Wednesday, August 22, 2007

ബൂലോകകപ്പ്‌-വനിതാക്ക്ലബിന്‌ ജയം

അന്റാര്‍ട്ടിക്ക:ആദ്യ മത്സരത്തില്‍ വനിതാക്ലബിന്‌ ജയം.

ബൂലോഗകപ്പിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‌ വനിതാക്ലബ്‌ പ്രബലരായ വിവാഹിതര്‍ക്ലബിനെ അട്ടിമറിച്ചു.
ഇന്നലെ വൈകീട്ട്‌ ആയിരങ്ങളെ സാക്ഷി നിര്‍ത്തി.....അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വനിതാക്ലബിന്‌ വേണ്ടി ആക്രമണനിരയിലെ സാരംഗിയാണ്‌ മത്സരത്തിലെ ഏകഗോള്‍ നേടിയത്‌.
മത്സരം ആരംഭിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ വളരയേറെ നാടകീയ രംഗങ്ങള്‍ക്ക്‌ അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.നിലവിലുള്ള കോച്ചിനും മാനേജര്‍ക്കും കീഴില്‍ കളിക്കില്ലായെന്ന് വനിതാ ടീമംഗങ്ങള്‍ ശാഠ്യം പിടിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം പുതിയ കോച്ചും മാനേജറും സ്ഥാനം ഏല്‍ക്കുകയായിരുന്നു.
'പാവം ക്രൂരന്‍' സ്പോര്‍ട്ട്‌സ്‌ അക്കാഡമിയുടെ ഡയറക്ടറും പഴയ താരവുമായ ടി.ജി.രവിയാണ്‌ വര്‍മ്മക്ക്‌ പകരം കോച്ച്‌ സ്ഥാനം ഏറ്റത്‌.ഇന്റര്‍നാഷണല്‍ താരം ബാലന്‍.കെ.നായരുടെ ശിഷ്യനും ജയമാലിനി ഇന്‍വിറ്റേഷന്‍ ട്രോഫി മൂന്ന് പ്രാവശ്യം നേടിയ ടീമിന്റെ മുന്‍ക്യാപ്റ്റനുമായ ഭീമന്‍ രഘു മാനേജര്‍ സ്ഥാനവും ഏറ്റു.
പഴയ ടീം മാനേജര്‍ പ്രിയങ്കാമാത്യൂസുമായി ടീമംഗങ്ങളില്‍ ചിലര്‍ക്കുണ്ടായിരുന്ന പടലപ്പിണക്കങ്ങളാണ്‌ അവസാന നിമിഷത്തെ...മത്സരത്തെ തന്നെ ബാധിച്ചേക്കാവുന്ന രീതിയില്‍ വളര്‍ന്ന തര്‍ക്കങ്ങള്‍ക്ക്‌ വഴിവച്ചത്‌.

പുതിയ കോച്ചിന്‌ കീഴില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും....അന്താരാഷ്ട്ര മത്സരങ്ങള്‍ വളരെയേറെ കണ്ടിട്ടുള്ള ടി.ജി.രവി സ്ഥാനം ഏറ്റെടുത്തത്‌ തന്നെ വനിതാടീമംഗങ്ങള്‍ക്ക്‌ വളരെയേറെ ഉണര്‍വ്‌ ഉണ്ടാക്കിയെന്ന് മത്സര ഫലം തെളിയിക്കുന്നു.ഷാറൂഖ്‌ ഖാനെ കോച്ചായി കൊണ്ടുവരണം എന്നാണ്‌ ടീമംഗങ്ങള്‍ ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹം ഇപ്പോള്‍ ഏതോ ഹോക്കി ടീമിന്റെ കോച്ചായി ആസ്ത്രേലിയയില്‍ ആണ്‌.പൃഥ്വിരാജിനെ കോച്ചായി കിട്ടാന്‍ ശ്രമിച്ചെങ്കിലും വല്ലപ്പോഴും കിട്ടുന്നത്‌ ഒരു വിനയന്‍ സിനിമയാണ്‌.....അത്‌ കളഞ്ഞിട്ട്‌ വരാന്‍ പറ്റില്ലായെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.അഛന്‍ ഒരു മോശമല്ലാത്ത കോച്ചായിരുന്നു എന്ന് അദ്ദേഹം സ്മരിക്കുകയും ചെയ്തു.
റഫറി ആരായിരിക്കണം എന്ന കാര്യം സംഘാടകസമിതിയായ ബാച്ചിക്ലബിന്‌ വളരെയേറെ തലവേദന ഉണ്ടാക്കി.
എങ്കിലും അവസാനനിമിഷം....ജപ്പാന്‍ ഒന്നാം ഡിവിഷന്‍ ലീഗിലെ റഫറി....
മലയാളത്തില്‍ വക്കാരിയെന്നും....ജപ്പാനില്‍ വക്കാരികോ ഹിമോറയെന്നും അറിയപ്പെടുന്ന ശ്രീമാന്‍ വക്കാരി വിസിലൂതാന്‍ സമ്മതിച്ച്‌ ബാച്ചികളെ ധര്‍മ്മസങ്കടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

തൊണ്ണൂറുമിനുട്ടും വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ എണ്‍പത്തിയൊമ്പതാം മിനുട്ടിലാണ്‌ മത്സരത്തിലെ ഏക ഗോള്‍ പിറന്നത്‌.സമനിലയിലേക്ക്‌ പോകുമെന്ന് കരുതിയ മത്സരം അവസാനമിനുട്ടില്‍ സാരംഗി നേടിയ ഗോളിലൂടെ വനിതക്ലബ്‌ പിടിച്ചെടുക്കുകയായിരുന്നു.

കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ വിവാഹിതര്‍ മുന്‍പിലെത്തേണ്ടതായിരുന്നു.അവരുടെ ഫോര്‍വേഡ്‌ ദേവരാഗം പെനാല്‍ട്ടി ബോക്സിന്റെ തൊട്ടുമുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു ബുള്ളറ്റ്ഷോട്ട്‌ വനിതാക്ലബിന്റെ ഗോളി സു കുത്തിയകറ്റി.
മറുവശത്ത്‌...പ്രതിരോധനിരയില്‍ നിന്നും ഇടതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് ഇടതുകാല്‍ കൊണ്ടും വലതുകാല്‍ കൊണ്ടും മാറിമാറി ഷോട്ടുകളുതിര്‍ത്ത്‌ ബിന്ദു വിവാഹിതരുടെ പ്രതിരോധനിരയെ ആശയക്കുഴപ്പത്തിലാക്കി.
ചിലപ്പോഴൊക്കെ പന്തില്ലാതെയും ബിന്ദൂട്ടി ഷോട്ടുകളുതിര്‍ത്തു.

ആദ്യപകുതിയുടെ ഇരുപതാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്നും പന്തുമായി മുന്നേറിയ വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡ്‌ ഗന്ധര്‍വനെ വനിതകളുടെ സെന്റര്‍ബാക്ക്‌ അതുല്യാമ്മ പെനാല്‍ട്ടിബോക്സില്‍ വച്ച്‌ ഫൗള്‍ ചെയ്തതിന്‌ അവര്‍ക്ക്‌ ലഭിക്കേണ്ട പെനാല്‍ട്ടി റഫറി നിഷേധിച്ചു.പെനാല്‍ട്ടിക്ക്‌ പകരം ബോക്സിന്‌ തൊട്ടുമുന്‍വശത്ത്‌ നിന്നുള്ള ഫ്രീകിക്കാണ്‌ അവര്‍ക്ക്‌ അനുവദിച്ചത്‌.വിവാഹിതര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.ആ ഫൗളിലൂടെ അതുല്യാമ്മക്ക്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.
ചുവപ്പ്‌ കാര്‍ഡ്‌ തന്നെ കൊടുക്കണം എന്നുപറഞ്ഞ്‌ വിവാഹിതര്‍ പിന്നേയും പ്രതിഷേധിച്ചെങ്കിലും...
ഞാന്‍ ചുവപ്പ്‌ കാര്‍ഡ്‌ ഉപയോഗിക്കാറില്ലായെന്നാണ്‌ റഫറി വക്കാരികോ ഹിമോറ പറഞ്ഞത്‌.
[വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്‌]
പകരമായി ഫൗള്‍ ഒരു അശാസ്ത്രീയ നടപടിയാണെന്ന് തെളിയിക്കാനും ബോധവല്‍ക്കരിക്കാനുമായി അദ്ദേഹം എഴുതിയ ഒരു അഞ്ചഞ്ചര പേജ്‌ വരുന്ന കമന്റ്‌....
വായിക്കാന്‍ അതുല്യാമ്മക്ക്‌ നല്‍കുകയും ചെയ്തു.
ഇതിലും ഭേദം എനിക്ക്‌ റെഡ്‌ കാര്‍ഡ്‌ തരുന്നതായിരുന്നെന്റെ റഫറി സാറേയെന്ന് അതുല്യാമ്മ കരയുന്നത്‌ കേള്‍ക്കാമായിരുന്നു.
ദേഷ്യം സഹിക്കാന്‍ ആകാതെ ഡിഫന്റര്‍ കൈപ്പിള്ളി റഫറിയെ മല്ലുറഫറിയെന്ന് വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടന്‍മേനോന്‍ എടുത്ത ഫ്രീകിക്ക്‌ വനിതാക്ലബ്‌ ഉയര്‍ത്തിയ പ്രതിരോധത്തിന്‌ മുകളിലൂടെ വളഞ്ഞുപുളഞ്ഞ്‌ ചെന്ന് ബാറിലിടിച്ച്‌ മടങ്ങി.ഇടിച്ചത്‌ ബാറിലായത്‌ കൊണ്ട്‌ കുട്ടന്‍മേനോന്‌ സങ്കടം തോന്നിയില്ല.
പണ്ട്‌ തൃശൂര്‍ ഉദയാ ബാറില്‍ നിന്ന് കിട്ടിയ ഇടിയാണ്‌ ഇടി...ഇത്‌ എന്തോന്ന് ഇടി എന്നാണ്‌ ഇടിഗഡി ചോദിച്ചത്‌.

ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വലതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് കൈപ്പിള്ളി നല്‍കിയ ക്രോസ്‌...
നാല്‌ വനിതാപ്രതിരോധനിരക്കാരുടെ തലക്ക്‌ മുകളിലൂടെ ചാടി..
കുറുമാന്‍ ഹെഡ്‌ ചെയ്തത്‌ പോസ്റ്റില്‍ ഇടിച്ച്‌ മടങ്ങിയപ്പോള്‍...
വിവാഹിതരുടെ ആരാധകര്‍ തലയില്‍ കൈവച്ച്‌ പോയി.
കുറുമാനും തലയില്‍ കൈവച്ച്‌ പോയി.
ഇങ്ങനെ ഹെഡ്‌ ചെയ്താണ്‌ എന്റെ മുടിമുഴുവന്‍ പോയതെന്നും ഇനി അങ്ങോട്ട്‌ പോയി പന്തിനെ ഹെഡ്‌ ചെയ്യില്ലെന്നും പന്ത്‌ വേണേല്‍ ഇങ്ങോട്ട്‌ വന്ന് ഹെഡ്‌ ചെയ്യട്ടേയെന്നും കുറുമാന്‍ കളിക്കിടയില്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌ കൂട്ടി വ്യക്തമാക്കി.
ഇക്കാസ്‌ നന്ദിയും പറഞ്ഞു.

