Monday, December 31, 2007

ഹപ്പി ന്യൂ ഇയര്‍- ബാചിലേഴ്സ്‌ ക്ലബ്‌ വക

ശ്ശെടാ.ളെവന്മാരിത്‌ എവടെ കെടക്‍ണ്‌.അല്ലേല്‍ എല്ലാ ന്യൂയിര്‍ രാതിനും പാമ്പായി വാളും അടിച്ച്‌ ദേ ഈ ബാച്ചിലേഴ്സ്‌ ക്ലബിന്റെ തിണ്ണേല്‌ നെര നെര ആയി കെടക്‌ക്‍ണേണ്‌ ഇതിപ്പൊ..

ക്‌ണീീീീം ആ..
ല്ലെയ്‌ ദെ കുപ്പി ഒടയണേം വാള്‌ വേക്കണേം മിഠി ആവാസ്‌..

ഡാ ദില്‍ബാ. ശ്രീജിത്തേ, സാന്റോ ഞാനു വരുണ്‌ഡാ...

അപ്പൊ പറഞ്ഞ പൊലേ അടുത്ത കൊല്ലത്തില്‍ കാണാംസ്‌

എല്ലാര്‍ക്കും ബാച്ചി ക്ലബ്‌ വക ചിയേഴ്സ്‌, അതെന്നെ ഹാപ്പി ന്യൂയീര്‍

Sunday, December 02, 2007

വിവാഹം - യാഥാര്‍ഥ്യബോധം




ഭാര്യയുടെ പീഡനം സഹിക്കവയ്യതെ അയാള്‍ മകനെയുമെടുത്ത്‌ പുറത്തിറങ്ങി. വഴിയില്‍ വെച്ചവന്‍ ചോദിച്ചു
അച്‌ഛനെനിക്ക്‌ കാഴ്ചബംഗ്ലാവ്‌ കാണിച്ചു തരുമോ?
അയാള്‍ മകനെയുമെടുത്ത്‌ മൃഗങ്ങളെ കാണാനുള്ള ക്യൂവില്‍ നിന്നു. ആദ്യം കഴുതകളെ കെട്ടിയ ലായത്തിലാണവരെത്തിയത്‌.ഒരു കഴുതയെ ചൂണ്ടി മകന്‍ ചോദിച്ചു:

എന്തിനാണച്‌ഛാ ആ കഴുത ചിരിക്കുന്നത്‌?
അതു കല്യാണം കഴിച്ചിട്ടുണ്ടാവില്ല അതുകൊണ്ടാവും
ഒരു കഴുതയും കല്യാണം കഴിക്കില്ലേ അച്‌ഛാ?

കഴുതകളേ കല്യാണം കഴിക്കൂ. അച്‌ഛന്‍ ആത്മഗതമെന്നോണം പറഞ്ഞു




മാധ്യമം ദിനപത്രത്തില്‍ കാനേഷ്‌ പൂനൂരിന്റെ "നേരം പോക്കിന്റെ നേരം" എന്ന പംക്തിയില്‍ വന്നത്‌

Sunday, November 25, 2007

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!


2007 നവംബര്‍‌ 26 രാവിലെ 11.00 മണിയ്ക്ക് വിവാഹിതരായ ബാച്ചി ക്ലബ്ബിന്റെ അഭിമാനമായ (ആയിരുന്ന) നമ്മുടെ പ്രിയപ്പെട്ട ചാത്തനും വധു നടാഷയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു.

മലയാളി ബ്ലോഗര്‍‌മാരില്‍‌ പ്രശസ്തനും ലോകമെമ്പാടുമുള്ള മലയാളി ബ്ലോഗര്‍‌മാരുടെയെല്ലാം പ്രിയങ്കരനും ബ്ലോഗിലെ ചാത്തനേറു കൊണ്ട് പ്രസിദ്ധനും സര്‍‌വ്വോപരി ബാച്ചി ക്ലബ്ബിന്റെ രോമാഞ്ചവുമായിരുന്ന ശ്രീമാന്‍‌ കുട്ടിച്ചാത്തന്‍‌ വിട പറയുന്നത് ബാച്ചി ക്ലബ്ബിന് ഒരു തീരാ നഷ്ടമാണെങ്കിലും വിവാഹിതര്‍‌ ക്ലബ്ബിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റത്തിന് സര്‍‌വ്വ മംഗളങ്ങളും ആശംസിയ്ക്കുന്നു.

ബാച്ചി ചോര,,

ലൊക്കേഷന്‍: കൊതുകു ഫാമിലി ഫ്ലാറ്റ്‌

സൂര്യന്‍ അസ്തമിക്കുമ്പോഴെക്കും ഫ്ലറ്റിലെത്തി നിരുത്സാഹത്തോടെ ടി വിയില്‍ സീരിയലും കണ്ടിരിക്കുന്ന മകന്‍ കൊതുക്‌ അമ്മയോട്‌,,
അമ്മേ കറിക്കരിയാന്‍ സഹായിക്കണോ?

അമ്മ: എന്നും പാതി രാത്രി സെകന്റ്‌ ഷോ കഴിഞ്ഞ്‌ വയറു നിറയെ ചോരേം അടിച്ച്‌ ബോധോം ല്ലാണ്ടെ വരണ ന്റെ കുട്ടിക്ക്‌ ന്തെ പറ്റീ, ള്ള ഉത്സാഹോം പൊയി...

മകന്‍ കൊതുക്‌

ഞാന്‍ സ്ഥിരമായി ചോര കുടിക്കണ പയ്യന്റെ കല്യാണം കഴിഞ്ഞമ്മേ.. ഞാനതറിഞ്ഞില്ല അമ്മേ (അവന്‍ ബാച്ചിലര്‍ രാജി കത്ത്‌ ബ്ലോഗിലിട്ടിരുന്നു പൊലും)

Sunday, November 04, 2007

ഒരു രാജിക്കത്ത്

എന്റെ ബ്ലോഗ് വാര്‍ഷികത്തോട് അനുബന്ധിച്ച് പറയാം എന്നു കരുതിയതാ‍, ഇനിയിപ്പോ അതിനുവേണ്ടി എഴുതി വച്ചരാജിക്കത്ത് ഇന്ന് വൈകീട്ട് അപ്ഡേറ്റ് ചെയ്യാം, വീട്ടിലായിപ്പോയി.

ഈ ഒരു പോസ്റ്റോടെ കുട്ടിച്ചാത്തന്‍ ബാച്ചിലേഴ്സ് ക്ലബ്ബീന്ന് നിറകണ്ണുകളോടെ രാജി വയ്ക്കുന്നു.
ബാക്കി വിവരങ്ങള്‍ വൈകീട്ട്.

Monday, October 22, 2007

ഇക്കാസ്‌-ജാസൂട്ടി കല്യാണ സ്പെഷ്യല്‍ പതിപ്പ്‌

അഖിലബൂലോഗ ബാച്ചികളേ...
നെഞ്ചത്തടിച്ച്‌ കരയണോ അതോ കുരവയിട്ട്‌ ആഘോഷിക്കണോ....
ചില മൂരാച്ചി എക്സ്‌-ബാച്ചി ക്ലബ്ബുകാരുടെ കൊഞ്ഞനം കുത്തല്‍ കണ്ടില്ലാന്ന് നടിച്ച്‌ ബലം പിടിച്ച്‌ നില്‍ക്കണോ അതോ തിരിച്ച്‌ കൊഞ്ഞനം കുത്തണോ....

ഇന്നലെ വരെ ഉരുളക്ക്‌ ഉപ്പേരി കൊടുത്ത്‌...
വറചട്ടിയില്‍ എണ്ണയൊഴിച്ച്‌...
നമുക്ക്‌ വേണ്ടി പോരാടിയിരുന്ന....
സ്മോള്‍ കഴിച്ച്‌ കാശും ശരീരവും നശിപ്പിക്കാതെ ലാര്‍ജ്ജ്‌ വാങ്ങിച്ചടീടായെന്ന് നമ്മളെ ഉപദേശിക്കാറുള്ള...
ലാര്‍ജ്ജിന്‌ ടച്ചിങ്ങ്സും വാങ്ങിച്ച്‌ കണ്ണില്‍ എണ്ണയുമൊഴിച്ച്‌[എണ്ണക്കൊക്കെ എന്താ വെല..അതു കൂടി നിങ്ങള്‍ ഓര്‍ക്കണം..]കാത്തിരുന്ന ബൂലോകത്തെ ഏക മര്‍ച്ചന്റ്‌...നമ്മളെ..നമ്മള്‍ ബാച്ചികളെ ഉപേക്ഷിച്ച്‌ മൂന്നാറിന്‌ പോകുന്നെടാ...പോകുന്നു...
ഇതെങ്ങനെ നമ്മള്‍ സഹിക്കും...എന്റെ ഇട നെഞ്ച്‌ കലങ്ങിപ്പോയടാ..കലങ്ങിപ്പോയി.[ഇടനെഞ്ച്‌ ഏത്‌ ഭാഗത്തായിട്ട്‌ വരുമെന്ന് ചോദിക്കരുത്‌...അങ്ങനൊരു സാധനമൊണ്ട്‌]

ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല.എന്തായാലും ഇതില്‍ നിന്നും പാഠം പഠിച്ച്‌..ബാച്ചിക്ലബിന്റെ നിയമാവലികള്‍ ഒന്ന് മാറ്റിയെഴുതണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്റെ നിര്‍ദേശങ്ങള്‍....

1.മേലാല്‍ ബാച്ചികള്‍ ഒരു മീറ്റിലും പങ്കെടുക്കുന്നതല്ല.
ഏരിയ വിട്ടുള്ള മീറ്റില്‍ ഒട്ടും പങ്കെടുക്കുന്നതല്ല.[ഉദാ;ബാംഗ്ലൂര്‍]

2.ഇടക്കിടക്ക്‌ യാത്രകള്‍ നടത്തിയിട്ട്‌..തേന്‍ എടുക്കാനാണ്‌ പോയത്‌..മാങ്ങ പറിക്കാനാണ്‌ പോയത്‌ എന്നൊക്കെ പറഞ്ഞ്‌..മാങ്ങേടേം ചക്കേടേം തേനിന്റേം ഒക്കെ പടമിടുന്ന ബാച്ചികളെ പ്രത്യേകമായി നിരീക്ഷിക്കാന്‍ ഒരു ബാച്ചി കര്‍മ്മസേനയെ നിയോഗിക്കേണ്ടതാണ്‌.
3.കല്യാണം കഴിച്ചേ തീരൂ എന്നുള്ള ബാച്ചികള്‍ ഒരു ലക്ഷം രൂപ പിഴയടക്കേണ്ടതാണ്‌.പിഴയടച്ച ശേഷം നിങ്ങള്‍ക്ക്‌ തോന്നിയ വഴിക്ക്‌ പോകാവുന്നതാണ്‌.പിഴയടക്കാനുള്ള കാശും ചേര്‍ത്ത്‌ സ്ത്രീധനം വാങ്ങിച്ചാല്‍ മതി.
[ഈ സ്ത്രീധനം എന്നു പറയുന്ന സാധനം എന്താണെന്ന് പലര്‍ക്കും സംശയം ഉണ്ടാകും.ബാച്ചികളായിരിക്കുന്ന അവസ്ഥയില്‍ അനുകൂലിക്കുകയും..കിട്ടാനായി പരമാവധി ശ്രമിക്കുകയും...കിട്ടിക്കഴിഞ്ഞാല്‍..അതായത്‌ എക്സ്‌-ബാച്ചി ആയാല്‍ ച്ചേ..മോശം എന്നു പറയുകയും ചെയ്യുന്ന ഒരു സാധനമാണ്‌ ഈ സ്ത്രീധനം]
*********************

ബൂലോകത്തെ ഏക മര്‍ച്ചന്റ്‌.....
ബാച്ചിക്ലബിന്റെ പൊന്നോമന...
കൊച്ചിന്‍ ക്ലബിന്റെ സാരഥി...
സര്‍വോപരി നിത്യവസന്തവുമായിരുന്ന[ഉവ്വ].....
കുലപതികൊച്ചുണ്ണികുലോത്തമന്‍....
ശ്രീമാന്‍ ഇക്കാസും....
ബാംഗ്ലൂര്‍ ബ്ലോഗറും....വാസുവിന്റെ അനിയത്തിയുമായ ജാസുവും തമ്മിലുള്ള നിക്കാഹിന്‌...
ബാച്ചി ക്ലബിന്റെ എല്ലാ ആശംസകളും.....

***********************

ബാച്ചിക്ലബിന്റെ പ്രിയങ്കരനായിരുന്ന ഇക്കാസിന്റെ കല്യാണാര്‍മ്മാദാര്‍ഥം ബാച്ചിക്ലബ്‌ വക സ്പെഷ്യല്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്‌...

നവമ്പര്‍ 1-കഥകളി.
കഥ-ഹണീബീ വധം രണ്ടാം ദിവസം.
അവതരണം-സര്‍വ്വശ്രീ കലാമണ്ടലം ഉണ്ണിക്കുട്ടന്‍,
സര്‍വ്വശ്രീ കലാമണ്ടലം ചാത്തന്‍.

നവമ്പര്‍ 2-കള്ളടിച്ചാന്‍ പാട്ട്‌..സോറി....വില്ലടിച്ചാന്‍ പാട്ട്‌.
അവതരണം-സര്‍വ്വശ്രീ ചെന്നൈ പൊന്നു,
സര്‍വ്വശ്രീ പച്ചാളം പച്ചു.

നവമ്പര്‍ 3- ബാച്ചിലേഴ്സ്‌ തീയറ്റര്‍ അവതരിപ്പിക്കുന്ന പുണ്യപുരാണ ഹൈടെക്ക്‌ നാടകം-'ബാച്ചായണം'.
രംഗത്ത്‌-കണ്ണൂര്‍ ശ്രീജി,ഭരണങ്ങാനം സുനീഷ്‌,ചെന്നൈ ലോന,പറവൂര്‍ സിജു,വാവക്കാടന്‍.
നായികയെ കിട്ടിയിട്ടില്ലാ...അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള ബാച്ചിണികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ കൊള്ളുന്നു

നാടകത്തെ തുടര്‍ന്ന് അതേ വേദിയില്‍ ഡപ്പാംകൂത്ത്‌ ഉണ്ടായിരിക്കുന്നതാണ്‌.
ബാച്ചി....എക്സ്‌-ബാച്ചി വിവേചനമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്‌.
ഡപ്പാംകൂത്ത്‌ ബുക്കിങ്ങിന്‌ സമീപ്പിക്കുക-
മഞ്ഞുമ്മല്‍ സാന്റോ
കെ.ടി.എച്ച്‌ ബാറിനു പുറകുവശം,
അല്ലേല്‍ കാര്‍ത്തിക ബാറിനു മുന്‍ വശം,
അതുമല്ലേല്‍ പോളക്കുളത്ത്‌ ബാറിനു ഉള്‍ വശം.

തുടര്‍ന്ന് കൂട്ടവെടി.
[വെടി പറയുന്നതില്‍ മിടുക്കനായ കോട്ടക്കല്‍ ദില്‍ബന്‍ നേതൃത്വം കൊടുക്കുന്നു].


******************
ഒരിക്കല്‍ കൂടി...
ഇക്കാസിനും ജാസൂട്ടിക്കും ബാച്ചിക്ലബ്ബിലെ എല്ലാ അന്തേവാസികളും വക ആശംസകള്‍...

Wednesday, October 17, 2007

Monday, October 01, 2007

ബാച്ചി പുലാവ്

പണ്ട് ഒരു ‘പൊന്നമ്പിളിശേരി’ വച്ചത് ഓര്‍മ്മയില്ലേ? ഇത് പൊന്നമ്പലത്തിന്റെ രീതിയില്‍ ഒരു പുലാവ്!

ആവശ്യമുള്ള സാധനങ്ങള്‍:

അരപ്പ്:
ഈഞ്ചി - 1 കഷണം
പച്ചമുളക് - 6 എണ്ണം
വെളുത്തുള്ളി - 4 അല്ലി
പുദിന - 2 രൂപക്ക്
കൊത്തമല്ലി - 2 രൂപക്ക്
പട്ട (ല ലതല്ല) - 2 കഷണം
കരയാമ്പൂ‍! (ഗ്രാമ്പു) - 4 എണ്ണം
ചുവന്ന ഉള്ളി (തൊലിച്ചത്) - 6-7 എണ്ണം

വതക്കാന്‍:
കാരറ്റ് - 150 ഗ്രാം - മുക്കാലിഞ്ച് അളവില്‍ നീളത്തില്‍ 3x3 മട്രിക്സില്‍ മുറിക്കുക
ബീന്‍സ് - 150 ഗ്രാം - മുക്കാലിഞ്ച് നീളത്തില്‍ മുറിക്കുക
പീസ് - ഒരു പായ്ക്കറ്റ് - വെള്ളത്തില്‍ കുതിര്‍ത്ത് പച്ച കളര്‍ കളഞ്ഞ് വയ്ക്കുക!
തക്കാള്‍സ് - 150 ഗ്രാം - കട്ട് ഇന്റൂ സോ മെനി പീസസ്!

മെയിന്‍ ഐറ്റംസ്
നെയ്യ് - ശകലം (എല്ലാം മനക്കണക്ക് തന്നെ)
പച്ചരി - ഇരുനാഴി (കഴുകിയത്)
ഉപ്പ് - ഇട്ടോളൂ, നാണവും മാനവുമൊക്ക് ഇത്തിരി ഇണ്ടായ്ക്കോട്ടേ.

റേഷ്യോ:
അരി : വെള്ളം = 1 : 2.5


യുദ്ധം:
അരപ്പിനുള്ളതെല്ലാം കൂടെ മിക്സിയില്‍ ഇട്ട് നല്ല മഷി പരുവത്തിനു അരക്കണം. കുക്കര്‍ അടുപ്പത്ത് വച്ച്, ചൂടാക്കണം. അതിലോട്ട് ശകലം നെയ്യൊഴിച്ച്, അരപ്പ് ഇട്ട് വഴറ്റണം. അരപ്പിന്റെ പച്ച മണം പോകുന്നത് വരെ വഴറ്റണം. പച്ച മണം പോയിക്കഴിഞ്ഞാല്‍ അരിഞ്ഞു കഴുകി വച്ചിരിക്കുന്ന വെജിറ്റബിള്‍സ് കുക്കറിലേക്ക് തട്ടൂ.എല്ലാം ഇട്ട് ഒന്ന് നന്നായി മിക്സ് മാഡി. ഇത് നല്ല പോലെ വതങ്ങിക്കഴിയുമ്പോള്‍ വെള്ളം ഒഴിക്കുക. ശരിക്കു തിളച്ച് കഴിയുമ്പോള്‍ അരിയും, ഉപ്പും കുക്കറില്‍ ഇട്ട് മൂടി മൂന്ന് വിസിലടിക്കുക ;). ഇതാണ് സ്വാദിഷ്ടമായ ‘ബാച്ചിലേഴ്സ് വെജിറ്റബിള്‍ പുലാവ്’

ചൂടോടെ, റൈത്താപപ്പട സമേതം സേവിക്കുക. സകല ഐശ്വര്യങ്ങളും ഉണ്ടാവും.

Monday, September 24, 2007

ബ്ലാക്ക് സെപ്റ്റംബര്‍

സെപ്റ്റംബര്‍ എന്ന് പറഞ്ഞാല്‍ ലോകം ഞെട്ടുന്നത് രണ്ട് കാര്യങ്ങള്‍ ഓര്‍ത്താണ്.
1) 1972-ഇല്‍ മ്യൂണിക്കില്‍ വച്ച് സമ്മര്‍ ഒളിമ്പിക്സിന്റെ ഇടയ്ക്ക് ഇസ്രായേലി ഒളിമ്പിക്ക് ടീമിനെ തട്ടിക്കൊണ്ട് പോയി വധിച്ചതിന്റെ ഓര്‍മ്മയ്ക്ക്
2) 2001-l വേള്‍ഡ് ട്രേഡ് സെന്ററില്‍ ചില തീവ്രവാദികള്‍ വിമാനം ഇടിച്ച് കയറ്റിയതിന്റെ ഓര്‍മ്മയ്ക്ക്.

എന്നാല്‍ ബാച്ചിലേര്‍സ് ഇനി മുതല്‍ സെപ്റ്റംബര്‍ എന്ന് കേട്ടാ‍ല്‍ ഞെട്ടുക മറ്റൊരു കാരണത്തിനായിരിക്കും. ബാച്ചിലേര്‍സ് ക്ലബ്ബിന്റെ മുന്നണിപ്പോ‍രാളികളും പ്രഗല്‍ഭരും ആയ രണ്ട് പ്രവര്‍ത്തകര്‍ കൂട് മാറിയതിന്റെ പേരില്‍.

ആദ്യം ക്ലബ്ബിനെ ഉപേക്ഷിച്ച് പോയത് മഴനൂലാണ്. സെപ്റ്റംബര്‍ 13-ന്‍ ആയിരുന്നു മഴനൂല്‍ സനം എന്ന തന്റെ മനം കവര്‍ന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടിയത്. ബാച്ചിലേര്‍സിന്റെ ഇടയില്‍ വളരെ പേരും പ്രശസ്തിയും ഉണ്ടായിരുന്ന മഴനൂല്‍, തന്റെ പല കഴിവുകള്‍ വഴി ബാച്ചിലേര്‍സിനു മുഴുവന്‍ അഭിമാനമായിരുന്നു. (എന്തൊക്കെ എന്ന് ചോദിക്കരുത്, പ്ലീസ്). മഴനൂലിന്‍ എല്ലാ വിധ വിവാഹ മംഗളാശംസകളും. ബാച്ചിലേര്‍സ് ക്ലബ്ബ് താങ്കളെ എന്നും ഓര്‍ക്കുന്നതായിരിക്കും. താങ്കളുടെ പേരില്‍ പുതിയ ഒരു വെള്ളമടി ഗോമ്പറ്റീഷന്‍ ക്ലബ്ബ് ഒരുക്കി താങ്കളെ ആദരിക്കുന്ന കാര്യം ക്ലബ്ബിന്റെ പരിഗണനയിലുണ്ട്.

സെപ്റ്റംബര്‍ 16-ന്‍ ആയിരുന്നു ബാച്ചികള്‍ക്ക് അടുത്ത വെള്ളിടി കിട്ടിയത്. തന്റെ വരകളിലുടേയും നിസ്തുല്യമായ കഥകളിലൂടെയും പ്രേക്ഷകലക്ഷങ്ങളുടെ ആരാധനയ്ക്ക് പാത്രമായ സാക്ഷി എന്ന രാജീവ് അന്നേ ദിവസം ആതിര എന്ന പെണ്‍കുട്ടിയെ തന്റെ ജീവിത സഖി ആക്കി. തന്റെ സാന്നിധ്യം കൊണ്ട് എല്ലാ ബാച്ചിലേര്‍സ് ചടങ്ങുകളും അവിസ്മരണീയമാക്കിയിരുന്ന സാക്ഷിക്കും ഈ ക്ലബ്ബിന്റെ വിവാഹമംഗളാശംസകള്‍.

