തികച്ചും സാധാരണമായ ഒരു ഞായറാഴ്ച. പതിവ് പോലെ പത്ത് മണിയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ബാച്ചിലറായത് കൊണ്ട് രക്ഷപ്പെട്ടു. രാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകാന്‍ ആരും നിര്‍ബന്ധിക്കില്ലല്ലോ. രാവിലത്തെ ബ്രേക്ക്ഫാസ്റ്റും ഉച്ചയ്ക്ക് ഊണിന്റെ കുടെ തട്ടാനുള്ള സിദ്ധി ഈശ്വരന്‍ തന്നിട്ടുള്ളതിനാല്‍ ഉറക്കം രാവിലെ മുടങ്ങുകയുമില്ല. വേറെ ആരുടേയും വിശപ്പിനെക്കുറിച്ച് വേവലാതിയും വേണ്ടല്ലോ, ഞാന്‍ ഒറ്റയ്ക്കല്ലേ.
പതുക്കെ എഴുന്നേറ്റ് പല്ലുതേച്ച് പേപ്പറുമായി വന്നിരുന്നു വായന തുടങ്ങി. പതുക്കെ വായിച്ച് തീര്‍ക്കാം, ഉച്ച വരെ സമയമുണ്ട്. ബാച്ചിലറായത് കൊണ്ട് ഇന്നത്തെ പരിപാടികള്‍ പറഞ്ഞ് ആരും സ്വൈര്യം കെടുത്തില്ലല്ലോ. ഷോപ്പിങ്ങും സിനിമയും ഒന്നും മനസ്സമാധാനഘാതകര്‍ ആകില്ലെന്നുറപ്പ്. രാവിലത്തെ ചായ കുടി നിര്‍ബന്ധമല്ലാത്തതിനാല്‍ ഉറക്കത്തിന്റെ ആലസ്യം വിടാതെയിരിക്കാനും പറ്റി. പത്രം വായിച്ച് കൊണ്ടിരിക്കുമ്പോഴാണ് കൂടെത്താമസിക്കുന്നവന്റെ ചോദ്യം. “ഏടാ, നമുക്ക് ബൈക്കുമെടുത്ത് ഒന്ന് മൈസൂര്‍ വരെ പോയി കറങ്ങി വന്നാലോ”.
ഒന്നാലോചിച്ചു. കൊള്ളാം, നല്ല ഐഡിയ. ബാച്ചിലറായത് കൊണ്ട് ആരോടും സമ്മതം ചോദിക്കാനില്ല. ഒന്നും ഒരുങ്ങാനില്ല, കിട്ടിയ വസ്ത്രമുടുത്ത് അങ്ങോട്ടിറങ്ങിയാല്‍ മതി. ബൈക്കിന്റെ ബ്രേക്ക് മോശം, ടയറും പഴയതായതിനാല്‍ ചെറുതായി തെന്നാറുമുണ്ട്. ആര്‍ക്ക് ചേതം, അതിനനുസരിച്ച് ഓടിച്ചാല്‍ മതിയല്ല്ലോ. ഒന്നു വീണാല്‍ തന്നെ അധികം ആപത്തൊന്നും വരുത്താതെ വീഴാന്‍ ഇത്ര നാളത്തെ ബൈക്കോടിക്കല്‍ പരിശീലനം വഴി പഠിച്ചിട്ടുണ്ട്. തൊലി ഇത്തിരി പോയാലും പേടിക്കാനെന്തിരിക്കുന്നു, അതൊക്കെ ശീലമായതല്ലേ; കരയാതിരിക്കാന്‍ നന്നായി അറിയാം. കൂടെ സ്ത്രീകള്‍ ഉണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ.
ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് നൂറ്റിഅന്‍പത് കിലോമീറ്ററാണ് ദൂരം. കത്തിച്ച് വിട്ടാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ എത്താവുന്നതേയൂള്ളൂ. പക്ഷെ ഇത്ര നേരം ബൈക്കിലിരിക്കാന്‍ ദൂരയാത്ര ശീലമില്ലാത്തവര്‍ക്കും പെണ്‍കുട്ടികള്‍ക്കും ബുദ്ധിമുട്ടാകും. കഴുത്തും നടുവും വേദനയുടെ കേളീയരങ്ങാവാന്‍ ഇത് ധാരാളം. പക്ഷെ ഞങ്ങളുടെ കൂടെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ. പിന്നെന്ത് പേടിക്കാന്‍. രാത്രി വരാന്‍ വൈകിയാലോ? ആണ്‍കുട്ടികളായത് കൊണ്ട് അതും പ്രശ്നമല്ല. പോരാണ്ട്, രണ്ടാള്‍ക്കും കാഴ്ച അത്ര പോര. വര്‍ണ്ണാന്ധതയുമുണ്ട്, രാത്രിയുള്ള ഓടിക്കല്‍ ബുദ്ധിമുട്ടാണ്. ഓ. പിന്നെ, അതൊക്കെ ആരു നോക്കുന്നു.
