാന്‍ ഞാനുണ്ടാകും, പേടിക്കണ്ട.

ഇബ്രൂ, നിന്റെ ബ്ലോഗില്‍ ഈ ഭാഷ ഉപയോഗിക്കുന്നത് ഞാന്‍ സഹിക്കും. ഇവിടെ അതെടുക്കൂല. നിന്റെ അസ്ഥിത്വം കണ്‍ഫ്യൂഷനിലാണെങ്കില്‍ സഹായം ചോദിക്കുന്നത് ഇങ്ങനേയോ കുട്ടീ! എന്നെ അന്വേഷിക്കുന്നവര്‍ക്ക് ദയവ് ചെയ്തു വഴി പറഞ്ഞ് കൊടുക്കരുത്, പേടിയുണ്ടായിട്ടൊന്നുമല്ല, ജീവിക്കാനുള്ള കൊതി കൊണ്ടാ...

കുഞ്ഞന്ന said...

എന്റെ ശ്രീജിത്തേ, നല്ല പോസ്റ്റ്‌. ഈക്കന്ടായ കമന്റ്‌ ഒക്കെ ഇട്ട്‌ വിമര്ശിച്ചവരെ പോലെയല്ല, എഴുതിയതിന്റെ ശരിയായ അര്‍ഥം മനസിലാക്കി തന്നെയാണ്‌ അതു പറഞ്ഞത്‌.

പക്ഷേ ഒരു കാര്യം മാത്രം പറഞ്ഞോട്ടെ. നൂറ്റമ്പതോ നൂറ്റെമ്പതോ കിലോമീറ്ററുള്ള ഒരു യാത്രയില്‍ വലഞ്ഞു പോകുന്ന പെണ്‍കിടാങ്ങള്‍ ഇല്ലാ എന്ന്‌ ഞാന്‍ പറയില്ലെങ്കിലും , എല്ലാ പെണ്‍കിടാങ്ങളും അതു പൊലെയല്ല ശ്രീജിത്തേ. അതു കൊന്ട്‌ കുട്ടി ധൈര്യമായി അന്വേഷിച്ചോളു - ഹരം പിടിച്ച്‌ ബൈക്കില്‍ യാത്ര ചെയ്യുന്ന നല്ല കൂട്ടുകാരികളേയും അല്പം കഴിഞ്ഞു ബാചിലേഴ്‌സ് ക്ലബ്ബില്‍ നിന്ന്‌ വിരമിക്കാന്‍ തോന്നുമ്പളത്തേക്കു്‌ അതുപോലത്തെ ഒരു നല്ല ജീവിതസഖിയേയുമൊക്കെ കിട്ടുന്നതുവരെ.

അങ്ങനെയുള്ളവര്‍ ഉന്ട്‌ എന്നതിനു ഞാനുറപ്പ്‌. ഡെല്‍ഹിയില്‍ നിന്നു സോളന്‍ വരെ മാറി മാറി ബൈക്കോടിച്ചും പിറകിലിരുന്നും ഒക്കെ പോയിട്ടുള്ള പെണ്കുട്ടികളെ എനിക്കറിയാം. അതും നമ്മുടെ തമിഴന്‍ ലോറികളുടെ വെല്യണ്ണന്‍മാരായ സര്‍ദാജി ലോറികള്‍ക്കിടയിലൂടെ.

sreeni sreedharan said...

മോനേ ശ്രീജിത്തെ നിന്നെപ്പോലെ നൂറ് കി.മീ. പി.എച്ച് ന് മുകളില്‍ പോയിട്ടൂം ഇത്രേം പണിയേ എനിക്ക് കിട്ടിയുള്ളൂ (പ്രൊഫൈല്‍ ഫോട്ടം നോക്ക്)
ഹതാണല്ലോ ഒരു ബാച്ചിലര്‍ സ്റ്റൈല്..യേത് ;)
അന്ന് ശുശ്രൂഷിക്കാന്‍ മൂന്ന് പേരുണ്ടായിരുന്നൂ..യേത്(ലവള്‍സ്)

ഇടിവാള്‍ said...

മഹനേ ദില്‍ബൂ..

അങ്കത്തട്ടില്‍ മാറ്റച്ചുരികയുമായി വരണ ആളെക്കണ്ടിട്ടെനിക്കോര്‍ത്തു ചിരിക്കാന്‍ മേലേ !