രണ്ടാം പകുതിയുടെ ആദ്യപത്ത്‌ മിനുട്ട്‌ കളി മധ്യനിരയിലൊതുങ്ങി.
വനിതാക്ലബിന്റെ അചിന്ത്യാമ്മയുടെ നേതൃതത്തിലുള്ള മധ്യനിര പന്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈവശപ്പെടുത്തി.
പന്ത്‌ ഞാന്‍ തരില്ല്യാ..ഇല്ല്യാ..ഇല്ല്യാ എന്നാണ്‌ അചിന്ത്യാമ്മ പറഞ്ഞത്‌.

അതിനിടയില്‍ പന്തുമായി മുന്നേറിയ ഇഞ്ചിയെ ഫൗള്‍ ചെയ്തതിന്‌ അഗ്രജന്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.മഞ്ഞക്കാര്‍ഡ്‌ കിട്ടിയ അഗ്രജന്‍ അത്‌ റഫറിക്ക്‌ തിരിച്ച്‌ കൊടുക്കാതെ പോക്കറ്റിലിട്ടു.
ഇത്‌ എനിക്ക്‌ കിട്ടിയ കാര്‍ഡാണ്‌...ഇത്‌ ഞാന്‍ തിരിച്ച്‌ തരില്ലായെന്ന് അഗ്രജന്‍ പ്രഖ്യാപിച്ചു.

അറുപത്തിരണ്ടാം മിനുട്ടില്‍ തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്ത്‌ ഇടിഗഡി നടത്തിയ ഒരു മനോഹരമായ നീക്കം വനിതകളുടെ പ്രതിരോധ നിര താരം ബിക്കു വളരെ കഷ്ടപ്പെട്ട്‌ നടത്തിയ ഒരു ടാക്കിളിങ്ങിലൂടെ തടഞ്ഞു.
ഓഫടിയൂണിയന്റെ സ്ഥാപക പ്രസിഡന്റായ ഇടിഗഡിയെ ഓഫടിക്കുന്ന ലാഘവത്തോട്‌ കൂടിയാണ്‌ ബിക്കു ചവുട്ടിക്കൂട്ടിയത്‌.
അതില്‍ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചെങ്കിലും...ഗോളാകുമെന്നുറപ്പിച്ച ഒരു നീക്കമാണ്‌ ബിക്കു തടഞ്ഞത്‌.
ബിക്കുവിനെ മഞ്ഞക്കാര്‍ഡ്‌ കാണിക്കാന്‍ റഫറി കുറേ കഷ്ടപ്പെട്ടു.
അഗ്രജനെ... മറ്റ്‌ രണ്ട്‌ കളിക്കാരുടെ സഹായത്തോടെ ഓടിച്ചിട്ട്‌ പിടിച്ച്‌ ഗോള്‍പോസ്റ്റില്‍ കെട്ടിയിട്ട്‌ പോക്കറ്റില്‍ നിന്ന് മഞ്ഞക്കാര്‍ഡ്‌ വീണ്ടെടുത്താണ്‌ ബിക്കുവിനെ കാണിച്ചത്‌.
ഇത്‌ അഗ്രജന്‌ കൊടുത്ത മഞ്ഞക്കാര്‍ഡല്ലേ..ഇതെനിക്ക്‌ വേണ്ടാ..എനിക്ക്‌ പുതിയ മഞ്ഞക്കാര്‍ഡ്‌ വേണം എന്നും പറഞ്ഞ്‌ ബിക്കു ബഹളമുണ്ടാക്കിയെങ്കിലും..റഫറി വക്കാരികോ...പുതിയ മഞ്ഞക്കാര്‍ഡും പഴയമഞ്ഞക്കാര്‍ഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഒരു മുഴുനീള കമന്റ്‌ എഴുതാന്‍ പേപ്പറും പേനയും എടുത്തതിനെ തുടര്‍ന്ന്... അപകടം മനസ്സിലാക്കിയ ബിക്കു പഴയ മഞ്ഞക്കാര്‍ഡ്‌ സ്വീകരിച്ച്‌ പ്രതിഷേധം അവസാനിപ്പിച്ചു.

അറുപത്തിയൊമ്പതാം മിനുട്ടില്‍ വലത്‌ വിങ്ങില്‍ നിന്നും രേഷ്മ നീട്ടിക്കൊടുത്ത പന്ത്‌ സ്വീകരിച്ച്‌....പ്രതിരോധത്തിലെ സിയയെ മനോഹരമായ ഒരു ഡ്രിബ്ലിങ്ങിലൂടെ മറികടന്ന ഡാലി....അജിതയേയും സാറാജോസഫിനേയും മനസ്സില്‍ ധ്യാനിച്ച്‌ പായിച്ച ഒരു ഷോട്ട്‌ വിവാഹിതര്‍ ക്ലബിന്റെ ഗോളി സുല്‍ വളരെ കഷ്ടപ്പെട്ടാണ്‌ തട്ടിയകറ്റിയത്‌.
എഴുപത്തിയഞ്ചാം മിനുട്ടില്‍ വിവാഹിതര്‍ ക്ലബിന്റെ ഗോള്‍മുഖത്ത്‌ മുല്ലപ്പൂവിന്റെ ഒരു ഡയഗണല്‍ ക്രോസ്‌ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും വനിതകളുടെ ഫോര്‍വേഡുകള്‍ക്ക്‌ അത്‌ മുതലാക്കാന്‍ പറ്റുന്നതിന്‌ മുന്‍പേ പ്രതിരോധനിരതാരം കലേഷേട്ടന്‍ അത്‌ ഹെഡ്‌ ചെയ്തകറ്റി.കലേഷേട്ടന്‍ ഹെഡ്‌ ചെയ്തതിനെ തുടര്‍ന്ന് പന്തിന്റെ ഷെയിപ്പ്‌ വെള്ളേപ്പം മോഡലില്‍ പരന്ന് പോയി.തുടര്‍ന്ന് വേറെ പന്ത്‌ തൊട്ടപ്പുറത്ത്‌ കളി നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്ന് കടം വാങ്ങിച്ച്‌ കൊണ്ട്‌ വന്ന്..ഇനി മേലാല്‍ ഹെഡ്‌ ചെയ്യില്ലായെന്ന് കലേഷേട്ടനെ കൊണ്ട്‌ മുദ്രപത്രത്തില്‍ എഴുതിവാങ്ങിച്ചതിന്‌ ശേഷം കളി പുനരാരംഭിച്ചു.

അവസാനമിനുട്ടുകളില്‍ പന്ത്‌ ഇരു ഹാഫുകളിലും ഒരു പോലെ കയറിയിറങ്ങി.ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞ്‌ നിന്നു.
മത്സരം സമനിലയിലേക്ക്‌ നീങ്ങുന്നു എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്‌ സാരംഗിയുടെ ഗോള്‍ വന്നത്‌.
മധ്യനിരയില്‍ നിന്നും കിട്ടിയ ഒരു പാസ്‌ സ്വീകരിച്ച്‌ ഒറ്റക്ക്‌ മുന്നേറിയ സാരംഗി പെനാല്‍ട്ടിബോക്സിന്‌ തൊട്ടു മുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു കാര്‍പെറ്റ്‌ ഷോട്ട്‌ വിവാഹിതര്‍ക്ലബിന്റെ ഗോളി സുല്‍ കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും...തേങ്ങ എറിഞ്ഞ്‌ പിടിച്ച്‌ എണ്ണി ചാക്കിലേക്ക്‌ ഇടുന്ന പഴയ പരിചയം വച്ച്‌...പന്ത്‌ പിടിച്ചതിന്‌ ശേഷം സ്വന്തം വലയിലേക്ക്‌ തന്നെ ഇടുകയായിരുന്നു.
അവസാനമിനുട്ടുകളില്‍ സമനിലക്ക്‌ വേണ്ടി പൊരിഞ്ഞ പോരാട്ടം വിവാഹിതര്‍ക്ലബ്‌ നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കന്റില്‍.....മുപ്പത്‌ വാര അകലെ നിന്ന് കുമാര്‍ പായിച്ച ഒരു മഴവില്‍ ഷോട്ട്‌..കളി തീര്‍ന്നുവെന്ന് കരുതി ഗായത്രീ മന്ത്രം ജപിക്കാന്‍ ഒരുങ്ങുകയായിരുന്ന വനിതാക്ലബിന്റെ ഗോളി സൂവിനെ പൂര്‍ണമായി പരാജയപ്പെടുത്തിയെങ്കിലും....സമയോചിതമായി പ്രവര്‍ത്തിച്ച പ്രതിരോധനിരതാരം വല്യമ്മായി ഡെഡ്‌ ലൈനില്‍ വച്ച്‌ പന്ത്‌ തട്ടിയകറ്റി.

ഫൈനല്‍ വിസില്‍ മുഴങ്ങിയതോട്‌ കൂടി വനിതാക്ലബിന്റെ ആരാധകര്‍ ഗ്യാലറിയില്‍ നൃത്തം ചവുട്ടി. നൃത്തം ചവിട്ടുന്ന വനിതാക്ലബിന്റെ ഫാന്‍സുകളുടെ കൂട്ടത്തില്‍ കൊച്ച്‌ ത്രേസ്യയും ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്.... അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം അധികൃതര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മുളഗ്യാലറിയുടെ സുരക്ഷാവസ്ഥയില്‍ ആശങ്ക പൂണ്ടു.തിരുത്താനാവാത്ത പിഴവ്‌ കാണിച്ച ഗോളി സുല്‍ ആരാധകരുടെ രോഷം ഭയന്ന് ഗ്രൗണ്ടില്‍നിന്നും ഹെലിക്കോപ്ടറിലാണ്‌ രക്ഷപെട്ടത്‌.