അങ്ങിനെ മൈസൂറ് യാത്രയ്ക്ക് അരങ്ങൊരുങ്ങി. രണ്ട് കൂട്ടുകാരെക്കൂടെ വിളിച്ച് വരുത്തി രണ്ട് ബൈക്കുകളിലായി ഞങ്ങള്‍ യാത്രയായി.
ആദ്യ മുപ്പത് കിലോമീറ്ററുകളോളം വഴിയില്‍ തിരക്കുണ്ടായിരുന്നു. ബാംഗ്ലൂര്‍ സിറ്റിയുടെ ട്രാഫിക്ക് ഒഴിഞ്ഞ് കിട്ടാന്‍ അത്രദൂരം പോകേണ്ടി വന്നു. പറയാന്‍ വിട്ടു, ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് ഇപ്പോള്‍ നാലുവരിപ്പാതയാണ്. ഇപ്പോള്‍ ഉത്ഘാടനം ചെയ്തതേ ഉള്ളൂ എന്നതിനാല്‍ കുണ്ടും കുഴിയും ഒന്നും ഇല്ലാത്ത വളരെ നല്ല റോഡ്. ട്രാഫിക്കും കുറവ്, ആള്‍ത്താമസം കുറഞ്ഞ പ്രദേശങ്ങളായതിനാല്‍ റോഡ് മുറിച്ച് കടക്കുന്നവരും കവലകളും തീരെ ഇല്ല. ഒരു ബൈക്ക് യാത്രയ്ക്ക് ഇതിലും കൂടുതല്‍ എന്ത് വേണം. എന്റെ ബൈക്കിന്റെ സ്പീഡോമീറ്റര്‍ ഇന്നു വരെ പോയിട്ടില്ലാത്ത അറ്റത്തേക്ക് നീങ്ങിത്തുടങ്ങി.
പിറകേ ഇരുന്നത് എന്റെ കൂട്ടുകാരന്‍ ആയിരുന്നതിനാല്‍ ഈ വേഗതയില്‍ അവന്‍ നിലവിളിച്ചില്ല. വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടില്ല, ദൈവത്തെ പ്രാര്‍ത്ഥിച്ച് എന്റെ മനോവീര്യം കളഞ്ഞില്ല. ബാച്ചിലേര്‍സ് ആയതിന്റെ ഗുണം ആ യാത്രയിടെ രസം കൂട്ടി, സ്പീഡും. 125 സി.സി. മാത്രമുള്ള എന്റെ ബൈക്ക് ആദ്യമായി നൂറ് കിലോമീറ്റര്‍ പെര്‍ അവറിനു മുകളില്‍ കുതിക്കാന്‍ തുടങ്ങി.
പ്രാതല്‍ കഴിക്കാതിരുന്നതിന്റെ ക്ഷീണം തോന്നിത്തുടങ്ങിയപ്പോള്‍ വഴിയില്‍ കണ്ട ചെറിയ ഒരു ഹോട്ടലില്‍ കയറി. ജനവാസമുള്ള സ്ഥലമല്ലാത്തതിനാല്‍ ഹോട്ടലുകള്‍ നന്നേ കുറവ്. അവിടെ കഴിക്കാനായി പൂരി മസാല മാത്രം. അതെങ്കില്‍ അത്, ബാച്ചിലേര്‍സായ ആണ്‍പിള്ളേര്‍ക്ക് കൊളസ്റ്റ്രോളിനെക്കുറിച്ചും മുഖത്തെ എണ്ണമയത്തെക്കുറിച്ചും പേടിക്കേണ്ടല്ലോ. പ്രതീക്ഷിച്ചത് പോലെ എണ്ണയില്‍ കുതിര്‍ന്ന ഒരു പൂരി തന്നെ കിട്ടി. രുചി പ്രശ്നമല്ലാത്തതിനാല്‍ എല്ലാവരും നന്നായി അത് അകത്താക്കി.
ഭക്ഷണം കഴിഞ്ഞ് ഒന്ന് മൂത്രമൊഴിക്കാന്‍ നോക്കുമ്പോള്‍ അവിടെ മൂത്രപ്പുര ഇല്ല. അതിനെന്താ, നമുക്ക് ലോകം മുഴുവന്‍ മൂത്രപ്പുര അല്ലേ. ഒരു ചെറിയ മറ നോക്കി കാര്യം സാധിച്ചു. പെണ്‍കുട്ടികള്‍ മറ്റോ കൂടെ ഉണ്ടായിരുന്നെങ്കില്‍ ചുറ്റിപ്പോയേനേ.