ട്വിന്‍ ടവേറ്സ് പോലെ ക്ലബ്ബിന്റെ അഭിമാനമായി ഉയര്‍ന്ന് നിന്നിരുന്ന ഈ അവിവാഹിതരായ രണ്ട് പുലികളേയും, ക്ലബ്ബ് നിരോധിച്ച വിവാഹം എന്ന തീവ്രവാദ സംഘടന താലി എന്ന വിമാനം‍ ഇടിച്ച് തകര്‍ത്തു കളഞ്ഞിരിക്കുന്നു. സ്വയം ചോദിച്ച് വാങ്ങിയ വിമാനം ആയതിനാല്‍ ക്ലബ്ബ് ഇക്കാര്യത്തില്‍ നിഷ്പക്ഷത പാലിക്കുകയാണ്. അതുകൊണ്ട് തന്നെ മഴനൂലിനേയും സാക്ഷിയേയും ക്ലബ്ബ് ഭാരവാഹികള്‍ കനത്ത ഹൃദയത്തോടെ യാത്രയാക്കുകയാണ് സുഹൃത്തുക്കളേ. രണ്ടാള്‍ക്കും ഈ ക്ലബ്ബിന്റെ ബദ്ധവൈരികളായ വിവാഹിതര്‍ ക്ലബ്ബില്‍ ഒരു നല്ല സമയം ആശംസിച്ചുകൊള്ളുന്നു.

മറ്റ് ക്ലബ് അംഗങ്ങള്‍ ഇത് കണ്ട് ചാടരുത് എന്ന് കര്‍ശനമായ മുന്നറിയിപ്പുണ്ട്. നിങ്ങള്‍ക്ക് ടൈം ആയിട്ടില്ല. ആവുമ്പോള്‍ ക്ലബ്ബ് ഭാരവാഹികള്‍ പറയും. അതു വരെ, ചുപ്പ് രഹോ!

Sunday, September 02, 2007

ബാച്ചിയും വിക്കിയും തമ്മില്‍ എന്താണ് പ്രശ്നം?

ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ മലയാളം വിക്കിപ്പീഡിയയെ കുറിച്ച് നല്ല ഒരു ലേഖനം ഉണ്ട്.ഈ കാണുന്ന ലിങ്കില്‍ പോയാല്‍ ലേഖനം കാണാം.
http://mathrubhumi.com/php/newsFrm.php?news_id=1242046&n_type=NE&category_id=11&Farc=

നമ്മുടെ സഹബ്ലോഗര്‍ ജെ ഏ അഥവാ ജോസഫ് ആന്റണി എഴുതിയ ഈ ലേഖനത്തില്‍ ഇരുപതോളം മാത്രം വ്യക്തികളുടെ ആക്ടീവായ കഠിന പ്രയത്നത്താല്‍ മുന്നോട്ട് പോകുന്നു എന്ന് പറയുന്നു മലയാളം വിക്കി. മഞ്ജിത്ത്,രാജ് (പെരിങ്ങോടന്‍),സിബു തുടങ്ങി പല ബ്ലോഗര്‍മാരേയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ ബാച്ചിസിങ്കം ഷിജു അലക്സ് ഇതില്‍ ഒരാളാണ്.

മലയാളം യൂണിക്കോഡില്‍ വിളയാടുന്ന ഒട്ടനേകം ബാച്ചി മച്ചാന്മാര്‍ ഇവിടെ ഉള്ളപ്പോള്‍ 20 ആളുകള്‍ മാത്രം മലയാളത്തിന് വേണ്ടി കഷ്ടപ്പെട്ടാല്‍ അതിന്റെ മോശം ആര്‍ക്കാ? (എനിക്കല്ല എന്തായാലും)മുകളില്‍ ചോദിച്ച ഈ ചോദ്യം എന്നോട് വ്യക്തിപരമായി ശ്രീ.ഷിജു ചോദിക്കുക ഉണ്ടായി ഒരിക്കല്‍. ഞാന്‍ അതിനെ പറ്റി കൂലങ്കുഷമായി ചിന്തിച്ചപ്പോള്‍ (അതെപ്പൊ സംഭവിച്ചു?) യുവാക്കളെ ആകര്‍ഷിയ്ക്കാന്‍ താഴെ പറയുന്ന പരിപാടികള്‍ വിക്കിയില്‍ നടപ്പിലാക്കിയാല്‍ ബാച്ചികള്‍ കൂട്ടത്തോടെ ജീപ്പ് വിളിച്ച് വിക്കിയില്‍ വരും എന്ന് ബോധ്യപ്പെട്ടു.

1)ബാച്ചികള്‍ക്ക് മാത്രമായി ഒരു സെക്ഷന്‍ വേര്‍തിരിക്കുക വിക്കിയില്‍. ഇവിടെ സില്‍ക്ക് സ്മിതയുടെ ജീവ ചരിത്രം, മര്‍ലിന്‍ മണ്‍‌റോയുടെ ജീവിതം, ഷക്കീലയും മലയാള സിനിമാ ചരിത്രവും, ബിപാഷാ ബസുവിന്റെ ലുങ്കി തുടങ്ങിയ വിജ്ഞാനപ്രദമായ സചിത്ര ലേഖനങ്ങളുടെ പരിഭാഷ, രചന എന്നിവ ആദ്യം വരുന്ന പത്ത് പേര്‍ക്ക് മാത്രമായി നിജപ്പെടുത്തുക. (ഇത് നടപ്പില്‍ വരുത്തുന്നതിന് മുമ്പ് യൂസര്‍മാരുടെ തള്ളിക്കയറ്റം താങ്ങാനുള്ള കരുത്ത് സെര്‍വറിനുണ്ട് എന്ന് ഉറപ്പ് വരുത്തുക)

2)നിലവില്‍ കൂടുതല്‍ വിവര ശേഖരണം അസാധ്യമായ ലേഖനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാച്ചികള്‍ക്ക് അവസരം നല്‍കുക. ഉദാ: ഇപ്പോള്‍ ആരുടേയും ശ്രദ്ധയില്‍ വരാതെ ‘അടിമാലി ശാന്ത- ഒരു സത്യമോ മിഥ്യയോ?’എന്ന് തലക്കെട്ട് മാത്രമായി കിടക്കുന്ന ലേഖനം ബാച്ചി സെക്ഷനിലേക്ക് മാറ്റുക. മിനിറ്റുകള്‍ക്കകം ആവശ്യമുള്ള വിവരങ്ങള്‍‍ക്ക് പുറമെ ശാന്തയുടെ ഉയരം, തൂക്കം എന്നിവ കൂടാതെ രക്തത്തിലെ ആര്യ/ദ്രാവിഡ ഗോത്രശതമാനം വരെ വന്ന് നിറയും. (ഇമ്പോര്‍ട്ടന്റ്: ഈ പരിപാടിയ്ക്ക് തെരഞ്ഞെടുക്കുന്ന ലേഖനങ്ങളെ ആശ്രയിച്ചിരിക്കും പരിപാടിയുടെ വിജയം. ആയതിനാല്‍ ബാച്ചി ക്ലബ്ബില്‍ ഡിസ്കഷന് വെച്ച ശേഷം ലേഖനം തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും)

3) മദ്യത്തെ പറ്റിയുള്ള എല്ലാ ലേഖനങ്ങളും ബാച്ചി സെക്ഷനില്‍ റിവ്യൂ ചെയ്യുക. നിലവില്‍ ‘മദ്യം വിഷമാണു, അതു കുടിക്കരുതു’ എന്ന് ഉല്‍ഘോഷിയ്ക്കുന്ന ലേഖനങ്ങളെ എല്ലാം വിവാദവേദിയില്‍ ചര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും ആയി നീക്കി വെയ്ക്കുക. കൂടാതെ ലോകത്തുള്ള എല്ലാ മദ്യത്തെയും പറ്റി ഒറ്റ ലേഖനം എന്നതിന് പകരം വിസ്കി,ബ്രാണ്ടി,റം,വോഡ്ക എന്നിങ്ങനെ ഓരോന്നിനും പ്രത്യേകമായ സെക്ഷന്‍ ഉണ്ടാക്കണം. ഇത് നടപ്പില്‍ വരുത്തിക്കഴിഞ്ഞാല്‍ എല്ലാം ബ്രാന്റനുസരിച്ച് പുതിയ താളുകള്‍ തിരിക്കുകയും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ബാച്ചനുസരിച്ച് ഗുണത്തില്‍ വന്ന മാറ്റങ്ങളും കൂടാതെ ഗുണമേന്മ വര്‍ദ്ധിപ്പിയ്ക്കാനുള്ള നിര്‍ദേശങ്ങളടക്കം സമ്പൂര്‍ണ്ണ ലേഖനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാവും.

4) നിലവില്‍ വിക്കി സംബന്ധമായ ചര്‍ച്ചകളില്‍ ബാച്ചി പ്രാതിനിധ്യം കുറവാണ് എന്ന് ആരോപണമുണ്ട്. ഇത് ബാച്ചികളുടെ കുറ്റമല്ല എന്നാണ് എന്റെ കണ്ടെത്തല്‍. രാമാനന്ദകൃഷ്ണന്‍ പിള്ള, സുധാകരന്‍ വക്കീല്‍, വെട്ടുകിളി ജബ്ബാര്‍ എന്നൊക്കെയുള്ള ഐഡികള്‍ ഡിസ്കഷനിരിക്കുന്നത് കണ്ടാല്‍ അമ്മച്ചിയാണേ ഞാനൊക്കെ ഓടി രക്ഷപ്പെടും. വനിതാ പ്രതിനിധ്യം എന്ന് പറയുന്ന സാധനം വിക്കിയിലെ ഒരു ലേഖനം മാത്രമല്ല എന്നാണ് അഖിലലോക ബാച്ചികളുടെ വിശ്വാസപ്രമാണം. വനിതകളെ തപ്പി എവിടെ പോകും എന്നാണ് ചോദ്യമെങ്കില്‍ കഷ്ടപ്പെടണ്ട ദാ ഈ ബെഞ്ചിലിരിക്കൂ പറഞ്ഞ് തരാം എന്നാണ് ഉത്തരം.

സുഷമ ബോസ്, പ്രിയാ റെഡ്ഡി എന്നിങ്ങനെ വിദേശ മലയാളി വനിതകളെ കൂടാതെ അമ്മുക്കുട്ടി,സൈനബ,സാന്ദ്ര എന്നൊക്കെ തനി മലയാളികളുടെയും ഐഡി കയ്യീന്ന് ഇടുക. (മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരെ ഈ ജോലി ഏല്‍പ്പിച്ചാല്‍ ഉത്തമം)“ഈ ലേഖനം എന്നെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമോ ദില്‍ബാ പ്ലീസ്?” എന്ന് വനിതാ ഐഡിയില്‍ വന്ന് ചോദിച്ചാല്‍ എന്നെ പോലെ ജോലി രാജി വെച്ചും വിക്കിയിലിറങ്ങാന്‍ പലരും കാണും. ഇല്ലേ? (ആരെങ്കിലും ഉണ്ട് എന്ന് പറയെഡേയ്.. ഇല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ഞരമ്പനാവും)

5) അല്‍പ്പം മെമ്പര്‍മാരായിക്കഴിഞ്ഞാല്‍ പിന്നെ മുട്ടിന് മുട്ടിന് വിക്കി മീറ്റുകള്‍ നടത്തുക. 120 വിഭവങ്ങളൊക്കെ മീറ്റില്‍ സ്പെഷ്യലൈസ് ചെയ്യുന്നവര്‍ക്കു പറഞ്ഞതായത് കൊണ്ട് ഒരു തുടക്കം എന്ന നിലയില്‍ പൊറോട്ട ബീഫ് ഫ്രൈ മാത്രമായാലും മതി. എല്ലാവരും വട്ടത്തില്‍ വെടി പറഞ്ഞിരുന്ന് റമ്മി കളിയ്ക്കുന്നതിലൂടെ കൂട്ടായ്മ വളരും സൈഡിലൂടെ കുറേശ്ശെ മലയാളം വിക്കിയും വളരാന്‍ സാധ്യതയുണ്ട്. വിക്കിയേക്കാള്‍ വലുതാണ് കൂട്ടായ്മ എന്ന് മനസ്സിലാക്കിയാല്‍ തന്നെ നമ്മള്‍ പകുതി ലക്ഷ്യം നേടിക്കഴിഞ്ഞു. (ബാക്കി പകുതി മറ്റേ ഗ്രൂപ്പുകാര്‍ നേടട്ടെ. അല്ല പിന്നെ)

ഇത്രയും നടപ്പില്‍ വരുത്തിയാല്‍ പിന്നെ മലയാളം വിക്കിയില്‍ ബാച്ചികളുടെ പങ്ക് പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ ഉയരും എന്ന് ഞാന്‍ അനുമാനിക്കുന്നു. ജയ് ബാച്ചി! ജയ് വിക്കി!

(ഡിസ്ക്ലെയിമര്‍: വിക്കിയ്ക്ക് അല്പം പബ്ലിസിറ്റി എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഈ പോസ്റ്റ്. വിക്കിപ്പീഡിയ എന്ന മഹത്തായ സംരംഭത്തേയോ അതിന് വേണ്ടി അഹോരാത്രം സേവനം അനുഷ്ഠിയ്ക്കുന്നവരെയോ ഒരു തരത്തിലും നെഗറ്റീവ് ഇമെജില്‍ കൊണ്ട് വരാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വായനയ്ക്ക് ശേഷം അങ്ങനെ തോന്നുന്നുവെങ്കില്‍ അത് എന്റെ എഴുത്തിന്റെ കുഴപ്പമാണ്. ആര്‍ക്കെങ്കിലും ഒഫന്‍സീവായി തോന്നുന്നുണ്ടെങ്കില്‍ ആ നിമിഷം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതാണ്)

Wednesday, August 22, 2007

ബൂലോകകപ്പ്‌-വനിതാക്ക്ലബിന്‌ ജയം

അന്റാര്‍ട്ടിക്ക:ആദ്യ മത്സരത്തില്‍ വനിതാക്ലബിന്‌ ജയം.

ബൂലോഗകപ്പിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‌ വനിതാക്ലബ്‌ പ്രബലരായ വിവാഹിതര്‍ക്ലബിനെ അട്ടിമറിച്ചു.
ഇന്നലെ വൈകീട്ട്‌ ആയിരങ്ങളെ സാക്ഷി നിര്‍ത്തി.....അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വനിതാക്ലബിന്‌ വേണ്ടി ആക്രമണനിരയിലെ സാരംഗിയാണ്‌ മത്സരത്തിലെ ഏകഗോള്‍ നേടിയത്‌.
മത്സരം ആരംഭിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ വളരയേറെ നാടകീയ രംഗങ്ങള്‍ക്ക്‌ അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.നിലവിലുള്ള കോച്ചിനും മാനേജര്‍ക്കും കീഴില്‍ കളിക്കില്ലായെന്ന് വനിതാ ടീമംഗങ്ങള്‍ ശാഠ്യം പിടിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം പുതിയ കോച്ചും മാനേജറും സ്ഥാനം ഏല്‍ക്കുകയായിരുന്നു.
'പാവം ക്രൂരന്‍' സ്പോര്‍ട്ട്‌സ്‌ അക്കാഡമിയുടെ ഡയറക്ടറും പഴയ താരവുമായ ടി.ജി.രവിയാണ്‌ വര്‍മ്മക്ക്‌ പകരം കോച്ച്‌ സ്ഥാനം ഏറ്റത്‌.ഇന്റര്‍നാഷണല്‍ താരം ബാലന്‍.കെ.നായരുടെ ശിഷ്യനും ജയമാലിനി ഇന്‍വിറ്റേഷന്‍ ട്രോഫി മൂന്ന് പ്രാവശ്യം നേടിയ ടീമിന്റെ മുന്‍ക്യാപ്റ്റനുമായ ഭീമന്‍ രഘു മാനേജര്‍ സ്ഥാനവും ഏറ്റു.
പഴയ ടീം മാനേജര്‍ പ്രിയങ്കാമാത്യൂസുമായി ടീമംഗങ്ങളില്‍ ചിലര്‍ക്കുണ്ടായിരുന്ന പടലപ്പിണക്കങ്ങളാണ്‌ അവസാന നിമിഷത്തെ...മത്സരത്തെ തന്നെ ബാധിച്ചേക്കാവുന്ന രീതിയില്‍ വളര്‍ന്ന തര്‍ക്കങ്ങള്‍ക്ക്‌ വഴിവച്ചത്‌.

പുതിയ കോച്ചിന്‌ കീഴില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും....അന്താരാഷ്ട്ര മത്സരങ്ങള്‍ വളരെയേറെ കണ്ടിട്ടുള്ള ടി.ജി.രവി സ്ഥാനം ഏറ്റെടുത്തത്‌ തന്നെ വനിതാടീമംഗങ്ങള്‍ക്ക്‌ വളരെയേറെ ഉണര്‍വ്‌ ഉണ്ടാക്കിയെന്ന് മത്സര ഫലം തെളിയിക്കുന്നു.ഷാറൂഖ്‌ ഖാനെ കോച്ചായി കൊണ്ടുവരണം എന്നാണ്‌ ടീമംഗങ്ങള്‍ ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹം ഇപ്പോള്‍ ഏതോ ഹോക്കി ടീമിന്റെ കോച്ചായി ആസ്ത്രേലിയയില്‍ ആണ്‌.പൃഥ്വിരാജിനെ കോച്ചായി കിട്ടാന്‍ ശ്രമിച്ചെങ്കിലും വല്ലപ്പോഴും കിട്ടുന്നത്‌ ഒരു വിനയന്‍ സിനിമയാണ്‌.....അത്‌ കളഞ്ഞിട്ട്‌ വരാന്‍ പറ്റില്ലായെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.അഛന്‍ ഒരു മോശമല്ലാത്ത കോച്ചായിരുന്നു എന്ന് അദ്ദേഹം സ്മരിക്കുകയും ചെയ്തു.
റഫറി ആരായിരിക്കണം എന്ന കാര്യം സംഘാടകസമിതിയായ ബാച്ചിക്ലബിന്‌ വളരെയേറെ തലവേദന ഉണ്ടാക്കി.
എങ്കിലും അവസാനനിമിഷം....ജപ്പാന്‍ ഒന്നാം ഡിവിഷന്‍ ലീഗിലെ റഫറി....
മലയാളത്തില്‍ വക്കാരിയെന്നും....ജപ്പാനില്‍ വക്കാരികോ ഹിമോറയെന്നും അറിയപ്പെടുന്ന ശ്രീമാന്‍ വക്കാരി വിസിലൂതാന്‍ സമ്മതിച്ച്‌ ബാച്ചികളെ ധര്‍മ്മസങ്കടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

തൊണ്ണൂറുമിനുട്ടും വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ എണ്‍പത്തിയൊമ്പതാം മിനുട്ടിലാണ്‌ മത്സരത്തിലെ ഏക ഗോള്‍ പിറന്നത്‌.സമനിലയിലേക്ക്‌ പോകുമെന്ന് കരുതിയ മത്സരം അവസാനമിനുട്ടില്‍ സാരംഗി നേടിയ ഗോളിലൂടെ വനിതക്ലബ്‌ പിടിച്ചെടുക്കുകയായിരുന്നു.

കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ വിവാഹിതര്‍ മുന്‍പിലെത്തേണ്ടതായിരുന്നു.അവരുടെ ഫോര്‍വേഡ്‌ ദേവരാഗം പെനാല്‍ട്ടി ബോക്സിന്റെ തൊട്ടുമുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു ബുള്ളറ്റ്ഷോട്ട്‌ വനിതാക്ലബിന്റെ ഗോളി സു കുത്തിയകറ്റി.
മറുവശത്ത്‌...പ്രതിരോധനിരയില്‍ നിന്നും ഇടതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് ഇടതുകാല്‍ കൊണ്ടും വലതുകാല്‍ കൊണ്ടും മാറിമാറി ഷോട്ടുകളുതിര്‍ത്ത്‌ ബിന്ദു വിവാഹിതരുടെ പ്രതിരോധനിരയെ ആശയക്കുഴപ്പത്തിലാക്കി.
ചിലപ്പോഴൊക്കെ പന്തില്ലാതെയും ബിന്ദൂട്ടി ഷോട്ടുകളുതിര്‍ത്തു.

ആദ്യപകുതിയുടെ ഇരുപതാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്നും പന്തുമായി മുന്നേറിയ വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡ്‌ ഗന്ധര്‍വനെ വനിതകളുടെ സെന്റര്‍ബാക്ക്‌ അതുല്യാമ്മ പെനാല്‍ട്ടിബോക്സില്‍ വച്ച്‌ ഫൗള്‍ ചെയ്തതിന്‌ അവര്‍ക്ക്‌ ലഭിക്കേണ്ട പെനാല്‍ട്ടി റഫറി നിഷേധിച്ചു.പെനാല്‍ട്ടിക്ക്‌ പകരം ബോക്സിന്‌ തൊട്ടുമുന്‍വശത്ത്‌ നിന്നുള്ള ഫ്രീകിക്കാണ്‌ അവര്‍ക്ക്‌ അനുവദിച്ചത്‌.വിവാഹിതര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.ആ ഫൗളിലൂടെ അതുല്യാമ്മക്ക്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.
ചുവപ്പ്‌ കാര്‍ഡ്‌ തന്നെ കൊടുക്കണം എന്നുപറഞ്ഞ്‌ വിവാഹിതര്‍ പിന്നേയും പ്രതിഷേധിച്ചെങ്കിലും...
ഞാന്‍ ചുവപ്പ്‌ കാര്‍ഡ്‌ ഉപയോഗിക്കാറില്ലായെന്നാണ്‌ റഫറി വക്കാരികോ ഹിമോറ പറഞ്ഞത്‌.
[വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്‌]
പകരമായി ഫൗള്‍ ഒരു അശാസ്ത്രീയ നടപടിയാണെന്ന് തെളിയിക്കാനും ബോധവല്‍ക്കരിക്കാനുമായി അദ്ദേഹം എഴുതിയ ഒരു അഞ്ചഞ്ചര പേജ്‌ വരുന്ന കമന്റ്‌....
വായിക്കാന്‍ അതുല്യാമ്മക്ക്‌ നല്‍കുകയും ചെയ്തു.
ഇതിലും ഭേദം എനിക്ക്‌ റെഡ്‌ കാര്‍ഡ്‌ തരുന്നതായിരുന്നെന്റെ റഫറി സാറേയെന്ന് അതുല്യാമ്മ കരയുന്നത്‌ കേള്‍ക്കാമായിരുന്നു.
ദേഷ്യം സഹിക്കാന്‍ ആകാതെ ഡിഫന്റര്‍ കൈപ്പിള്ളി റഫറിയെ മല്ലുറഫറിയെന്ന് വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടന്‍മേനോന്‍ എടുത്ത ഫ്രീകിക്ക്‌ വനിതാക്ലബ്‌ ഉയര്‍ത്തിയ പ്രതിരോധത്തിന്‌ മുകളിലൂടെ വളഞ്ഞുപുളഞ്ഞ്‌ ചെന്ന് ബാറിലിടിച്ച്‌ മടങ്ങി.ഇടിച്ചത്‌ ബാറിലായത്‌ കൊണ്ട്‌ കുട്ടന്‍മേനോന്‌ സങ്കടം തോന്നിയില്ല.
പണ്ട്‌ തൃശൂര്‍ ഉദയാ ബാറില്‍ നിന്ന് കിട്ടിയ ഇടിയാണ്‌ ഇടി...ഇത്‌ എന്തോന്ന് ഇടി എന്നാണ്‌ ഇടിഗഡി ചോദിച്ചത്‌.

ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വലതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് കൈപ്പിള്ളി നല്‍കിയ ക്രോസ്‌...
നാല്‌ വനിതാപ്രതിരോധനിരക്കാരുടെ തലക്ക്‌ മുകളിലൂടെ ചാടി..
കുറുമാന്‍ ഹെഡ്‌ ചെയ്തത്‌ പോസ്റ്റില്‍ ഇടിച്ച്‌ മടങ്ങിയപ്പോള്‍...
വിവാഹിതരുടെ ആരാധകര്‍ തലയില്‍ കൈവച്ച്‌ പോയി.
കുറുമാനും തലയില്‍ കൈവച്ച്‌ പോയി.
ഇങ്ങനെ ഹെഡ്‌ ചെയ്താണ്‌ എന്റെ മുടിമുഴുവന്‍ പോയതെന്നും ഇനി അങ്ങോട്ട്‌ പോയി പന്തിനെ ഹെഡ്‌ ചെയ്യില്ലെന്നും പന്ത്‌ വേണേല്‍ ഇങ്ങോട്ട്‌ വന്ന് ഹെഡ്‌ ചെയ്യട്ടേയെന്നും കുറുമാന്‍ കളിക്കിടയില്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌ കൂട്ടി വ്യക്തമാക്കി.
ഇക്കാസ്‌ നന്ദിയും പറഞ്ഞു.

രണ്ടാം പകുതിയുടെ ആദ്യപത്ത്‌ മിനുട്ട്‌ കളി മധ്യനിരയിലൊതുങ്ങി.
വനിതാക്ലബിന്റെ അചിന്ത്യാമ്മയുടെ നേതൃതത്തിലുള്ള മധ്യനിര പന്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈവശപ്പെടുത്തി.
പന്ത്‌ ഞാന്‍ തരില്ല്യാ..ഇല്ല്യാ..ഇല്ല്യാ എന്നാണ്‌ അചിന്ത്യാമ്മ പറഞ്ഞത്‌.

അതിനിടയില്‍ പന്തുമായി മുന്നേറിയ ഇഞ്ചിയെ ഫൗള്‍ ചെയ്തതിന്‌ അഗ്രജന്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.മഞ്ഞക്കാര്‍ഡ്‌ കിട്ടിയ അഗ്രജന്‍ അത്‌ റഫറിക്ക്‌ തിരിച്ച്‌ കൊടുക്കാതെ പോക്കറ്റിലിട്ടു.
ഇത്‌ എനിക്ക്‌ കിട്ടിയ കാര്‍ഡാണ്‌...ഇത്‌ ഞാന്‍ തിരിച്ച്‌ തരില്ലായെന്ന് അഗ്രജന്‍ പ്രഖ്യാപിച്ചു.

അറുപത്തിരണ്ടാം മിനുട്ടില്‍ തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്ത്‌ ഇടിഗഡി നടത്തിയ ഒരു മനോഹരമായ നീക്കം വനിതകളുടെ പ്രതിരോധ നിര താരം ബിക്കു വളരെ കഷ്ടപ്പെട്ട്‌ നടത്തിയ ഒരു ടാക്കിളിങ്ങിലൂടെ തടഞ്ഞു.
ഓഫടിയൂണിയന്റെ സ്ഥാപക പ്രസിഡന്റായ ഇടിഗഡിയെ ഓഫടിക്കുന്ന ലാഘവത്തോട്‌ കൂടിയാണ്‌ ബിക്കു ചവുട്ടിക്കൂട്ടിയത്‌.
അതില്‍ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചെങ്കിലും...ഗോളാകുമെന്നുറപ്പിച്ച ഒരു നീക്കമാണ്‌ ബിക്കു തടഞ്ഞത്‌.
ബിക്കുവിനെ മഞ്ഞക്കാര്‍ഡ്‌ കാണിക്കാന്‍ റഫറി കുറേ കഷ്ടപ്പെട്ടു.
അഗ്രജനെ... മറ്റ്‌ രണ്ട്‌ കളിക്കാരുടെ സഹായത്തോടെ ഓടിച്ചിട്ട്‌ പിടിച്ച്‌ ഗോള്‍പോസ്റ്റില്‍ കെട്ടിയിട്ട്‌ പോക്കറ്റില്‍ നിന്ന് മഞ്ഞക്കാര്‍ഡ്‌ വീണ്ടെടുത്താണ്‌ ബിക്കുവിനെ കാണിച്ചത്‌.
ഇത്‌ അഗ്രജന്‌ കൊടുത്ത മഞ്ഞക്കാര്‍ഡല്ലേ..ഇതെനിക്ക്‌ വേണ്ടാ..എനിക്ക്‌ പുതിയ മഞ്ഞക്കാര്‍ഡ്‌ വേണം എന്നും പറഞ്ഞ്‌ ബിക്കു ബഹളമുണ്ടാക്കിയെങ്കിലും..റഫറി വക്കാരികോ...പുതിയ മഞ്ഞക്കാര്‍ഡും പഴയമഞ്ഞക്കാര്‍ഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഒരു മുഴുനീള കമന്റ്‌ എഴുതാന്‍ പേപ്പറും പേനയും എടുത്തതിനെ തുടര്‍ന്ന്... അപകടം മനസ്സിലാക്കിയ ബിക്കു പഴയ മഞ്ഞക്കാര്‍ഡ്‌ സ്വീകരിച്ച്‌ പ്രതിഷേധം അവസാനിപ്പിച്ചു.

അറുപത്തിയൊമ്പതാം മിനുട്ടില്‍ വലത്‌ വിങ്ങില്‍ നിന്നും രേഷ്മ നീട്ടിക്കൊടുത്ത പന്ത്‌ സ്വീകരിച്ച്‌....പ്രതിരോധത്തിലെ സിയയെ മനോഹരമായ ഒരു ഡ്രിബ്ലിങ്ങിലൂടെ മറികടന്ന ഡാലി....അജിതയേയും സാറാജോസഫിനേയും മനസ്സില്‍ ധ്യാനിച്ച്‌ പായിച്ച ഒരു ഷോട്ട്‌ വിവാഹിതര്‍ ക്ലബിന്റെ ഗോളി സുല്‍ വളരെ കഷ്ടപ്പെട്ടാണ്‌ തട്ടിയകറ്റിയത്‌.
എഴുപത്തിയഞ്ചാം മിനുട്ടില്‍ വിവാഹിതര്‍ ക്ലബിന്റെ ഗോള്‍മുഖത്ത്‌ മുല്ലപ്പൂവിന്റെ ഒരു ഡയഗണല്‍ ക്രോസ്‌ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും വനിതകളുടെ ഫോര്‍വേഡുകള്‍ക്ക്‌ അത്‌ മുതലാക്കാന്‍ പറ്റുന്നതിന്‌ മുന്‍പേ പ്രതിരോധനിരതാരം കലേഷേട്ടന്‍ അത്‌ ഹെഡ്‌ ചെയ്തകറ്റി.കലേഷേട്ടന്‍ ഹെഡ്‌ ചെയ്തതിനെ തുടര്‍ന്ന് പന്തിന്റെ ഷെയിപ്പ്‌ വെള്ളേപ്പം മോഡലില്‍ പരന്ന് പോയി.തുടര്‍ന്ന് വേറെ പന്ത്‌ തൊട്ടപ്പുറത്ത്‌ കളി നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്ന് കടം വാങ്ങിച്ച്‌ കൊണ്ട്‌ വന്ന്..ഇനി മേലാല്‍ ഹെഡ്‌ ചെയ്യില്ലായെന്ന് കലേഷേട്ടനെ കൊണ്ട്‌ മുദ്രപത്രത്തില്‍ എഴുതിവാങ്ങിച്ചതിന്‌ ശേഷം കളി പുനരാരംഭിച്ചു.

അവസാനമിനുട്ടുകളില്‍ പന്ത്‌ ഇരു ഹാഫുകളിലും ഒരു പോലെ കയറിയിറങ്ങി.ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞ്‌ നിന്നു.
മത്സരം സമനിലയിലേക്ക്‌ നീങ്ങുന്നു എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്‌ സാരംഗിയുടെ ഗോള്‍ വന്നത്‌.
മധ്യനിരയില്‍ നിന്നും കിട്ടിയ ഒരു പാസ്‌ സ്വീകരിച്ച്‌ ഒറ്റക്ക്‌ മുന്നേറിയ സാരംഗി പെനാല്‍ട്ടിബോക്സിന്‌ തൊട്ടു മുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു കാര്‍പെറ്റ്‌ ഷോട്ട്‌ വിവാഹിതര്‍ക്ലബിന്റെ ഗോളി സുല്‍ കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും...തേങ്ങ എറിഞ്ഞ്‌ പിടിച്ച്‌ എണ്ണി ചാക്കിലേക്ക്‌ ഇടുന്ന പഴയ പരിചയം വച്ച്‌...പന്ത്‌ പിടിച്ചതിന്‌ ശേഷം സ്വന്തം വലയിലേക്ക്‌ തന്നെ ഇടുകയായിരുന്നു.
അവസാനമിനുട്ടുകളില്‍ സമനിലക്ക്‌ വേണ്ടി പൊരിഞ്ഞ പോരാട്ടം വിവാഹിതര്‍ക്ലബ്‌ നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കന്റില്‍.....മുപ്പത്‌ വാര അകലെ നിന്ന് കുമാര്‍ പായിച്ച ഒരു മഴവില്‍ ഷോട്ട്‌..കളി തീര്‍ന്നുവെന്ന് കരുതി ഗായത്രീ മന്ത്രം ജപിക്കാന്‍ ഒരുങ്ങുകയായിരുന്ന വനിതാക്ലബിന്റെ ഗോളി സൂവിനെ പൂര്‍ണമായി പരാജയപ്പെടുത്തിയെങ്കിലും....സമയോചിതമായി പ്രവര്‍ത്തിച്ച പ്രതിരോധനിരതാരം വല്യമ്മായി ഡെഡ്‌ ലൈനില്‍ വച്ച്‌ പന്ത്‌ തട്ടിയകറ്റി.

ഫൈനല്‍ വിസില്‍ മുഴങ്ങിയതോട്‌ കൂടി വനിതാക്ലബിന്റെ ആരാധകര്‍ ഗ്യാലറിയില്‍ നൃത്തം ചവുട്ടി. നൃത്തം ചവിട്ടുന്ന വനിതാക്ലബിന്റെ ഫാന്‍സുകളുടെ കൂട്ടത്തില്‍ കൊച്ച്‌ ത്രേസ്യയും ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്.... അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം അധികൃതര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മുളഗ്യാലറിയുടെ സുരക്ഷാവസ്ഥയില്‍ ആശങ്ക പൂണ്ടു.തിരുത്താനാവാത്ത പിഴവ്‌ കാണിച്ച ഗോളി സുല്‍ ആരാധകരുടെ രോഷം ഭയന്ന് ഗ്രൗണ്ടില്‍നിന്നും ഹെലിക്കോപ്ടറിലാണ്‌ രക്ഷപെട്ടത്‌.

ബാച്ചി ക്ലബുമായി നടക്കുന്ന അടുത്ത മത്സരത്തില്‍ വിവാഹിതര്‍ ടീമില്‍ മാറ്റം ഉണ്ടായേക്കുമെന്ന് കോച്ച്‌ അടൂര്‍ഭവാനിയും മാനേജര്‍ കവിയൂര്‍ പൊന്നമ്മയും മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.മത്സരത്തില്‍ പൂര്‍ണ്ണമായ മേധാവിത്വം ഉണ്ടായിട്ടും ഭാഗ്യക്കേട്‌ കൊണ്ടാണ്‌ മത്സരം കൈവിട്ട്‌ പോയതെന്നും അവര്‍ പറഞ്ഞു.
******************

അടുത്ത മത്സരത്തിന്റെ വേദിയായ കളമശേരി പ്രീമിയര്‍ മൈതാനം ഒരുങ്ങിക്കഴിഞ്ഞു.മധ്യനിര ഒഴിച്ച്‌ ബാക്കി ബാച്ചിടീമംഗങ്ങള്‍ മൈതാനത്ത്‌ ഇന്നലെ കോച്ച്‌ നവ്യാനായരുടെ കീഴില്‍ പരിശീലനം നടത്തി.ബാര്‍ അടച്ചതിന്‌ ശേഷം മാത്രമാണ്‌ കാത്ത്‌ നിന്ന ആയിരക്കണക്കിന്‌ ആരാധകര്‍ക്ക്‌ മുന്‍പില്‍ മധ്യനിര പ്രത്യക്ഷപ്പെട്ടത്‌.

ആദ്യമത്സരത്തില്‍ വ്യക്തമായ മാര്‍ജിനോട്‌ കൂടി ജയിച്ച്‌ ഫൈനലിലേക്ക്‌ ടിക്കറ്റ്‌ നേടുകയാണ്‌ ലക്ഷ്യമെന്ന് ടീം മാനേജര്‍ ജയഭാരതി പത്രസമ്മേളനത്തില്‍ പറഞ്ഞു.
*****************

അടുത്ത മത്സരത്തിന്റെ വിവരണങ്ങളുമായി[ബാച്ചിക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌]ഈ ബുള്ളറ്റിന്‍ തുടരും.......

[തുടരാന്‍ ചാന്‍സില്ല]

Friday, August 17, 2007

ബൂലോക കപ്പ്‌

ബൂലോകം കേന്ദ്രീകരിച്ച്‌ വളരെയധികം മത്സരങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടം ആണല്ലോയിത്‌.
ഫോട്ടോ മത്സരം...കാര്‍ട്ടൂണ്‍ മത്സരം...കഥകവിത മത്സരം...
മറുമൊഴിപിന്മൊഴി മത്സരം...പൈപ്പ്‌-റീഡേഴ്സ്‌ ലിസ്റ്റ്‌ മത്സരം തുടങ്ങിയ അനേകം മത്സരങ്ങള്‍.
അങ്ങനെയെങ്കില്‍ ബൂലോഗര്‍ക്കായി ഒരു ഫുട്ബോള്‍ മത്സരം...
എന്ത്‌ കൊണ്ട്‌ സംഘടിപ്പിച്ചുകൂടായെന്ന ഒരു ചോദ്യം ബാച്ചിലേഴ്സ്‌ ക്ലബിന്റെ എക്സിക്ക്യുട്ടീവ്‌ മീറ്റിങ്ങില്‍ ഉയര്‍ന്ന് വരികയുണ്ടായി.
തുടര്‍ന്ന് ആ ചോദ്യത്തിന്മേല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍....
ഈ ബാച്ചിക്ലബ്‌ പിറക്കാന്‍ തന്നെ കാരണഹേതുവായ.....
മണ്മറഞ്ഞ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ സ്മരണാര്‍ഥം തന്നെ ഒരു ഫുട്ബോള്‍ മേള സംഘടിപ്പിക്കാന്‍ തിരുമാനിക്കുകയും വന്‍ ഹര്‍ഷാരവത്തോടു കൂടി ആ അഭിപ്രായം പാസാക്കുകയും ചെയ്തു.
************************
ഓണത്തിനോടനുബന്ധിച്ച്‌ നടക്കുന്ന മത്സരത്തില്‍ വിജയിയാകുന്ന ടീമിന്‌ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ പേരിലുള്ള എവര്‍ റോളിംഗ്‌ ട്രോഫിയും...
ടീമംഗങ്ങള്‍ക്ക്‌ കുടുംബസമേതം അഫ്ഗാനിസ്ഥാനിലേക്കുള്ള ഒരു യാത്രയുമാണ്‌ സമ്മാനം.
*************
ബൂലോകത്തിലെ പ്രമുഖരായ മൂന്ന് ക്ലബുകളാണ്‌ ഈ മേളയില്‍ പങ്കെടുക്കുന്നത്‌.
ബാച്ചിലേഴ്സ്‌ ക്ലബ്‌...വിവാഹിതര്‍ ക്ലബ്‌...വനിതാക്ലബ്‌ എന്നിവരാണ്‌ ആ പ്രമുഖ ടീമുകള്‍.

പ്രാഥമിക റൗണ്ടില്‍ മൂന്ന് ടീമുകളും പരസ്പരം ഓരോ പ്രാവശ്യം ഏറ്റുമുട്ടുകയും.....
അതിലേറ്റവും കൂടുതല്‍ പോയന്റ്‌ ലഭിക്കുന്ന രണ്ട്‌ ടീമുകള്‍ ഫൈനല്‍ കളിക്കുകയും ചെയ്യും.

മത്സര ഫിക്ചര്‍;

ആദ്യ മത്സരം-വിവാഹിതര്‍ ക്ലബ്‌ വേഴ്സസ്‌ വനിതാ ക്ലബ്‌.
വേദി-അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ഇന്‍ഡ്യന്‍ സമയം വൈകീട്ട്‌ ആറുമണി.

രണ്ടാം മത്സരം-ബാച്ചി ക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌.
വേദി-കളമശ്ശേരി കെ.ടി.എച്ച്‌ ബാറിന്റെ അടുത്തുള്ള പ്രീമിയര്‍ ഗ്രൗണ്ട്‌.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ബാര്‍ അടച്ചതിന്‌ ശേഷം.

മൂന്നാം മത്സരം-വനിതാ ക്ലബ്‌ വേഴ്സസ്‌ ബാച്ചി ക്ലബ്‌.
വേദി-എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഗ്രൗണ്ട്‌.
സമയം-വേദിക്ക്‌ പ്രത്യേകതയുള്ളത്‌ കൊണ്ട്‌ ഏത്‌ സമയത്ത്‌ കളിക്കാനും തയ്യാറാണെന്ന് ബാച്ചി ക്ലബ്‌ അറിയിച്ചിട്ടുണ്ട്‌.

ഫൈനല്‍-തീയതിയും വേദിയും സമയവും തീരുമാനിച്ചിട്ടില്ല.

****************************

ഫിഫയുടെ ലോകകപ്പിനേക്കാളും പ്രശസ്തിയാണ്‌ ഈ ബൂലോകകപ്പിന്‌ ലഭിച്ചിരിക്കുന്നത്‌.
അത്‌ കൊണ്ട്‌ തന്നെ പങ്കെടുക്കുന്ന മൂന്ന് ടീമുകളും തങ്ങളുടെ അന്തിമ ഇലവനെ പെട്ടെന്ന് തന്നെ പ്രഖ്യാപിക്കുകയും...
പരിശീലനം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.എന്ത്‌ വില കൊടുത്തും ബൂലോകകപ്പ്‌ സ്വന്തമാക്കുമെന്ന പ്രതിജ്ഞയിലാണ്‌ മൂന്ന് ടീമുകളും.

*********************

ബാച്ചി ഇലവന്‍;

2-4-4 ഫോര്‍മേഷനിലാണ്‌ ബാച്ചി ഇലവന്‍ ഗ്രൗണ്ടിലിറങ്ങുന്നത്‌.

ആക്രമണം-പച്ചാളം....ശ്രീജിത്‌.

മധ്യ[ദ്യ]നിര-സാന്റോസ്‌...ഇക്കാസ്‌...ഡിങ്കന്‍...ഉണ്ണിക്കുട്ടന്‍.

പ്രതിരോധം-ദില്‍ബാസുരന്‍....പൊന്നമ്പലം...സുനീഷ്‌...സിജു.

ഗോള്‍കീപ്പര്‍-കുട്ടിച്ചാത്തന്‍.

കോച്ച്‌-നവ്യാനായര്‍.
ടീം മാനേജര്‍-ജയഭാരതി.

**********************

വിവാഹിതര്‍ ഇലവന്‍;


വിവാഹിതര്‍ ഇലവനും 2-4-4 ഫോര്‍മേഷനില്‍ തന്നെയാണ്‌ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്‌.

ആക്രമണം-ദേവരാഗം...ഗന്ധര്‍വന്‍.

മധ്യനിര-കുറുമാന്‍..ഇടിവാള്‍...കുട്ടന്‍ മേനോന്‍...അഗ്രജന്‍.

പ്രതിരോധം-സിയ...കുമാര്‍...കലേഷ്‌...കൈപ്പിള്ളി
ഗോള്‍കീപ്പര്‍-സുല്‍.

കോച്ച്‌-അടൂര്‍ ഭവാനി.
ടീം മാനേജര്‍-കവിയൂര്‍പൊന്നമ്മ.

*******************

വനിതാ ഇലവന്‍;

എല്ലാരും 2-4-4 എങ്കില്‍ ഞങ്ങളും അങ്ങനെ തന്നെ എന്നാണ്‌ വനിത ഇലവന്റെ മാനേജര്‍ പ്രിയങ്കാമാത്യൂസ്‌ പറഞ്ഞത്‌.

ആക്രമണം-ഡാലി....സാരംഗി.

മധ്യനിര-മുല്ലപ്പൂ...ഇഞ്ചി...രേഷ്മ....അചിന്ത്യ

പ്രതിരോധം-ബിന്ദു...വല്യമ്മായി...ബിരിയാണിക്കുട്ടി.....അതുല്യ.

ഗോള്‍കീപ്പര്‍-സു


കോച്ച്‌-ദ്രൗപതീവര്‍മ്മ
ടീം മാനേജര്‍-പ്രിയങ്കാ മാത്യൂസ്‌.