ആ പച്ചാളത്തിനൊന്നും ആ ഡ്യൂട്ടി "ജന്മണ്ടങ്ങ്യെ" കൊട്ത്തേക്കല്ലേ കണ്ണാ..

അവസാനം പാണന്മാരു പാടി നടക്കും : അങ്കത്തിനു മുന്‍പ്‌ 16 പൊന്‍പണം കൊടുത്ത്‌ "മുളയാണി ബാര്‍ അട്ടാച്ച്ഡ്‌ ഹോട്ടലില്‍ നിന്നും ബിരിയാണി തട്ടിയവന്‍ പച്ചാളം !!!

മാറ്റച്ചുരിക ചോദിച്ച ദില്‍ബനോട്‌ "വന്മരം കടപുഴകി"വീണപ്പോ ഡിക്കി സര്‍വീസ്‌ ചെയ്യാന്‍ പോയിടത്തു വച്ച്‌ മറന്നു വച്ചു എന്നു പറഞ്ഞവന്‍ പച്ചാളം !

ഉണ്ണീ, എതിര്‍ ചേരിയിലാണെങ്കിലും, നിന്നെയോര്‍ത്തെനിക്ക്‌ ആധി കേറുന്നു ദില്‍ബാ !

Unknown said...

ഇടിവാള്‍ സാര്‍,
താങ്ക്യൂ ഫോറ് യുവര്‍ കണ്‍സേണ്‍സ്.. :-)

പക്ഷേ പച്ചാളം എണ്ണം പറഞ്ഞ ഒരു ചേകവനാണ്. പുള്ളിയുടെ ‘ബോഡി സ്ട്രക്ചര്‍’ കാണിക്കുന്ന ഒരു ലിങ്കുണ്ടായിരുന്നു. അതൊന്ന് കാണൂ.

ഈ ‘വന്മരം കടപുഴകലൊ‘ക്കെ ഓണ്‍ലി വണ്‍സ് ഇന്‍ റ്റൂ ഡേയ്സ്.. :-)

Sreejith K. said...

ഇടിവാള്‍ജീ, ഒരു സംശയം.

ദില്‍ബുവിന് മാറ്റച്ചുരിക നല്‍ക്കാന്‍ ചേകവരാ‍യി കൂടെ നില്‍ക്കാം എന്ന് പറഞ്ഞത് ഞാനല്ലേ? ഇനി ഞാന്‍ തന്നെയാണോ പച്ചാളവും? അതോ പച്ചാളം ആണോ ഞാന്‍? ദൈവമേ ആ പല്ലിയുടെ ഫോട്ടോ കണ്ടപ്പോഴേ സംശയം തോന്നിയിരുന്നതാ, അപ്പൊ ഉള്ളത് തന്നെ?

ഇടിവാള്‍ said...

ഹഹ.. ശ്രീ തന്നെ.. അതു കണ്ടെനിക്കു ചിരിക്കാന്‍ മേലാ എന്നു ഞാന്‍ പറഞ്ഞു....


കൂടെ ദില്‍ബനു ഒരു ഉപദേശം കൊടുത്തത്ഗാ..
ശ്രീയായാലും വേണ്ടില്ല.. ആ പച്ചാളാത്തിനെ കൂട്ടല്ലേ യെന്ന്! യേത്‌ ?

അളിയന്‍സ് said...

അങ്കത്തട്ടിന്റെ മറ്റേ സൈഡിലിരിന്നു മറ്റവര്‍ക്ക് പാര പണിയാനായി ഞാനുമുണ്ടാവും, ചെകോരേ..

Kalesh Kumar said...

ശ്രീക്കുട്ടാ, അപ്പഴ് പെണ്ണുകെട്ടുന്നതേയില്ലേ ഈ ജന്മം? ദില്‍ബാനന്ദന്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടെങ്കിലും മറ്റുള്ളവരെപ്പോലെയല്ലന്ന് “ശ്രീജീ,
ഇത് നീ ആര്‍ക്കെതിരെ എഴുതിയതാണ് മോനേ? പെണ്ണുങ്ങളെ കുറ്റം പറയുന്നത് ഒരു ബാച്ചിലര്‍ക്ക് ഒട്ടും നല്ലതല്ല.“
എന്ന വാക്കുകള്‍ കൊണ്ട് തെളിയിച്ചു - ഓന് വിവരമുണ്ട്!


ദേവേട്ടാ, ഇടവ-കാപ്പില്‍-പരവൂര്‍-കൊട്ടിയം-കുണ്ടറ-പുനലൂര്‍-തെന്മല-കുറ്റാലം പോയിട്ടുണ്ട് ഞാന്‍ ബൈക്കില്‍. കുറ്റാലം ഐന്തരുവിയുടെ ഉത്ഭവസ്ഥാനം വരെ പോയിട്ടൂണ്ട്! അതൊക്കെ ഒരു സമയമായിരുന്നു - ബാച്ചിലര്‍കുട്ടന്മാരെപ്പോലെ ഒരു ഉത്തരവാദിത്വവുമില്ലാതെ, ചോദിക്കാനും പറയാനും ആരുമില്ലാതെ, തോന്ന്യവാസം നടന്നിരുന്ന ബാ‍ച്ചിലര്‍കാലം!

sreeni sreedharan said...

മടങ്ങിപ്പോ ഇടിവാളേ, മടങ്ങിപ്പോ..
ചേട്ടനെനിക്ക് പിറക്കാതെ പോയ മകനാനുണ്ണീ.......

ദില്‍ബാ ഈ ഇടിവാളിനെന്നെ ശരിക്കറിയില്ല ഹെന്ന് തോന്നുന്നൂ; ഒന്ന് പേഡിപ്പിച്ച് വിട്ടേക്കാം
നോക്കൂ

എന്‍റെ കഥ said...

ജിത്തൂ .. സത്യസന്ധത ജീവിതത്തില്‍ അതികം ആവരുത്‌ ,.. നിന്റെ മനസ്സ്‌ വളരെ ശുദ്ധമാണ്‌ ആ വിശുദ്ധിയാണിവിടെ തമശക്കാണെങ്കില്‍ .ചോദ്യം ചെയ്യപ്പെടുന്നത്‌... എല്ലാം തുറന്നെഴുതുന്നവനാണ്‌ ശരിക്കുള്ള എഴുത്തുക്കാരന്‍... എങ്കിലും .. കുമാര്‍ പറയുന്നത്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌

:ശ്രീജീ മോനേ നിങ്ങടെ ഒക്കെ സമയംവളരെ മോശമാണ്. സ്വന്തം വാക്കുകള്‍ വാക്കത്തികളായി തിരികെവരുന്ന ടൈം ആണിത്:.

Sreejith K. said...

ബ്ലോഗും പിന്മൊഴികളും അല്ലല്ലോ ജീവിതം. ഇവിടെ ആരൊക്കെ എന്തൊക്കെ തമാശയായും കാര്യമായും പറഞ്ഞാലും അത് എന്റെ ഇന്റെര്‍നെറ്റ് വ്യക്തിത്വത്തെയേ ബാധിക്കൂ. അതോര്‍ത്ത് വിഷമിക്കുന്നത് മൂഢത്വമാണ്. എല്ലാം തമാശയായി കാണുക, കണ്ട് രസിക്കുക, പിന്നെ മറക്കുക. ഇക്കാണുന്നതൊന്നുമല്ല ജീവിതം, ഇവിടെ നടക്കുന്നതൊക്കെയും നേരമ്പോക്ക് മാത്രം. അത്ര ഗൌരവം മാത്രം ഇതിന് കൊടുക്കുക. ആത്മകഥേ, ഈ സ്നേഹത്തിനു നന്ദി.

Unknown said...

ശ്രീജീ, ആദീ...
നമ്മള്‍ ഈ ക്ലബ്ബ് തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ എടുത്ത തീരുമാനം ഓര്‍മ്മയില്ലേ. എല്ലാം തമാശയ്ക്ക്. ആരേയും വേദനിപ്പിക്കുന്ന പോസ്റ്റുകളും കമന്റുകളും നമ്മള്‍ ഇടില്ല. ആ തീരുമാനം ഇപ്പോഴും പ്രസക്തമാണ്. എന്തെങ്കിലും വിഷമം ഇത് കൊണ്ട് ആര്‍ക്കെങ്കിലും ഉണ്ടാവുന്നു എങ്കില്‍ ആ നിമിഷം വീ വില്‍ പുള്‍ ദ പ്ലഗ്.