വീണ്ടും യാത്ര തുടര്‍ന്നു. മൈസൂരില്‍ എത്തിയപ്പോള്‍ സമയം രണ്ടര. ഭക്ഷണം കഴിക്കാന്‍ വൈകിയതിനാല്‍ ആരും പ്രശ്നമുണ്ടാക്കിയില്ല, നമുക്ക് നമ്മുടെ ഫിഗറിനെക്കുറിച്ചോ കോമ്പ്ലെക്ഷനെക്കുറിച്ചോ പേടിച്ച് ശീലമില്ലല്ലോ. വിശന്നിരിക്കാന്‍ ഒരു മടിയുമില്ലതാനും. മൈസൂരിലെത്തി ഊണിന് വക തപ്പി. ഞായറാഴ്ചയായതിനാല്‍ മിക്ക കടകളും തുറന്നിട്ടില്ല. കുറേ അന്വേഷിച്ചപ്പോള്‍ ഒരു ചെറിയ കട കണ്ടു പിടിച്ചു. നല്ല തിരക്ക്. ഒരു വൃത്തിയും വെടിപ്പും ഇല്ല. ഒരു പെണ്‍കുട്ടിയും കയറില്ല ആ സ്ഥലത്ത്, ഞങ്ങള്‍ക്ക് ആ പ്രശ്നമില്ലല്ലോ. അകത്ത് കയറി ഞങ്ങള്‍ ഊണ് കഴിച്ചു. രുചി വളരെ മോശം, എങ്കിലും വിശപ്പ് കാരണം കഴിക്കാതിരിക്കാനും വയ്യ. അങ്ങിനെ ബാച്ചിലര്‍കളരിയിലെ ആശാനെ മനസ്സില്‍ ധ്യാനിച്ച് മനസ്സില്ലാമനസ്സോടെ അത് കഴിച്ചു.
അതിനുശേഷം മൈസൂര്‍ കൊട്ടാരം കാണാന്‍ ഇറങ്ങി. പക്ഷെ അവിടെ ദസറ ആഘോഷങ്ങളുടെ ഭാഗമായ ഭീമന്‍ ക്യൂ. തിക്കും തിരക്കും ഒന്നും പറയണ്ട. പെണ്‍കുട്ടികളെക്കൊണ്ട് ആ തിരക്കിനകത്തേക്ക് കയറിയാല്‍ ആകെ പുലിവാലാകുമെന്ന് ഉറപ്പ്. എങ്കിലും ആ ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞങ്ങളും നിന്നില്ല. കൊട്ടാരം ഒഴിവാക്കി അവിടുന്ന് അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ചാമുണ്ടി മലകളിലേക്ക് യാത്രയായി ഞങ്ങള്‍.
മലയുടെ ചുരങ്ങള്‍ കയറുമ്പോഴും ബൈക്കിന്റെ സ്പീഡോമീറ്റര്‍ യാതൊരു മന്ദഗതിയും കാണിച്ചില്ല. അപകടകരമായിത്തന്നെ ഞങ്ങള്‍ വളവുകള്‍ വീശിയെടുത്തും, ആ വീതികുറഞ്ഞ റോഡില്‍ എതിരേ വരുന്ന ബസ്സുകള്‍ക്കിടയിലൂടെ പാഞ്ഞും മല അതിവേഗം ഓടിച്ച് കയറി. മുകളില്‍ ചെന്ന് അമ്പലമൊക്കെ കണ്ട് അവിടെ വന്ന പെണ്‍പിള്ളേരെ ഒക്കെ വായ്‌നോക്കി തിരിച്ചിറങ്ങാന്‍ തുടങ്ങി. അവിടെ ഉണ്ടായിരുന്ന അസംഖ്യം പൊട്ട്, ചീപ്പ്, കുപ്പിവള, കണ്ണാടി കടകള്‍ കയറി ഇറങ്ങാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നുവല്ലോ.
തിരിച്ച് വരുന്ന വഴി ഞങ്ങള്‍ കറഞ്ഞി തടാകത്തിനു ചുറ്റുമുള്ള ഉദ്യാനം കാണാന്‍ പോയി. വൃന്ദാവന്‍ കുറേയേറെ തവണ കണ്ടിട്ടുണ്ടായിരുന്നതിനാലാണ് അതൊഴിവാക്കി ഞങ്ങള്‍ ഇവിടെപ്പോയത്. ഇതിനകത്തുള്ള പൂമ്പാറ്റകളുടെ പാര്‍ക്ക് കാണാന്‍ ഒന്നര കിലോമീറ്റളോളം നടക്കണം. ഇത്രയും ബൈക്ക് ഓടിച്ച് തളര്‍ന്നിരിക്കുന്ന ഞങ്ങള്‍ അത്ര നടക്കണോ എന്ന് ശരിക്കും ആലോചിച്ചു. വീണ്ടും മൂന്നില്‍ക്കൂടുതല്‍ മണിക്കൂര്‍ വണ്ടി ഓടിക്കാനുള്ളതാണെന്നതും ഓര്‍ക്കേണ്ടതുണ്ടല്ലോ. എങ്കിലും സംഘത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അത്ര ദൂരം നടക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഒന്നര കിലോമീറ്റര്‍ നടന്ന് അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ആറ് മണിക്ക് ആ പാര്‍ക്ക് അടയ്ക്കുമെന്ന്. നടന്നതത്രയും വെറുതേയായി. എങ്കിലും അത് ഒരു രസമായി തന്നെ ഞങ്ങള്‍ കണ്ടു. ഒന്നര കിലോമീറ്റര്‍ ഞങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് തിരിച്ചും നടന്നു. ആരോഗ്യമുള്ളവരാണ് എല്ലാവരും എന്നത് രക്ഷയായി. വല്ല പെണ്‍പിള്ളേരും ആയിരുന്നെങ്കില്‍ കിടന്നു പോയേനേ.
അപ്പോഴേക്കും ആറര ആയിരുന്നു. ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. രാത്രിയായതിനാല്‍ പൊടിയും തണുപ്പും വളരെ കൂടുതലായിരുന്നു. പോരാണ്ട് പ്രാണികളുടെ ശല്യവും. എങ്കിലും വേഗതയുടെ കാര്യത്തില്‍ ഒരു വിട്ടുപോക്കിന് ഞങ്ങള്‍ തയ്യാറായിരുന്നില്ല. വന്ന വേഗതയില്‍ തന്നെ ഞങ്ങള്‍ തിരിച്ചും പോന്നു. നാലുവരിപ്പാതയായിരുന്നതിനാല്‍ എതിരേ വരുന്ന വണ്ടികളുടെ ലൈറ്റ് കണ്ണിലടിക്കുന്നുണ്ടായിരുന്നില്ല. എന്നാലും ബാംഗ്ലൂരിലേക്ക് ഞങ്ങളുടെ അതേ ദിശയില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്ന ബസ്സ്, ലോറി, കാറുകള്‍ മുതലായവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ ഗൌനിച്ചില്ല.
വൈകീട്ടെപ്പോഴോ വഴിയില്‍ കണ്ട ഹോട്ടലില്‍ നിന്ന് അത്താഴവും കഴിച്ചപ്പോള്‍ മാത്രം ബൈക്കിന് കുറച്ച് നേരത്തേക്ക് വിശ്രമം കിട്ടി. അല്ലാത്തപ്പോള്‍ മുഴുവന്‍ മരണക്കിണറില്‍ ഓടിക്കുന്നതുപോലെ അപകടം മുന്നില്‍ക്കണ്ടിട്ടും പതറാതെ, അത്യാഹിതങ്ങളില്‍ നിന്ന് ചിലപ്പോള്‍ തലനാരിഴയ്ക്കൊഴിവായിക്കൊണ്ടും, ഇരുട്ടത്ത് കാണാതെ പോകുന്ന ഹമ്പുകളില്‍ ചാടിച്ച് കൊണ്ടും ഞങ്ങള്‍ ഒരു റോളര്‍ക്കോസ്റ്റര്‍ യാത്ര പോലെ ഈ സവാരി ആസ്വദിച്ചുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ തണുപ്പ് കാരണം വിറച്ചിട്ട് കണ്ണ് തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിയെങ്കിലും അതൊന്നും വണ്ടിയുടെ വേഗത കുറയ്ക്കാന്‍ നിമിത്തമായില്ല. എന്നിട്ടവസാനം, പോകുമ്പോള്‍ എടുത്തതിനേക്കാള്‍ കുറഞ്ഞ സമയമെടുത്ത് പത്ത് മണിയോടെ ബാംഗ്ലൂരിലെത്തി ഞങ്ങള്‍ ടി.വിയും കണ്ട് അത്യാവശ്യം പിന്മൊഴികളും വായിച്ച്, വന്ന മെയിലുകള്‍ക്ക് മറുപടിയും കൊടുത്ത് പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
ബാച്ചിലര്‍ ആയത് കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സുഖങ്ങള്‍, എന്തെല്ലാം രസകരമായ അനുംഭവങ്ങള്‍, എന്തെല്ലാം ആസ്വാദ്യകരമായ യാത്രകള്‍. ബാച്ചിലര്‍ഹുഡ് ഒരു വരം തന്നെ, സംശയമില്ല.