*****************

ടീം ന്യൂസ്‌;

ബാച്ചി ഇലവന്‍-

ചാത്തന്‍.....ബാച്ചിടീമിന്റെ ഒന്നാം നമ്പര്‍ കീപ്പര്‍ ആയത്‌....
ഗോള്‍കീപ്പിങ്ങിലെ മികവ്‌ കൊണ്ടല്ലെന്നും.....
കുതിച്ച്‌ വരുന്ന എതിര്‍ടീമിലെ ഫോര്‍വേഡുകളെ കുന്തം കൊണ്ട്‌ കുത്തിയൊതുക്കാനുള്ള കഴിവാണ്‌ അദ്ദേഹത്തിന്‌ ആ സ്ഥാനം നേടിക്കൊടുത്തതെന്നും പറഞ്ഞ്‌ കേള്‍ക്കുന്നു.
കൊച്ചിക്ലബ്ബില്‍ ഒരുമിച്ച്‌ കളിച്ചിരുന്ന കാലത്തേയുള്ള ഒത്തിണക്കവും പരിചയവും...
പച്ചാളവും ശ്രീജിയും ബാച്ചിക്ലബിന്‌ വേണ്ടിയും പുറത്തെടുക്കും എന്നാണ്‌ ബാച്ചിക്ലബ്ബിന്റെ ആരാധകര്‍ കരുതുന്നത്‌.
ടോപ്പ്‌ സ്കോറര്‍ സ്ഥാനം ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ നടക്കുന്ന വാത്‌ വെയ്പ്പില്‍ രണ്ടിലൊന്ന് റേറ്റിങ്ങോട്‌ കൂടി മുന്‍പന്തിയിലാണ്‌ പച്ചാളം.

പ്രതിരോധത്തില്‍...ദുബായ്‌ എഫ്‌.സിക്ക്‌ കളിക്കുന്ന ദില്‍ബനിലും മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന സുനീഷിലുമാണ്‌ ബാച്ചി ക്ലബ്ബിന്റെ പ്രതീക്ഷ.മറ്റു രണ്ട്‌ പ്രതിരോധ നിരക്കാരായ സിജുവും പൊന്നുവും ചെന്നൈ ബ്രദേഴ്സിലെ കളിക്കാരാണ്‌.
സിജു കഴിഞ്ഞ മൂന്ന് മാസമായി സിംഗപ്പൂര്‍ എഫ്‌.സിക്ക്‌ വേണ്ടി വായ്പാ അടിസ്ഥാനത്തില്‍ കളിക്കുകയാണ്‌.

അതി ശക്തമായ മധ്യനിരയാണ്‌ ബാച്ചി ഇലവന്റെ മറ്റൊരു പ്രത്യേകത.മധ്യ നിര എന്ന കേട്ടപ്പോള്‍ മദ്യവുമായി ബന്ധപ്പെട്ട വല്ലതുമായിരിക്കും എന്ന് വിചാരിച്ച്‌..ഓടി വന്ന് അവിഹിതമാര്‍ഗ്ഗത്തിലൂടെ ടീമില്‍ ഇടം നേടിയതാണെന്ന ആക്ഷേപം നിലവിലെ ബാച്ചി മധ്യനിരയെക്കുറിച്ചുണ്ട്‌.

കൊച്ചിക്ലബ്ബിന്റെ ജീവനാഡിയും പരമനാഡിയുമായ
[ഡ എന്ന അക്ഷരത്തിന്റെ സ്ഥാനത്ത്‌ റ എന്ന അക്ഷരം ചേര്‍ത്ത്‌ വായിച്ചാല്‍..പിന്നീടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക്‌ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.]
ഇക്കാസ്‌ നയിക്കുന്ന മധ്യനിരയില്‍...
ഡിങ്കവനം സ്പോര്‍ട്ടിങ്ങിന്‌ കളിക്കുന്ന ഡിങ്കന്‍....ചെന്നൈ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഉണ്ണിക്കുട്ടന്‍....
അഹമ്മദാബാദ്‌ ബിവറേജസിന്‌ വേണ്ടി ബൂട്ട്‌ കെട്ടുന്ന സാന്റോ എന്നിവരാണ്‌ അണിനിരക്കുന്നത്‌.

വിവാഹിതര്‍ ഇലവന്‍-

ഏത്‌ പ്രതിരോധ നിരയേയും തകര്‍ക്കാന്‍ പോന്ന കരുത്ത്‌ കാലുകളില്‍ ആവാഹിച്ച്‌ പറന്ന് വരുന്ന...
വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡുകളായ ദേവേട്ടനും ഗന്ധര്‍വനും എതിര്‍ ടീമുകള്‍ക്ക്‌ ഇപ്പോഴേ ചങ്കിടിപ്പ്‌ സമ്മാനിച്ച്‌ കഴിഞ്ഞു.ദുബായ്‌ എഫ്‌.സിയിലെ കളിക്കാരാണ്‌ രണ്ടുപേരും.
യൂറോപ്യന്‍ ലീഗില്‍ ഫിന്‍ലന്റ്‌ പോലീസിന്‌ കളിക്കുന്ന കുറൂസിന്റെ നേതൃതത്തിലുള്ള മധ്യനിരയില്‍ ഷാര്‍ജാ റേഞ്ചേഴ്സിന്‌ വേണ്ടി കളിക്കുന്ന ഇടിഗഡി...കുവൈറ്റ്‌ ഓയില്‍സിന്റെ രോമാഞ്ചം, മേനന്‍...
ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ അഗ്രു എന്നിവര്‍ അണിനിരക്കുന്നു.

അതി ശക്തമായ പ്രതിരോധനിരയാണ്‌ വിവാഹിതര്‍ ഇലവന്റെ പ്രത്യേകത.
സൗദി വാരിയേര്‍സിന്റെ പ്രതിരോധദുര്‍ഗ്ഗം സിയ....കൊച്ചിന്‍ ക്ലബ്ബിലെ കുമാറേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കൊച്ചിന്‍ ക്ലബ്ബിലെ അതിഥി താരവുമായ കലേഷേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ തന്നെ കൈപ്പിള്ളി എന്നിവരാണ്‌ വിവാഹിതര്‍ ഇലവന്റെ കോട്ട കാക്കുന്നത്‌.

ദുബായ്‌ കോക്കനട്ട്‌ കോര്‍പ്പറേഷന്‌ കളിക്കുന്ന സുല്‍....ഗോള്‍വലയത്തിന്‌ കീഴില്‍ അചഞ്ചലന്‍ ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അക്രമണനിരയില്‍....മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന ബെര്‍ളിയേയും ലോസാഞ്ചല്‍സ്‌ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഏവൂരാനേയുമാണ്‌ കോച്ച്‌ അടൂര്‍ ഭവാനി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും......യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്ന ഏവൂരാനും...സാംബനൃത്തച്ചുവടുകളുമായി ബ്രസീലിയന്‍ ശൈലിയില്‍ കളിക്കുന്ന ബെര്‍ളിയും മുന്നേറ്റ നിരയില്‍ പരസ്പരധാരണ ലഭിക്കാതെ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന ചിന്തയില്‍ അവരെ അവസാന നിമിഷം മാറ്റുകയായിരുന്നു.
കുവൈറ്റ്‌ യുണൈറ്റഡിന്റെ വെറ്ററന്‍ താരം വിശ്വപ്രഭ അവസാന നിമിഷം ടീമില്‍ നിന്ന് പിന്മാറി.
ഞാന്‍ ഗ്യാലറിയിലുണ്ടാകും..നിങ്ങള്‍ കളി മക്കളേ...എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

വനിതാ ഇലവന്‍-

ഇസ്രായേല്‍ ലീഗില്‍ ഉള്‍പ്പെട്ട ടെല്‍ അവീവ്‌ സ്പോര്‍ട്ടിങ്ങിന്റെ ഡാലിയും ഫിലാല്‍ഡെല്‍ഫിയ എഫ്‌.സിയുടെ കുന്തമുനയായ സാരംഗിയുമാണ്‌ വനിതാ ഇലവന്റെ ആക്രമണം നയിക്കുന്നത്‌.
കൊച്ചിന്‍ ക്ലബ്ബിലെ മുല്ലപ്പൂ....ഫ്ലോറിഡാ ക്യാപ്‌സിന്‌ കളിക്കുന്ന ഇഞ്ചി...വാഷിങ്ങ്ടണ്‍ റോയലിന്‌ ബൂട്ട്‌ കെട്ടുന്ന രേഷ്മ....ത്രിശൂര്‍ സിസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മധ്യനിരയിലെ കരുത്തിന്റെ പ്രതീകവുമായ ഉമേച്ചിയെന്ന അചിന്ത്യാമ്മ എന്നിവരാണ്‌ വനിതാ ഇലവന്റെ മധ്യനിരയില്‍ പ്രത്യക്ഷപ്പെടുന്നത്‌.

ക്യാനഡാ ലീഗിലെ മോണ്‌ട്രിയല്‍ സിസ്റ്റേഴ്സ്‌ ക്ലബ്ബിലെ സിംഹം എന്നറിയപ്പെടുന്ന ബിന്ദൂട്ടി
...ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ വല്യമ്മായി...ദുബായ്‌ എഫ്‌.സിയുടെ അതുല്യാമ്മ...
ഹൈദ്രാബാദ്‌ സുല്‍ത്താന്‍സിന്‌ വേണ്ടി പ്രതിരോധം കാക്കുന്ന ബിക്കു എന്നിവരാണ്‌ വനിതാ ഇലവന്റെ പ്രതിരോധനിരയില്‍ ഉള്ളത്‌.
സീനിയര്‍ താരവും മൂന്ന് വര്‍ഷമായി മുടങ്ങാതെ കണ്ണൂര്‍ ഇലവന്‌ വേണ്ടി ഗോള്‍വലയം കാക്കുകയും ചെയ്യുന്ന സൂവിന്റെ കൈയില്‍ വനിതാ ഇലവന്റെ ഗോള്‍പോസ്റ്റ്‌ ഭദ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വിവാഹിതര്‍ ഇലവന്റെ ശക്തനായ ഫോര്‍വേഡ്‌ ഗന്ധര്‍വനെ തടയുന്നതിനും....വേണ്ടി വന്നാല്‍ ഭീകരമായി ടാക്കിള്‍ ചെയ്യുന്നതിനും വേണ്ടി തന്നെയാണ്‌ പ്രതിരോധനിരയില്‍ അതുല്യാമ്മയെ ഉള്‍പ്പെടുത്തിയത്‌ എന്ന് അഭ്യൂഹം പരന്നിട്ടുണ്ട്‌.
*****************

ഈ മത്സരങ്ങള്‍ക്ക്‌ റഫറിയാകാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാകാത്തത്‌ കൊണ്ട്‌ ഇതിന്റെ സംഘാടകരായ ബാച്ചിക്ലബ്‌ ധര്‍മ്മസങ്കടത്തിലാണ്‌.

റഫറിയാകാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവായി കടന്ന് വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.എല്ലാവിധ സംരക്ഷണവും അവര്‍ക്ക്‌ കൊടുക്കുന്നതാണ്‌.മുഖത്ത്‌ ഇടിയേല്‍ക്കാതിരിക്കാനുള്ള മാസ്ക്‌....തെറി കേട്ടാല്‍ മനസ്സിലാകാത്ത തരത്തിലുള്ള ഈയര്‍ഫോണ്‍.....മുട്ട്ചിരട്ടയെ സംരക്ഷിക്കുന്ന പാഡുകള്‍ എന്നിവ റഫറിക്ക്‌ നല്‍കുന്നതായിരിക്കും.റഫറിമാര്‍ക്ക്‌ പ്രത്യേക ആമ്പുലന്‍സ്‌ സൗകര്യവും ഗ്രൗണ്ടില്‍ ലഭ്യമാണ്‌.
************************

ഈ മത്സരത്തിന്റെ മുഖ്യ സ്പോണ്‍സേഴ്സ്‌-
1.കേരള ബിവറേജസ്‌ കോര്‍പറേഷന്‍.
2.അല്‍ക്വയ്ദ ഇന്റര്‍നാഷണല്‍.
3.അനുരാധ-ഡിസ്കോശാന്തി കലാസാംസ്കാരിക സമിതി.
****************

ഈ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തിന്റെ[വിവാഹിതര്‍ ഇലവന്‍ വേഴ്സസ്‌ വനിതാ ഇലവന്‍] വിവരണങ്ങളുമായി ഈ ബുള്ളറ്റിന്‍ ഇനിയും പ്രതീക്ഷിക്കുക......


[തുടര്‍ന്നേക്കും]

Wednesday, August 08, 2007

ബാച്ചി കണ്ട കൊച്ചി (പുസ്തകപ്രകാശനം)

കെഎസ്ആര്‍ടിസി വക സൂപ്പര്‍ ഫാസ്റ്റ്

പേരിനൊരു ബാച്ചി ഗമയുണ്ടല്ലോ എന്നു കരുതി കയറിയതാണ്. പക്ഷേ, കയറിക്കഴിഞ്ഞാണു പിടികിട്ടയത് വണ്ടി അറുപഴഞ്ചന്‍. വലി എന്നൊരു സാധനമില്ല. വണ്ടിയോട്ടുന്നതാകട്ടെ ബാച്ചികളായ പേരമക്കള്‍ക്കുടയോനായ ഒരു പാവം കാര്‍ന്നോര്. നിരങ്ങിനീങ്ങുന്ന വണ്ടിയെ ഓവര്‍ടേക്കു ചെയ്ത് നാട്ടുകാര്‍ കാല്‍നടപ്പായി വരെ പൊയ്ക്കൊണ്ടിരുന്നു.

ഇതെപ്പം കൊച്ചിയിലെത്തും?

കൊച്ചിയില്‍ കുറുമാന്‍റെ പുസ്തകപ്രകാശനം നടക്കുന്നു. ബ്ളോഗ്, ബൂലോഗം, പുലികള്‍ തുടങ്ങിയ സംഗതികളെക്കുറിച്ച് ഭയങ്കര വിവരമാണെന്നാണു ധാരണയെങ്കിലും ഒറ്റയെണ്ണത്തിനെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ അതിനുള്ള പോക്കാണ്.

ബെര്‍ളിക്കാണു ത്രില്ലുകൂടുതല്‍. അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ആക്ഷന്‍ പടത്തിലേക്കു കുറച്ചു കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുകയുമാണത്രേ മൂപ്പരുടെ യാത്രയുടെ ലക്ഷ്യം. ഞാന്‍ പക്ഷേ പ്രത്യേകിച്ചൊരു ഉദ്ദേശവുമില്ലാതെ വെറുതെ കൊച്ചിയിലെ കാറ്റുകൊള്ളാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു.

ചെറിയ ചാറ്റല്‍മഴയായതിനാല്‍ ബസിനുള്ളിലേക്ക് വീശുന്ന ഈറന്‍കാറ്റ് ശല്യപ്പെടുത്തിയിട്ടാവാം ഞങ്ങടെ തൊട്ടുപുറകിലിരുന്ന സീറ്റില്‍നിന്നു വിന്‍ഡോഗ്ളാസ് നീക്കാന്‍ വളയിട്ട ഒരു കൈ മുന്‍പിലോട്ടു നീണ്ടു വന്നു. ഗ്ലാസിന്‍റെ അറ്റത്തുപിടിച്ച് ആ കൈ കുറേനേരം പരാക്രമം കാട്ടിയെങ്കിലും ഗ്ളാസ് അനങ്ങിയില്ല. കേസാര്‍ടിസിയാരാ മോന്‍?

പെണ്‍കൊച്ചിന്‍റെ മുഖം കണ്ടില്ലേലും ആ കൈ കണ്ടപ്പോഴേ എനിക്കിഷ്ടമായി. ഒടുവില്‍ ഗ്ളാസ് നീക്കാനുള്ള ഭഗീരഥ പ്രയത്നം ഒഴിവാക്കി കൈ തിരിച്ചുപോയി. എനിക്കാകെ നിരാശ തോന്നി. ആ പെണ്‍കൈകള്‍ക്കു വേണ്ടി ഗ്ളാസ് അടയ്ക്കുകയെന്ന ഉത്തരവാദിത്തം ഏതൊരു ബാച്ചിയെ എന്നപോലെ ഞാന്‍ ഏറ്റെടുത്തു.

ഹെന്‍റമ്മോ... സാക്ഷാല്‍ ദില്‍ബാസുരന്‍ വന്നാല്‍പ്പോലും അടയ്ക്കാന്‍ പറ്റാത്ത വിധം അതവിടെ ഉറച്ചുപോയിരുന്നു. ഞാന്‍ ബെര്‍ളിയുടെ സഹായം തേടി. ഞങ്ങളു രണ്ടുപേരുംകൂടി ഒരുവിധം സംഗതി അടച്ചു. പെണ്‍കുട്ടിക്കും സന്തോഷമായിക്കാണും. പിറകോട്ട് ഒന്നു തിരിഞ്ഞുനോക്കണമെന്നുണ്ടായിരുന്നു. എന്നാലും ഞാനൊരു ബാച്ചിയല്ലേ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു.

ഒരു വിധം വണ്ടി തൃശൂരെത്തി. പതിനഞ്ചു മിനിറ്റു സമയമുണ്ട്. ഉച്ചഭക്ഷണം കഴിക്കാത്തതിനാലും ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തതിനാലും നല്ല വിശപ്പ്.ഭക്ഷണം കഴിക്കുകയും ചെയ്യാം. പിന്നിലിരിക്കുന്ന വളയിട്ട കൈയുടെ ബാക്കിയായ മുഖമൊന്നു കാണുകയും ചെയ്യാം... ആ ആഗ്രഹത്തോടെ ഞാന്‍ എഴുന്നേറ്റു. തിരിഞ്ഞുനോക്കി.
പെണ്‍കൊച്ച് എന്നെ കണ്ടപ്പോഴേ ഞെട്ടിയ പോലെ.

ഏയ് തോന്നിയതായിരിക്കും.

ഒന്നുകൂടി നോക്കിയ ശേഷം കൊച്ച് ചെറുതായിട്ടാണേലും മനോഹരമായി ഒന്നു പുഞ്ചിരിച്ചു.
പെണ്‍കുട്ടികള്‍ ചിരിക്കുന്നത് എനിക്കിഷ്ടമുള്ള കേസ് ആണെങ്കിലും ഞാനതു പരസ്യമായി പ്രകടിപ്പിക്കാറില്ലാത്തതിനാല്‍ ഗൗരവഭാവത്തില്‍ ഒന്നു തലകുലുക്കി. കൊച്ച് വീണ്ടും എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

അപ്പോഴേയ്ക്കും ഹോട്ടലിലിരുന്ന് ബെര്‍ളി കഴിപ്പു തുടങ്ങിയിരുന്നു. അദ്ദേഹത്തിനു ശൈശവകാലത്തെ ബാച്ചിലര്‍ പദവി നഷ്ടപ്പെട്ടതിനാല്‍ ഇക്കാര്യത്തിലൊക്കെ എന്ത് ആശങ്ക?!! ബാച്ചികളുടെ കഷ്ടപ്പാട് ബെര്‍ളിക്കറിയില്ലല്ലോ...

ഭക്ഷണം കഴിച്ചുതിരിച്ചുവന്നപ്പോളും പെണ്‍കൊച്ച് അവിടെയിരിപ്പുണ്ട്. സന്തോഷമായി. അടുത്ത നിമിഷം സന്തോഷം വഴിമാറി.

ഞാനും ബെര്‍ളിയുമിരുന്ന ഞങ്ങളുടെ സ്വന്തം സീറ്റില്‍ ഒരു കുടവയറന്‍ കയറിയിരിക്കുന്നു!!

സീററില്‍ അടയാളം വച്ചിട്ടുപോയ ടൗവല്‍ കാണാനില്ല.

ഞങ്ങടെ സീറ്റുപോയി!!

വയറുനിറഞ്ഞ സാഹചര്യത്തില്‍ ഇനിയങ്ങോട്ടു കൊച്ചിവരെ ഒന്നുറങ്ങാമെന്നു വച്ചിരിക്കുമ്പോളാണ് അപ്പോള്‍ എവിടെനിന്നോ വന്നുകയറിയ ഒരുത്തന്‍ സീറ്റടിച്ചോണ്ടു പോയത്. ഞങ്ങളിതെങ്ങനെ സഹിക്കും???

ചേട്ടാ, ഇതു ഞങ്ങളുടെ സീറ്റാ...

കുടവയറന്‍ സൂക്ഷിച്ചു നോക്കി. മുപ്പത്തഞ്ചിലേറെ പ്രായമില്ല. വെളുത്ത നിറം. തലയില്‍ സമൃദ്ധമായ മുടി. വിഗ് പോലെ തോന്നിയെങ്കിലും മുടി തന്നെ.

സൂക്ഷിച്ചു നോക്കിയതല്ലാതെ അങ്ങേര്‍ക്കു മൈന്‍ഡില്ല.

എടോ ഇതു ഞങ്ങളൂടെ സീറ്റാ...

ബെര്‍ളി ചൂടായി.

കുടവയറിന് അനക്കമില്ല.


ആ പെണ്‍കൈകളുടെ ആഗ്രഹനിവൃത്തിക്കായി ഞങ്ങളു കഷ്ടപ്പെട്ട് അടച്ച സൈഡ് ഗ്ളാസ് ആ കാലമാന്‍ തുറന്നുവച്ചു കാറ്റുകൊള്ളുന്നു. അതുകൂടി കണ്ടപ്പോള്‍ എനിക്കു ദേഷ്യം കൂടി.

എഴുന്നേല്‍ക്കെടോ കോപ്പേ..

തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ട്. അപ്പോള്‍ ദേഷ്യം വന്നില്ലെങ്കില്‍പ്പിന്നെ ഞാനൊരു ബാച്ചിയല്ലല്ലോ.

ഇതു നിന്‍റെയൊക്കെ സീറ്റാണെന്ന് എഴുതി വച്ചിട്ടുണ്ടോ?

കുടവയറന്‍ തിരിച്ചടിച്ചു.

സീറ്റില്‍ തൂവാല വച്ചിട്ടാണു പോയത്. അതേല്‍ക്കയറി ഇരുന്നിട്ടു വാചകമടിക്കുന്നോടാ കോപ്പേ?

ബെര്‍ളി അയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. കുടവയറ് അനങ്ങുന്നില്ല. എനിക്കു ദേഷ്യം കൂടി. ബെര്‍ളിക്കൊപ്പം ഞാനും കൂടി ഒരുവിധം അയാളെ സീറ്റില്‍ പൊക്കിനിര്‍ത്തി. എന്‍റെ ടൗവലിന്‍റെ മുകളിലാണ് അയാളുടെ ഇരിപ്പ്.