ബാച്ചി ക്ലബുമായി നടക്കുന്ന അടുത്ത മത്സരത്തില്‍ വിവാഹിതര്‍ ടീമില്‍ മാറ്റം ഉണ്ടായേക്കുമെന്ന് കോച്ച്‌ അടൂര്‍ഭവാനിയും മാനേജര്‍ കവിയൂര്‍ പൊന്നമ്മയും മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.മത്സരത്തില്‍ പൂര്‍ണ്ണമായ മേധാവിത്വം ഉണ്ടായിട്ടും ഭാഗ്യക്കേട്‌ കൊണ്ടാണ്‌ മത്സരം കൈവിട്ട്‌ പോയതെന്നും അവര്‍ പറഞ്ഞു.
******************

അടുത്ത മത്സരത്തിന്റെ വേദിയായ കളമശേരി പ്രീമിയര്‍ മൈതാനം ഒരുങ്ങിക്കഴിഞ്ഞു.മധ്യനിര ഒഴിച്ച്‌ ബാക്കി ബാച്ചിടീമംഗങ്ങള്‍ മൈതാനത്ത്‌ ഇന്നലെ കോച്ച്‌ നവ്യാനായരുടെ കീഴില്‍ പരിശീലനം നടത്തി.ബാര്‍ അടച്ചതിന്‌ ശേഷം മാത്രമാണ്‌ കാത്ത്‌ നിന്ന ആയിരക്കണക്കിന്‌ ആരാധകര്‍ക്ക്‌ മുന്‍പില്‍ മധ്യനിര പ്രത്യക്ഷപ്പെട്ടത്‌.

ആദ്യമത്സരത്തില്‍ വ്യക്തമായ മാര്‍ജിനോട്‌ കൂടി ജയിച്ച്‌ ഫൈനലിലേക്ക്‌ ടിക്കറ്റ്‌ നേടുകയാണ്‌ ലക്ഷ്യമെന്ന് ടീം മാനേജര്‍ ജയഭാരതി പത്രസമ്മേളനത്തില്‍ പറഞ്ഞു.
*****************

അടുത്ത മത്സരത്തിന്റെ വിവരണങ്ങളുമായി[ബാച്ചിക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌]ഈ ബുള്ളറ്റിന്‍ തുടരും.......

[തുടരാന്‍ ചാന്‍സില്ല]

Friday, August 17, 2007

ബൂലോക കപ്പ്‌

ബൂലോകം കേന്ദ്രീകരിച്ച്‌ വളരെയധികം മത്സരങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടം ആണല്ലോയിത്‌.
ഫോട്ടോ മത്സരം...കാര്‍ട്ടൂണ്‍ മത്സരം...കഥകവിത മത്സരം...
മറുമൊഴിപിന്മൊഴി മത്സരം...പൈപ്പ്‌-റീഡേഴ്സ്‌ ലിസ്റ്റ്‌ മത്സരം തുടങ്ങിയ അനേകം മത്സരങ്ങള്‍.
അങ്ങനെയെങ്കില്‍ ബൂലോഗര്‍ക്കായി ഒരു ഫുട്ബോള്‍ മത്സരം...
എന്ത്‌ കൊണ്ട്‌ സംഘടിപ്പിച്ചുകൂടായെന്ന ഒരു ചോദ്യം ബാച്ചിലേഴ്സ്‌ ക്ലബിന്റെ എക്സിക്ക്യുട്ടീവ്‌ മീറ്റിങ്ങില്‍ ഉയര്‍ന്ന് വരികയുണ്ടായി.
തുടര്‍ന്ന് ആ ചോദ്യത്തിന്മേല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍....
ഈ ബാച്ചിക്ലബ്‌ പിറക്കാന്‍ തന്നെ കാരണഹേതുവായ.....
മണ്മറഞ്ഞ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ സ്മരണാര്‍ഥം തന്നെ ഒരു ഫുട്ബോള്‍ മേള സംഘടിപ്പിക്കാന്‍ തിരുമാനിക്കുകയും വന്‍ ഹര്‍ഷാരവത്തോടു കൂടി ആ അഭിപ്രായം പാസാക്കുകയും ചെയ്തു.
************************
ഓണത്തിനോടനുബന്ധിച്ച്‌ നടക്കുന്ന മത്സരത്തില്‍ വിജയിയാകുന്ന ടീമിന്‌ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ പേരിലുള്ള എവര്‍ റോളിംഗ്‌ ട്രോഫിയും...
ടീമംഗങ്ങള്‍ക്ക്‌ കുടുംബസമേതം അഫ്ഗാനിസ്ഥാനിലേക്കുള്ള ഒരു യാത്രയുമാണ്‌ സമ്മാനം.
*************
ബൂലോകത്തിലെ പ്രമുഖരായ മൂന്ന് ക്ലബുകളാണ്‌ ഈ മേളയില്‍ പങ്കെടുക്കുന്നത്‌.
ബാച്ചിലേഴ്സ്‌ ക്ലബ്‌...വിവാഹിതര്‍ ക്ലബ്‌...വനിതാക്ലബ്‌ എന്നിവരാണ്‌ ആ പ്രമുഖ ടീമുകള്‍.

പ്രാഥമിക റൗണ്ടില്‍ മൂന്ന് ടീമുകളും പരസ്പരം ഓരോ പ്രാവശ്യം ഏറ്റുമുട്ടുകയും.....
അതിലേറ്റവും കൂടുതല്‍ പോയന്റ്‌ ലഭിക്കുന്ന രണ്ട്‌ ടീമുകള്‍ ഫൈനല്‍ കളിക്കുകയും ചെയ്യും.

മത്സര ഫിക്ചര്‍;

ആദ്യ മത്സരം-വിവാഹിതര്‍ ക്ലബ്‌ വേഴ്സസ്‌ വനിതാ ക്ലബ്‌.
വേദി-അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ഇന്‍ഡ്യന്‍ സമയം വൈകീട്ട്‌ ആറുമണി.

രണ്ടാം മത്സരം-ബാച്ചി ക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌.
വേദി-കളമശ്ശേരി കെ.ടി.എച്ച്‌ ബാറിന്റെ അടുത്തുള്ള പ്രീമിയര്‍ ഗ്രൗണ്ട്‌.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ബാര്‍ അടച്ചതിന്‌ ശേഷം.

മൂന്നാം മത്സരം-വനിതാ ക്ലബ്‌ വേഴ്സസ്‌ ബാച്ചി ക്ലബ്‌.
വേദി-എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഗ്രൗണ്ട്‌.
സമയം-വേദിക്ക്‌ പ്രത്യേകതയുള്ളത്‌ കൊണ്ട്‌ ഏത്‌ സമയത്ത്‌ കളിക്കാനും തയ്യാറാണെന്ന് ബാച്ചി ക്ലബ്‌ അറിയിച്ചിട്ടുണ്ട്‌.

ഫൈനല്‍-തീയതിയും വേദിയും സമയവും തീരുമാനിച്ചിട്ടില്ല.

****************************

ഫിഫയുടെ ലോകകപ്പിനേക്കാളും പ്രശസ്തിയാണ്‌ ഈ ബൂലോകകപ്പിന്‌ ലഭിച്ചിരിക്കുന്നത്‌.
അത്‌ കൊണ്ട്‌ തന്നെ പങ്കെടുക്കുന്ന മൂന്ന് ടീമുകളും തങ്ങളുടെ അന്തിമ ഇലവനെ പെട്ടെന്ന് തന്നെ പ്രഖ്യാപിക്കുകയും...
പരിശീലനം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.എന്ത്‌ വില കൊടുത്തും ബൂലോകകപ്പ്‌ സ്വന്തമാക്കുമെന്ന പ്രതിജ്ഞയിലാണ്‌ മൂന്ന് ടീമുകളും.

*********************

ബാച്ചി ഇലവന്‍;

2-4-4 ഫോര്‍മേഷനിലാണ്‌ ബാച്ചി ഇലവന്‍ ഗ്രൗണ്ടിലിറങ്ങുന്നത്‌.

ആക്രമണം-പച്ചാളം....ശ്രീജിത്‌.

മധ്യ[ദ്യ]നിര-സാന്റോസ്‌...ഇക്കാസ്‌...ഡിങ്കന്‍...ഉണ്ണിക്കുട്ടന്‍.

പ്രതിരോധം-ദില്‍ബാസുരന്‍....പൊന്നമ്പലം...സുനീഷ്‌...സിജു.

ഗോള്‍കീപ്പര്‍-കുട്ടിച്ചാത്തന്‍.

കോച്ച്‌-നവ്യാനായര്‍.
ടീം മാനേജര്‍-ജയഭാരതി.

**********************

വിവാഹിതര്‍ ഇലവന്‍;


വിവാഹിതര്‍ ഇലവനും 2-4-4 ഫോര്‍മേഷനില്‍ തന്നെയാണ്‌ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്‌.

ആക്രമണം-ദേവരാഗം...ഗന്ധര്‍വന്‍.

മധ്യനിര-കുറുമാന്‍..ഇടിവാള്‍...കുട്ടന്‍ മേനോന്‍...അഗ്രജന്‍.

പ്രതിരോധം-സിയ...കുമാര്‍...കലേഷ്‌...കൈപ്പിള്ളി
ഗോള്‍കീപ്പര്‍-സുല്‍.

കോച്ച്‌-അടൂര്‍ ഭവാനി.
ടീം മാനേജര്‍-കവിയൂര്‍പൊന്നമ്മ.

*******************

വനിതാ ഇലവന്‍;

എല്ലാരും 2-4-4 എങ്കില്‍ ഞങ്ങളും അങ്ങനെ തന്നെ എന്നാണ്‌ വനിത ഇലവന്റെ മാനേജര്‍ പ്രിയങ്കാമാത്യൂസ്‌ പറഞ്ഞത്‌.

ആക്രമണം-ഡാലി....സാരംഗി.

മധ്യനിര-മുല്ലപ്പൂ...ഇഞ്ചി...രേഷ്മ....അചിന്ത്യ

പ്രതിരോധം-ബിന്ദു...വല്യമ്മായി...ബിരിയാണിക്കുട്ടി.....അതുല്യ.

ഗോള്‍കീപ്പര്‍-സു


കോച്ച്‌-ദ്രൗപതീവര്‍മ്മ
ടീം മാനേജര്‍-പ്രിയങ്കാ മാത്യൂസ്‌.

*****************

ടീം ന്യൂസ്‌;

ബാച്ചി ഇലവന്‍-

ചാത്തന്‍.....ബാച്ചിടീമിന്റെ ഒന്നാം നമ്പര്‍ കീപ്പര്‍ ആയത്‌....
ഗോള്‍കീപ്പിങ്ങിലെ മികവ്‌ കൊണ്ടല്ലെന്നും.....
കുതിച്ച്‌ വരുന്ന എതിര്‍ടീമിലെ ഫോര്‍വേഡുകളെ കുന്തം കൊണ്ട്‌ കുത്തിയൊതുക്കാനുള്ള കഴിവാണ്‌ അദ്ദേഹത്തിന്‌ ആ സ്ഥാനം നേടിക്കൊടുത്തതെന്നും പറഞ്ഞ്‌ കേള്‍ക്കുന്നു.
കൊച്ചിക്ലബ്ബില്‍ ഒരുമിച്ച്‌ കളിച്ചിരുന്ന കാലത്തേയുള്ള ഒത്തിണക്കവും പരിചയവും...
പച്ചാളവും ശ്രീജിയും ബാച്ചിക്ലബിന്‌ വേണ്ടിയും പുറത്തെടുക്കും എന്നാണ്‌ ബാച്ചിക്ലബ്ബിന്റെ ആരാധകര്‍ കരുതുന്നത്‌.
ടോപ്പ്‌ സ്കോറര്‍ സ്ഥാനം ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ നടക്കുന്ന വാത്‌ വെയ്പ്പില്‍ രണ്ടിലൊന്ന് റേറ്റിങ്ങോട്‌ കൂടി മുന്‍പന്തിയിലാണ്‌ പച്ചാളം.