ദേ നോക്കടോ ടൗവല്‍!! ഇതിന്‍റെ മുകളില്‍ കയറി ഇരിക്കുവായിരുന്നല്ലേ.. ഇങ്ങോട്ടുമാറ്. ഞങ്ങള്‍ക്കിരിക്കണം

കുടവയറനു കലിപ്പായെന്നു തോന്നുന്നു. അയാള്‍ ഉള്ള ആരോഗ്യമെടുത്ത് എന്നെപിടിച്ചു തള്ളി. ഞാന്‍ ആ പെണ്‍കൊച്ചിരിക്കന്ന സീറ്റിനു തൊട്ടടിയില്‍പോയി വീണു. എനിക്ക് സങ്കടം, ദേഷ്യം, ചമ്മല്‍, കലിപ്പ്, നിരാശ തുടങ്ങിയ വികാരങ്ങള്‍ ഒന്നിച്ചിങ്ങുവരികയും ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എന്‍റെ കയ്യിലെ രക്തയോട്ടം വര്‍ധിക്കുകയും ചെയ്തു.

വര്‍ധിത വീര്യത്തോടെ ഞാനയാളെ പിടിച്ചുപൊക്കി. കുടവയറന്‍രെ കുടവയറു നോക്കി ഞാനൊരു കുത്തുകൊടുത്തു.

അമ്മേ... അയാള്‍ അലറി. ബെര്‍ളി അയാളുടെ കോളറിനു പിടിച്ച് വണ്ടിയില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചു. ബസിലെ മറ്റു യാത്രക്കാര്‍ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരക്ഷരം സംസാരിക്കുന്നില്ല. എനിക്കു ധൈര്യംകൂടി.

അയാളുടെ പിന്നില്‍നിന്നു ഒരൊറ്റ തള്ള്. ഫുട്ബോഡിലിടിച്ച് കക്ഷി ദേ കിടക്കുന്നു നിലത്ത്.
ഞാന്‍ തിരിഞ്ഞുനോക്കി. അയാളു തുറന്നുവച്ചിട്ടുപോയ ഗ്ളാസിലൂടെ അവളു പുറത്തേക്കു നോക്കി അയാളുടെ കിടപ്പ് വീക്ഷിക്കുകയാണ്. ഞാന്‍ വണ്ടിക്കു പുറത്തേക്കു ചാടിയിറങ്ങി. എന്നിട്ട് അവള്‍ക്കു കാണാവുന്ന പാകത്തില്‍ അയാളുടെ കുടവയറും ചങ്കും കൂടിച്ചേരുന്ന ഭാഗം നോക്കി നല്ല ഒന്നാന്തരം നാലു ചവിട്ടങ്ങുവച്ചുകൊടുത്തു.

തിരിച്ചു ബസില്‍ കയറിയപ്പോള്‍ കിടന്നകിടപ്പില്‍ അയാളെന്നെ ക്രൂരമായി നോക്കുന്നുണ്ടായിരുന്നു. ഞാനതു മൈന്‍ഡ് ചെയ്തില്ല. സ്റ്റണ്ട് സീനിനു ശേഷം സുരേഷ് ഗോപി നടക്കുന്ന പോലെ സ്ളോമോഷനില്‍ വന്ന് ഞാന്‍ ബെര്‍ളിക്കൊപ്പം ഞങ്ങളുടെ സീറ്റിലിരുന്നു. ഒരുവിധം കഷ്ടപ്പെട്ട്, ആ തടിയന്‍ തുറന്നു വച്ചേച്ചും പോയ ഗ്ളാസ് അടച്ചു.

കണ്ടക്ടര്‍ വന്നു. ബെല്ലടിച്ചു. വണ്ടി യാത്ര പുനരാരംഭിച്ചു.

സുന്ദരിയായിരുന്നു അവള്‍. ചിരിക്കുമ്പോള്‍ സൗന്ദര്യം കൂടുന്ന ഇനം. എന്താണെന്നറിയില്ല എനിക്ക് അവളെ പെട്ടെന്നങ്ങ് ഇഷ്ടമായി. ബെര്‍ളി ഇതൊന്നുമറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഞാന്‍ പതിയെ എഴുന്നേറ്റു. അവളുടെ സീറ്റില്‍ മറ്റാരുമില്ല. ധൈര്യസമേതം ഞാന്‍ അവിടെ പോയിരുന്നു.

എങ്ങോട്ടാ?
കൊച്ചി!
കൊച്ചിന്‍റെ പേരെന്നാ?
ലൂസിക്കുട്ടി.
ഞാന്‍ ഞെട്ടിപ്പോയി!!
സുനീഷല്ലേ?
വീണ്ടും ഞെട്ടല്‍. അതേ...!!
ഞാന്‍ ബ്ളോഗ് വായിക്കാറുണ്ട്. അപ്പുറത്തെ സീറ്റില്‍ ഒപ്പമുള്ളതു ബെര്‍ളിയല്ലേ?
അതേ.... എനിക്കങ്ങു മനസ്സിലാവാത്ത പോലെ....
ബ്ളോഗിലെ കഥകളൊക്കെ എനിക്കിഷ്ടമാ.. കള്ളുഷാപ്പില്‍ നിങ്ങളെ കാണാന്‍ വരുന്ന സീന്‍ ബെര്‍ളി എഴുതിയത് ഇഷ്ടപ്പെട്ടു.
എനിക്കു ചമ്മലായി.
ബാറില്‍ എന്നെഴുതണമെന്നു പറഞ്ഞതാ. പക്ഷേ ആ ദ്രോഹി ഷാപ്പാക്കിക്കളഞ്ഞു. ലൂസിക്കുട്ടി ക്ഷമിക്കണം.
ഓ... അതു സാരമില്ലെന്നേ... അതൊക്കെ കഥയല്ലേ?

കഥയില്‍നിന്നു പിന്നെ കാര്യത്തിലേക്കും കാര്യത്തില്‍നിന്നു കാര്യകാരണങ്ങളിലേക്കും കടന്നു ഞങ്ങള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ദേശീയപാതയിലെ ഗട്ടറില്‍ വീണും കയറിയും കേസാര്‍ടീസീടെ മോന്‍ നിരങ്ങിനീങ്ങിക്കൊണ്ടിരുന്നു. വണ്ടിയെപ്പം കൊച്ചിയില്‍ ചെന്നാലും എനിക്കു വിരോധമില്ലെന്ന നിലയിലെത്തി കാര്യങ്ങള്‍.

കഥ മാത്രം മതിയോ? എന്നാ നമ്മുടെ കല്യാണം?

ഹെന്‍റമ്മേ... എന്‍റെ പകര്‍ച്ചപ്പനിക്കാലത്തെ പ്രണയം കഥയില്‍ എന്‍റെ നായികയായ ലൂസിക്കുട്ടിയെക്കൊണ്ടു ഞാന്‍ ചോദിപ്പിച്ച അതേ ചോദ്യം ദേ ഇവള്‍ എന്നോടു ചോദിക്കുന്നു... എന്നാ കല്യാണമെന്ന്?

ഞാനെന്തു മറുപടി പറയും??

പ്രായമായില്ലെന്നും പറഞ്ഞു വീട്ടുകാരു ബലം പിടിച്ചു നില്‍ക്കുവാ.. പത്തുകൊല്ലംകൂടി കഴിയുവായിരിക്കും!!

എന്നാല്‍ നമുക്കു റജിസ്റ്റര്‍ മാര്യേജ് ചെയ്താലോ?

പെണ്‍കൊച്ച് അഡ്വാന്‍സ്ഡ് ആണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കു സന്തോഷമായി.
എന്നാല്‍പ്പിന്നെ ആയിക്കളയാം.

വണ്ടി ചാലക്കുടിയിലെത്തി.

ഇവിടെയിറങ്ങിയാലോ? അടുത്ത് തന്നെ ഒരു റജിസ്റ്റര്‍ ആപ്പീസുണ്ട്- അവളു വീണ്ടും അഡ്വാന്‍സ് തന്നു.

ഞാനതു മേടിച്ചു പോക്കറ്റിലിട്ടു. ഇറങ്ങിയേക്കാം.

വണ്ടി ബെല്ലടിച്ചു നിന്നു. ബെര്‍ളി അതിഗാഢമായി ഉറങ്ങുന്നു. ബെര്‍ളിയെ ഉണര്‍ത്തേണ്ട.. ഉണര്‍ത്തിയാല്‍ മൂപ്പരു സംഗതി കുളമാക്കും.ബെര്‍ളിയറിയാതെ ലൂസിക്കുട്ടിക്കൊപ്പം പതിയെ ഞാനും ബസില്‍നിന്നിറങ്ങാനായി വാതിലിന്നടുത്തേക്കു നടന്നു.

പുസ്തക പ്രകാശനം- കുറുമാനോടു പോയി പണി നോക്കാന്‍ പറ!!!

അവളിറങ്ങി. പിന്നാലെ ഞാനിറങ്ങാന്‍ നോക്കുമ്പോള്‍ കണ്ടക്ടര്‍ ഡോറിന്‍റെ വാതിലടച്ചു. ഡബിള്‍ ബെല്ലടിച്ചു. എനിക്കിറങ്ങാന്‍ പറ്റും മുന്‍പേ വണ്ടി നീങ്ങിത്തുടങ്ങി. അവള് ബസ് സ്റ്റാന്‍ഡില്‍. ഞാന്‍ ബസില്‍. എനിക്കിറങ്ങാന്‍ പറ്റുന്നില്ല. എനിക്കു ദേഷ്യം വന്നു. കണ്ടകറെ നോക്കി ഞാനലറി.

വണ്ടി നിര്‍ത്തെടോ...എനിക്കിറങ്ങണം... ഇവിടെ ഇപ്പം ഇറങ്ങണം...

ആരോ സിംഗിള്‍ ബെല്ലടിച്ചു. വണ്ടി നിന്നു.

എന്താ പ്രശ്നം? - ബെര്‍ളി എന്നെ തുറിച്ചുനോക്കുന്നു. ഞാന്‍ ഈത്തായും വാറ്റി സീറ്റിലിരിക്കുന്നു. ഉറക്കത്തില്‍ വന്ന ലൂസിക്കുട്ടി ചാലക്കുടി സ്റ്റാന്‍ഡില്‍ നില്‍പു കാണും. ഞാന്‍ ചമ്മി കസാട്ടയായിപ്പോയി. വണ്ടി കൊച്ചിയിലെത്തിയിരിക്കുന്നു.

എന്താടാ പ്രശ്നം? നീ ബസിലിരുന്ന് ഉറങ്ങിയാലും സ്വപ്നം കാണുമോ?

ബെര്‍ളി ചൊറിയാന്‍ തുടങ്ങി. എനിക്കു ദേഷ്യം വന്നു. ആ പെണ്‍കൊച്ചു കേട്ടുകാണുമോ?
രണ്ടും കല്‍പിച്ച് ഞാന്‍ പിറകിലേട്ടു തിരിഞ്ഞുനോക്കി. അവിടെ ആരുമില്ല. നേരത്തെ ഏതോ സ്റ്റോപ്പില്‍ ഇറങ്ങിപ്പോയെന്നു തോന്നുന്നു. എനിക്കാകെ നിരാശയായി.

യുവറാണി ഇന്‍- ജോസ് ജങ്ഷന്‍. ഓട്ടോക്കാരനോടു വഴിപറഞ്ഞ് അതില്‍ക്കയറി ഇരിക്കുമ്പോളും എന്‍റെ ദുഖം മാറിയിരുന്നില്ല. എങ്ങനെ മാറാന്‍? റജിസ്ട്രാപ്പീസിലോട്ടു പോകും വഴിയല്ലേ കാലമാടന്‍ വണ്ടീടെ ഡോര്‍ അടച്ചത്? അവന്‍ ഇടിവെട്ടിച്ചാകത്തേയുള്ളൂ.

ഓട്ടോ യുവറാണിയുടെ മുന്‍പില്‍ നിന്നു. അങ്ങോട്ടു കേറുന്ന വഴിയില്‍ ആദ്യം കണ്ടത് ചെറിയൊരു ബോര്‍ഡ്.

ബാര്‍!!!

ദുഖം മാറ്റാന്‍ ആദ്യം അങ്ങോട്ടുപോയാലോ എന്നാലോചിച്ചതാണ്. പക്ഷേ, ബെര്‍ളി എന്നെ പിടിച്ചു വലിക്കുന്നു. നേരെ മുന്നോട്ടു പോയി. അവിടെ കൈലി കേറ്റിക്കുത്തി തലേക്കെട്ടും കെട്ടി ഒരുത്തന്‍. ബെന്‍സു കാറിന്‍രെ ബോണറ്റില്‍ ചാരിനിന്നു ബീഡി വലിക്കുകയാണ്.

പച്ചാളമായിരിക്കും-ബെര്‍ളിയുടെ നിഗമനം.


ബൂലോഗത്തെ വല്യ റൗഡിയല്ലേ? ഇവന്‍ തന്നെ പച്ചാളം. സ്വീകരണക്കമ്മിറ്റിയായിരിക്കും.
ഞങ്ങളു നേരെ അങ്ങോട്ടു ചെന്നു. ഞാന്‍ ബെര്‍ളിയുടെ മറവില്‍പിന്നില്‍ക്കൂടി.

പച്ചാളം???

ബെര്‍ളിയുടെ ചോദ്യത്തിനു നേര്‍ക്ക് തലേക്കെട്ടന്‍ ചോദ്യഭാവത്തില്‍ നോക്കി

പച്ചാളമല്ലേ?- ബെര്‍ളി വീണ്ടും.

അല്ല തമ്മനം!!!

തമ്മനമോ? അങ്ങനെയൊരു ബ്ളോഗറുണ്ടോടാ...

ബെര്‍ളി തിരിഞ്ഞുചോദിച്ചു.

കാണുമായിരിക്കും. ഞാന്‍ തിരിച്ചുപറഞ്ഞു.

പച്ചാളം ശ്രീനി....??

അല്ലെന്നു പറഞ്ഞില്ലേ? ഞാന്‍ തമ്മനം ഷാജി. നിനക്കെന്തുവേണം?

ആറാം നിലയിലേക്കു കയറാന്‍ ലിഫ്റ്റ് ഉണ്ടെന്ന് ആരോ പറയുന്നതുകേട്ടു. അപ്പോഴേയ്ക്കും ‍ഞങ്ങള് ആറാം നിലയിലെത്തിക്കഴിഞ്ഞിരുന്നു.

ഗ്ളാസ് ഡോര്‍. പുഷ് എന്നെഴുതിയിരിക്കുന്നു. ഞാന്‍ പിടിച്ചുവലിച്ചു തുറന്നു.

കോട്ടും ടൈയും കെട്ടിയ ഒരുത്തന്‍ വന്ന് എന്നെ രൂക്ഷമായി നോക്കി. സാര്‍ അതില്‍ പുഷ് എന്നെഴുതിയിട്ടുണ്ടല്ലോ. തള്ളിയാല്‍ പോരാരുന്നോ?

പുഷ് എന്നാല്‍ തള്ളുക എന്നായിരുന്നു അല്ലേ അര്‍ഥം?

ഞങ്ങളുടെ നാട്ടിലൊക്കെ പുഷ് എന്നാല്‍ വലിക്കുക എന്നാണര്‍ഥം. അതാ വലിച്ചത്. ടൈയും കെട്ടിവന്നവന്‍ വാലും ചുരുട്ടിപ്പോയി.


ദേ ബെര്‍ളിയും സുനീഷും.....

നല്ലതടിയും വയറുമുള്ള ഒരു ചേട്ടന്‍ ഞങ്ങടെ പേരുവിളിക്കുന്നു.

ആരാന്നു മനസ്സിലായില്ല. മുന്‍പു കെഎസ്ആര്‍ടിസിയില്‍നിന്നിറക്കിവിട്ട കക്ഷിയെക്കാള്‍ വയറുണ്ട്. നല്ല ചിരി.

ഞാന്‍ തഥാഗതന്‍.

ദൈവമേ, പേരു പോലെ തന്നെ....

വരാന്‍ വൈകിയല്ലേ, അകത്തോട്ടു ചെല്ല്. പരിപാടി നടക്കുന്നു.

അകത്തോട്ടു ചെന്നു. കസേരയൊക്കെ ഫുള്‍. ഓഡിറ്റോറിയത്തിന്‍റെ പിന്നില്‍ രണ്ടുപേര്‍ക്കു നില്‍ക്കാന്‍ ആവശ്യത്തിനു സ്ഥലം ബാക്കിയുണ്ട്. അവിടെ നിന്നു.

വെട്ടിത്തിളങ്ങുന്ന കഷണ്ടിയുമായി കുറുമാന്‍ വേദിയില്‍. ഒപ്പം, വികെ ശ്രീരാമന്‍, വൈശാഖന്‍, റെയിന്‍ബോ രാജേഷ്, പിന്നെ ബിഗ്ബിയുടെ സംവിധായകന്‍ അമല്‍ നീരദിന്‍റെ അച്ചന്‍ പ്രഫ. സി. ആര്‍. ഓമനക്കുട്ടന്‍സാറും. വേദിയും ഫുള്‍. കുമാറേട്ടന്‍ കുറുമാന്‍റെ പുസ്തകത്തെ കീറിമുറിക്കുകയാണ്. മുന്‍പില്‍ ഒരാള്‍ നഖം കടിച്ചിരിക്കുന്നു. പ്രസംഗമല്‍സരത്തിനു മുന്‍പു സ്റ്റേജില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന നഴ്സറിക്കുട്ടിയുടെ ടെന്‍ഷന്‍ മുഖത്തുണ്ട്. ആളെ കണ്ടിട്ടു പെട്ടെന്നു മനസ്സിലായില്ല.

നിന്നനില്‍പില്‍ തലകുത്തിനിന്നു നോക്കിയപ്പോള്‍ ആളെ പെട്ടെന്നു പിടികിട്ടി.

ഇക്കാസ്!!!

കൃതജ്ഞത പറയേണ്ടി വരുമല്ലോ എന്നോര്‍ത്തു ടെന്‍ഷനടിച്ചിരിപ്പാണെന്നു തോന്നു. തൊട്ടിപ്പുറത്ത് രണ്ടു കസേരയിലായി ഒരാളിരിക്കുന്നു.

ആരാ ബെര്‍ളീ അത്. ബെര്‍ളി സൂക്ഷിച്ചു നോക്കി.

അതാണു കലേഷ്.

യാരത് കലേഷേട്ടനോ...കലക്കി. നേരെ ചെന്ന് ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താലോ?

വേണ്ട. നമ്മളെ അറിയുവേലെന്നു പറഞ്ഞാലോ?

അതു ശരിയാ.. നാറിപ്പോകും.

കുറുമാന്‍ മറുപടി പ്രസംഗത്തിനെഴുന്നേറ്റു. റോസ് ഷര്‍ട്ടില്‍ കുറുമാനു നല്ല തിളക്കം. പോഡിയത്തിനു വിറതാങ്ങി എന്ന പേരിട്ടത് ഉചിതമായി എന്ന നിലയ്ക്ക് അതില്‍ബലമായി പിടിച്ചാണു പ്രസംഗം. അതുകഴിഞ്ഞ് ഇക്കാസിന്‍റെ വക കൃതജ്ഞത.

ഒടുക്കം അധ്യക്ഷനായ ശ്രീരാമന്‍ വീണ്ടുമെഴുന്നേറ്റു. യോഗം പിരിച്ചുവിട്ടിരിക്കുന്നു. ഇനി സ്മോള്‍ ഈസ് ബ്യൂട്ടിഫുള്‍!!

ശ്രീരാമന്‍റെ ആഹ്വാനത്തില്‍ ബൂലോഗര്‍ കുലുങ്ങിച്ചിരിച്ചു. കുറുമാനും ചിരിച്ചു. ഞാനും ചിരിച്ചു.

സാന്‍ഡ് വിച്ചും പേസ്ട്രിയും കണ്ടപ്പോള്‍ എന്‍റെ വായില്‍ക്കിടന്ന് ഐ.എന്‍.എസ്. വിക്രാന്ത് ഹോണടിച്ചു. നേരെ അങ്ങോട്ടുപാഞ്ഞു.

അവിടെ ഒരു കൊച്ചുപയ്യന്‍സ്. വള്ളിനിക്കറുപോലത്തെ പാന്‍റ്സും ഷര്‍ട്ടുമിട്ട് നില്‍ക്കുന്നു. നല്ല മുഖപരിചയം. നേരെ നോക്കിയൊന്നു കണ്ണുരുട്ടിക്കാണിച്ചു.

അവനൊറ്റക്കരച്ചില്‍. പേടിച്ചുപോയി പാവം.

ഞാന്‍ കുടുങ്ങി. പയ്യന്‍റെ കരച്ചില്‍ നിര്‍ത്തിയില്ലേല്‍ എല്ലാരുംകൂടി എന്നെ എടുത്തിട്ടു ചവിട്ടും.
മോനെ കരച്ചില്‍ നിര്‍ത്തെടാ.. ഞാന്‍ വെറുതെ .. നീയെന്തിനാ അതിനു കരയുന്നത്?

എനിച്ചു പേടിയാ...ചേട്ടനെന്തിനാ പേടിപ്പിച്ചത്?

ചുമ്മാ പേടിപ്പിച്ചതല്ലേടാ.. നീ കരച്ചില്‍ നിര്‍ത്ത്. ഞാന്‍ താഴെപ്പോയി കോലുമുട്ടായി മേടിച്ചുതരാം.
പയ്യന്‍സ് കരച്ചില്‍നിര്‍ത്തി. സമാധാനമായി.

എന്നാ മോന്‍റെ പേര്?

ശ്രീനി..!!

ഹെന്നതാ?!!!

പച്ചാളം ശ്രീനി!!!

മൊത്തം പ്രതീക്ഷകള്‍ പാളം തെറ്റിക്കൊണ്ടിരുന്നു.

എലിപ്പെട്ടിക്കകത്തു മുഖം വച്ചു കൊടുത്തു വെട്ടിയെടുത്ത താടിയുമായി ഒരാള്‍ വന്നു. നേരിട്ടു പരിചയപ്പെട്ടു. - ഞാന്‍ പരാജിതന്‍.

ഞാന്‍ തോറ്റുപോയി.

തൊട്ടിപ്പുറത്ത് വേറൊരാള്‍. ഞാന്‍ നിക്ക്.
നിക്കറ്, സോറി നിക്കിനെ കണ്ടപ്പോള്‍ സന്തോഷം. പടത്തില്‍ കുപ്പിപ്പാലു കുടിക്കുന്ന ഒരു കൊച്ചിന്‍റെ പടവും ഇട്ടേച്ച് നിക്കുവാരുന്നല്ലേ നിക്കേ? നല്ല ഗ്ളാമറാണല്ലോ..
നിക്കിന്‍റെ പൊക്കം ഒറ്റയടിക്ക് ടപ്പേന്ന് ഒരടി കൂടി.

കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു വല്യ ബഹളം കേട്ടു. കയ്യില്‍ ചുവന്ന നിറത്തിലുള്ള കുരിശുമായി ഒരാള്‍ കയറിവന്നു.
ദേണ്ടേ ശശിച്ചേട്ടന്‍ വന്നേ.. പച്ചാളം തുള്ളിച്ചാടി.
ഉദയാ സൗണ്ട്സിലെ ശശിച്ചേട്ടന്‍... നമ്മുടെ സാന്‍ഡോസ്.

വന്നപാടെ സാന്‍ഡോസ് അവിടെയിരുന്ന കാപ്പി ഒരു കപ്പിലോട്ട് ഊറ്റി ഒറ്റവലിക്ക് അകത്താക്കി. ബാക്കിയുള്ളവരൊക്കെ കാപ്പി സിപ് ചെയ്തു കുടിക്കുമ്പോള്‍ സാന്‍ഡോസിന്‍റെ ശീലം ഇതായിരുന്നത്രേ.

റോസ് നിറമുള്ള ഷര്‍ട്ട് ഊരിയിട്ട് പകരം ഇളംപച്ച നിറമുള്ള ഷര്‍ട്ട് പോലത്തെ ഒരു സാധനവുമിട്ട് കുറുമാന്‍ വീണ്ടും വന്നു. വന്നപാടെ ഒരുകപ്പ് കാപ്പിയെടുത്തു കുടിച്ചു.

ബാക്കിയുള്ളവര്‍ക്കൊക്കെ അപ്പോഴേയ്ക്കും കാപ്പിയിലെ കഫീന്‍ തലയ്ക്കുപിടിച്ചു തുടങ്ങിയിരുന്നു.

ബൂലോഗസാഹിത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഓഡിറ്റോറിയത്തില്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ച നയിക്കുന്നതും ഫുള്‍ടൈം പ്രസംഗിക്കുന്നതും കയ്യടിക്കുന്നതുമെല്ലാം തഥാഗതന്‍ ഒറ്റയ്ക്ക്. സംഘഗാനം ഒറ്റയ്ക്കു പാടുന്ന പോലെ....

സജീവ് ഒരു ചാക്ക് കടലാസുമായി വന്നിരുന്ന് കാരിക്കേച്ചര്‍ വര തുടങ്ങിയിരുന്നു. വില്ലന്‍ ചിരിയുമായി വില്ലൂസ് അതിലെ സുന്ദരനായി പാറിപ്പറന്നു നടന്നു. ഇക്കാസ് അപ്പോളും സംഘാടനത്തിന്‍രെ തിരക്കിലായിരുന്നു.
ഓഡിറ്റോറിയത്തിന്‍റെ ഒരുകോണില്‍ നിലത്തുകുത്തിയിരുന്ന് ബെര്‍ളിക്കൊപ്പം കാപ്പി കുടിക്കുന്ന ഒരാളെക്കൂടി പരിചയപ്പെട്ടു. വിഷ്ണുപ്രസാദ്. ദൈവമേ ഈ ചെറിയ മനുഷ്യനായിരുന്നോ അത്???
മെലോഡിയസിനെ കണ്ടപ്പോള്‍ വിഷ്ണുപ്രസാദ് ചെറുതായിപ്പോയതിന്‍റെ വിഷമം തീര്‍ന്നു. അത്രയ്ക്കുണ്ട്. അതില്‍ ഒട്ടും അഹങ്കാരമില്ല. ശുദ്ധന്‍.

ഹോട്ടലുകാരെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് കൊണ്ടുവന്നുവച്ച കാപ്പി വേഗം തീര്‍ന്നു. അടുത്ത സെറ്റ് കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തെങ്കിലും പശുവിനെ കറക്കുന്ന സ്ഥലം അടച്ചുപോയതിനാല്‍ ഇനി കാപ്പി കിട്ടില്ല എന്ന് അറിയിപ്പു വന്നു.
കാപ്പി കുടിക്കു ശേഷം പാട്ടുകച്ചേരി തുടങ്ങി. പരാജിതന്‍ ത്യാഗരാജസ്വാമികളെ തോല്‍പിച്ചു പാടിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ആരൊക്കെയോ പാടി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പുല്ലുമേഞ്ഞു നടന്ന ഗോക്കള്‍ അതു കേട്ട് രായ്ക്കുരാമാനം ഗോശ്രീപാലം കടന്ന് ഓടിക്കളഞ്ഞു.

പരിപാടിക്കു കര്‍ട്ടന്‍ വീഴാന്‍ നേരമായി.

കുറുമാന്‍ അടുത്തേക്കുവന്നു.

തിരക്കായതുകൊണ്ടാ കെട്ടോ കാണാന്‍ പറ്റാതെ പോയത്. പോകുന്നതിനു മുന്‍പൊന്നു കാണണം. രണ്ടുപേര്‍ക്കും ഓരോ സാധനം തന്നു വിടാനുണ്ട്.

എനിക്കതു കേട്ടപ്പോള്‍ സന്തോഷമായി. ഗള്‍ഫില്‍നിന്നു വന്ന സ്ഥിതിക്ക് കുറുമാന്‍ എനിക്കും ബെര്‍ളിക്കും ഓരോ ഐഫോണ്‍ സമ്മാനിക്കാന്‍ പോകുന്നു. ആനിലയ്ക്ക് അങ്ങേരുടെ പുസ്തകത്തിന്‍റെ പത്തുകോപ്പികൂടി വാങ്ങിയേക്കാം. കക്ഷിക്കും നിരാശ വേണ്ട.
ബെര്‍ളിയോടും സംഗതി പറഞ്ഞു. അപ്രൂവ്ഡ്. പത്തുകോപ്പികള്‍ വച്ച് ആകെ ഇരുപതു കോപ്പികള്‍കൂടി ഓര്‍ഡര്‍ ചെയ്തു. മേടിച്ചു പൊതിഞ്ഞുകെട്ടി ഒരു ചാക്കിലാക്കി വച്ചശേഷം നേരെ കുറുമാന്‍റെ മുറിയിലേക്കു നടന്നു.
വാതിലില്‍ മുട്ടി.

യേസ് കമിന്‍.....

അകത്തേക്കു കടന്നു. കുറുമാന്‍ ഡ്രസ് മാറുകയാണ്.

കുറുമാനേ ഞങ്ങളാ... എന്താ കാണണമെന്നു പറഞ്ഞത്?
പ്രതീക്ഷയോടെ ഞാന്‍ ചോദ്യമെറിഞ്ഞു.

ദാ വരുന്നു.
അകത്തുനിന്നു തിളങ്ങുന്ന കഷണ്ടിത്തലുമായി കുറുമാന്‍ ഇറങ്ങിവന്നു.
എന്താ കാണണം എന്നു പറഞ്ഞത്? ഇരട്ടിയായ പ്രതീക്ഷയോടെ ബെര്‍ളി വീണ്ടും ചോദ്യമെറിഞ്ഞു.

കയ്യിലിരുന്ന കറുത്ത സാധനം എടുത്തു നിവര്‍ത്തിക്കൊണ്ട് കുറുമാന്‍ പറഞ്ഞു. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരു ഗിഫ്റ്റ് തരണമെന്ന് ഇന്നുച്ചയ്ക്കു വിചാരിച്ചതാ. അതങ്ങു തന്നേക്കാം.
അതും പറഞ്ഞിട്ട് കുറുമാന്‍ സാഹിബ് കയ്യിലിരുന്ന കറുത്ത സാധനമെടുത്ത് തലയില്‍ ധരിച്ചു. ഞാന്‍ ഞെട്ടിപ്പോയി. അതൊരു വിഗ് ആയിരുന്നു. വിഗ് വച്ച കുറുമാനെ കണ്ട ഞാനും ബെര്‍ളിയും വീണ്ടും ഞെട്ടി.

ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍നിന്നു തൊഴിച്ചിറക്കി വിട്ട മനുഷ്യന്‍ ദേണ്ടെ നില്‍ക്കുന്നു. കുറുമാന്‍??? വിഗ്?? തൊഴി??? ലൂസിക്കുട്ടി??? കെഎസ്ആര്‍ടിസി...?!!!!

ഇച്ചിരി സുന്ദരനായി പ്രകാശനത്തിനു വരാന്‍ നീയൊന്നും സമ്മതിക്കത്തില്ല അല്ലേടാ? നിന്‍റെ തൊഴികിട്ടി കിടന്നുപോയ ഞാന്‍ പിന്നെ ടാക്സി വിളിച്ചാ ഇവിടെയെത്തിയത്? അതുകൊണ്ടു നേരത്തെയെത്താന്‍ പറ്റി!!
പക്ഷേ അവിടെവച്ചുനിങ്ങള്‍ക്കു തരാന്‍ പറ്റാതെ പോയത് ഇവിടെ വച്ചെങ്കിലും തരാതിരിക്കാന്‍ പറ്റുമോ?

കുറുമാന്‍ ആയത്തില്‍ നല്ല ഏമത്തില്‍ കൈവീശിയടിച്ചു.
ആദ്യ അടി കിട്ടിയപ്പോളേ എന്‍റെ ബോധം പോയി.

പിന്നീട് എപ്പോളോ ബോധം തെളിഞ്ഞപ്പോള്‍ ഞാനും ബെര്‍ളിയും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്‍റെ ഒരുകോണില്‍ കൊതുകുകടിയേറ്റ് കിടക്കുകയായിരുന്നു.

Wednesday, July 04, 2007

പുളിശ്ശേരി

ഹല ഹലോ ഹല ഹല...

ബാച്ചികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. എന്നുമെന്നും ഹോട്ടലില്‍ നിന്നും കഴിച്ച് വയറ് കേടാക്കാതെ വീക്കെന്‍ഡുകളില്‍, റൂമില്‍ തന്നെ കുക്ക് ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. ഈ ഒരു ചിന്തയുടെ ഭാഗമായി ഞാന്‍ എന്റെ സഹ ബാച്ചികള്‍ക്ക് ഒരു പുളിശ്ശേരി ഡെഡിക്കേറ്റ് ചെയ്യുന്നു. പുളിശ്ശേരി, പെട്ടെന്ന് കേടാവാത്ത ഒരു കറിയാണ്. ശനിയാഴ്ച്ച ഉച്ചക്ക് വച്ചാല്‍ തിങ്കളാഴ്ച്ച രാവിലെ വരെ ഒരു പ്രശ്നവും ഇല്ലാതെ പോകും. ചോറു മാത്രം അപ്പപ്പൊ വച്ച ഇവനെയും കൂട്ടി അങ്ങ് വഹിക്കുക. ടച്ചിങ്സിന് ഒരു പാക്കറ്റ് കുര്‍ക്കുറേയോ ലേയ്സോ മതിയാകും. അച്ചാറും കൂടെ ഉണ്ടെങ്കില്‍ സുഖം സ്വസ്ഥം. ചിലവാകട്ടെ. ഹോട്ടലില്‍ നിന്നും കഴിക്കുന്നതിന്റെ 1/10-ഏ വരൂ. അതും ഹോം മെയ്ഡ് ഫുഡ്. ഒരിക്കല്‍ ശ്രമിച്ചു നോക്കൂ. നിങ്ങള്‍ക്ക് തന്നെ മനസ്സിലാകും അതിന്റെ ഗുണം.


ആവശ്യമുള്ള സാധനങ്ങള്‍:

തൈര് : 400 എം എല്‍ (നെസ്റ്റ്ലെ ഡെപ്പി കിട്ടും - 17 രൂപ)
തേങ്ങ : സാമാന്യം വലുത് 1 (രണ്ട് മൂടിയും എടുക്കാം, തേങ്ങ ഈസ് ഈക്വല്‍ റ്റു റ്റേസ്റ്റ്)
പെരുങ്കായം : ശകലം (പൊടി ഉത്തമം)
ജീരകം : ഒരു സ്പൂണ്‍(പൊടിച്ചത് ഉണ്ടെങ്കില്‍ കൊള്ളാം, അല്ലെങ്കില്‍ ചതക്കുക)
മഞ്ഞള്‍പ്പൊടി: അര സ്പൂണ്‍ മതി
എണ്ണ, കടുക്, ഉലുവ: തോന്നിയ പോലെ
കൊത്തമല്ലി : ഒരു ചെറിയ കെട്ട് (3 രൂപക്ക് കിട്ടുന്നത്രയും മതി)
കറിവേപ്പില : മണം വരണം
പച്ചമുളക് : 5 എണ്ണം (നല്ല സൈസ് ഉള്ളത്)
ഉപ്പ് : മറക്കണ്ട

ചീനച്ചട്ടി : 1
തവി : 1
മിക്സി/അമ്മിക്കല്ല്(വിത്ത് കുഴവി): 1
ചെറിയ ചരുവം: 1
സ്പൂണ്‍ : ഉപ്പിനും, ജീരകത്തിനും, മഞ്ഞള്‍പ്പൊടിക്കും
അടുപ്പ് : 1
തീപ്പെട്ടി : 1
ഇന്ധനം : ആവശ്യത്തിന്

(വെള്ളം : പാത്രം കഴുകാന്‍!)

പാചക രീതി:

തേങ്ങ ചിരവുക. (ബാച്ചി റൂമുകളില്‍ ചിരവ ഇല്ലങ്കില്‍, പിച്ചാത്തി കൊണ്ട് തേങ്ങ അരിയുക, പായസത്തിനൊക്കെ ഇടുന്ന പോലെ. ) പച്ചമുളക് കമ്പ് കളഞ്ഞ് കഴുകിയതും, ഇത്തിരി കറിവേപ്പിലയും ചേര്‍ത്ത് നല്ല മഷി പരുവത്തിന് അരക്കുക. മിക്സിയോ അരകല്ലോ... നോ പ്രോബ്ലം. ഇനി മഷി ഇത്തിരി തരു തരാന്നിരുന്നാലും ആരും ഒന്നും പറയൂല്ല. എല്ലാം നന്നായി മിക്സ് ആയി എന്ന് ഉറപ്പ് വരുത്തുക.

അരപ്പ് പാത്രത്തിലേക്ക് മാറ്റുക. തൈര് അതിലേ ഒഴിച്ച് കൈ കൊണ്ട് മിക്സ് ചെയ്യുക.

അടുപ്പ് കത്തിച്ച്, ചീനച്ചട്ടി അതേല്‍ വച്ച് ചൂടാക്കുക. ശകലം എണ്ണ ഒഴിക്കുക. അതിലോട്ട് കടുക്, ഉലുവ, ജീരകം എന്നിവ ഇടുക. ആദ്യത്തെ ഒരു ലൈറ്റ് അന്‍ഡ് സൌണ്ട് ഷോ കഴിയുമ്പോളേക്കും, കൊത്തിയരിഞ്ഞ മഞ്ഞള്‍പ്പൊടിയും മല്ലിയിലയും ചീനച്ചട്ടിയിലേക്കിടുക. പാത്രത്തിലെ അരപ്പ്+തൈര് ലായനി ചീനച്ചട്ടിലേക്കൊഴിക്കുക. ഉപ്പ് ഇടുക. ഒരു ഗ്ലാസ്സില്‍ ഇത്തിരി വെള്ളമെടുത്ത് അതിലേക്ക് ശകലം കായപ്പൊടി ഇട്ട് മിക്സ് ചെയ്ത് ചീനച്ചട്ടിയില്‍ ഒഴിക്കുക. മിച്ചമുള്ള കറിവേപ്പിലയും ഇതില്‍ കീറിയിടുക. നന്നായിട്ടൊന്ന് ഇളക്കി വിടുക. ചിലപ്പൊ ഈ കുഴമ്പ് ഇത്തിരി കട്ടി കൂടിപ്പോയൊ എന്ന് തോന്നും. അങ്ങനെ തോന്നിയാല്‍ സൂക്ഷിച്ച് ഇത്തിരി വെള്ളം ചേര്‍ക്കുക. ഒരുപാട് നീട്ടിയാല്‍, അതിന്റെ ഗുമ്മ്‌ പോകും. ഇതിനെ ഒരു 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ഒന്ന് തിളച്ചാല്‍ പിന്നെ സിമ്മിലിട്ട് വച്ചാല്‍ മതി. ഇനി ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ കാണാന്‍ പോകൂ... 2 പേര്‍ പാടിക്കഴിയുമ്പോള്‍ തിരിച്ച് വന്ന് അടുപ്പണക്കൂ. പുളിശ്ശേരി റെഡി.

ഇവനെ, ചോറ്, ചപ്പാത്തി, ദോശ, ഉഴുന്ന് വട, തുടങ്ങി എന്തിനെ കൂടെയും ചാമ്പാം എന്നതാണ് ഏറ്റവും വലിയ ഗുണം.

ആള്‍ ദി ബെസ്റ്റ്

Thursday, June 21, 2007

മൊഴിമാറ്റം

പിന്മൊഴി സേവനം നിര്‍ത്തുന്നു എന്നറിയിച്ച ഈ അവസരത്തില്‍ ബാച്ചിലേഴ്സ് ക്ലബ്ബിലെ കമന്റുകള്‍ ഇനി മുതല്‍ മറുമൊഴികളില്‍ വരുന്നതാണ്. പിന്മൊഴിയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു.കമന്റുകള്‍ മറുമൊഴികള്‍ എന്ന ഗ്രൂപ്പില്‍ കാണാവുന്നതാണ്. നന്ദി.

Sunday, June 03, 2007

പാദ പത്മം


അഞ്ച് ബാച്ചി പാദപത്മങ്ങള്‍ കൊച്ചിയിലെ മീറ്റിനിടയില്‍(ഇപ്പോള്‍ എല്ലാ കാലും ഉറച്ചു തന്നെയാണ്)

ദില്‍ബു, പച്ചാള്‍സ്, ശ്രീജിത്ത്, ഇക്കാസ് ആന്റ് സാന്‍ഡോസ്!!!!

ദില്‍ബുവിന്റെ ഒഴികെ ബാക്കി കാലുകള്‍ ഗസ്സ് ചെയ്യാന്‍ ശ്രമിക്കാം....ദില്‍ബൂന്റെ കാല്‍ ഗസ്സ് ചെയ്യുന്ന മഹാന് സമ്മാനമില്ലാ...

Thursday, May 17, 2007

ബാച്ചിലര്‍ ബോയ്




ഈ പോസ്റ്റ് ഒരു കോപ്പിറൈറ്റ് വയലേഷന്‍ ആണൊ?
സമര്‍പ്പണം ...പിറന്നാള്‍ സമ്മാനം പ്രതീക്ഷിച്ചിരിക്കുന്ന വിവാഹിത ക്ലബിന്റെ റിട്ടയേര്‍ഡ് ഹര്‍ട്ട് കേപ്റ്റ്ന്

Sunday, May 13, 2007

ദില്‍ബനെ നമ്പിയാല്‍.....

മാന്യ സുഹൃത്തുക്കളേ,

നമ്മുടെ ബാച്ചിക്ലബ്ബിന്റെ സജീവസാന്നിദ്ധ്യമായ ദില്‍ബാസുരന്‍ ഇപ്പോള്‍ ചെന്നൈ സന്ദര്‍ശന വേളയില്‍ ആണെന്നെ വിവരം നിങ്ങള്‍ ഏവര്‍ക്കും അറിയാമല്ലോ(ഇല്ലെങ്കില്‍ ഇപ്പോള്‍ അറിയിക്കുന്നു). ചെന്നയില്‍ വെച്ച് ദില്‍ബന് ഒരു ഗംഭീര സ്വീകരണം ആണ് ചെന്നൈ ബ്ലൊഗേര്‍സ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വ്യക്തിപരമായ ചില തടസ്സങ്ങളാല്‍ ദില്‍ബന് ആ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചെന്നൈ ബ്ലൊഗ്ഗെര്‍സ് ഇതില്‍ ദുഖിതരാണ്.

(പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദില്‍ബന്‍ ഖേദം പ്രകടിപ്പിക്കുകയും, മൊബൈലില്‍ എല്ലാരോടുമായി മാപ്പ് പറയുകയും, ഏവരേയും നേരിട്ട് കാണാന്‍ ശ്രമിക്കുന്നതാണെന്ന് വാക്ക് തരുകയും ചെയ്തു. എങ്കിലും ഞങ്ങളെകൊണ്ട് ആവണത് ഞങ്ങള്‍ ചെയ്യണ്ടേ)


ദില്‍ബനെ നമ്പിയാല്‍


ഇവിടെയാണ് ദില്‍ബനുവേണ്ടി സമാഗമം ഒരുക്കിയിരുന്നത്.
ഇത്ര ഉയരത്തില്‍ ഇതുവരെ ആരെങ്കിലും ബൂലൊഗസംഗമം നടത്തിയിട്ടുണ്ടൊ?



ദില്‍ബനു വേണ്ടി ഒരുക്കിയ സ്വീകരണ സന്നാഹങ്ങള്‍
എല്ലാം വേസ്റ്റായി......



ടാ, ഞങ്ങള് റേഡി.

ദില്‍ബന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുന്നു


പണ്ടാരം, ഇവനെവിടെ പൊയി കിടക്കണ്.


അവസാനം പ്രവചനം നടത്താന്‍ തീരുമാനിച്ചു
അവന്‍ വരുമോ എന്നറിയാന്‍ കിളിയെക്കൊണ്ട് ഛീട്ടെടുപ്പിക്കല്‍,കൈനോട്ടം എന്നിവ വരെ നടത്തി
നോ രക്ഷ !!!

ദില്‍ബനു പകരം
എന്തായാലും വിളിച്ച് കൂട്ടിയ മീറ്റല്ലേ, ദില്‍ബന്‍ ഇല്ലാന്ന് വച്ച് നടത്താതിരിക്കുവാന്‍ വയ്യല്ലോ.
സ്വന്തം ഭാര്യ സീത ഇല്ലാതെ രാമന്‍ കാഞ്ചന സീതയെ വെച്ച് യാഗം നടത്തി , പിന്ന്യാണ് ഇവന്‍.


വടിത്തല്ല് പട്ടാളം
ഇനി ദില്‍ബന്‍ ഇവിടെ എങ്ങാനും വന്നാല്‍ അവന്റെ മുട്ട്കാല് തല്ലിയൊടിക്കാന്‍ പറഞ്ഞ്.
ഒരു കൊച്ച് ഗുണ്ടാ സംഘത്തിനെ കാവല്‍ നിര്‍ത്തി.

ഞങ്ങളുടെ തലയ്ക്ക് മുകളില്‍ എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍
കല്ലെടുത്ത് കീച്ചാല്‍ തോന്നി


ദില്‍ബന്റെ മാപ്പ്
തനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ദുഖം/മാപ്പ് ഒക്കെ ദില്‍ബന്‍ ഫോണ്‍ വഴി അറിയിക്കുന്നു.

(പോസ്റ്റ് തയ്യാറാക്കിയത് -പൊന്നമ്പലം&വിവി. ക്യമറ-പൊന്നമ്പലം)

Thursday, April 26, 2007

കൊളസ്ട്രോള്‍

ദില്‍ബൂന്റെ കൊളസ്ട്രോള്‍ എന്ന പോസ്റ്റിന്റെ ചിത്രീകരണം
അതു വായിക്കണേ ഇവിടെ പോയി നോക്കണം
പടങ്ങള്‍ക്കു കടപ്പാട്‌ സച്ചിദാനന്ദം
********************************
ഇറങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്‌

*******************

ഒന്നാമത്തെ പടിയില്‍ നിന്നു താഴേക്ക്‌


*************************************

പതിനേഴാമത്തെ പടിയില്‍ ചവിട്ടാന്‍ തുടങ്ങുന്നു


*********************

തേങ്ങാ എറിയുന്നു




******************************************

കംബോന്‍ഡര്‍ വാവരുടെ രൂപത്തില്‍

***************************

സാമി കാടുകയറി

****************************************
അടിയന്തിര ദേവപ്രശ്നം

***************************************

ഉല്‍ഖണ്ടയോടെ പ്രസിഡ്ന്റും മെംബര്‍മാരും

************************************

ഉല്‍ഖണ്ടയോടെ മറ്റുള്ളവര്‍

************************************

ഇന്റര്‍വ്യൂ ആവേശമായി

***************************************

ദേവഗണങ്ങള്‍ ഉള്‍പ്പടെ എല്ലാരും എത്തിയിട്ടുണ്ട്‌

********************************************

ഇന്റര്‍വ്യൂ

*********************************************

ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക്‌ കഴിക്കാനുള്ളത്‌

*****************************************

കുറിപ്പ്‌ : ഞാന്‍ ഈ നാട്ടുകാരന്‍ അല്ലാ.............................

Wednesday, April 25, 2007

ഇതാ ദില്‍ബന്‍ വരുന്നു

സുഹൃത്തുക്കളെ,

മണലാര്യണ്യത്തിലെ നീണ്ടകാലത്തെ കഠിനാദ്ധ്വാനം[എല്ലാബ്ലോഗിലും പോയി തെറി വിളിക്കണ്ടേ] കഴിഞ്ഞ് ഒരു ചെറിയ ഇടവേളയില്‍ വിശ്രമത്തിനായി നാട്ടില്‍ വരുന്ന ദില്‍ബനെ സ്വീകരിക്കാനും, ഈ വരവ് ദില്‍ബന് ഒരിക്കലും മറക്കാതിരിക്കാനുള്ള ഒരു അനുഭവപരമ്പര തന്നെ ആയി മാറാനും വേണ്ടി ബാച്ചീസ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദ വിവരങ്ങള്‍

ദില്‍ബന്‍ വരുന്നത് നാട്ടില്‍ വിവാദം ആയിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയായ പെണ്‍ പിള്ളെരുടെ അച്ഛന്മാരുടെ നേതൃത്വത്തില്‍ നടന്ന "ദില്‍ബന്റെ കോലം കത്തിക്കല്‍ സമരം" [കത്തിക്കുന്നതിനു മുമ്പുള്ള കോലം]



കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ദില്‍ബാസുരനെ സ്വീകരിക്കാനായി താഴെക്കാണുന്ന "ഒഫീഷ്യല്‍ കാര്യര്‍" മുല്ലപ്പൂ വെച്ച് അലങ്കരിച്ച് ബാച്ചീസിന്റെ അകമ്പടിയൊടെ എത്തിക്കുന്നതാണ് [വേറെ ഏത് വണ്ടി വരും ഈ മൊതലിനെ കൊണ്ടുപോകാന്‍?. ഇതന്നെ സംഘടിപ്പിച്ചത് ഓവര്‍ലോഡ് ചാര്‍ജ്ജ് തരാന്ന് പറഞ്ഞിട്ടാ]



പവനായി "ശവ"മാകുന്നതിന് മുമ്പ് ബാച്ചീസിന് ഇഷ്‌ടദാനം തന്ന ആയുദ്ധപ്പെട്ടി ദില്‍ബനു വേണ്ടി ഇതാ ഞങ്ങള്‍ ഇന്ന് തുറന്നു [താക്കോല്‍ മറന്ന് പോയതായിരുന്നു. ബിയറിന്റെയും, ജോഹറിന്റെയും അടപ്പ് തെര്‍മ്മോകോള്‍ പോലെ കടിച്ച് പൊട്ടിക്കണ സാ‍ന്‍ഡോയ്ക്കാണോ ഒരു പെട്ടിടെ പൂട്ട് കടിച്ച് പൊട്ടിക്കാന്‍ വിഷമം]



ദില്‍ബന്‍ വരുന്നു എന്ന് മുന്‍‌കൂട്ടി കണ്ട് "കു.ചാത്തന്‍,ഡിങ്കന്‍,ഇക്കാസ്,സാന്‍ഡൊ,വിവി,പച്ചാളം,ശ്രീജിത്ത് " എന്നിവര്‍ പിരിവെടുത്ത് ആഫ്രിക്കേന്ന് ഒരു മാസം മുന്നേ തന്നെ നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്തതും, നാട്ടിലിപ്പോള്‍ "കൊണ്ടോട്ടി സുലൈമാന്‍" എന്ന് ഓമനപ്പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന ഉരുപ്പടി [ആ കറുത്ത ജെട്ടിയിട്ട കരുമാടി]


"കൊണ്ടൊട്ടി സുലൈമാന്റെ" ഒരു ചെറിയ ഒരു കൈക്രിയയില്‍ ഒടിഞ്ഞ ദില്‍ബന്റെ കാല്



ദില്‍ബന് എന്തു സംഭവിച്ചാലും ബൂലോഗത്ത് അത് സംഭവമാകുമല്ലോ.
"ദില്‍ബന്റെ കാല്- ഫോട്ടോ മത്സരം" എന്ന പോസ്റ്റില്‍ " കൈപ്പള്ളി, സപ്തന്‍, തുളസി,പച്ചാളം എന്നിവര്‍ എടുത്ത പോട്ടോസിന്റെ കളക്ഷന്‍



"കോമാചിഹ്നം" പോലെ ഉള്ള ദില്‍ബന്റെ കാല് "ക്വസ്റ്റിന്‍മാര്‍ക്ക്" പോലെ ആക്കാന്‍ ദില്‍ബനു വേണ്ടി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരുങ്ങിയിരിക്കുന്ന എണ്ണത്തോണി [ഷക്കൂസ് ബേബീടെ തോണിയല്ല ഇത്]



എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍...കഷ്‌ടം!!!



ഇതൊന്നും പോരാതെ "കൊച്ചി,ചെന്നൈ,ബാങ്ക്ലൂര്‍" എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വിവിധ കലാ പരിപാടികള്‍ ദില്‍ബനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞെന്നും അതെല്ലാം തത്സമയം ബാച്ചീസുമായി കോര്‍ഡിനേറ്റ് ചെയ്‌തുനടപ്പിലാക്കുമെന്നു വിവിധ ബ്ലോഗേര്‍സ് അറിയിച്ചിട്ടുണ്ട്



നാട്ടില്‍ വരുന്ന ദില്‍ബാസുരന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട്

സ്വ.ലേ.വിവി [ഞാന്‍ ഒളിവിലാണ്]

Sunday, April 22, 2007

ആദിത്യനെ ക്ലബ്ബില്‍ നിന്ന് പുറത്താക്കി അഥവാ ആദി പടിയിറങ്ങുമ്പോള്‍..

ഒടുവില്‍ ആ ദിനവും വന്നണഞ്ഞിരിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച 21/4/2007ന് ബാച്ചിലര്‍ സിംഹം എന്നറിയപ്പെട്ടിരുന്ന ശ്രീ.ആദിത്യന്‍ വിവാഹിതനായി. തന്റെ ബാച്ചിക്കാലം തമര്‍ത്തി ആഘോഷിച്ച, ബാച്ചിപീഡനങ്ങള്‍ക്കെതിരെ പല്ലും നഖവും ക്യാമറയും ഉപയോഗിച്ച് ചെരിവും വിടവും സൃഷ്ടിച്ച് പ്രതിഷേധിച്ച ആ പ്രിയ കൂട്ടുകാരന്‍ ക്ലബ്ബിന്റെ പടിയിറങ്ങുമ്പോള്‍ എന്റെ പേരിലും ക്ലബ്ബിന്റെ പേരിലും ഞാന്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു.

ആദീ.. വിവാഹമംഗളാശംസകള്‍! സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ!

വിവാഹിതരേ വരൂ കാണൂ

രണ്ടു ബാച്ചികള്‍ പോയാല്‍ രണ്ടായിരം ബാച്ചികള്‍ വരും . വിവാഹിതരേ നിങ്ങള്‍ ഒരു കാര്യം ഓര്‍ ക്കണം ..ഇവിടെ ആരും വിവാഹിതരായി ജനിക്കുന്നില്ല..ജനിച്ചു വീഴുന്ന ഒരോ കുഞ്ഞുങ്ങളും ബാച്ചിലേഴ്സ് ക്ലബിലെ മെമ്പേഴ്സാണ്‌. ഒരോ നിമിഷവും ആ ക്ലബ് വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. അതിനൊപ്പമെത്താന്‍ നിങ്ങള്‍ക്കാവില്ല. ബാച്ചി ക്ലബില്‍ മിനിറ്റിനു മിനിറ്റിനു പോസ്റ്റുകള്‍ വന്നു വീഴുമ്പോള്‍ വിവാഹിതരുടെ ക്ലബ് മറാല പിടിച്ചു കിടക്കുന്നു. ബാച്ചി ക്ലബില്‍ കമന്റിടാന്‍ വിവാഹിതരുടെ തിരക്കു കണ്ടില്ലേ.. അതാണ്‌...

വിവാഹിതരൂ വരൂ കാണൂ .. ആകാശത്തിലെ പറവകളെപ്പോലെ സ്വതന്ത്രമായി ചിറകടിച്ചു പറക്കുന്ന ബാച്ചികളെ..കണ്ടു കൊതിക്കൂ..ഇനീപ്പോ അതല്ലേ പറ്റൂ..

- ക്ലബിന്റെ ഉപ്പും സോറും തിന്തു വളര്‍ന്ത ഒരു ഉഴൈപ്പാളി. (തമിഴാ തമിഴ്..) -

Friday, April 20, 2007

കരിദിനം

ആ പച്ചാളം എവിടെ? ബച്ചന്‍ കൊച്ചന് ഒരു കൊട്ടേഷന്‍ ഇടണം... ഇന്ത്യയിലെ മൊത്തം യുവ ജനതയേയും വഞ്ചിച്ച് ആ കാപാലികന്‍ സ്വപ്ന സുന്ദരി ഐശൂനേം കൊണ്ട് പോയില്ലേ...

ഇന്നു മുതല്‍ മൂന്ന് നാളുകള്‍ക്ക് നമ്മള്‍ ബാച്ചികള്‍ കരിദിനം ആഹ്വാനം ചെയ്യുന്നു...

ഭാരതം സ്തംഭിക്കണം.

എന്നാലും ഐശൂ...

Monday, April 16, 2007

ബാച്ചി ക്ലബ്‌ സ്പെഷ്യല്‍ പതിപ്പ്‌-ഇടിവാളിനു വിവാഹവാര്‍ഷികാശംസകള്‍.....

എതിരാളിക്കൊരു പോരാളി.
ബാച്ചികളോട്‌ കട്ടക്ക്‌ കട്ടക്ക്‌ മുട്ടിയവന്‍.
പല വിവാഹിത സിംഹങ്ങളും തോറ്റ്‌ മടങ്ങിയപ്പോളും...
അവസാനശ്വാസം വരെ പോരാടും എന്ന് യുദ്ധഭൂമിയില്‍ കിടന്ന് ചുമ്മാ അലറിയവന്‍.
[എല്ലാരും യുദ്ധം നിര്‍ത്തി ചായ കുടിക്കാന്‍ പോയ സമയത്ത്‌]

ബാച്ചികളുടെ തലൈവര്‍ ശ്രീജിയെ ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയവന്‍....

ബാച്ചിസിംഗം ദില്‍ബനെ ഓര്‍ക്കുട്ടില്‍ കേറി തല്ലുമെന്നുപറഞ്ഞവന്‍...
പച്ചാളത്തിനെ വഴിതെറ്റിക്കാന്‍ ഒരു സോഡ വാങ്ങിച്ചു 3 ഗ്ലാസ്സിലാക്കി ഒഴിച്ചു കൊടുത്തവന്‍
[എന്നിട്ട്‌ തന്നെ പച്ചാളം 3 ദിവസം കഴിഞ്ഞാ എഴുന്നേറ്റത്‌]

വിവിയോട്‌ മെയില്‍ വന്നു എന്നു പറഞ്ഞവന്‍
[മദ്രാസ്‌ മെയിലിന്റെ കാര്യം ആണു ഉദ്ദേശിച്ചത്‌-പക്ഷേ തികച്ച്‌ പറയുന്നതിനു മുന്‍പേ....
കാവിലമ്മേ എന്നു വിളിച്ചുകൊണ്ട്‌ വിവി ബോധം കെട്ട്‌ വീണു].

ഇക്കാസിനെ കുറിച്ചുള്ള അപവാദം സൂസിയുടെ അടുത്ത്‌ പറഞ്ഞ്‌ അവനില്‍ നിന്നും സൂസിയെ അകറ്റാന്‍ ശ്രമിച്ചവന്‍.

കുട്ടിച്ചാത്തനെ വീണ്ടും കുപ്പീലാക്കന്‍ അവന്റെ പുറകേ ഒരു കാലി വിക്സിന്റെ കുപ്പിയുമായി ഓടിയവന്‍......

അങ്ങനെ അങ്ങനെ ബാച്ചിപ്പുലികളുമായി ശീതയുദ്ധം നടത്തുന്ന ഒരു വ്യക്തിയുണ്ട്‌.

ചോദിക്കൂ..അങ്ങനെ ചോദിക്കൂ....ആരാണെന്നു ഞാന്‍ പറയാം....

വേറാരുമല്ലാ....നമ്മുടെ ഇടിവാള്‍.....

ഇതൊക്കെ ഇവിടെ പറയാന്‍ കാരണം എന്താണെന്നോ..
അതും പറയാം.

ശത്രുക്കളെ പോലും സ്നേഹിക്കുക എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന[ഉവ്വ]ഞങ്ങള്‍ ബാച്ചികള്‍.....
ബാച്ചിക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വിവാഹിതന്റെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നു.
[വിവാഹിതന്റെ അല്ലാതെ.....ബാച്ചികളുടെ വിവാഹ വാര്‍ഷികം എങ്ങനെ അഘോഷിക്കും എന്നൊന്നും ചോദിക്കരുത്‌...വേണോങ്കി ഞങ്ങള്‍ അതും ചെയ്യും]

നമ്മുടെ സം പൂജ്യ ശ്രീമാന്‍.....കാലഭൈരവന്‍.....സാക്ഷാല്‍ ശ്രീ ഭദ്രകാളി ചാത്തന്‍ സേവ....
ഇടിവാള്‍ മന്നവന്‍ ഇന്ന് തന്റെ അഞ്ചാം വിവാഹ വാര്‍ഷികം കൊണ്ടാടുന്ന[കൊണ്ടോടുന്ന അല്ല]വേളയില്‍....

അദ്ദേഹത്തിനും പ്രിയപത്നിക്കും എല്ലാവിധ ആശംസകളും.

Thursday, April 05, 2007

എങ്ങിനെ എളുപ്പത്തില്‍ കാശുണ്ടാക്കാം

ബാച്ചീസിനെന്നും കഷ്‌ടപ്പാടാണ്. കഷ്‌ടപ്പാടെന്നാല്‍ ദില്‍ബൂന്റെ മുഖത്ത് ഇടയ്ക്ക് കാണുന്ന പാടല്ല. അത് "കയ്യിലിരുപ്പിന്‍പാടാ"ണ്. വിവാഹിതന് സ്വന്തം ഭാര്യേടെ കെട്ടു താലി പണയം വെച്ചെങ്കിലും കള്ള് കുടിയ്ക്കാം. അതു പോലാണോ പാവം ബാച്ചികള്. കഷ്‌ടം തന്നെ ഞങ്ങളുടെ കാര്യം. വിയര്‍ക്കാതെ, മോഷ്ടിക്കാതെ, ബക്കറ്റ് പിരിവ് നടത്താതെ, പച്ചാളത്തെ പോലെ ഗൂണ്ടാ പിരിവ് നടത്താതെ എങ്ങിനെ വെള്ളമടിക്കാന്‍ കാശുണ്ടാക്കാം എന്നതാണ് വിഷയം.

കഴിഞ്ഞ 3 മാസമായി ഞാനും, ദില്‍ബനും, സാന്‍ഡോസും, പച്ചാളവും,
സിയയും(വിവാഹിതനെങ്കിലും വിരഹിണന്‍ ആണ്) പിന്നെ CERN എന്ന സ്ഥാപനത്തിലെ സാങ്കേതിക വിദ്ധഗ്ദരും ചേര്‍ന്ന് നടത്തിയ കൂലങ്കഷമായ ഒരു പരീക്ഷണത്തിന്റെ വിശദാംശങ്ങളാണ് അനര്‍ഗളനിര്‍ഗളമായി ഇവിടെ വിവരിക്കുന്നത്.

N.B
ഇതിന്റെ കോപ്പി റൈറ്റ് ബാച്ചീസില്‍ നിക്ഷിപ്‌തമാണ്.(ഫുള്‍ബോട്ടില്‍ തന്നാല്‍ പകര്‍പ്പവകാശം ഫോട്ടോസ്റ്റാറ്റ് എടുത്ത് തരും). ആരേലും ഇത് അടിച്ച് മാറ്റി പരീക്ഷിക്കാനാണ് ഭാവമെങ്കില്‍ ബാച്ചീസിന്റെ കണ്‍കണ്ട ദൈവമായ ഹനുമാന്‍ സ്വാമിയാണേ ഇടിച്ച് മുഖം "ദൈവതുല്ല്യം" ആക്കും.

പരീക്ഷണത്തിനായി വേണ്ട ഉപകരണങ്ങള്‍
ചെറിയ കപ്പി (ആംഗലേയത്തില്‍ "പുള്ളി"ക്കാരന്‍) - 1
കുഞ്ഞുതവള - അം‌ഗവൈകല്യം ഇല്ലാത്തത് - 1
പുല്‍ച്ചാടി - നല്ല പെടപ്പനായിരിക്കണം - 1
കമ്പ്യൂട്ടര്‍ - യുനികോഡ് ഉള്ളത് - 1
ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ്ഗ് - 1
ഇന്റര്‍ നെറ്റ് കണക്ഷന്‍ - നല്ല ഞെരിപ്പന്‍ സ്പീഡുള്ളത് - ആവശ്യത്തിന്
നൂല് - 2 മീറ്റര്‍

എന്നിട്ട് താഴെ ചിത്രത്തില്‍ കാണുംവിധം ഈ വസ്തുക്കളെ ഘടിപ്പിച്ച് നിര്‍ത്തുക.


(ഈ ഫോട്ടോ CERN എന്ന സ്ഥാപനത്തിലെ അതി സങ്കീര്ണ്ണമായ ലാബില്‍ വെച്ച് സിയ വരച്ചതാണ് . ലിങ്ക് കാണുക )




ഇനി മ്മക്ക് അങ്ങട് തൊടങ്ങാം!!!!
അദ്യമായി ഗൂഗിള്‍ ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ് ഓപ്പണ്‍ ചെയ്യുക.
നൂല് "പുള്ളി"ക്കാരനില്‍ കോര്‍ക്കുക.
മൌസിന്റെ കര്‍സറിനെ ആഡ് സെന്‍സിന്റെ മുകളിലും, തവളയെ മൌസിന്റെ "ലെഫ്റ്റ് ബട്ടന്" മുകളിലും, പുല്‍ച്ചാടിയെ "Backspace"ന് മുകളിലും പ്ലേസ് ചെയ്ത് നൂലിനാല്‍ ബന്ധിക്കുക.

ആദ്യമായി തവളയെ ലെഫ്റ്റ് ബട്ടനില്‍ വച്ച് ഒന്ന് അമര്‍ത്തുക. ബാക്കി എല്ലാം "ഓട്ടോമേറ്റഡ്" ആണ്. ക്ലിക്കിന്റെ ഫലം ആയി ആഡ്സെന്‍സിന്റെ പേജ് വരും. തല്‍ സമയം വിശന്നിരിക്കുന്ന തവള മുകളിലെ പുല്‍ച്ചാടിയെ പിടിക്കാനായി മുകളിലേയ്ക്ക് ചാടും. ആ സമയത്ത് പുല്‍ച്ചാടി ഇരിക്കുന്ന വശത്തിന് ഭാരം കൂടുകയും Backspace കീ അമരുകരും ചെയ്യും. അപ്പോള്‍ ബ്രൌസറിലെ "ബാക്ക്" എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ഫലമുളവാകയാല്‍ ബ്രൌസറില്‍ പഴയ പേജ് ആയ സ്വന്തം ബ്ലോഗ് തന്നെ പ്രത്യക്ഷപ്പെടും. എന്നാല്‍ ഭൂഗുരുത്വം എന്ന "കുരുത്തംകെട്ട" പിന്‍‌വലിയാല്‍ തവള വീണ്ടും "ലെഫ്റ്റ് ബട്ടണിന്‍" വീഴും. വീണ്ടും ആഡ് സെന്‍സ് ഞെക്കപ്പെടും. ഈ പ്രവൃത്തി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരോ തവളച്ചാട്ടത്തിലും, പുല്‍ച്ചാടിയുടേ ഒരോ രക്ഷപ്പെടലിലും കീശയില്‍ കാശ് വീഴുന്ന കിലുക്കം കേള്‍ക്കാം.

ഒരു ഡോളര്‍ ആയാല്‍ പുല്‍‌ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും. ആ കാശോണ്ട് കുടിച്ചാല്‍ വാള് വെച്ച് വയറിളകി ചാകും.