പ്രതിരോധത്തില്‍...ദുബായ്‌ എഫ്‌.സിക്ക്‌ കളിക്കുന്ന ദില്‍ബനിലും മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന സുനീഷിലുമാണ്‌ ബാച്ചി ക്ലബ്ബിന്റെ പ്രതീക്ഷ.മറ്റു രണ്ട്‌ പ്രതിരോധ നിരക്കാരായ സിജുവും പൊന്നുവും ചെന്നൈ ബ്രദേഴ്സിലെ കളിക്കാരാണ്‌.
സിജു കഴിഞ്ഞ മൂന്ന് മാസമായി സിംഗപ്പൂര്‍ എഫ്‌.സിക്ക്‌ വേണ്ടി വായ്പാ അടിസ്ഥാനത്തില്‍ കളിക്കുകയാണ്‌.

അതി ശക്തമായ മധ്യനിരയാണ്‌ ബാച്ചി ഇലവന്റെ മറ്റൊരു പ്രത്യേകത.മധ്യ നിര എന്ന കേട്ടപ്പോള്‍ മദ്യവുമായി ബന്ധപ്പെട്ട വല്ലതുമായിരിക്കും എന്ന് വിചാരിച്ച്‌..ഓടി വന്ന് അവിഹിതമാര്‍ഗ്ഗത്തിലൂടെ ടീമില്‍ ഇടം നേടിയതാണെന്ന ആക്ഷേപം നിലവിലെ ബാച്ചി മധ്യനിരയെക്കുറിച്ചുണ്ട്‌.

കൊച്ചിക്ലബ്ബിന്റെ ജീവനാഡിയും പരമനാഡിയുമായ
[ഡ എന്ന അക്ഷരത്തിന്റെ സ്ഥാനത്ത്‌ റ എന്ന അക്ഷരം ചേര്‍ത്ത്‌ വായിച്ചാല്‍..പിന്നീടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക്‌ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.]
ഇക്കാസ്‌ നയിക്കുന്ന മധ്യനിരയില്‍...
ഡിങ്കവനം സ്പോര്‍ട്ടിങ്ങിന്‌ കളിക്കുന്ന ഡിങ്കന്‍....ചെന്നൈ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഉണ്ണിക്കുട്ടന്‍....
അഹമ്മദാബാദ്‌ ബിവറേജസിന്‌ വേണ്ടി ബൂട്ട്‌ കെട്ടുന്ന സാന്റോ എന്നിവരാണ്‌ അണിനിരക്കുന്നത്‌.

വിവാഹിതര്‍ ഇലവന്‍-

ഏത്‌ പ്രതിരോധ നിരയേയും തകര്‍ക്കാന്‍ പോന്ന കരുത്ത്‌ കാലുകളില്‍ ആവാഹിച്ച്‌ പറന്ന് വരുന്ന...
വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡുകളായ ദേവേട്ടനും ഗന്ധര്‍വനും എതിര്‍ ടീമുകള്‍ക്ക്‌ ഇപ്പോഴേ ചങ്കിടിപ്പ്‌ സമ്മാനിച്ച്‌ കഴിഞ്ഞു.ദുബായ്‌ എഫ്‌.സിയിലെ കളിക്കാരാണ്‌ രണ്ടുപേരും.
യൂറോപ്യന്‍ ലീഗില്‍ ഫിന്‍ലന്റ്‌ പോലീസിന്‌ കളിക്കുന്ന കുറൂസിന്റെ നേതൃതത്തിലുള്ള മധ്യനിരയില്‍ ഷാര്‍ജാ റേഞ്ചേഴ്സിന്‌ വേണ്ടി കളിക്കുന്ന ഇടിഗഡി...കുവൈറ്റ്‌ ഓയില്‍സിന്റെ രോമാഞ്ചം, മേനന്‍...
ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ അഗ്രു എന്നിവര്‍ അണിനിരക്കുന്നു.

അതി ശക്തമായ പ്രതിരോധനിരയാണ്‌ വിവാഹിതര്‍ ഇലവന്റെ പ്രത്യേകത.
സൗദി വാരിയേര്‍സിന്റെ പ്രതിരോധദുര്‍ഗ്ഗം സിയ....കൊച്ചിന്‍ ക്ലബ്ബിലെ കുമാറേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കൊച്ചിന്‍ ക്ലബ്ബിലെ അതിഥി താരവുമായ കലേഷേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ തന്നെ കൈപ്പിള്ളി എന്നിവരാണ്‌ വിവാഹിതര്‍ ഇലവന്റെ കോട്ട കാക്കുന്നത്‌.

ദുബായ്‌ കോക്കനട്ട്‌ കോര്‍പ്പറേഷന്‌ കളിക്കുന്ന സുല്‍....ഗോള്‍വലയത്തിന്‌ കീഴില്‍ അചഞ്ചലന്‍ ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അക്രമണനിരയില്‍....മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന ബെര്‍ളിയേയും ലോസാഞ്ചല്‍സ്‌ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഏവൂരാനേയുമാണ്‌ കോച്ച്‌ അടൂര്‍ ഭവാനി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും......യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്ന ഏവൂരാനും...സാംബനൃത്തച്ചുവടുകളുമായി ബ്രസീലിയന്‍ ശൈലിയില്‍ കളിക്കുന്ന ബെര്‍ളിയും മുന്നേറ്റ നിരയില്‍ പരസ്പരധാരണ ലഭിക്കാതെ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന ചിന്തയില്‍ അവരെ അവസാന നിമിഷം മാറ്റുകയായിരുന്നു.
കുവൈറ്റ്‌ യുണൈറ്റഡിന്റെ വെറ്ററന്‍ താരം വിശ്വപ്രഭ അവസാന നിമിഷം ടീമില്‍ നിന്ന് പിന്മാറി.
ഞാന്‍ ഗ്യാലറിയിലുണ്ടാകും..നിങ്ങള്‍ കളി മക്കളേ...എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

വനിതാ ഇലവന്‍-

ഇസ്രായേല്‍ ലീഗില്‍ ഉള്‍പ്പെട്ട ടെല്‍ അവീവ്‌ സ്പോര്‍ട്ടിങ്ങിന്റെ ഡാലിയും ഫിലാല്‍ഡെല്‍ഫിയ എഫ്‌.സിയുടെ കുന്തമുനയായ സാരംഗിയുമാണ്‌ വനിതാ ഇലവന്റെ ആക്രമണം നയിക്കുന്നത്‌.
കൊച്ചിന്‍ ക്ലബ്ബിലെ മുല്ലപ്പൂ....ഫ്ലോറിഡാ ക്യാപ്‌സിന്‌ കളിക്കുന്ന ഇഞ്ചി...വാഷിങ്ങ്ടണ്‍ റോയലിന്‌ ബൂട്ട്‌ കെട്ടുന്ന രേഷ്മ....ത്രിശൂര്‍ സിസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മധ്യനിരയിലെ കരുത്തിന്റെ പ്രതീകവുമായ ഉമേച്ചിയെന്ന അചിന്ത്യാമ്മ എന്നിവരാണ്‌ വനിതാ ഇലവന്റെ മധ്യനിരയില്‍ പ്രത്യക്ഷപ്പെടുന്നത്‌.

ക്യാനഡാ ലീഗിലെ മോണ്‌ട്രിയല്‍ സിസ്റ്റേഴ്സ്‌ ക്ലബ്ബിലെ സിംഹം എന്നറിയപ്പെടുന്ന ബിന്ദൂട്ടി
...ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ വല്യമ്മായി...ദുബായ്‌ എഫ്‌.സിയുടെ അതുല്യാമ്മ...
ഹൈദ്രാബാദ്‌ സുല്‍ത്താന്‍സിന്‌ വേണ്ടി പ്രതിരോധം കാക്കുന്ന ബിക്കു എന്നിവരാണ്‌ വനിതാ ഇലവന്റെ പ്രതിരോധനിരയില്‍ ഉള്ളത്‌.
സീനിയര്‍ താരവും മൂന്ന് വര്‍ഷമായി മുടങ്ങാതെ കണ്ണൂര്‍ ഇലവന്‌ വേണ്ടി ഗോള്‍വലയം കാക്കുകയും ചെയ്യുന്ന സൂവിന്റെ കൈയില്‍ വനിതാ ഇലവന്റെ ഗോള്‍പോസ്റ്റ്‌ ഭദ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വിവാഹിതര്‍ ഇലവന്റെ ശക്തനായ ഫോര്‍വേഡ്‌ ഗന്ധര്‍വനെ തടയുന്നതിനും....വേണ്ടി വന്നാല്‍ ഭീകരമായി ടാക്കിള്‍ ചെയ്യുന്നതിനും വേണ്ടി തന്നെയാണ്‌ പ്രതിരോധനിരയില്‍ അതുല്യാമ്മയെ ഉള്‍പ്പെടുത്തിയത്‌ എന്ന് അഭ്യൂഹം പരന്നിട്ടുണ്ട്‌.
*****************

ഈ മത്സരങ്ങള്‍ക്ക്‌ റഫറിയാകാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാകാത്തത്‌ കൊണ്ട്‌ ഇതിന്റെ സംഘാടകരായ ബാച്ചിക്ലബ്‌ ധര്‍മ്മസങ്കടത്തിലാണ്‌.

റഫറിയാകാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവായി കടന്ന് വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.എല്ലാവിധ സംരക്ഷണവും അവര്‍ക്ക്‌ കൊടുക്കുന്നതാണ്‌.മുഖത്ത്‌ ഇടിയേല്‍ക്കാതിരിക്കാനുള്ള മാസ്ക്‌....തെറി കേട്ടാല്‍ മനസ്സിലാകാത്ത തരത്തിലുള്ള ഈയര്‍ഫോണ്‍.....മുട്ട്ചിരട്ടയെ സംരക്ഷിക്കുന്ന പാഡുകള്‍ എന്നിവ റഫറിക്ക്‌ നല്‍കുന്നതായിരിക്കും.റഫറിമാര്‍ക്ക്‌ പ്രത്യേക ആമ്പുലന്‍സ്‌ സൗകര്യവും ഗ്രൗണ്ടില്‍ ലഭ്യമാണ്‌.
************************

ഈ മത്സരത്തിന്റെ മുഖ്യ സ്പോണ്‍സേഴ്സ്‌-
1.കേരള ബിവറേജസ്‌ കോര്‍പറേഷന്‍.
2.അല്‍ക്വയ്ദ ഇന്റര്‍നാഷണല്‍.
3.അനുരാധ-ഡിസ്കോശാന്തി കലാസാംസ്കാരിക സമിതി.
****************

ഈ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തിന്റെ[വിവാഹിതര്‍ ഇലവന്‍ വേഴ്സസ്‌ വനിതാ ഇലവന്‍] വിവരണങ്ങളുമായി ഈ ബുള്ളറ്റിന്‍ ഇനിയും പ്രതീക്ഷിക്കുക......


[തുടര്‍ന്നേക്കും]

Wednesday, August 08, 2007

ബാച്ചി കണ്ട കൊച്ചി (പുസ്തകപ്രകാശനം)

കെഎസ്ആര്‍ടിസി വക സൂപ്പര്‍ ഫാസ്റ്റ്

പേരിനൊരു ബാച്ചി ഗമയുണ്ടല്ലോ എന്നു കരുതി കയറിയതാണ്. പക്ഷേ, കയറിക്കഴിഞ്ഞാണു പിടികിട്ടയത് വണ്ടി അറുപഴഞ്ചന്‍. വലി എന്നൊരു സാധനമില്ല. വണ്ടിയോട്ടുന്നതാകട്ടെ ബാച്ചികളായ പേരമക്കള്‍ക്കുടയോനായ ഒരു പാവം കാര്‍ന്നോര്. നിരങ്ങിനീങ്ങുന്ന വണ്ടിയെ ഓവര്‍ടേക്കു ചെയ്ത് നാട്ടുകാര്‍ കാല്‍നടപ്പായി വരെ പൊയ്ക്കൊണ്ടിരുന്നു.

ഇതെപ്പം കൊച്ചിയിലെത്തും?

കൊച്ചിയില്‍ കുറുമാന്‍റെ പുസ്തകപ്രകാശനം നടക്കുന്നു. ബ്ളോഗ്, ബൂലോഗം, പുലികള്‍ തുടങ്ങിയ സംഗതികളെക്കുറിച്ച് ഭയങ്കര വിവരമാണെന്നാണു ധാരണയെങ്കിലും ഒറ്റയെണ്ണത്തിനെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ അതിനുള്ള പോക്കാണ്.

ബെര്‍ളിക്കാണു ത്രില്ലുകൂടുതല്‍. അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ആക്ഷന്‍ പടത്തിലേക്കു കുറച്ചു കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുകയുമാണത്രേ മൂപ്പരുടെ യാത്രയുടെ ലക്ഷ്യം. ഞാന്‍ പക്ഷേ പ്രത്യേകിച്ചൊരു ഉദ്ദേശവുമില്ലാതെ വെറുതെ കൊച്ചിയിലെ കാറ്റുകൊള്ളാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു.

ചെറിയ ചാറ്റല്‍മഴയായതിനാല്‍ ബസിനുള്ളിലേക്ക് വീശുന്ന ഈറന്‍കാറ്റ് ശല്യപ്പെടുത്തിയിട്ടാവാം ഞങ്ങടെ തൊട്ടുപുറകിലിരുന്ന സീറ്റില്‍നിന്നു വിന്‍ഡോഗ്ളാസ് നീക്കാന്‍ വളയിട്ട ഒരു കൈ മുന്‍പിലോട്ടു നീണ്ടു വന്നു. ഗ്ലാസിന്‍റെ അറ്റത്തുപിടിച്ച് ആ കൈ കുറേനേരം പരാക്രമം കാട്ടിയെങ്കിലും ഗ്ളാസ് അനങ്ങിയില്ല. കേസാര്‍ടിസിയാരാ മോന്‍?

പെണ്‍കൊച്ചിന്‍റെ മുഖം കണ്ടില്ലേലും ആ കൈ കണ്ടപ്പോഴേ എനിക്കിഷ്ടമായി. ഒടുവില്‍ ഗ്ളാസ് നീക്കാനുള്ള ഭഗീരഥ പ്രയത്നം ഒഴിവാക്കി കൈ തിരിച്ചുപോയി. എനിക്കാകെ നിരാശ തോന്നി. ആ പെണ്‍കൈകള്‍ക്കു വേണ്ടി ഗ്ളാസ് അടയ്ക്കുകയെന്ന ഉത്തരവാദിത്തം ഏതൊരു ബാച്ചിയെ എന്നപോലെ ഞാന്‍ ഏറ്റെടുത്തു.

ഹെന്‍റമ്മോ... സാക്ഷാല്‍ ദില്‍ബാസുരന്‍ വന്നാല്‍പ്പോലും അടയ്ക്കാന്‍ പറ്റാത്ത വിധം അതവിടെ ഉറച്ചുപോയിരുന്നു. ഞാന്‍ ബെര്‍ളിയുടെ സഹായം തേടി. ഞങ്ങളു രണ്ടുപേരുംകൂടി ഒരുവിധം സംഗതി അടച്ചു. പെണ്‍കുട്ടിക്കും സന്തോഷമായിക്കാണും. പിറകോട്ട് ഒന്നു തിരിഞ്ഞുനോക്കണമെന്നുണ്ടായിരുന്നു. എന്നാലും ഞാനൊരു ബാച്ചിയല്ലേ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു.

ഒരു വിധം വണ്ടി തൃശൂരെത്തി. പതിനഞ്ചു മിനിറ്റു സമയമുണ്ട്. ഉച്ചഭക്ഷണം കഴിക്കാത്തതിനാലും ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തതിനാലും നല്ല വിശപ്പ്.ഭക്ഷണം കഴിക്കുകയും ചെയ്യാം. പിന്നിലിരിക്കുന്ന വളയിട്ട കൈയുടെ ബാക്കിയായ മുഖമൊന്നു കാണുകയും ചെയ്യാം... ആ ആഗ്രഹത്തോടെ ഞാന്‍ എഴുന്നേറ്റു. തിരിഞ്ഞുനോക്കി.
പെണ്‍കൊച്ച് എന്നെ കണ്ടപ്പോഴേ ഞെട്ടിയ പോലെ.

ഏയ് തോന്നിയതായിരിക്കും.

ഒന്നുകൂടി നോക്കിയ ശേഷം കൊച്ച് ചെറുതായിട്ടാണേലും മനോഹരമായി ഒന്നു പുഞ്ചിരിച്ചു.
പെണ്‍കുട്ടികള്‍ ചിരിക്കുന്നത് എനിക്കിഷ്ടമുള്ള കേസ് ആണെങ്കിലും ഞാനതു പരസ്യമായി പ്രകടിപ്പിക്കാറില്ലാത്തതിനാല്‍ ഗൗരവഭാവത്തില്‍ ഒന്നു തലകുലുക്കി. കൊച്ച് വീണ്ടും എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

അപ്പോഴേയ്ക്കും ഹോട്ടലിലിരുന്ന് ബെര്‍ളി കഴിപ്പു തുടങ്ങിയിരുന്നു. അദ്ദേഹത്തിനു ശൈശവകാലത്തെ ബാച്ചിലര്‍ പദവി നഷ്ടപ്പെട്ടതിനാല്‍ ഇക്കാര്യത്തിലൊക്കെ എന്ത് ആശങ്ക?!! ബാച്ചികളുടെ കഷ്ടപ്പാട് ബെര്‍ളിക്കറിയില്ലല്ലോ...

ഭക്ഷണം കഴിച്ചുതിരിച്ചുവന്നപ്പോളും പെണ്‍കൊച്ച് അവിടെയിരിപ്പുണ്ട്. സന്തോഷമായി. അടുത്ത നിമിഷം സന്തോഷം വഴിമാറി.

ഞാനും ബെര്‍ളിയുമിരുന്ന ഞങ്ങളുടെ സ്വന്തം സീറ്റില്‍ ഒരു കുടവയറന്‍ കയറിയിരിക്കുന്നു!!

സീററില്‍ അടയാളം വച്ചിട്ടുപോയ ടൗവല്‍ കാണാനില്ല.

ഞങ്ങടെ സീറ്റുപോയി!!

വയറുനിറഞ്ഞ സാഹചര്യത്തില്‍ ഇനിയങ്ങോട്ടു കൊച്ചിവരെ ഒന്നുറങ്ങാമെന്നു വച്ചിരിക്കുമ്പോളാണ് അപ്പോള്‍ എവിടെനിന്നോ വന്നുകയറിയ ഒരുത്തന്‍ സീറ്റടിച്ചോണ്ടു പോയത്. ഞങ്ങളിതെങ്ങനെ സഹിക്കും???

ചേട്ടാ, ഇതു ഞങ്ങളുടെ സീറ്റാ...

കുടവയറന്‍ സൂക്ഷിച്ചു നോക്കി. മുപ്പത്തഞ്ചിലേറെ പ്രായമില്ല. വെളുത്ത നിറം. തലയില്‍ സമൃദ്ധമായ മുടി. വിഗ് പോലെ തോന്നിയെങ്കിലും മുടി തന്നെ.

സൂക്ഷിച്ചു നോക്കിയതല്ലാതെ അങ്ങേര്‍ക്കു മൈന്‍ഡില്ല.

എടോ ഇതു ഞങ്ങളൂടെ സീറ്റാ...

ബെര്‍ളി ചൂടായി.

കുടവയറിന് അനക്കമില്ല.


ആ പെണ്‍കൈകളുടെ ആഗ്രഹനിവൃത്തിക്കായി ഞങ്ങളു കഷ്ടപ്പെട്ട് അടച്ച സൈഡ് ഗ്ളാസ് ആ കാലമാന്‍ തുറന്നുവച്ചു കാറ്റുകൊള്ളുന്നു. അതുകൂടി കണ്ടപ്പോള്‍ എനിക്കു ദേഷ്യം കൂടി.

എഴുന്നേല്‍ക്കെടോ കോപ്പേ..

തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ട്. അപ്പോള്‍ ദേഷ്യം വന്നില്ലെങ്കില്‍പ്പിന്നെ ഞാനൊരു ബാച്ചിയല്ലല്ലോ.

ഇതു നിന്‍റെയൊക്കെ സീറ്റാണെന്ന് എഴുതി വച്ചിട്ടുണ്ടോ?

കുടവയറന്‍ തിരിച്ചടിച്ചു.

സീറ്റില്‍ തൂവാല വച്ചിട്ടാണു പോയത്. അതേല്‍ക്കയറി ഇരുന്നിട്ടു വാചകമടിക്കുന്നോടാ കോപ്പേ?

ബെര്‍ളി അയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. കുടവയറ് അനങ്ങുന്നില്ല. എനിക്കു ദേഷ്യം കൂടി. ബെര്‍ളിക്കൊപ്പം ഞാനും കൂടി ഒരുവിധം അയാളെ സീറ്റില്‍ പൊക്കിനിര്‍ത്തി. എന്‍റെ ടൗവലിന്‍റെ മുകളിലാണ് അയാളുടെ ഇരിപ്പ്.

ദേ നോക്കടോ ടൗവല്‍!! ഇതിന്‍റെ മുകളില്‍ കയറി ഇരിക്കുവായിരുന്നല്ലേ.. ഇങ്ങോട്ടുമാറ്. ഞങ്ങള്‍ക്കിരിക്കണം

കുടവയറനു കലിപ്പായെന്നു തോന്നുന്നു. അയാള്‍ ഉള്ള ആരോഗ്യമെടുത്ത് എന്നെപിടിച്ചു തള്ളി. ഞാന്‍ ആ പെണ്‍കൊച്ചിരിക്കന്ന സീറ്റിനു തൊട്ടടിയില്‍പോയി വീണു. എനിക്ക് സങ്കടം, ദേഷ്യം, ചമ്മല്‍, കലിപ്പ്, നിരാശ തുടങ്ങിയ വികാരങ്ങള്‍ ഒന്നിച്ചിങ്ങുവരികയും ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എന്‍റെ കയ്യിലെ രക്തയോട്ടം വര്‍ധിക്കുകയും ചെയ്തു.

വര്‍ധിത വീര്യത്തോടെ ഞാനയാളെ പിടിച്ചുപൊക്കി. കുടവയറന്‍രെ കുടവയറു നോക്കി ഞാനൊരു കുത്തുകൊടുത്തു.

അമ്മേ... അയാള്‍ അലറി. ബെര്‍ളി അയാളുടെ കോളറിനു പിടിച്ച് വണ്ടിയില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചു. ബസിലെ മറ്റു യാത്രക്കാര്‍ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരക്ഷരം സംസാരിക്കുന്നില്ല. എനിക്കു ധൈര്യംകൂടി.

അയാളുടെ പിന്നില്‍നിന്നു ഒരൊറ്റ തള്ള്. ഫുട്ബോഡിലിടിച്ച് കക്ഷി ദേ കിടക്കുന്നു നിലത്ത്.
ഞാന്‍ തിരിഞ്ഞുനോക്കി. അയാളു തുറന്നുവച്ചിട്ടുപോയ ഗ്ളാസിലൂടെ അവളു പുറത്തേക്കു നോക്കി അയാളുടെ കിടപ്പ് വീക്ഷിക്കുകയാണ്. ഞാന്‍ വണ്ടിക്കു പുറത്തേക്കു ചാടിയിറങ്ങി. എന്നിട്ട് അവള്‍ക്കു കാണാവുന്ന പാകത്തില്‍ അയാളുടെ കുടവയറും ചങ്കും കൂടിച്ചേരുന്ന ഭാഗം നോക്കി നല്ല ഒന്നാന്തരം നാലു ചവിട്ടങ്ങുവച്ചുകൊടുത്തു.

തിരിച്ചു ബസില്‍ കയറിയപ്പോള്‍ കിടന്നകിടപ്പില്‍ അയാളെന്നെ ക്രൂരമായി നോക്കുന്നുണ്ടായിരുന്നു. ഞാനതു മൈന്‍ഡ് ചെയ്തില്ല. സ്റ്റണ്ട് സീനിനു ശേഷം സുരേഷ് ഗോപി നടക്കുന്ന പോലെ സ്ളോമോഷനില്‍ വന്ന് ഞാന്‍ ബെര്‍ളിക്കൊപ്പം ഞങ്ങളുടെ സീറ്റിലിരുന്നു. ഒരുവിധം കഷ്ടപ്പെട്ട്, ആ തടിയന്‍ തുറന്നു വച്ചേച്ചും പോയ ഗ്ളാസ് അടച്ചു.

കണ്ടക്ടര്‍ വന്നു. ബെല്ലടിച്ചു. വണ്ടി യാത്ര പുനരാരംഭിച്ചു.

സുന്ദരിയായിരുന്നു അവള്‍. ചിരിക്കുമ്പോള്‍ സൗന്ദര്യം കൂടുന്ന ഇനം. എന്താണെന്നറിയില്ല എനിക്ക് അവളെ പെട്ടെന്നങ്ങ് ഇഷ്ടമായി. ബെര്‍ളി ഇതൊന്നുമറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഞാന്‍ പതിയെ എഴുന്നേറ്റു. അവളുടെ സീറ്റില്‍ മറ്റാരുമില്ല. ധൈര്യസമേതം ഞാന്‍ അവിടെ പോയിരുന്നു.

എങ്ങോട്ടാ?
കൊച്ചി!
കൊച്ചിന്‍റെ പേരെന്നാ?
ലൂസിക്കുട്ടി.
ഞാന്‍ ഞെട്ടിപ്പോയി!!
സുനീഷല്ലേ?
വീണ്ടും ഞെട്ടല്‍. അതേ...!!
ഞാന്‍ ബ്ളോഗ് വായിക്കാറുണ്ട്. അപ്പുറത്തെ സീറ്റില്‍ ഒപ്പമുള്ളതു ബെര്‍ളിയല്ലേ?
അതേ.... എനിക്കങ്ങു മനസ്സിലാവാത്ത പോലെ....
ബ്ളോഗിലെ കഥകളൊക്കെ എനിക്കിഷ്ടമാ.. കള്ളുഷാപ്പില്‍ നിങ്ങളെ കാണാന്‍ വരുന്ന സീന്‍ ബെര്‍ളി എഴുതിയത് ഇഷ്ടപ്പെട്ടു.
എനിക്കു ചമ്മലായി.
ബാറില്‍ എന്നെഴുതണമെന്നു പറഞ്ഞതാ. പക്ഷേ ആ ദ്രോഹി ഷാപ്പാക്കിക്കളഞ്ഞു. ലൂസിക്കുട്ടി ക്ഷമിക്കണം.
ഓ... അതു സാരമില്ലെന്നേ... അതൊക്കെ കഥയല്ലേ?

കഥയില്‍നിന്നു പിന്നെ കാര്യത്തിലേക്കും കാര്യത്തില്‍നിന്നു കാര്യകാരണങ്ങളിലേക്കും കടന്നു ഞങ്ങള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ദേശീയപാതയിലെ ഗട്ടറില്‍ വീണും കയറിയും കേസാര്‍ടീസീടെ മോന്‍ നിരങ്ങിനീങ്ങിക്കൊണ്ടിരുന്നു. വണ്ടിയെപ്പം കൊച്ചിയില്‍ ചെന്നാലും എനിക്കു വിരോധമില്ലെന്ന നിലയിലെത്തി കാര്യങ്ങള്‍.

കഥ മാത്രം മതിയോ? എന്നാ നമ്മുടെ കല്യാണം?

ഹെന്‍റമ്മേ... എന്‍റെ പകര്‍ച്ചപ്പനിക്കാലത്തെ പ്രണയം കഥയില്‍ എന്‍റെ നായികയായ ലൂസിക്കുട്ടിയെക്കൊണ്ടു ഞാന്‍ ചോദിപ്പിച്ച അതേ ചോദ്യം ദേ ഇവള്‍ എന്നോടു ചോദിക്കുന്നു... എന്നാ കല്യാണമെന്ന്?

ഞാനെന്തു മറുപടി പറയും??

പ്രായമായില്ലെന്നും പറഞ്ഞു വീട്ടുകാരു ബലം പിടിച്ചു നില്‍ക്കുവാ.. പത്തുകൊല്ലംകൂടി കഴിയുവായിരിക്കും!!

എന്നാല്‍ നമുക്കു റജിസ്റ്റര്‍ മാര്യേജ് ചെയ്താലോ?

പെണ്‍കൊച്ച് അഡ്വാന്‍സ്ഡ് ആണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കു സന്തോഷമായി.
എന്നാല്‍പ്പിന്നെ ആയിക്കളയാം.

വണ്ടി ചാലക്കുടിയിലെത്തി.

ഇവിടെയിറങ്ങിയാലോ? അടുത്ത് തന്നെ ഒരു റജിസ്റ്റര്‍ ആപ്പീസുണ്ട്- അവളു വീണ്ടും അഡ്വാന്‍സ് തന്നു.

ഞാനതു മേടിച്ചു പോക്കറ്റിലിട്ടു. ഇറങ്ങിയേക്കാം.

വണ്ടി ബെല്ലടിച്ചു നിന്നു. ബെര്‍ളി അതിഗാഢമായി ഉറങ്ങുന്നു. ബെര്‍ളിയെ ഉണര്‍ത്തേണ്ട.. ഉണര്‍ത്തിയാല്‍ മൂപ്പരു സംഗതി കുളമാക്കും.ബെര്‍ളിയറിയാതെ ലൂസിക്കുട്ടിക്കൊപ്പം പതിയെ ഞാനും ബസില്‍നിന്നിറങ്ങാനായി വാതിലിന്നടുത്തേക്കു നടന്നു.

പുസ്തക പ്രകാശനം- കുറുമാനോടു പോയി പണി നോക്കാന്‍ പറ!!!

അവളിറങ്ങി. പിന്നാലെ ഞാനിറങ്ങാന്‍ നോക്കുമ്പോള്‍ കണ്ടക്ടര്‍ ഡോറിന്‍റെ വാതിലടച്ചു. ഡബിള്‍ ബെല്ലടിച്ചു. എനിക്കിറങ്ങാന്‍ പറ്റും മുന്‍പേ വണ്ടി നീങ്ങിത്തുടങ്ങി. അവള് ബസ് സ്റ്റാന്‍ഡില്‍. ഞാന്‍ ബസില്‍. എനിക്കിറങ്ങാന്‍ പറ്റുന്നില്ല. എനിക്കു ദേഷ്യം വന്നു. കണ്ടകറെ നോക്കി ഞാനലറി.

വണ്ടി നിര്‍ത്തെടോ...എനിക്കിറങ്ങണം... ഇവിടെ ഇപ്പം ഇറങ്ങണം...

ആരോ സിംഗിള്‍ ബെല്ലടിച്ചു. വണ്ടി നിന്നു.

എന്താ പ്രശ്നം? - ബെര്‍ളി എന്നെ തുറിച്ചുനോക്കുന്നു. ഞാന്‍ ഈത്തായും വാറ്റി സീറ്റിലിരിക്കുന്നു. ഉറക്കത്തില്‍ വന്ന ലൂസിക്കുട്ടി ചാലക്കുടി സ്റ്റാന്‍ഡില്‍ നില്‍പു കാണും. ഞാന്‍ ചമ്മി കസാട്ടയായിപ്പോയി. വണ്ടി കൊച്ചിയിലെത്തിയിരിക്കുന്നു.

എന്താടാ പ്രശ്നം? നീ ബസിലിരുന്ന് ഉറങ്ങിയാലും സ്വപ്നം കാണുമോ?

ബെര്‍ളി ചൊറിയാന്‍ തുടങ്ങി. എനിക്കു ദേഷ്യം വന്നു. ആ പെണ്‍കൊച്ചു കേട്ടുകാണുമോ?
രണ്ടും കല്‍പിച്ച് ഞാന്‍ പിറകിലേട്ടു തിരിഞ്ഞുനോക്കി. അവിടെ ആരുമില്ല. നേരത്തെ ഏതോ സ്റ്റോപ്പില്‍ ഇറങ്ങിപ്പോയെന്നു തോന്നുന്നു. എനിക്കാകെ നിരാശയായി.

യുവറാണി ഇന്‍- ജോസ് ജങ്ഷന്‍. ഓട്ടോക്കാരനോടു വഴിപറഞ്ഞ് അതില്‍ക്കയറി ഇരിക്കുമ്പോളും എന്‍റെ ദുഖം മാറിയിരുന്നില്ല. എങ്ങനെ മാറാന്‍? റജിസ്ട്രാപ്പീസിലോട്ടു പോകും വഴിയല്ലേ കാലമാടന്‍ വണ്ടീടെ ഡോര്‍ അടച്ചത്? അവന്‍ ഇടിവെട്ടിച്ചാകത്തേയുള്ളൂ.

ഓട്ടോ യുവറാണിയുടെ മുന്‍പില്‍ നിന്നു. അങ്ങോട്ടു കേറുന്ന വഴിയില്‍ ആദ്യം കണ്ടത് ചെറിയൊരു ബോര്‍ഡ്.

ബാര്‍!!!

ദുഖം മാറ്റാന്‍ ആദ്യം അങ്ങോട്ടുപോയാലോ എന്നാലോചിച്ചതാണ്. പക്ഷേ, ബെര്‍ളി എന്നെ പിടിച്ചു വലിക്കുന്നു. നേരെ മുന്നോട്ടു പോയി. അവിടെ കൈലി കേറ്റിക്കുത്തി തലേക്കെട്ടും കെട്ടി ഒരുത്തന്‍. ബെന്‍സു കാറിന്‍രെ ബോണറ്റില്‍ ചാരിനിന്നു ബീഡി വലിക്കുകയാണ്.

പച്ചാളമായിരിക്കും-ബെര്‍ളിയുടെ നിഗമനം.


ബൂലോഗത്തെ വല്യ റൗഡിയല്ലേ? ഇവന്‍ തന്നെ പച്ചാളം. സ്വീകരണക്കമ്മിറ്റിയായിരിക്കും.
ഞങ്ങളു നേരെ അങ്ങോട്ടു ചെന്നു. ഞാന്‍ ബെര്‍ളിയുടെ മറവില്‍പിന്നില്‍ക്കൂടി.

പച്ചാളം???

ബെര്‍ളിയുടെ ചോദ്യത്തിനു നേര്‍ക്ക് തലേക്കെട്ടന്‍ ചോദ്യഭാവത്തില്‍ നോക്കി

പച്ചാളമല്ലേ?- ബെര്‍ളി വീണ്ടും.

അല്ല തമ്മനം!!!

തമ്മനമോ? അങ്ങനെയൊരു ബ്ളോഗറുണ്ടോടാ...

ബെര്‍ളി തിരിഞ്ഞുചോദിച്ചു.

കാണുമായിരിക്കും. ഞാന്‍ തിരിച്ചുപറഞ്ഞു.

പച്ചാളം ശ്രീനി....??

അല്ലെന്നു പറഞ്ഞില്ലേ? ഞാന്‍ തമ്മനം ഷാജി. നിനക്കെന്തുവേണം?

ആറാം നിലയിലേക്കു കയറാന്‍ ലിഫ്റ്റ് ഉണ്ടെന്ന് ആരോ പറയുന്നതുകേട്ടു. അപ്പോഴേയ്ക്കും ‍ഞങ്ങള് ആറാം നിലയിലെത്തിക്കഴിഞ്ഞിരുന്നു.

ഗ്ളാസ് ഡോര്‍. പുഷ് എന്നെഴുതിയിരിക്കുന്നു. ഞാന്‍ പിടിച്ചുവലിച്ചു തുറന്നു.

കോട്ടും ടൈയും കെട്ടിയ ഒരുത്തന്‍ വന്ന് എന്നെ രൂക്ഷമായി നോക്കി. സാര്‍ അതില്‍ പുഷ് എന്നെഴുതിയിട്ടുണ്ടല്ലോ. തള്ളിയാല്‍ പോരാരുന്നോ?

പുഷ് എന്നാല്‍ തള്ളുക എന്നായിരുന്നു അല്ലേ അര്‍ഥം?

ഞങ്ങളുടെ നാട്ടിലൊക്കെ പുഷ് എന്നാല്‍ വലിക്കുക എന്നാണര്‍ഥം. അതാ വലിച്ചത്. ടൈയും കെട്ടിവന്നവന്‍ വാലും ചുരുട്ടിപ്പോയി.


ദേ ബെര്‍ളിയും സുനീഷും.....

നല്ലതടിയും വയറുമുള്ള ഒരു ചേട്ടന്‍ ഞങ്ങടെ പേരുവിളിക്കുന്നു.

ആരാന്നു മനസ്സിലായില്ല. മുന്‍പു കെഎസ്ആര്‍ടിസിയില്‍നിന്നിറക്കിവിട്ട കക്ഷിയെക്കാള്‍ വയറുണ്ട്. നല്ല ചിരി.

ഞാന്‍ തഥാഗതന്‍.

ദൈവമേ, പേരു പോലെ തന്നെ....

വരാന്‍ വൈകിയല്ലേ, അകത്തോട്ടു ചെല്ല്. പരിപാടി നടക്കുന്നു.

അകത്തോട്ടു ചെന്നു. കസേരയൊക്കെ ഫുള്‍. ഓഡിറ്റോറിയത്തിന്‍റെ പിന്നില്‍ രണ്ടുപേര്‍ക്കു നില്‍ക്കാന്‍ ആവശ്യത്തിനു സ്ഥലം ബാക്കിയുണ്ട്. അവിടെ നിന്നു.

വെട്ടിത്തിളങ്ങുന്ന കഷണ്ടിയുമായി കുറുമാന്‍ വേദിയില്‍. ഒപ്പം, വികെ ശ്രീരാമന്‍, വൈശാഖന്‍, റെയിന്‍ബോ രാജേഷ്, പിന്നെ ബിഗ്ബിയുടെ സംവിധായകന്‍ അമല്‍ നീരദിന്‍റെ അച്ചന്‍ പ്രഫ. സി. ആര്‍. ഓമനക്കുട്ടന്‍സാറും. വേദിയും ഫുള്‍. കുമാറേട്ടന്‍ കുറുമാന്‍റെ പുസ്തകത്തെ കീറിമുറിക്കുകയാണ്. മുന്‍പില്‍ ഒരാള്‍ നഖം കടിച്ചിരിക്കുന്നു. പ്രസംഗമല്‍സരത്തിനു മുന്‍പു സ്റ്റേജില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന നഴ്സറിക്കുട്ടിയുടെ ടെന്‍ഷന്‍ മുഖത്തുണ്ട്. ആളെ കണ്ടിട്ടു പെട്ടെന്നു മനസ്സിലായില്ല.

നിന്നനില്‍പില്‍ തലകുത്തിനിന്നു നോക്കിയപ്പോള്‍ ആളെ പെട്ടെന്നു പിടികിട്ടി.

ഇക്കാസ്!!!

കൃതജ്ഞത പറയേണ്ടി വരുമല്ലോ എന്നോര്‍ത്തു ടെന്‍ഷനടിച്ചിരിപ്പാണെന്നു തോന്നു. തൊട്ടിപ്പുറത്ത് രണ്ടു കസേരയിലായി ഒരാളിരിക്കുന്നു.

ആരാ ബെര്‍ളീ അത്. ബെര്‍ളി സൂക്ഷിച്ചു നോക്കി.

അതാണു കലേഷ്.

യാരത് കലേഷേട്ടനോ...കലക്കി. നേരെ ചെന്ന് ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താലോ?

വേണ്ട. നമ്മളെ അറിയുവേലെന്നു പറഞ്ഞാലോ?

അതു ശരിയാ.. നാറിപ്പോകും.

കുറുമാന്‍ മറുപടി പ്രസംഗത്തിനെഴുന്നേറ്റു. റോസ് ഷര്‍ട്ടില്‍ കുറുമാനു നല്ല തിളക്കം. പോഡിയത്തിനു വിറതാങ്ങി എന്ന പേരിട്ടത് ഉചിതമായി എന്ന നിലയ്ക്ക് അതില്‍ബലമായി പിടിച്ചാണു പ്രസംഗം. അതുകഴിഞ്ഞ് ഇക്കാസിന്‍റെ വക കൃതജ്ഞത.

ഒടുക്കം അധ്യക്ഷനായ ശ്രീരാമന്‍ വീണ്ടുമെഴുന്നേറ്റു. യോഗം പിരിച്ചുവിട്ടിരിക്കുന്നു. ഇനി സ്മോള്‍ ഈസ് ബ്യൂട്ടിഫുള്‍!!

ശ്രീരാമന്‍റെ ആഹ്വാനത്തില്‍ ബൂലോഗര്‍ കുലുങ്ങിച്ചിരിച്ചു. കുറുമാനും ചിരിച്ചു. ഞാനും ചിരിച്ചു.

സാന്‍ഡ് വിച്ചും പേസ്ട്രിയും കണ്ടപ്പോള്‍ എന്‍റെ വായില്‍ക്കിടന്ന് ഐ.എന്‍.എസ്. വിക്രാന്ത് ഹോണടിച്ചു. നേരെ അങ്ങോട്ടുപാഞ്ഞു.

അവിടെ ഒരു കൊച്ചുപയ്യന്‍സ്. വള്ളിനിക്കറുപോലത്തെ പാന്‍റ്സും ഷര്‍ട്ടുമിട്ട് നില്‍ക്കുന്നു. നല്ല മുഖപരിചയം. നേരെ നോക്കിയൊന്നു കണ്ണുരുട്ടിക്കാണിച്ചു.

അവനൊറ്റക്കരച്ചില്‍. പേടിച്ചുപോയി പാവം.

ഞാന്‍ കുടുങ്ങി. പയ്യന്‍റെ കരച്ചില്‍ നിര്‍ത്തിയില്ലേല്‍ എല്ലാരുംകൂടി എന്നെ എടുത്തിട്ടു ചവിട്ടും.
മോനെ കരച്ചില്‍ നിര്‍ത്തെടാ.. ഞാന്‍ വെറുതെ .. നീയെന്തിനാ അതിനു കരയുന്നത്?

എനിച്ചു പേടിയാ...ചേട്ടനെന്തിനാ പേടിപ്പിച്ചത്?

ചുമ്മാ പേടിപ്പിച്ചതല്ലേടാ.. നീ കരച്ചില്‍ നിര്‍ത്ത്. ഞാന്‍ താഴെപ്പോയി കോലുമുട്ടായി മേടിച്ചുതരാം.
പയ്യന്‍സ് കരച്ചില്‍നിര്‍ത്തി. സമാധാനമായി.

എന്നാ മോന്‍റെ പേര്?

ശ്രീനി..!!

ഹെന്നതാ?!!!

പച്ചാളം ശ്രീനി!!!

മൊത്തം പ്രതീക്ഷകള്‍ പാളം തെറ്റിക്കൊണ്ടിരുന്നു.

എലിപ്പെട്ടിക്കകത്തു മുഖം വച്ചു കൊടുത്തു വെട്ടിയെടുത്ത താടിയുമായി ഒരാള്‍ വന്നു. നേരിട്ടു പരിചയപ്പെട്ടു. - ഞാന്‍ പരാജിതന്‍.

ഞാന്‍ തോറ്റുപോയി.

തൊട്ടിപ്പുറത്ത് വേറൊരാള്‍. ഞാന്‍ നിക്ക്.
നിക്കറ്, സോറി നിക്കിനെ കണ്ടപ്പോള്‍ സന്തോഷം. പടത്തില്‍ കുപ്പിപ്പാലു കുടിക്കുന്ന ഒരു കൊച്ചിന്‍റെ പടവും ഇട്ടേച്ച് നിക്കുവാരുന്നല്ലേ നിക്കേ? നല്ല ഗ്ളാമറാണല്ലോ..
നിക്കിന്‍റെ പൊക്കം ഒറ്റയടിക്ക് ടപ്പേന്ന് ഒരടി കൂടി.

കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു വല്യ ബഹളം കേട്ടു. കയ്യില്‍ ചുവന്ന നിറത്തിലുള്ള കുരിശുമായി ഒരാള്‍ കയറിവന്നു.
ദേണ്ടേ ശശിച്ചേട്ടന്‍ വന്നേ.. പച്ചാളം തുള്ളിച്ചാടി.
ഉദയാ സൗണ്ട്സിലെ ശശിച്ചേട്ടന്‍... നമ്മുടെ സാന്‍ഡോസ്.

വന്നപാടെ സാന്‍ഡോസ് അവിടെയിരുന്ന കാപ്പി ഒരു കപ്പിലോട്ട് ഊറ്റി ഒറ്റവലിക്ക് അകത്താക്കി. ബാക്കിയുള്ളവരൊക്കെ കാപ്പി സിപ് ചെയ്തു കുടിക്കുമ്പോള്‍ സാന്‍ഡോസിന്‍റെ ശീലം ഇതായിരുന്നത്രേ.

റോസ് നിറമുള്ള ഷര്‍ട്ട് ഊരിയിട്ട് പകരം ഇളംപച്ച നിറമുള്ള ഷര്‍ട്ട് പോലത്തെ ഒരു സാധനവുമിട്ട് കുറുമാന്‍ വീണ്ടും വന്നു. വന്നപാടെ ഒരുകപ്പ് കാപ്പിയെടുത്തു കുടിച്ചു.

ബാക്കിയുള്ളവര്‍ക്കൊക്കെ അപ്പോഴേയ്ക്കും കാപ്പിയിലെ കഫീന്‍ തലയ്ക്കുപിടിച്ചു തുടങ്ങിയിരുന്നു.

ബൂലോഗസാഹിത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഓഡിറ്റോറിയത്തില്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ച നയിക്കുന്നതും ഫുള്‍ടൈം പ്രസംഗിക്കുന്നതും കയ്യടിക്കുന്നതുമെല്ലാം തഥാഗതന്‍ ഒറ്റയ്ക്ക്. സംഘഗാനം ഒറ്റയ്ക്കു പാടുന്ന പോലെ....

സജീവ് ഒരു ചാക്ക് കടലാസുമായി വന്നിരുന്ന് കാരിക്കേച്ചര്‍ വര തുടങ്ങിയിരുന്നു. വില്ലന്‍ ചിരിയുമായി വില്ലൂസ് അതിലെ സുന്ദരനായി പാറിപ്പറന്നു നടന്നു. ഇക്കാസ് അപ്പോളും സംഘാടനത്തിന്‍രെ തിരക്കിലായിരുന്നു.
ഓഡിറ്റോറിയത്തിന്‍റെ ഒരുകോണില്‍ നിലത്തുകുത്തിയിരുന്ന് ബെര്‍ളിക്കൊപ്പം കാപ്പി കുടിക്കുന്ന ഒരാളെക്കൂടി പരിചയപ്പെട്ടു. വിഷ്ണുപ്രസാദ്. ദൈവമേ ഈ ചെറിയ മനുഷ്യനായിരുന്നോ അത്???
മെലോഡിയസിനെ കണ്ടപ്പോള്‍ വിഷ്ണുപ്രസാദ് ചെറുതായിപ്പോയതിന്‍റെ വിഷമം തീര്‍ന്നു. അത്രയ്ക്കുണ്ട്. അതില്‍ ഒട്ടും അഹങ്കാരമില്ല. ശുദ്ധന്‍.

ഹോട്ടലുകാരെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് കൊണ്ടുവന്നുവച്ച കാപ്പി വേഗം തീര്‍ന്നു. അടുത്ത സെറ്റ് കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തെങ്കിലും പശുവിനെ കറക്കുന്ന സ്ഥലം അടച്ചുപോയതിനാല്‍ ഇനി കാപ്പി കിട്ടില്ല എന്ന് അറിയിപ്പു വന്നു.
കാപ്പി കുടിക്കു ശേഷം പാട്ടുകച്ചേരി തുടങ്ങി. പരാജിതന്‍ ത്യാഗരാജസ്വാമികളെ തോല്‍പിച്ചു പാടിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ആരൊക്കെയോ പാടി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പുല്ലുമേഞ്ഞു നടന്ന ഗോക്കള്‍ അതു കേട്ട് രായ്ക്കുരാമാനം ഗോശ്രീപാലം കടന്ന് ഓടിക്കളഞ്ഞു.

പരിപാടിക്കു കര്‍ട്ടന്‍ വീഴാന്‍ നേരമായി.

കുറുമാന്‍ അടുത്തേക്കുവന്നു.

തിരക്കായതുകൊണ്ടാ കെട്ടോ കാണാന്‍ പറ്റാതെ പോയത്. പോകുന്നതിനു മുന്‍പൊന്നു കാണണം. രണ്ടുപേര്‍ക്കും ഓരോ സാധനം തന്നു വിടാനുണ്ട്.

എനിക്കതു കേട്ടപ്പോള്‍ സന്തോഷമായി. ഗള്‍ഫില്‍നിന്നു വന്ന സ്ഥിതിക്ക് കുറുമാന്‍ എനിക്കും ബെര്‍ളിക്കും ഓരോ ഐഫോണ്‍ സമ്മാനിക്കാന്‍ പോകുന്നു. ആനിലയ്ക്ക് അങ്ങേരുടെ പുസ്തകത്തിന്‍റെ പത്തുകോപ്പികൂടി വാങ്ങിയേക്കാം. കക്ഷിക്കും നിരാശ വേണ്ട.
ബെര്‍ളിയോടും സംഗതി പറഞ്ഞു. അപ്രൂവ്ഡ്. പത്തുകോപ്പികള്‍ വച്ച് ആകെ ഇരുപതു കോപ്പികള്‍കൂടി ഓര്‍ഡര്‍ ചെയ്തു. മേടിച്ചു പൊതിഞ്ഞുകെട്ടി ഒരു ചാക്കിലാക്കി വച്ചശേഷം നേരെ കുറുമാന്‍റെ മുറിയിലേക്കു നടന്നു.
വാതിലില്‍ മുട്ടി.

യേസ് കമിന്‍.....

അകത്തേക്കു കടന്നു. കുറുമാന്‍ ഡ്രസ് മാറുകയാണ്.

കുറുമാനേ ഞങ്ങളാ... എന്താ കാണണമെന്നു പറഞ്ഞത്?
പ്രതീക്ഷയോടെ ഞാന്‍ ചോദ്യമെറിഞ്ഞു.

ദാ വരുന്നു.
അകത്തുനിന്നു തിളങ്ങുന്ന കഷണ്ടിത്തലുമായി കുറുമാന്‍ ഇറങ്ങിവന്നു.
എന്താ കാണണം എന്നു പറഞ്ഞത്? ഇരട്ടിയായ പ്രതീക്ഷയോടെ ബെര്‍ളി വീണ്ടും ചോദ്യമെറിഞ്ഞു.

കയ്യിലിരുന്ന കറുത്ത സാധനം എടുത്തു നിവര്‍ത്തിക്കൊണ്ട് കുറുമാന്‍ പറഞ്ഞു. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരു ഗിഫ്റ്റ് തരണമെന്ന് ഇന്നുച്ചയ്ക്കു വിചാരിച്ചതാ. അതങ്ങു തന്നേക്കാം.
അതും പറഞ്ഞിട്ട് കുറുമാന്‍ സാഹിബ് കയ്യിലിരുന്ന കറുത്ത സാധനമെടുത്ത് തലയില്‍ ധരിച്ചു. ഞാന്‍ ഞെട്ടിപ്പോയി. അതൊരു വിഗ് ആയിരുന്നു. വിഗ് വച്ച കുറുമാനെ കണ്ട ഞാനും ബെര്‍ളിയും വീണ്ടും ഞെട്ടി.

ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍നിന്നു തൊഴിച്ചിറക്കി വിട്ട മനുഷ്യന്‍ ദേണ്ടെ നില്‍ക്കുന്നു. കുറുമാന്‍??? വിഗ്?? തൊഴി??? ലൂസിക്കുട്ടി??? കെഎസ്ആര്‍ടിസി...?!!!!

ഇച്ചിരി സുന്ദരനായി പ്രകാശനത്തിനു വരാന്‍ നീയൊന്നും സമ്മതിക്കത്തില്ല അല്ലേടാ? നിന്‍റെ തൊഴികിട്ടി കിടന്നുപോയ ഞാന്‍ പിന്നെ ടാക്സി വിളിച്ചാ ഇവിടെയെത്തിയത്? അതുകൊണ്ടു നേരത്തെയെത്താന്‍ പറ്റി!!
പക്ഷേ അവിടെവച്ചുനിങ്ങള്‍ക്കു തരാന്‍ പറ്റാതെ പോയത് ഇവിടെ വച്ചെങ്കിലും തരാതിരിക്കാന്‍ പറ്റുമോ?

കുറുമാന്‍ ആയത്തില്‍ നല്ല ഏമത്തില്‍ കൈവീശിയടിച്ചു.
ആദ്യ അടി കിട്ടിയപ്പോളേ എന്‍റെ ബോധം പോയി.

പിന്നീട് എപ്പോളോ ബോധം തെളിഞ്ഞപ്പോള്‍ ഞാനും ബെര്‍ളിയും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്‍റെ ഒരുകോണില്‍ കൊതുകുകടിയേറ്റ് കിടക്കുകയായിരുന്നു.