1 ഡോളറിന് വെച്ച് പുല്‍ച്ചാടി
10 ഡോളറിന് വെച്ച് തവള
1000 ഡോളറിന് വെച്ച് കീ ബോറ്ഡ് എന്നീ ഐറ്റംസ് മാറ്റുക



കാശ് ഇടാന്‍ സ്വിസ് ബാങ്കില്‍ ബാച്ചീസിനായി 011235813 എന്ന എക്കൌണ്ട് ഓപ്പണ്‍ ആണ്. ദയവായി അവിടെ നിക്ഷേപിക്കുക.
"വൈകീട്ടെന്താ പരിപാടി?" എന്ന് ആരെങ്കിലും ചോദിച്ചാല്‍ സ്വിസ്‌ബാങ്കിലെ "ക്രെഡിറ്റ് കാര്‍ഡ്" കാണിച്ച് സാദനം വാങ്ങി മോന്തുക. വാളും പരിചയും വെയ്ക്കുക, തന്തയ്ക്ക് വിളിക്കുക.
മറക്കരുതാത്ത ഒരു കാര്യമുണ്ട് , തിരികെ പോരും വഴി ഒരു തവളയേയും, പുല്‍ച്ചാടിയേയും പിടിക്കുക.

എല്ലാം ബാച്ചീസിനേയും ഹനുമാന്‍ സ്വാമി കാക്കട്ടേ... ഇന്‍ഷാ ഹനുമാന്‍

നന്ദി:
ഈ സം‌രംഭം ഒരു കിടിലന്‍ പരീക്ഷണ വിജയം ആക്കി തീര്‍ക്കാന്‍ ലാബ് തന്ന് സഹായിച്ച CERN അധികാരികള്‍, സയന്റിസ്റ്റ്: ദില്‍ബാസുരന്‍, പ്രൊഫ.സാന്‍ഡോസ്, സയന്റിസ്റ്റ്:പച്ചാളം, പ്രൊഫ.സിയ എന്നിവര്‍ക്ക് ഞാനീയവസരത്തില്‍ നന്ദി പ്രകാശിപ്പിക്കുന്നു.

സസ്നേഹം
സയന്റിസ്റ്റ്: ഡോ. വിവി ഇഗ്ഗ്നേഷ്യസ് പിമെന്റോ

Wednesday, April 04, 2007

സാന്‍ഡോസിന്റെ തിരോധാനം

മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തെ ഒരു ഭൂഖണ്ഡം("വെള്ള"ത്താല്‍ ചുറ്റപ്പെട്ടത്) ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചവനും, ഈ ബൂലോഗത്തില്‍ ചറപറാ പോസ്റ്റുകളും, കമെന്റുകളും ഇട്ട് ഒരു പാവം വെട്ടു പോത്തിനെ പോലെ വിഹരിച്ചിരുന്ന ബഹു, ശ്രീ.. (..ഖൊ..ഖൊ.. ചുമ..) സാന്‍ഡോസ് പെട്ടെന്ന് തിരോഭവിച്ചതിന്റെ പിന്നില്‍ ഗൂഡാലോചന, ഗുണ്ടാലോചന എന്നിവയുണ്ടെന്ന് മഞ്ഞുമ്മല്‍ ലോക്കല്‍ പോലീസിന്റെ പ്രഥമ ദൃഷ്‌ട്യാ ഉള്ള അന്വേഷണത്തില്‍ തെളിഞ്ഞു.

വീട്ടില്‍ വല്ലപ്പോഴും മാത്രം കയറുന്നവനായിരുന്നതിനാല്‍ അവര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നാം തിയതി എല്ലാ ബാറുകളും, ഷാപ്പുകളും അവധിയായിട്ടു കൂടി വീട്ടില്‍ വന്നില്ല എന്നതിനാല്‍ ഉളവായ സംശയത്തിന്റെ പേരില്‍ ടിയാന്റെ വീട്ടുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ ചെല്ലുമ്പോല്‍ ഷാപ്പുകാരന്‍ കുഞ്ഞാപ്പു ഇതേ സംഭവത്തില്‍ നല്‍കിയ പരാതി എസ്.ഐ. വായിച്ചു നോക്കുകയായിരുന്നു. "യേത് ചന്ദ്രനില്‍ പോയാലും, വൈകീട്ട് ന്റെ ഡൈസിപ്പാം കലക്കിയ കള്ള് കുടിക്കാന്‍ വരണ ചെക്കനാണ്, രണ്ടീസ്സായിട്ട് കാണാനില്ല" എന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പരാതി വായിച്ച എസ്.ഐ.യ്ക്ക് പിന്നെ ലവലേശം സംശയം ഉണ്ടായിരുന്നില്ല.

പ്രാഥമികാന്വേഷണത്തില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍
----------------------------------------------

1) ഈസ്റ്ററിന് കുരിശായി ഉപയോഗിക്കാന്‍ ആരെങ്കിലും തട്ടിക്കൊണ്ടു പോയി

പക്ഷേ ഈ സംശയം നില നില്‍ക്ക്കുന്നതല്ല. കനം കുറഞ്ഞ കുരിശായ പച്ചാളം അവിടെ അടുത്ത് ഉള്ളപ്പോള്‍ ഈ മുടിഞ്ഞ കുരിശിനെ ആര്‍ക്കു വേണം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചു

2) മനക്കലെ മീനാക്ഷി(യക്ഷി) ഭക്ഷിച്ചു.

ഈ വാദം അംഗീകരിക്കുന്നതാണ്. മീനാക്ഷി ഇന്നലെ രാത്രി വാളുവെയ്ക്കുന്നത് കണ്ടെന്ന് 'തമനു' മൊഴി നല്‍കിയിട്ടുണ്ട്. മൂത്രമൊഴിക്കാനായി രാത്രീല്‍ പുറത്തിറങ്ങിയതായിരുന്നു തമനു. സാന്‍ഡോ സ്വന്തം ശരീരത്തിലെ 75% ഭാഗവും "ആള്‍ക്കഹോള്‍" സംഭരണിയാക്കി സ്വയം സേവനം നടത്തുന്നയാളായതിനാല്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് സാന്‍ഡൊസുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു

3) ഇതിനു പിന്നില്‍ മദ്യവിരുദ്ധരുടെ കറുത്തകരങ്ങള്‍ ആണെന്ന് കേരള അബ്കാരി അസോസിയേഷന്‍ ആരോപിച്ചു.

സാന്റോസിന്റെ അഭാവത്തില്‍ ദിവസ വിറ്റു വരവില്‍ 35% ഇടിവുണ്ടായതായി അബ്കാരി-ബിസിനസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ ബ്രാന്റിന്റേയും നിറവും മണവുമടക്കമുള്ള രഹസ്യ വിവരം ചോര്‍ത്താന്‍ വിദേശ മദ്യക്കമ്പനികള്‍ തട്ടിക്കൊണ്ട് പോയതാകാനും സാധ്യതയുണ്ടെന്ന് ദില്‍ബന്‍ സംശയിക്കുന്നു

4) സാന്‍ഡോ നീ കൊച്ചി ഗുണ്ടാ മാഫിയയുടെ ഇരയോ?

നാലുദിവസം മുമ്പ് ഇടപ്പിള്ളി ഗീവര്‍ഗ്ഗിസ് പ്രൈമറി സ്‌കൂളിനു മുന്നില്‍ കിടന്ന് അലമ്പുണ്ടാക്കിയ സാന്‍ഡൊയെ സ്‌ക്കൂള്‍ ലീഡര്‍ ടിങ്കമോന്‍ (Std 4-B) വിരട്ടിയതായും ഒരു റിപ്പോറ്ട്ടുണ്ട്. "ഞങ്ങ ഇത്തരം ചീള് പന്നിയോളെയൊന്നും തല്ലാറില്ല" എന്നാണ് തന്നെ ചോദ്യം ചെയ്ത പോലീസുകാരനോട് ടിങ്കുമോന്‍ മൊഴി നല്‍കിയത്. സാന്‍ഡൊസ് പ്രശ്നത്തില്‍ തന്റെ നിലപാട് നാളത്തെ സ്‌കൂള്‍ അസംബ്ലിയില്‍ വെളിപ്പെടുത്തുമെന്നും ടിങ്കുമോന്‍ വെളിപ്പെടുത്തി.

5) ഹോണോലുലു ആയോ?

സാന്‍ഡോസിന്റെ അയല്‍ വാസിയായ വര്‍ക്കിച്ചായന്റെ പോത്തിനെ ഇടയ്ക്കിടെ സാന്‍ഡോ "മച്ചൂ, ഹോണോലുലു" എന്നു വിളിക്കാറുണ്ടെന്ന് വര്‍ക്കിച്ചായന്റെ ഇളയമകള്‍ മൊഴിനല്‍കുകയുണ്ടായി. ആ വിളി കേള്‍ക്കുമ്പോള്‍ പോത്ത് അത് തെറിവിളിയാണെന്ന് കരുതി മുക്രയിടാരുണ്ടാരുന്നെന്നും പറഞ്ഞു. നല്ലകാലത്തിന് ആ പോത്ത് അവനെ വല്ല പൊട്ടക്കിണറ്റിലും കുത്തി മറിച്ചിട്ടാല്‍ മതിയായിരുന്നു എന്നും ആ പെണ്‍കുട്ടി ആശ്വാസം കണ്ടെത്തുന്നു.

6) സാന്‍ഡൊസ്സില്ലാത്ത ബൂലോഗം

ഉപ്പില്ലാത്ത കഞ്ഞി, "ബിറ്റ്" ഇല്ലാത്ത നൂണ്‍ഷോ, സാനിയ ഇല്ലാത്ത ടെനീസ്‌ടൂറ്ണമെന്റ്
എന്നീ ഉപമകള്‍‍ കൊണ്ടാണ് "ഇക്കാസ്" ഈ തിരോധാനത്തെ വര്‍ണ്ണിച്ചത്. സാന്‍ഡോസ് മൂലം മദ്യമാഫിയക്ക് തല്‍ക്കാലം ഉണ്ടായ കോട്ടം താനായിട്ടു നികത്തുമെന്നും ഇക്കാസ് ഉറപ്പു കൊടുത്തു.
സാന്‍ഡോസിന്റെ തിരോധാനത്തില്‍ "തങ്ങള്‍"ക്കാണ് പങ്കെന്നും, "വര്‍മ്മ"കള്‍ക്ക് പങ്കില്ലെന്നും വര്‍മ്മാലയം നടത്തിപ്പുകാരന്‍ "അനുരഞ്ചന വര്‍മ്മ" അറിയിച്ചു. കുടിച്ചു വെളിവില്ല്ലാതെ വര്‍മ്മാലയത്തിനു മുന്നില്‍ കിടന്ന സാന്‍ഡൊസിനെ വര്‍മ്മകള്‍ പലതവണ മഞ്ഞുമ്മല്‍ കലുങ്കിനു മുകളില്‍ കിടത്തിയിട്ടുണ്ടേന്നും അവര്‍ പറയുന്നു. "സംഭവം അവന്‍ കള്ളുകുടിക്കും, പെണ്ണു പിടിക്കും, തല്ലുണ്ടാക്കും, കക്കും എന്നാലും നല്ലവന്‍ ആയിരുന്നു. ബ്ലോഗര്‍ ആണെന്നൊരു ചീത്തപ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ" എന്ന് അനോണിവര്‍മ്മ അറിയിച്ചു. അവനില്ലാത്തതിനാല്‍ തല്ലും‌പിടീം ഇല്ലന്നും "കൊട്ടേഷന്‍" രംഗം നിശ്ചലമാണെന്നും പച്ചാളത്തിന്റെ വക്താവ് അറിയിച്ചു. സംഗതി അറിഞ്ഞതു മുതല്‍ പച്ചാളം "ഫ്യൂസായ ബള്‍ബ്ബ്" പോലാണെന്നും വക്താവ് വെളിപ്പെടുത്തി.

7) ബാച്ചീസ്-വിവാഹിത ക്ലബ്ബ് സംഘര്‍ഷം
ഈയിടെ ബാച്ചീസ് ക്ലബ്ബില്‍ ചേര്‍ന്ന സാഡോയ്ക്ക് വിവാഹിതരുടെ ക്ലബ്ബില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നതായി ഒരു അനോണി ബാച്ചി വെളിപ്പെടുത്തി. ബാക്കി ആരൊക്കെ കല്യാണം കഴിഞ്ഞ് പോയാലും "ലോകത്താരും പെണ്ണുകൊടുക്കില്ല" എന്ന കാരണത്താല്‍ സാന്‍ഡൊ ബാച്ചീസ് ക്ലബ്ബിന്റെ ജീവനാഡിയായി ഇവിടെതന്നെ എന്നും കാണും എന്ന് അവര്‍ക്ക് ഉറപ്പുള്ളതിനാലാണ് ഇത്ത്രം ഭീഷണികളെന്നും അനോണി പറഞ്ഞു. അന്വേഷണം ഈ വഴിക്കും നീങ്ങുന്നുണ്ട്.


അവന്‍ തിരിച്ചു വരാതിരിക്കാന്‍ എടപ്പിള്ളി പുണ്യാളന് പെണ്‍കുട്ടികള്‍ കത്തിക്കുന്ന മെഴുകുതിരിയുടെ എണ്ണമാണൊ, അതോ അവന്റെ ശക്തമായ തിരിച്ചു വരവിനായി മദ്യ-ഗുണ്ടാ മാഫിയ മഞ്ഞുമ്മല്‍ പള്ളീല്‍ കൊളുത്തുന്ന മെഴുകുതിരികളുടെ എണ്ണമാണോ കൂടുതല്‍ എന്ന് എണ്ണിയിരിക്കാനേ ഹതഭാഗ്യരായ നമുക്കു കഴിയൂ

ഓ.ടോ.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ബാറിലോ കള്ളുഷാപ്പിലോ അറിയിക്കുക

ലേഖകന്‍: വിവി

Tuesday, March 27, 2007

ബാച്ചിലര്‍ വചനങ്ങള്‍

"ഡോക്ടര്‍ എനിക്കു കുറേക്കാലം കൂടി ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നുണ്ട്‌"

ഡോക്ടര്‍ : പോയി ഒരു കല്യാണം കഴിക്കൂ.

"കല്യാണം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമോ ഡോക്ടര്‍?"

ഡോക്ടര്‍:"ഇല്ല, പക്ഷേ കൂടുതല്‍ കാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം മാറിക്കിട്ടും"

*********************************************************
ഭാര്യ: ഇന്നാണ്‌ നമ്മുടെ വിവാഹ വാര്‍ഷികം. എങ്ങനാ ആഘോഷിക്കുന്നത്‌?

ഭര്‍ത്താവ്‌: നമുക്ക്‌ രണ്ട്‌ മിനിറ്റ്‌ മൗനം ആചരിക്കാം.

*********************************************************

രണ്ട്‌ തവണ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

ഒരേ കുറ്റത്തിനു ഒരാളെ രണ്ട്‌ തവണ ശിക്ഷിക്കാന്‍ ഒരു നിയമോം അനുവദിക്കൂല.

*********************************************************

ഈ പോസ്റ്റ് വിരമിക്കുന്ന താരം ആദിക്കു ഡെഡിക്കേറ്റ് ചെയ്യുന്നു.

ഒരു ഫോര്‍വേഡ് തര്‍ജമ ചെയ്തതാണ്. ബാക്കിയുണ്ട്. തര്‍ജമാ വിദഗ്ദരായ ബാച്ചിലേര്‍സിനു താല്പര്യമുണ്ടേല്‍ അയച്ചു തരാം.

Tuesday, March 13, 2007

ക്ലബ് തകരില്ല, അങ്ങിനെയാരും കരുതണ്ട

ബാച്ചിലേര്‍സ് ക്ലബ്ബ് എന്ന പ്രസ്ഥാനം രൂപീകൃതമാകുന്നത് മഹത്തായ ഒരു ഉദ്ദേശ്യം ലക്ഷ്യം വച്ചാണ്. പൌരുഷവും ആണ്‍സൌന്ദര്യവും തികഞ്ഞ ബാച്ചിലര്‍ പുലികളെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ട് വരികയും അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ബാച്ചിലര്‍ഹുഡിനെ പുകഴ്തിപ്പാടുകും ഒക്കെ അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ചിലത് മാത്രം. അതുപോലൊന്നായിരുന്നു അംഗങ്ങളുടെ ഇടയില്‍ ബാച്ചിലര്‍ വികാരം വളര്‍ത്തുക എന്നതും അവരെ ബാച്ചിലര്‍ഹുഡിന്റെ വക്താക്കളാകുക എന്നതും. എന്നാല്‍ ഈ ലക്ഷ്യത്തില്‍ എത്തുന്നതിനിടെ ക്ലബ്ബിന്റെ കാലൊന്നിടറി. ഇന്ന് ഈ ഒരു വാര്‍ത്ത ഞങ്ങളുടെ ചെവിയിലെത്തുമ്പോഴേക്കും ക്ലബ്ബംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോഴും പോയ ബോധം തിരിച്ച് വരാത്തവര്‍ അനവധി.

ഇനി ഒരല്‍പ്പം ഫ്ലാഷ്‌ബാക്ക്: കഴിഞ്ഞ സെപ്തംബര്‍ 23-ന് സില്‍ക്ക് സ്മിതയുടെ മരണത്തില്‍ അനുശോചിക്കാനും ആ പുണ്യജന്മത്തെ ആദരിക്കാനും എന്താണ് വഴി എന്ന് ചിലര്‍ ബാച്ചിലര്‍മാര്‍ ആലോചിച്ചുതുടങ്ങിയപ്പോഴാണ് ബാച്ചിലര്‍മാര്‍ക്ക് ഒരു ക്ലബ്ബ് എന്ന ആശയം രൂപീകൃതമായത്. അന്ന് ഈ ആശയത്തിന്റെ അമര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ ദില്‍ബനും ഞാനും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്, അന്നത്തെ ബാച്ചിലര്‍ സിംഹം ആയിരുന്ന് ആദിത്യനും കൂടിയായിരുന്നു. ആദ്യു പോസ്റ്റിനു ചുക്കാന്‍ പിടിച്ചതും, പിന്നീടിങ്ങോട്ട് ബാച്ചിലര്‍മാരുടെ രക്ഷകനായും വക്താവായും ശക്തിയായും ഒക്കെ നിന്ന് മറ്റ് ബാച്ചിലേര്‍സിന് ധൈര്യം പകര്‍ന്നതും ഒക്കെ ഇതേ സിംഹം ആയിരുന്നു. അന്നത്തെ ഇവന്റെ ആവേശം കണ്ടിട്ട് ദില്‍ബന്‍ പോലും പറഞ്ഞത് “നീ സിംഹമല്ലേടാ, പുലിയാണെടാ എന്നായിരുന്നു”.

തുടര്‍ന്നാണ് ക്ലബ്ബിനെ തകര്‍ക്കാന്‍ ചില ദുഷ്ടശക്തികള്‍ “വിവാഹിതര്‍” എന്ന ക്ലബ്ബ് തുടങ്ങിയത്. ആയുധ ബലം കൊണ്ടും അംഗബലം കൊണ്ടും വിവാഹിതര്‍ ക്ലബ്ബ് ബാച്ചിലര്‍ ക്ലബ്ബിനെ ആദ്യം തോല്‍പ്പിച്ചു. പോസ്റ്റിന്റെ നിലവാരം കൊണ്ടും ബാച്ചിലേര്‍സ് ക്ലബ്ബംഗങ്ങളെ ഓടിച്ചിട്ട് തല്ലിയും വിവാഹിതര്‍ ക്ലബ്ബ് അംഗംങ്ങള്‍ ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ചില മിടുക്കന്‍ അംഗങ്ങള്‍ ക്ലബ്ബ് വിട്ട് ക്ലബ്ബ് മാറി ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ഇനി ബാച്ചിലേര്‍ ക്ലബ്ബിനെ ആരും തോല്‍പ്പിക്കണ്ട എന്നും പറഞ്ഞ് ബാച്ചിലര്‍ ക്ലബ്ബിന്റെ ഒഫീഷ്യല്‍ ഗുണ്ട പച്ചാളം തന്റെ വെള്ളക്കളസ് കാണിച്ച് എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സ് ആക്കിയതായിരുന്നു.

അങ്ങിനെ മനസ്സമ്മാധാനത്തോടെ ബാച്ചിലേര്‍സ് സ്വന്ത് കീറപ്പായയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ക്ലബംഗങ്ങളെ മുഴുവന്‍ നടുക്കിയ ഈ സംഭവം ഉണ്ടായത്. ബാച്ചിലര്‍ ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരുവനും ഇപ്പോള്‍ പ്രെസിഡന്റും ആയ ആദി ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ബാച്ചിലര്‍ ദൈവങ്ങളാണെ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ന് രാവിലെ നേരം പുലര്‍ന്ന് ഒരു ഉച്ച ആവാറായപ്പോള്‍ ഈ ബാച്ചിലര്‍ കുലപതി സ്വന്തം വിവാഹം ഉറപ്പിച്ച് വിവരം കാണിച്ച് എഴുത്തയച്ചിരിക്കുന്നു. വഞ്ചകന്‍. ബുദ്ധിശൂന്യന്‍. സ്വന്തം കുഴി സ്വയം തോണ്ടുന്ന മണ്ടശ്ശിരോമണി. ബാച്ചിലര്‍മാരുടെ കാലു വാരിയ കരിംകാലി. അഹങ്കാരി.

ഇല്ല. ഇതുകൊണ്ടൊന്നും ക്ലബ്ബ് തകരില്ല. അങ്ങിനെയാരും കരുതണ്ട. ഒരു ക്ലബ്ബ് പ്രവര്‍ത്തിക്കാന്‍ ഒരു പ്രസിഡന്റ് വേണമെന്ന് ആരാണ് കണ്ടു പിടിച്ചത്. അതില്ലെങ്കിലെന്താ ക്ലബ്ബ് പ്രവര്‍ത്തിക്കില്ലേ? അതൊന്ന് നോക്കണമല്ലോ. ബാച്ചിലേര്‍സ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും. എണ്ണം പറഞ്ഞ ബാച്ചികള്‍ ഇനിയും ഈ ക്ലബ്ബില്‍ ഉണ്ടാകും. അടവ് പതിനെട്ടും പഠിച്ച് കുലോത്തമന്മാര്‍ ഈ ക്ലബ്ബിന്റെ പ്രതാപം ഇനിയും ഉയര്‍ത്തും. ക്ലബ്ബിന്റെ നല്ല കാലം ഇനിയും തെളിയും. അസൂയക്കാ‍ര്‍ കണ്ടു കൊതിച്ചോ.

അഖിലലോകബാച്ചിലര്‍മക്കളേ, സംഘടിക്കുവിന്‍. വിപ്ലവത്തിന് സമയം ആഗതമായി.

എന്നാലും എന്റെ ആദീ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു...