Friday, July 18, 2008

'ചിയേര്‍സ് പറയുന്നത് എന്തിന്?'

ഇക്കുറി ഞങ്ങളുടെ സൌഹ്രിദസംഘപരിപാടികള്‍ക്കിടയില്‍ കേട്ട ഒരു ചോദ്യം। "വെള്ളമടിയ്കുമ്പോള്‍ ചിയേര്‍സ് പറയുന്നത് എന്തിന്?"ചോദ്യത്തില്‍ കഴമ്പില്ലേ??

വെള്ളമടിയ്കുമ്പോള്‍ എന്തൊക്കെ പറയാം. അല്ലാത്തപ്പോള്‍ പറയാന്‍ പറ്റാത്തത് പലതും പറയുന്നത് തന്നെ വെള്ളമടിയ്കുമ്പോള്‍ ആണെന്ന് ജനസംസാരം. ചോദ്യം പോട്ടിമുളച്ച്ചപ്പോള്‍ ആര്ക്കും തന്നെ ഒരു ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല. ഒരുപക്ഷെ മെയിന്‍ ടോപിക്കില്‍ നിന്നു വ്യതിച്ചലിക്കന്ട എന്ന് കരുതി ആകും.

കപ്പയും കളറും കണ്ണിമാങ്ങയും ചെറിയ ചെറിയ ചിക്കന്‍ പീസുകളും ഉള്ളില്‍ ചെന്നപ്പോള്‍ ആദ്യത്തെ ചേട്ടന്‍ അരുളിച്ചെയ്തത് ഇങ്ങനെ " വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"

കര്‍ത്താവിന്റെയും പരിശുദ്ധാത്മാവിന്റെയും സീസറിന്റെയും പേരില്‍ അങ്ങേര്‍ക്ക് എല്ലാരും മാപ്പ് കൊടുത്ത് കഴിഞ്ഞ വീണ്ടും നടത്തിയ ബ്രെയിന്‍ സ്റൊര്മിങ്ങില്‍ ഉരുത്തിരിഞ്ഞത് 'എല്ലാ ദുഖങ്ങളും മറന്നു സന്തോഷിക്കളിയാ' എന്ന് ആഹ്വാനം ചെയ്തതാകും എന്ന മറ്റൊരു കൂട്ടത്തിന്റെ നിലവിളി ആണ്.

ഇങ്ങനെ പല പല അഭിപ്രായ പ്രകടനങ്ങളും കേട്ട്, സര്‍വ്വസംശയ സംഹാരി ആയ ഗൂഗിളില്‍ തേടി നോക്കിയപ്പോള്‍, അതിനും പരയാനുന്റ്റ് എന്തൊക്കെയോ കഥകള്‍.

ഒടുവില്‍, ചോദ്യം കേട്ടുറങി പിറ്റേന്ന് കേട്ടിരങ്ങിയത്തിനു ശേഷം ഒരു വിദ്വാന്‍ പറഞ്ഞാതാണ് കുട്ടത്തില്‍ ഏറവും മികച്ച ഉത്തരം।മദ്യപാനം മനസ്സിനും ശരീരത്തിനും ഒരു ആനന്ദം പ്രദാനം ചെയ്യുകയാണല്ലോ. അത് കൊണ്ട്ട് തന്നെ ഇത്തരത്തില്‍ ഒരു ചടങ് നടക്കുമ്പോള്‍ എല്ലാരേയും അറിയിക്കേണ്ട ബാധ്യത ഉണ്ട്ടല്ലോ. അപ്പൊ, പഞ്ചേന്ദ്രിയങ്ങളില്‍ ചെവി ഒഴികെ എല്ലാവര്ക്കും അറിയാനുള്ള വക ഉണ്ട്ട്. ചെവിയെ വിവരം അറിയിക്കനാനത്രേ ചിയേര്‍സ് വിളികള്‍ പുറപ്പെടുവിക്കേണ്ടത് അത്രേ.

മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്വാഗതം !!!

Sunday, June 08, 2008

റെസിപ്പി വേണം!

ബാച്ചിലേഴ്‌സ് പൊതുവേ കൂടുന്നിടത്ത് ചെലവാകുന്ന അച്ചാര്‍, കായ, ചക്ക വറുത്തത് എന്നിവയ്ക്കുപുറമേ, സോസേജ്, ചിക്കന്‍, ഇതെല്ലാം കൊണ്ട് സത്യമായും മടുത്തു. പുതിയ മത്സ്യവിഭവങ്ങളുടെ പാചകരീതികള്‍ ആരെങ്കിലും പറഞ്ഞുതരൂ. പ്ലീസ്. വലിയ ഇനം കൊഞ്ച്, സ്‌ക്വിഡ് തുടങ്ങി പുറംകടലില്‍ നിന്നെത്തുന്ന എന്തും എങ്ങനെ രുചികരമായി പാകം ചെയ്യാം എന്നു പറഞ്ഞുതരൂ.


ഇതൊരു മത്സര ഇനമല്ല. ബാച്ചിലേഴ്‌സ് പ്രസിഡണ്ടിനെകാണാന്‍ പെണ്ണുവീട്ടില്‍ നിന്ന് വരുന്നുമില്ല. അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം. നല്ല റെസിപ്പി അയച്ചുതരുന്നയാളെ ബ്ലാക്ക് ലേബലുവാങ്ങിച്ച് വെച്ച് ഫോണ്‍ വിളിച്ചറിയിക്കും.


സീരിയസാണ്.

Monday, April 21, 2008

“നട്ടുച്ചക്കൊരു ഡ്രൈവിങ്ങ് പഠനം!”

"ഓര്‍മ്മ പോയോ?"

ഓടിക്കിതച്ചെത്തിയ ഞാന്‍ മില്‍മാ ബൂത്ത് നടത്തുന്ന മൊയ്‌തൂക്കയോട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചു.

"ന്റെ ഓര്‍മ്മയൊന്നും അങ്ങിനെ പോവൂല്ല ചെക്കാ.. നീയിന്നലെ വാങ്ങിയ പാലിന്റേം തൈരിന്റേം കാശ് ഇതുവരെ തന്നിട്ടില്ലാന്ന് എനക്ക് നല്ല ഓര്‍മ്മയുണ്ട്..."

ഞാനെന്താണ് ചോദിച്ചത് എന്ന് എനിക്കും ആ മില്‍മാപ്പുലിക്കും വ്യക്തമായറിയാം. എങ്കിലും, മൊയ്‌തൂക്ക അഥവാ മില്‍മൂക്ക അല്പം നര്‍മ്മിച്ചതല്ലേ.. ഒന്ന് ചിരിച്ചുകൊടുത്തേക്കാം എന്ന് കരുതി ചിരിച്ചോണ്ട് ക്വസ്റ്റ്യന്‍ ഞാന്‍ പിന്നേം റിപ്പീറ്റി...

"ദേ മില്‍മൂക്കാ, കളിക്കല്ലേ..ങാ!.... ‘ഓര്‍മ്മ ബസ്സ്’ പോയോന്ന്?!"

"എടാ ഓര്‍മ്മ ബസ്സ് ഒന്നരമണിക്കല്ലേ? അതിന് നീ ഒന്നേകാലിനേ കിടന്ന് കാറിയാല്‍ അത് വേഗം ഇങ്ങ് വര്വോ?"

"ങാ.. ഓകെ.. അത് മിസ്സായാല്‍ പിന്നെ ‘കുട്ടന്‍സ്’ മൂന്ന് മണികഴിഞ്ഞേയുള്ളൂ.. ഇന്ന് അജയേട്ടന്റെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉല്‍‌ഘാടനമല്ലേ.. അവിടെ പോവുകയാ.."

"യെല്ല മോനേ.. ഞാനൊന്ന് ചോദിച്ചോട്ടേ?" - വിനയപുരസരം മൊയ്തൂക്ക ക്വസ്റ്റ്യന്‍ മാര്‍ക്കിട്ടു.

"യെസ്.. യെസ്.. ആസ്‌കൂ... ആസ്‌കൂ... ധൈര്യമായി ആസ്‌കൂ..മടിച്ചുനില്‍ക്കാതെ ആസ്‌കിക്കോളൂ... ആസ്‌കിക്കോളൂ.."

എന്റെ ടോണ്‍ കേട്ട് കടയില്‍ മാതൃഭൂമി പത്രം വായിച്ചോണ്ടിരിക്കുകയായിരുന്ന പച്ചമനുഷ്യന്‍ (പച്ച ഷര്‍ട്ടിട്ട മനുഷ്യന്‍) പത്രം അല്പം താഴ്‌തി എന്നെയൊന്ന് ഇടംകണ്ണിട്ട് നോക്കിയിട്ട് വീണ്ടും പത്രത്തിലേക്ക് ആഴ്‌ന്നിറങ്ങി.

"ഈ നട്ടുച്ചക്കാണോടാ പൊട്ടാ ഉല്‍ഘാടനം? ഈ നട്ടപ്പൊരിയുന്ന വെയ്‌ലത്ത് പോകാന്‍ നിനക്ക് വട്ടുണ്ടോ? അതൊക്കെ രാവിലേ ഉല്‍ഘാടിച്ച് കഴിഞ്ഞിരിക്കില്ലേ?"

"ങാ.. അതെ.. എന്നാലും പോണം. ഉല്‍ഘാടനദിവസം തന്നെ അവിടെ ഡ്രൈവിങ്ങ് ക്ലാസിന് ജൊയിന്‍ ചെയ്യാം എന്ന് അജയേട്ടന് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ട് പോയേ പറ്റൂ.."

പുറത്ത് നല്ല വെയില്...

പൊള്ളുന്ന ചൂട്....

വെയിലിന്റെ കാഠിന്യത്തെ ഒന്ന് ബൂസ്റ്റ് ചെയ്ത് കാണിക്കാന്‍ കടയിലിരുന്ന് നേരത്തേ മാതൃഭൂമി പത്രം വായിച്ചോണ്ടിരുന്ന സാക്ഷാല്‍ മമ്മൂട്ടി (സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല.. നാട്ടിലെ ലോട്ടറിക്കച്ചവടക്കാരന്‍ മമ്മൂട്ടി.. നാടിന്റെ ‘സൌഭാഗ്യ'മായ മ്മടെ സ്വന്തം മമ്മൂക്ക) തനിക്കറിയാവുന്ന വിധം നര്‍മ്മം തലയിലെ റീസൈക്കിള്‍ ബിന്നില്‍ നിന്നും തപ്പിയെടുത്തു.

"എന്തൊരു വെയ്‌ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം എന്റെ വീട്ടിലെ സിന്ധിപ്പശു ഇന്നലെ ഒണങ്ങിപ്പോയി!"

അതും പറഞ്ഞ് പുള്ളി സ്വന്തമായി ചിരിയോട് ചിരി.

ഞാനെന്തോ മരണവാര്‍ത്തകേട്ടപോലെ ദയനീയമായി അയാളെ നോക്കിക്കൊണ്ട് കടയില്‍ നിന്ന് ഒരു മിറന്റയെടുത്ത് കുടിച്ചു. ബസ്സ് മിസ്സാകാതിരിക്കാന്‍ വീട്ടില്‍ നിന്ന് ടൌണിലേക്ക്, പി.ടി.ഉഷയുടെ സ്വന്തം അനിയനെപ്പോലെ മരണപ്പാച്ചില്‍ പാഞ്ഞത് മൂലം ഞാന്‍ നന്നായി വിയര്‍ത്തിരുന്നു.

പത്തിരുപതു കിലോമിറ്റര്‍ പോകണം തലശ്ശേരിക്കടുത്ത് ധര്‍മ്മടത്ത് എത്താന്‍. എനിക്ക് തീരെ പരിചയമില്ലാത്ത ആ ഏരിയയിലാണ് അജയേട്ടന്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ളത്. നാട്ടിലെ ഒരു പ്രമുഖ സഖാവാണ് പുള്ളി. കോണ്‍ഗ്രസ്സുകാരായ വെള്ളച്ചേട്ടന്‍മാരുടെകൂടെയാണ് ഞാന്‍ സാധാരണ പെരങ്ങി നടക്കാറ് എങ്കിലും എനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുഭാവം ഇല്ല എന്ന് നാട്ടിലെ സുഹൃത്തുക്കള്‍ക്കെല്ലാം വ്യക്തമായി അറിയാം. ഇസ്‌ലിയെ, എല്ലാ പാര്‍ട്ടിക്കാരുടെയും മെമ്പര്‍ഷിപ്പ് കൂപ്പണുകള്‍ വര്‍ഷാവര്‍ഷം വിവിധരൂപത്തിലും ഭാവത്തിലുമുള്ള ഒപ്പുകളിട്ട്കൊടുത്ത് കൈപ്പറ്റാറുണ്ട്. എല്ലാവരുടെയും നല്ല പരിപാടികള്‍ക്ക് പങ്കെടുക്കാറുമുണ്ട്.

(ബൈ ദ വേ, എന്റെ ഒപ്പിനെകുറിച്ച് രണ്ട് വാക്ക്. ഒരു പേപ്പറും പെന്നും തന്ന് എന്നൊടാരേലും 100 തവണ ഒപ്പിടാന്‍ പറഞ്ഞാല്‍, ഇടുന്നത് ഒരേ ഒപ്പാണേലും നൂറും നൂറുതരമായിരിക്കും.. എന്താന്നറിയില്ല!!)

ങാ.. ബസ്സിന്റെ സൌണ്ട് കേള്‍ക്കുന്നു. ‘ഓര്‍മ്മ ബസ്സിന്’ ഹോണിന്റെ ആവശ്യമില്ല എന്നകാര്യം നാട്ടില്‍ പാട്ടാ.. അതുകൊണ്ടാവും അതിനെ പാട്ടവണ്ടി പാട്ടവണ്ടി എന്ന് എല്ലാവരും ഓമനപ്പേരിട്ടതിനെ വിളിച്ചത്. ബസ്സോടുമ്പോള്‍ ബസ്സിന്റെ ശരീരഭാഗങ്ങള്‍ ചുമ്മാ അനങ്ങുന്ന ശബ്ദം പോലും ഏതൊരു ഹോണിന്റെ ശബ്ദവീചികളേക്കാളും ഫ്രീക്വന്‍സി ഉള്ളതാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും.

ഒരിക്കല്‍, ഭാവിയില്‍ ഗള്‍ഫില്‍ പോകാനൊരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘ഡ്രൈവിങ്ങ് പഠിച്ചിരിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ പറഞ്ഞിരുന്നത് ഒന്നൂടി ഓര്‍മ്മിച്ചുകൊണ്ട് ഓര്‍മ്മബസ്സില്‍ ഞാന്‍ ആസനസ്ഥനായി.

ബസ്സ് നീങ്ങിത്തുടങ്ങി. ഇപ്പോളെനിക്ക് ഒരു വിമാനത്തില്‍ കയറിയിരുന്ന ഫീലിങ്ങ്!!!!

എന്താന്നറിയില്ല! .. കമ്പിയില്‍ പിടിച്ച് തൂങ്ങിനില്‍ക്കുന്ന ആയില്യത്തെ നാണിയമ്മ ഒരു എയര്‍ഹോസ്റ്റസ്സായി മാറുന്നപോലൊരു തോന്നല്‍..! ബസ്സിന്റെ ഗിയര്‍ സര്‍വ്വശക്തിയുമെടുത്ത് ആട്ടിപ്പൊരിക്കുന്ന ഡ്രൈവര്‍ ഗോപാലേട്ടന്‍ ഫ്ലൈറ്റ് പൈലറ്റ് - ക്യാപ്റ്റന്‍.ഗോപാല്‍ ആയി!! ഏതാനും നിമിഷങ്ങള്‍ കൊണ്ട് എന്റെ മനസ്സ് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ കൂളായി ദുബായിലെത്തി. അവിടുത്തെ ക്ലീന്‍ & സ്‌മൂത്ത് ട്രാക്ക് റോഡുകളിലൂടെ സ്വന്തം ടൊയാറ്റോ പ്രാഡോയില്‍ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് 140 സ്പീഡില്‍ കത്തിച്ച് വിടുന്ന ഞാന്‍ സ്വയം ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

"ഹോ! അന്ന് ഡ്രൈവിങ്ങ് സ്‌കൂളില്‍ നിന്ന് ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ് എടുത്തത് എത്രനന്നായി. അതുകൊണ്ടല്ലേ ദുബായിലെത്തിയ ഉടനേ ആ ലൈസന്‍സിന്റെ ബലത്തില്‍ ഇവിടുത്തെ ലൈസന്‍സ് എളുപ്പത്തില്‍ കിട്ടിയത്!!".

പല പല ചിന്തകളും തലയിലെ മെഡുലോഒബ്ലാങ്കറ്റയുടെ സൈഡിലൂടെ ഓടിനടന്നു.

"ധര്‍മ്മം ..ധര്‍മ്മം.." എന്ന അശരീരി കേട്ട് യേത് പിച്ചക്കാരനാടാ എന്റെ സ്വപ്നസഞ്ചാരത്തിന് ഫുള്‍‌സ്റ്റോപ്പിട്ടത് എന്ന് അല്പം ദേഷ്യത്തോടെ, ആലസ്യത്തില്‍ നിന്നുണര്‍ന്നുനോക്കിയപ്പോള്‍, അത് സ്ഥലമെത്തിയാല്‍ ഒന്നറിയിക്കണം എന്ന് ഞാന്‍ ചട്ടം കെട്ടിയിരുന്ന കണ്ടക്റ്ററാണെന്ന് മനസ്സിലായി. ശ്ശെ! ഈ ഇരപ്പന് വിളിക്കാന്‍ കണ്ട ടൈം. (കണ്ടക്റ്റര്‍=ഇരപ്പന്‍, ഡ്രൈവര്‍=തിരിപ്പന്‍, കിളി=മണിപ്പന്‍, ഇതൊക്കെ നാട്ടിലെ ആധുനീകകവികളുടെ കണ്ടുപിടുത്തങ്ങള്‍..). എന്തൊരു നല്ല സ്വപ്നമായിരുന്നു. പ്രാഡോയിലെ AC ഓണാക്കിയിട്ട് തണുത്ത് വരുന്നേയുള്ളുവായിരുന്നു.. യെല്ലാം നശിപ്പിച്ചു. വൃത്തികെട്ടവന്‍ പിന്നേം "ധര്‍മ്മടം.. ധര്‍മ്മടം.." എന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്.

ഞാന്‍ സ്വബോധം വീണ്ടെടുത്ത് പറഞ്ഞു.

"ങേ!! ..ങാ... ങാ...ഉണ്ട്....ഉണ്ട്....ധര്‍മ്മടം ആളിറങ്ങാനുണ്ട്.."

ഞാന്‍ ചടപടേന്ന് ചാടിയെഴുന്നേറ്റ് ഓടിയിറങ്ങി. ആദ്യമായാണ് ഈ പ്രദേശത്ത് കാലുകുത്തുന്നത്. ഭൂമിശാസ്ത്രം തീരെ അറിയില്ല. വീട്ടില്‍ നിന്നും പത്തിരുപത് കിലോമീറ്റര്‍ ദൂരെയാണിപ്പോള്‍ എന്ന് ഗസ്സി!
സമയം നട്ടുച്ച! ഒരു അപ്പൂപ്പന്‍ നടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു:

"ഇന്ന് ഉല്‍ഘാടനം കഴിഞ്ഞ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ ഇവിടെ നിന്ന് എങ്ങോട്ടാ പോകേണ്ടത് എന്നറിയാമോ?"

അപ്പൂപ്പന്‍ അപ്പുറത്തെപറമ്പില്‍ മണ്ടരിബാധിച്ച തെങ്ങിന്‍ മണ്ടയിലേക്ക് നോക്കി ഒരു നിമിഷം കുലങ്കഷമായി ചിന്തിച്ച ശേഷം കൈ 90 ഡിഗ്രിയില്‍ ഉയര്‍ത്തി വലത്തോട്ട് തിരിച്ച് വച്ച് പറഞ്ഞു:

"അങ്ങോട്ട് നടന്നാല്‍ മതി. റോഡ് സൈഡില്‍ തന്നെയാ."

നന്ദിയൊക്കെ പറഞ്ഞ് നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ഒരു കിലോമീറ്റര്‍ കഴിഞ്ഞു. ആ പൊള്ളുന്ന വെയിലത്ത് ഞാന്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. ആരോടെങ്കിലും ഒന്നൂടെ കണ്‍ഫേം ചെയ്യാം. ആരേയും കാണുന്നില്ല. അപ്പഴാ കണ്ടത്. ദാ വരുന്നു നാല് അപ്പൂപ്പന്‍മാര്‍ ഒരുമിച്ച്. ഇതെന്താ ഈ ഗ്രാമത്തിലെ എല്ലാരും ഒരേ വര്‍ഷത്തില്‍ ജനിച്ചതാണോ? അതോ അപ്പൂപ്പന്‍മാരുടെ ഏരിയാ സമ്മേളനമുണ്ടോ ആവോ? ഏതായാലും ഇവരോട് ചോദിച്ചേക്കാം...

"എക്സ്യൂസ്മീ... ഇന്ന് തുടങ്ങിയ ഡ്രൈവിങ്ങ് സ്‌കൂള്‍ ഇവിടെ അടുത്തെവിടെയോ അല്ലേ?"

അതിന് ഒരു മറുചോദ്യമായിരുന്നു ഒരപ്പൂപ്പന്റെ മറുപടി.

"ഇന്നലെ തുടങ്ങിയതല്ലേ? ഇന്നല്ലല്ലോ!?"

ങേ.. ഇന്നലെയോ...! ചിലപ്പോ ഉല്‍ഘാടനം പ്രമാണിച്ച് ഡക്കറേഷനൊക്കെ കണ്ട് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം.. ശരി.. ഇന്നലെയെങ്കില്‍ ഇന്നലെ... എങ്ങോട്ടാ പോകേണ്ടത് എന്ന് ചോദിച്ചപ്പോ അങ്ങേരും കൈ 90 ഡിഗ്രി ഉയര്‍ത്തി ഒരു ദിശകാണിച്ച് പറഞ്ഞു:

"നേരെ നടന്നോ... റോഡ് സൈഡില്‍ തന്നെയാ...അവിടെ ഇന്ന് രാവിലെ ഒരു ലോറി ഒരു വീടിന്റെ മതിലിനിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. അതിന്റെ നേരെ എതിര്‍ഭാഗത്താ..."

"അപകടമെവിടെ അപകടമെവിടെ..?
ലോറിയിടിച്ചൊരു മതിലെവിടെ...?
ലോറിയിടിച്ചൊരു മതിലിന്നോപ്പോ-
സിറ്റിലിരിക്കും സ്‌കൂളെവിടെ?
നമ്മുടെ ഡ്രൈവിങ്ങ് സ്‌കൂളെവിടെ?"

ഓണ്‍-ദ-സ്പോട്ട് മനസ്സില്‍ വിരിഞ്ഞ നിമിഷകവിതയുമായി ഞാന്‍ പിന്നേം നടന്നു.

സൂര്യന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തു. എല്ലാം കൂടി ഒരു ഒന്നൊന്നര കിലോമീറ്റര്‍ പിന്നേം നടന്നപ്പോള്‍ ദാ, ദൂരെ കാണുന്നു ഒരു ലോറി.. മതിലിനിടിച്ച ലോറി....! യാ‍ാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....!!! നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ഞാന്‍ ഫുള്‍ ഹാപ്പിയായി. ആദ്യമായാ ഒരു വാഹനാപകടം കണ്ട് സന്തോഷിക്കുന്നത്.. ! ഏതായാലും ലോറിയുടെ അടുത്തെത്തുംതോറും വല്യ ഒരു ബില്‍ഡിങ്ങ് അതിന്റെ എതിര്‍വശത്ത് ദൃശ്യമായി.

അടുത്തെത്തും തോറും ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി...!!

ഒരു വലിയ ആള്‍ക്കൂട്ടം! ഒരു ഭാഗത്ത് നീണ്ട ക്യൂ! ഡ്രൈവിങ്ങ് പഠിക്കാന്‍ ഇത്രേം ആളുകളോ? ‘ഗള്‍ഫില്‍ പോകേണ്ടവര്‍ ഡ്രൈവിങ്ങ് പഠിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ ഈ നാട് മുഴുവന്‍ പാട്ടാക്കിയോ?

കൂടുതല്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടി ഞെട്ടി ഞെട്ടി തളര്‍ന്നു!

ന്റെ ബാച്ചിപരമ്പരദൈവങ്ങളേ!!!! ആരാദ്??!!!

ഒരു വലിയ ചേച്ചി.....

ആ ചേച്ചി സ്റ്റിയറിങ്ങും പിടിച്ച് ഒരു ചുവന്ന മാരുതീക്കാറിലിരിക്കുന്ന പോസ്റ്റര്‍ ഒട്ടിച്ച ആ ബില്‍ഡിങ്ങിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന മനോഹരമായ വലിയ ബോര്‍ഡില്‍ എഴുതിയിരിക്കുന്നു: "ധര്‍മ്മ തീയറ്റര്‍, ധര്‍മ്മടം". പോസ്റ്ററില്‍ ചക്കവലിപ്പത്തില്‍ എഴുതിയ സിനിമയുടെ പേര്, ഓള്‍‌റെഡി ഉരുകിയൊലിച്ച ശരീരത്തോടെയും ഉരുകാന്‍ തുടങ്ങിയ ഹൃദയത്തോടെയും ഞാ‍ന്‍ വായിച്ചു:

"ഡ്രൈവിങ്ങ് സ്‌കൂള്‍!!"



വാല്‍ക്കഷ്ണത്തിന്റെ കഷ്ണം:

മാറ്റിനി കണ്ട് കഴിഞ്ഞ് പോകുമ്പോള്‍ ഒന്നൂടി ഞാന്‍ ആ ചുമരിലേക്ക് നോക്കി. പോസ്റ്ററില്‍ ഇരിക്കുന്ന ഷക്കീല ചേച്ചി അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

"നന്ദിണ്ട് ട്ടാ" -എന്ന് ആ ചേച്ചി ആത്മഗതിച്ചുവോ..?

"എന്നാ ആക്റ്റിങ്ങാ ന്റെ ചേച്ച്യേ..!" എന്ന് ഞാനേതായാലും ആത്മഗതിച്ചു.

രണ്ട് ആത്മഗതങ്ങളുടെ ആത്മാക്കള്‍ അന്തരീക്ഷത്തില്‍ അങ്ങനെ പാറിനടക്കുമ്പോള്‍ തലശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഓര്‍മ്മ ബസ്സ് അങ്ങ് ദൂരെ നിന്ന് മന്തം മന്തം ഒഴുകിവരുന്നത് ഞാന്‍ സന്തോഷപൂര്‍വ്വം നോക്കിനിന്നു.

Friday, April 11, 2008

ഒരു ബാച്ചിലര്‍ രാജി കത്ത്‌

ബാച്ചിലര്‍ ക്ലബിന്റെ ആജീവനാന്ത പ്രസിഡന്റിന്റേം സെക്രട്ടറിയുടേയും ജനാധിപത്യ രാഹിത്യവും സ്വേച്ചാധിപത്യവും ആരോപിച്ചല്ല,ഞാനും രാജിവെക്കുന്നു. (കാരണം അങ്ങ്‌ ഊഹിക്ക്യാ)

ഇതിനു മുന്‍പ്‌ ഞാന്‍ ഈ ബ്ലോഗിലിട്ട എല്ലാ പോസ്റ്റുകളും കാലഹരണപ്പെട്ടിരിക്കുന്നു (അല്ല്ലേലും അതൊന്നും സത്യല്ലാന്നേ)

Friday, March 07, 2008

മാഫിയ

ഇക്കുറി നാട്ടില്‍ നിന്നു ചെന്നൈയിലെക്കുള്ള മടക്കയാത്രയില്‍ ആണ് സംഭവം. ഭാരം നിറച്ച ബാഗുമായി ട്രെയിനില്‍ കംപാര്ട്ട്മെന്റ് കണ്ടുപിടിച്ച് ഭാണ്ടക്കെട്ട്ട് ബര്‍ത്തിന്റെ മുകളില്‍ ' അണ്‍ ലോഡ് ' ചെയ്തതിനു ശേഷം ആണ് പതിവ് പരുപാടി ആയ 'തിര നോട്ടം' (സഹയാത്രികര്‍ ആയ മറ്റു കുഞ്ഞാടുകള്‍ ആരെന്നറിയാനുള്ള സ്വാഭാവിക ജിജ്ഞാസ) ആരംഭിച്ചത്.

എന്റെ ഹിന്ദി ജ്ഞ്ഞാനതെക്കുരിച്ച് എനിക്ക് തന്നെ അഭിമാനം ഉണ്ടാക്കി തന്ന ഒരു അനാലിസിസ് അവിടെ ഞാന്‍ നടത്തുക ഉണ്ടായി. സഹയാത്രികരായ ഒരു പറ്റം ചേട്ടന്‍മാര്‍, സ്റ്റാന്റില്‍ നിര്ത്തി ഇട്ടിരിക്കുന്ന ബസ്സിന്റെ കിളിയും കണ്ടക്ടരും ബസ്സിന്റെ 'ഡെസ്ടിനേഷന്‍' അനൌന്‍സ് ചെയ്യുന്ന അതെ രാഗത്തില്‍, കോറസ്സായി ചിലക്കുന്നത് എന്തായാലും ഹിന്ദിയില്‍ അല്ല. ഒരു പക്ഷെ വല്ല ബംഗാളിയും ആകും(ഈ ബംഗാളി ഭാഷ എനിക്കറിയാവുന്നത് കൊണ്ടൊന്നും അല്ല, എന്തോ അങ്ങനെ തോന്നി.)അത് കൊണ്ട്ട് തന്നെ മൌനം വിദ്വാനു ഭൂഷണം എന്ന പ്രമേയം മനസ്സില്‍ കയ്യടിച്ച് പാസ്സാക്കി ഒരു 'ഇന്ത്യ ടുടെ' കയ്യിലെടുത്ത് പേജ് മറിക്കാന്‍ തുടങ്ങി. ഒരു കാപ്പിയും ഇന്ത്യ ടുടെയും ആയി നിമിഷങ്ങള്‍ അങ്ങനെ. എന്റെ മനസ്സില്‍ 'സഫ്രോന്‍ കി സിന്ദഗി' ഒക്കെ വരാന്‍ തുടങ്ങി.

നൂറു കോടി ആളുകളുള്ള രാജ്യത്ത് മിണ്ടാന്‍ ഒരു ആള് പോലും ഇല്ലെന്ന് വെച്ചാല്‍!!!

ഈ വൈഷമ്യങ്ങളും ആയി ഇരുന്നപ്പോളാണ് ഒരു പിടി 'ഡി വി ഡി'കളുമായി ഒരു ചേട്ടന്‍ സമീപിച്ചത്. വളരെ രഹസ്യമായി അദ്ദേഹം ചോദിച്ചത്‌ ഇങ്ങനെ
'ഇങ്ങക്ക് പടം ബെണോ? പുതിയ പടം?'
'ഏതാ പടം? കാണട്ടെ?' ഞാന്‍ പ്രതികരിച്ചു.
ഒരു കെട്ട് ഡി വി ഡി എന്റെ മുന്‍പില്‍ നിരത്തിയിട്ട്, പെണ്ണുകാണല്‍ സീനുകളില്‍(ഐ മീന്‍ സിനിമകളില്‍, അല്ലാതെ നമ്മള്‍ ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ ആ സീനില്‍ പണ്ടേ താത്പര്യം ഇല്ലാത്തവര്‍ ആണല്ലോ.) പെണ്ണിന്റെ അച്ഛന്‍ അനുവദിക്കുന്നത് പോലെ ഞങ്ങള്‍ക്ക് പ്രൈവറ്റ് സമയം അനുവദിചിട്ട് എഴുന്നേറ്റ് പോയി. ഞാന്‍ സസൂക്ഷം ഡി വി ഡി കള്‍ പരിശോധിച്ച് ഒടുവില്‍ ഒന്നു രണ്ടെണ്ണം മാറ്റി വച്ചു.

എത്രയോ വിനാഴികകള്‍ കഴിഞ്ഞു അദ്ദേഹം മടങ്ങി വന്നു, ഡി വി ഡി കള്‍ പെറുക്കി ബാഗിലാക്കി 'ഒന്നും വേണ്ടല്ലോ അല്ലെ' എന്ന് നെഗടീവ് ചോദ്യം ചോദിച്ചു,

ഇത്തരത്തില്‍ ഒരു ചോദ്യം എന്നെ ഒരല്പം ചൊടിപ്പിച്ചു എന്ന് തന്നെ പറയാം എന്തന്നാല്‍ കാത്ത് കാത്ത് ഒരു മലയാളി വന്നണഞ്ഞതാണ്. ഒരു നാല് നാട്ടുവിശേഷമെങ്കിലും പറയാതെ പോകാന്‍ ഈ ചങ്ങാതിക്ക് എങ്ങിനെ മനസ്സു വരുന്നു?

ഭാണ്ടക്കെട്ട് നിറച്ച് 'ടേക് ഓഫ്' ചെയ്യാന്‍ പോയ ഡി വി ഡി ചേട്ടനെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഞാന്‍, ആത്മാവിന്റെ അപേക്ഷയുടെ സ്വരത്തില്‍ ഇങ്ങനെ മൊഴിഞ്ഞു "എനിക്ക് 'പ്രണയകാലം' വേണം"

ഒരു ചിരി ഡി വി ഡി ചേട്ടന്റെ മുഖത്ത് വിരിഞ്ഞുവോ എന്നൊരു സംശയം. കെട്ട് അഴിച്ച് അദ്ദേഹം 'പ്രണയകാലം' തപ്പി, നിരാശനായി പറഞ്ഞു 'ഇല്ലല്ലോ' 'പ്രണയകാലം അപ്പുറത്തെ ബോഗിയിലെ പയ്യന് കൊടുത്തു'

അപ്പുറത്തെ ബോഗിയിലെ പയ്യന് വരെ പ്രണയകാലം ആയി. ഞാന്‍ ഒന്നു ഇരുത്തി മൂളി. "ഊം"
"റോക്ക് ആന്‍ഡ്‌ റോള്‍ മതിയോ?" ചേട്ടന്റെ ഉള്ളിലെ എം ബി എ കാരന്‍ ചിലച്ചു.
"പ്രിന്റ് നല്ലാതാണോ" ഞാന്‍ ഒരു കുശലം ചോദിച്ചു.
"പിന്നില്ലേ നല്ല ഒന്നാന്തരം പ്രിന്റ്റാ. അതോണ്ടല്ലേ അന്‍പത് രൂപ വില."
എന്റെ ആകാംക്ഷയുടെ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു.
"തീയറ്റര്‍ പ്രിന്റ് അല്ലെ? അതിത്ര നല്ലതൊന്നും ആകില്ലല്ലോ" എന്റെ വക ഒരു താങ്ങ്

ചേട്ടന്റെ വിശ്വാസ്യതയുടെ വൃക്ഷത്തിനു ചുവട്ടില്‍ ഞാന്‍ മുറുക്കി തുപ്പിയെന്ന പോലെ അദ്ദേഹത്തിന്റെ ആവേശം അണ പൊട്ടി ഒഴുകി.
"ഇത് തീയറ്റര്‍ പ്രിന്റ് ഒന്നും അല്ല. ഒറിജിനലാ ഒറിജിനല്‍. കൊണ്ട്ട് പോയി കണ്ട്ട് നോക്കിന്‍. എന്നിട്ട വിവരം പറ. ഞമ്മളിതില്‍ സ്ഥിരം കച്ചവടം നടത്തണതാ. കൊള്ളില്ലെന്കില്‍ അടുത്ത തവണ നിങ്ങളുടെ മുന്‍പില്‍ വരാന്‍ പറ്റില്ലല്ലോ?"

ഞാന്‍ ആകെ ഇമ്പ്രസ്സ്ഡ് ആയി. ആ പടത്തിന്റെ സംവിധായകന്‍ രന്ജിത്തിനു പോലും അത്ര ആത്മവിശ്വാസത്തോടെ പടത്തിന്റെ ഏതേലും മേന്മയെക്കുറിച്ച് സംസാരിക്കാന്‍ പറ്റില്ല. ഈ പടം കൊള്ളില്ലേല്‍ ഞാന്‍ ഇനി നിങ്ങടെ മുന്‍പില്‍ കച്ചവടത്തിനു വരില്ല എന്ന് ലാലേട്ടന് പറയാന്‍ സാധിക്കുമോ? ഇല്ല തന്നെ. അതിഭയങ്കരം!! അഭിനന്ദനാര്‍ഹം!!

വേറെ ഒന്നും ആലോചിക്കാതെ ചേട്ടന്റെ ആത്മവിസ്വാസത്തിനു മുന്നില്‍ ഞാന്‍ അന്‍പത് രൂപ വെച്ച് നീട്ടി. (പടം കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, ആ കൊണ്ഫിടന്സിനു ഒരു റിവാര്‍ഡ് എന്ന നിലയ്ക്ക് )

പടം പൊതിന്ജോണ്ടിരുന്നതിനിടയില്‍ ചേട്ടനോട് കുസലപ്രശ്നമെന്ന രൂപേണ ഞാന്‍ ചോദിച്ചു. "അല്ല ഇത് തീയറ്ററില്‍ നിന്നല്ലന്കില്‍ പിന്നെ എവിടുന്നു കിട്ടുന്നു?"
ചേട്ടന്‍ മുഖം എന്നോട് അടുപ്പിച്ച് രഹസ്യ രൂപേണ പറഞ്ഞു. "ഇതൊക്കെ സിംഗപ്പൂര്‍ നിന്നും വരുന്നതല്ലേ"
"സിംഗപ്പൂരോ?"
"ആ. സിംഗപ്പൂര്‍ തന്നെ. അവിടുന്നു ഒറിജിനല്‍ പ്രിന്റ് അടിച്ച് വിടുകയല്ലേ. "
"ഓഹോ. അതെങ്ങിനെ ചേട്ടന്റെ കയ്യില്‍ എത്തി?"
"അത് എജന്റ്റ് വഴി."
"സിംഗപ്പൂര്‍ നിന്നു എജന്ട്ട് വരുവോ?"
"എജന്റ്മാര്‍ ഇവിടെ കൊച്ചിയിലല്ലേ."
"അപ്പൊ സിംഗപ്പൂര്‍ നിന്നു ഇതെങ്ങിനെ ഇവിടെ എത്തും."
"ആ പ്രിന്റ് കപ്പലില്‍ കൊച്ചിയിലെത്തിക്കും. ചിലപ്പോള്‍ വിമാനത്തിലും."
"ആര്?"
"മാഫിയ"
"എന്ത്??"
"മാഫിയ."

മാത്രുഭുമിയുടെ പല പേജുകളിലായും, ഇന്ത്യാ വിഷനിലെ നികേഷ്‌ കുമാറിന്റെ ജിഹ്വ സന്ചാരത്തിലും ഒക്കെയായി മാത്രം ഞാന്‍ കേട്ട പരിച്ചയപ്പെട്ടിട്ടുള്ള വാക്ക്। ഒരു പക്ഷെ മലയാളികള്‍ക്കെല്ലാം കേട്ട പരിചയമുള്ള വാക്ക്, കണ്ട്ട് പരിചയം ഇല്ല. എങ്ങനെ ഇരിക്കും ഈ മാഫിയ കാണാന്‍? സ്വാഭാവിക ആക്രാന്തം ചോദ്യമായി പുറപ്പെട്ടത് ഇങ്ങനെ
'അപ്പോള്‍ ചേട്ടനാ ഈ മാഫിയ?'
'ഞമ്മളും ഞമ്മളെ പോലെ പലരും' തികച്ചും മാഫിയ സ്ടയില്‍ ഉത്തരം തന്നെ. ഇന്കംപ്ലീട്ട് വണ്‍.

അഞ്ചടിയില്‍ താഴെ മാത്രം ഉയരമുള്ള, ബാലചന്ദ്രമേനോന്‍ സ്ടൈലില്‍ കഷണ്ടിക്ക് വെയില്‍ എല്ക്കതിരിക്കാന്‍ റ്റൌവല്‍ കെട്ടിയ, കൈ വീശി നടക്കുമ്പോള്‍ 'ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍' എന്ന് കയ്യും വയറുമായി ആരോഗ്യകരമായ കിടമത്സരം നടത്തുന്ന, ഇറികി ചിരിക്കുമ്പോള്‍ അണപ്പല്ലിലെ പുഴുക്കുഞ്ഞുങ്ങള്‍ ലാല്‍സലാം പറയുന്ന, ആ രൂപം എന്റെ മാഫിയാ സന്കല്പതിനു ചാരുത ഏകി।

ഞാന്‍ തുടര്‍ന്നു "അപ്പൊ ചേട്ടനും മാഫിയയാ?"
"അതെല്ലോ. ഡി വി ഡി വാങ്ങിയ സ്ഥിതിക്ക് ഇങ്ങളും മാഫിയ തന്നെ" ഒരു മാഫിയാ ചിരി പാസ്സാക്കി ചേട്ടന്‍ നടന്നു നീങ്ങി.

അങ്ങനെ ഞാനും മാഫിയ ആയി.ഞാന്‍ എന്നെ തന്നെ നോക്കി രഹസ്യത്തില്‍ പുലമ്പി."മാഫിയാ ശിശു"

Monday, February 18, 2008

വൈഫു ഭയം ( ഭാര്യോ ഫോബിയ) നാടോടി കഥ

വീര ശൂര പുരത്തെ വീരസേന മഹാരാജാവ്‌ മഹാ ധീരനുംവീരനും ധൈര്യ ശാലിയുമായിരുന്നു
.വീരമഹാരാജന്റെ പേരു കേള്‍ക്കുമ്പോഴേക്കൂം ദേശത്തേയും അയല്‍ ദേശങ്ങളിലേയും ആണായും പെണ്ണായും പിറന്ന സകല മനുഷ്യരും ഭയക്കുകയും കിടു കിടെ വിറക്കുകയും ചെയ്തു പോന്നു,
രാജനെ നേരിട്ടു മുഖം കാണിച്ച പലരും രാജാവൊന്നു തറപ്പിച്ചു നോക്കിയപ്പോഴേക്കും അറിയാതെ ഒന്നും രണ്ടുമൊക്കെ പുറത്തേക്കൊഴുക്കി.

വീരസേന മഹാരാജാവങ്ങനെ അര്‍മാദിച്ചു നടക്കുന്ന കാലത്താണ്‌ അതിര്‍ത്തി ഗ്രാമത്തെ ഒരു കൊവിലില്‍ സമാധാന പൂര്‍വ്വം വാഴുന്ന ഒരു ദേവിയെ ദര്‍ശനമാക്കപ്പെട്ട്‌ ഒന്നു വിറപ്പിക്കാന്‍ വേണ്ടി പൊവുന്നത്‌. ദേവിയേം വിറപ്പിച്ച്‌ പ്രസാദോം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ്‌ അയല്‍ ദേശത്തെ അപ്സര സുന്ദരിയായ രാജ കുമാരി ഭര്‍തൃമര്‍ദ്ദിനിയെ കാണുന്നത്‌. "പ്രേമം@ ആദ്യ കടാക്ഷം."അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ മാംഗല്യവും കഴിഞ്ഞു.

കല്യാണവും കഴിഞ്ഞു രണ്ടാമത്തെ മാസം ചെവിയില്‍ നിന്ന് ചെവിയിലേക്ക്‌ സ്വകാര്യങ്ങളായും അടുത്ത മാസം കുശു കുശുപ്പായും തൊട്ടടുത്ത മാസം കുറച്ചൊക്കെ ഉച്ചത്തിലും ജനങ്ങള്‍ പറഞ്ഞു തുടങ്ങി."മഹാരാജന്‌ മിസ്സിസ്സിനെ കാണുമ്പൊഴേക്കും മുട്ടുകാല്‍ കൂട്ടിയിടിക്കുമത്രെ. മിക്ക ദിവസങ്ങളിലും പള്ളിയറയില്‍ നിന്ന് രാജന്റെ വായ്‌ പാട്ടു വിലാപവും മാഡത്തിന്റെ രാജവിന്റെ പുറത്തുള്ള മര്‍ദ്ദന മദ്ദള മേളവും കേള്‍ക്കാറുണ്ടത്രെ. രാജാവിന്റെ ബാച്ചിലേഴ്സ്‌ കൂട്ടുകാരുമൊത്ത്‌ റമ്മി കളിച്ചും റം കൂടിച്ചും ഇരിക്കാറുള്ള രാത്രിയില്‍ പള്ളിയറ പുല്‍കാന്‍ രാജാവെങ്ങാനും അഞ്ചു നിമിഷം വൈകിയാല്‍ പിറ്റേന്നു രാവിലെ രാജന്റെ മുതുകത്തും കൊട്ടാരത്തിലെ ചിരവയുടേ പുറത്തും ക്രൂര മര്‍ദ്ദനങ്ങളുടെ പാടുകള്‍ കാണാറുണ്ടത്രെ.

അങ്ങനെയിരിക്കെയാണ്‌ മറ്റേര്‍ണിറ്റി ലീവുമെടുത്ത്‌ കുറച്ചു മാസത്തേക്ക്‌ ശ്രീമതി ഭര്‍തൃമര്‍ദ്ദിനി വീരസേനന്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌ആ സമയം മഹാരാജന്‍ രാജ്യത്തെ വിവാഹിതരായ മുഴുവന്‍ പുരുഷ പ്രജകളേയും വിളിച്ചു വരുത്തി രാജാവൊരു പള്ളി അനൌണ്‍സ്മെന്റങ്ങ്‌ നടത്തി. "മാന്യമഹാ വിവാതന്മാരെ ഇരകളെ ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌.

ഓമനപുഴ വില്ലേജിലെ രാധാകൃഷണന്‍ ഒഴികെ എല്ലാ പുരുഷന്മാരും വലതു വശത്തേക്കു മാറി നിന്നു.രാജാവ്‌ അഭിമാനം കൊണ്ട്‌ രോമാഞ്ച കഞ്ചുകനായി. രാജ്യത്തെ വിവാഹിത പുരുഷ പ്രജകളുടെ മാനം കാക്കാന്‍ ഒരു മഹാധീരനെങ്കിലും ഉണ്ടായല്ലോ.അപ്പോള്‍ തന്നെ രാധാകൃഷ്ണനെ രാജാവ്‌ പുരുഷ രത്നമായി പ്രഖ്യാപിച്ചു.അയാള്‍ക്ക്‌ പട്ടും നാണയങ്ങളും രാജാവിന്റെ വകയായും പിന്നെ ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്ത. ഒരു ഫ്ലാറ്റും സ്വിഫ്റ്റ്‌ മാരുതി കുതിര വണ്ടിയും ഇനാമായി പ്രഖ്യാപിച്ചു,ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷ പ്രജകളൊട്‌ തന്റെ വിജയ രഹസ്യം പറയാന്‍ രാധാകൃഷ്ണനെ വേദിയിലേക്ക്‌.

രാധ പറഞ്ഞു." ഇങ്ങോട്ടിറങ്ങും മുന്‍പ്‌ എന്റെ പ്രിയ നല്ല പാതി പറഞ്ഞ വാക്കുകളാണ്ട്‌ എന്നെ ഈ അംഗീകാരം ലഭിക്കുവാന്‍ കാരണക്കാരനാക്കിയത്‌ അവളുടെ വിജയ മന്ത്രങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉദ്ദരിക്കാം""ദേ മനുഷ്യാ , നിങ്ങളെ എന്നും ഞാന്‍ തലക്കുത്തി നിര്‍ത്തി ഉലക്കക്കും ചെരവക്കും ഇട്ടടിക്കുന്ന കാര്യം നാട്ടുകാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ നിങ്ങടെ കയും കാലും ഞാന്‍ തല്ലിയൊടിക്കും".

Tuesday, February 12, 2008

വാലന്റൈന്‍സ് ദിനവും ചില ബാച്ചി പ്രതിസന്ധികളും: ഒരു പഠനവും ചില ഉപദേശങ്ങളും

[ഒരു പ്രത്യേക അറിയിപ്പ്: കടുത്ത ബുജി പോസ്റ്റായതിനാല്‍ ലോലഹൃദയരോ ഗര്‍ഭിണികളോ ആയ ബാച്ചിലര്‍മാര്‍ ഇത് വായിക്കാതിരിക്കാന്‍ അപേക്ഷ]

ലോകമെമ്പാടുമുള്ള ബാച്ചിലര്‍മാര്‍ ഗ്രഹണിപിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ വിതരണം ചെയ്യുന്നതായി പ്രഖ്യാപിയ്ക്കപ്പെട്ട ദിവസം കാത്തിരിയ്ക്കുന്ന പോലെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. വര്‍ഷാവര്‍ഷം തുലാവര്‍ഷം പോലെ വന്ന്‍ പോകുന്ന ഈ അല്‍ഭുത പ്രതിഭാസം പലപ്പോഴും യുവ ബാച്ചിലര്‍മാരുടെ ജീവിതത്തില്‍ അനിതരസാധാരണമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ഒരു മാതൃകാബാച്ചിയുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണോ ഈ വാലന്റൈന്‍സ് ഡേ എന്ന് യൂറോപ്പിലെ ചില ബുദ്ധിജീവി ബുജികള്‍ ഒരിക്കല്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി.ബാച്ചികളുടെ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിക്കുന്നതിലും അവരുടെ സ്വതന്ത്രചിന്തയുടെ മുകളില്‍ കുതിരകയറുന്ന ചില സാമ്രാജ്യശക്തികളുടെ കടന്ന് വരവിനെ പ്രോത്സാഹിപ്പിക്കുന്നതിലും വാലന്റൈന്‍സ് ദിനത്തിനുള്ള പങ്ക് കമ്മ്യൂണിസ്റ്റ് ബാച്ചികളും ചൂണ്ടിക്കാണിക്കുക ഉണ്ടായിട്ടുണ്ട്. എങ്കില്‍ തന്നെയും ബാച്ചികളും വാലന്റൈന്‍സ് ദിനവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും എന്ന പോലെ അഭേദ്യമായി തന്നെ തുടരുന്നു. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിനത്തില്‍ ബാച്ചികള്‍ക്ക് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനാണ് ഞാന്‍ ഈ പോസ്റ്റ് വഴി ശ്രമിക്കുന്നത്.

ആരാണ് വാലന്റൈന്‍?
ഒരു ബാച്ചിലര്‍ മിനിമം അറിഞ്ഞിരിക്കേണ്ട വസ്തുത ആണ് ഇത്. എന്നൊക്കെ പലരും പറയും പക്ഷെ ഈ ചോദ്യത്തിന് ഉത്തരം അറിയാതെ വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ പാടില്ല എന്ന് നിയമം ഒന്നും ഇല്ല എന്ന് ഞാന്‍ പ്രസ്താവിക്കാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ. വാലന്റൈന്‍ ആരോ ആയിക്കൊള്ളട്ടെ. അങ്ങേരുടെ പേരില്‍ വീണ് കിട്ടുന്ന ഈ അവസരം പരമാവധി മുതലാക്കുന്നതില്‍ മാത്രമായിരിക്കണം നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ വാലന്റൈന്റെ ചരിത്രവും ഡേറ്റ് ഓഫ് ബെര്‍ത്തും ഒക്കെ പഠിച്ച് പരീക്ഷ എഴുതാന്‍ ഒന്നുമല്ലല്ലോ പോകുന്നത്.

പ്ലീസ് നോട്ട്: മഹാരാഷ്ട്രയില്‍ താക്കറെയുടെ അനുയായികള്‍ വാലന്റൈനെ എതിര്‍ക്കുന്നത് ഉദാഹരണമായി എടുത്ത് കാട്ടി ചിലര്‍ വാലന്റൈന്‍ യു പിയില്‍ ജീവിച്ചിരുന്ന ഒരു ഭയ്യ ആണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്.അത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്ന് ഓര്‍മ്മിയ്ക്കുക. വാലന്റൈന്‍ ഇന്ത്യക്കാരനാണ് എന്ന് വരുകില്‍ തന്നെ അത് ഒരു മലയാളി ബാച്ചി ആയിരുന്നിരിക്കണം എന്നാണ് ക്ലബ്ബിന്റെ നിലപാട്. ഉള്‍ക്ലബ്ബ് ജനാധിപത്യം ഒക്കെ ഉണ്ട് എങ്കിലും റാഡിക്കല്‍ ചിന്താധാര ഈ ക്ലബ്ബില്‍ സജീവമാവാന്‍ അനുവദിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്നു.

എത്ര വാലന്റൈന്‍ വരെ ആകാം?
ഈ ടൈപ്പ് ബാച്ചിലര്‍ സംശയങ്ങള്‍ക്ക് കാലാകാലങ്ങളായി കേട്ട് വരുന്ന മറുപടി അവനവന്റെ കപ്പാസിറ്റി അനുസരിച്ച് എത്ര വേണേലും ആവാം എന്നാണ്. ഈ വസ്തുത ആഹ്ലാദം പകരുന്ന ഒന്നാണെങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന ചതികള്‍ നമ്മള്‍ ബാച്ചിലേഴ്സ് കാണാതെ പോകരുത്. വെള്ളമടിയ്ക്കുമ്പോള്‍ എന്നത് പോലെ ഈ കാര്യത്തിലും സ്വന്തം കപ്പാസിറ്റി അറിഞ്ഞിരിക്കേണ്ടത് ഒരു ബാച്ചിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമത്രേ. സാമ്പത്തികമായി അവനവന്റെ കപ്പാസിറ്റി ഓട്ടൊമറ്റിക്കായി ‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും‘ എന്ന സാമ്പത്തികശാസ്ത്ര തത്വപ്രകാരം അറിഞ്ഞോളും.അത് പ്രശ്നമുള്ള കേസല്ല. എന്നാല്‍ ഇമോഷണലായി എത്ര പേരെ ഒരു ദിവസത്തിനുള്ളില്‍ കൈകാര്യം ചെയ്യാം എന്നുള്ളതാണ് പ്രശ്നം. ഒരു പെണ്‍കുട്ടിയോട് പാര്‍ക്കില്‍ വെച്ച് കാണാം എന്ന് പറഞ്ഞ സമയത്തിനും അടുത്ത പെണ്‍കുട്ടിയോട് പറഞ്ഞ സമയത്തിനും ഇടയില്‍ ട്രാഫിക്കില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് എത്താന്‍ ഉള്ള സമയം കൂടികണക്കിലെടുത്തിട്ട് വേണം ഗ്യാപ്പ് നിശ്ചയിക്കാന്‍. ഇത് ഒഴിവാക്കാന്‍ ഒരേ പാര്‍ക്കിന്റെ രണ്ട് മൂലകള്‍ തിരഞ്ഞടുക്കാം എങ്കിലും റിസ്കുള്ള പരിപാടി ആണ്. ഇത് പോലെയുള്ള ചെറിയ കാര്യങ്ങളാണ് വലിയ വിജയങ്ങളും പരാജയങ്ങളും ആയി മാറുന്നത്. മികവുറ്റ പ്ലാനിങ്ങും കഠിനമായ പരിശീലനവും വാലന്റൈന്‍ ദിന പരാക്രമങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ പകുതി വിജയിച്ചു.

എന്ത് ഗിഫ്റ്റ് നല്‍കണം?
ഒരിക്കലും.. ഐ റിപ്പീറ്റ് ഒരിക്കലും നമ്മുടെ ക്ലബ്ബിന്റെ ഉമ്മറത്തെ ടേബിളില്‍ സ്ഥിരമായി കിടക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങള്‍ വായിച്ച് വാലന്റൈന്‍ ദിന ഗിഫ്റ്റ് നിശ്ചയിക്കരുത്. ശത്രുക്കളുടെ പ്രൊപഗാണ്ട കേട്ടിട്ടാണോ നമ്മള്‍ യുദ്ധത്തില്‍ ആയുധങ്ങള്‍ തെരഞ്ഞടുക്കാറ്? സ്വന്തം ഭാവനയില്‍ വിരിയുന്ന സമ്മാനങ്ങള്‍ ആവാം എങ്കിലും ഭാവന അതിര് വിട്ട് പോയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും എന്നുള്ളത് കൊണ്ട് ബാച്ചിലര്‍മാര്‍ പ്രത്യേകിച്ച് ‘യുവ’ ബാച്ചിലര്‍മാര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ചീപ്പ് ടെഡി ബെയറൊക്കെ തന്നെ വാങ്ങി നല്‍കുന്നതാണ് നല്ലത്. റിസ്ക് എടുക്കരുതല്ലോ. കൂടാതെ ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനുള്ളത് കൊണ്ട് ഹോള്‍ സെയില്‍ കടയില്‍ പോയി ഗിഫ്റ്റ് ഐറ്റം ബള്‍ക്കായി വാങ്ങിയാല്‍ ഒരു ഫുള്ളിനുള്ള കാശെങ്കിലും ലാഭിക്കുകയും ചെയ്യാം എന്ന് അനുഭവസ്ഥര്‍ പറയുന്നു.

വാലന്റൈന്‍ വയലന്റായാല്‍..
ഒരു വിധം പെണ്‍കുട്ടികളൊക്കെ ഡയമണ്ട് പെന്റന്റ് പ്രതീക്ഷിച്ചിടത്ത് മേഡ് ഇന്‍ ചൈന ടെഡി ബെയര്‍ ഗിഫ്റ്റ് കിട്ടിയാല്‍ വയലന്റാവും. ഇത് കണ്ട് തുടക്കക്കാര്‍ ബാച്ചികള്‍ ‍പരിഭ്രമിയ്ക്കരുത്. അതിന്റെ ആവശ്യമില്ല. പോകെപ്പോകെ ഇതൊക്കെ ശീലമായിക്കോളും എന്ന് മുതിര്‍ന്ന ബാച്ചികള്‍ പറഞ്ഞ് തരാറുള്ളത് ഓര്‍മ്മിയ്ക്കുക. നിങ്ങളുടെ വാലന്റൈന്‍ അസാധാരണമാം വിധം വയലന്റാവും എന്ന് തോന്നുകയാണെങ്കില്‍ സാധാരണ കീപ്പ് ചെയ്യാറുള്ള കൈപ്പാടകലത്തില്‍ നിന്ന് കുറച്ച് കൂടി മാറി നില്‍ക്കുക. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വിലപിടിപ്പുള്ള മുന്തിയ ഇനം അല്ല എങ്കില്‍ പേടിയ്ക്കണം അത് വെച്ച് എറിയാന്‍ ചാന്‍സ് ഉണ്ട്, മുന്‍‌കരുതലുകള്‍ സ്വീകരിക്കുക. ബാച്ചിലേഴ്സ് ക്ലബ്ബിലെ സ്റ്റഡീ ക്ലാസുകളില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ സില്‍ക്ക് ജയന്തിയ്ക്ക് നമ്മള്‍ സംഘടിപ്പിച്ച ഫിലോസഫീ ക്ലാസ് ഓര്‍മ്മിയ്ക്കുന്നുണ്ടാവും. വളരെ വയലന്റായ നിങ്ങളുടെ വാലന്റൈനെ തണുപ്പിയ്ക്കാന്‍ ആര്‍ഷഭാരത സംസ്കാ‍രത്തിന്റെ മഹിമയെ പറ്റിയും വാലന്റൈന്‍ ഡേ പോലെയുള്ള പാശ്ചാത്യ സ്വാധീനങ്ങളുടെ ദൂഷ്യവശങ്ങളെ പറ്റിയും ഒക്കെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ക്ലാസില്‍ നോട്ട് എഴുതിയെടുത്ത സ്വാമി വിവേകാനന്ദന്റെയും ശങ്കരാചാര്യരുടെയുമൊക്കെ ശ്ലോകങ്ങള്‍ തുണ്ട് കടലാസില്‍ എഴുതി പോക്കറ്റില്‍ കരുതുന്നത് ഈ സാഹചര്യങ്ങളില്‍ ഉപകരിക്കും.

ഇത് വെറും മാര്‍ഗ നിര്‍ദേശങ്ങളാണ് എന്ന് ഓര്‍മ്മിയ്ക്കുക. സ്വന്തം ക്രിയാത്മകത ഉപയോഗിച്ച് നിങ്ങള്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുക. പോയി വിജയിച്ച് വരിന്‍ ബാച്ചിലര്‍മാരേ.. ലോകം നിങ്ങളുടേതാണ്.

അറിയിപ്പ്: ഫെബ്രുവരി പതിനഞ്ചിന് എല്ലാ വര്‍ഷവും എന്നപോലെ ഈ വര്‍ഷവും ക്ലബ്ബില്‍ മര്‍മ്മ ചികിത്സയും തിരുമ്മല്‍ ക്യാമ്പും സംഘടിപ്പിയ്ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ ആരും ചികിത്സയ്ക്കായി ഇത്തവണ തിക്കും തിരക്കും ഉണ്ടാക്കരുത് എന്ന അഭ്യര്‍ത്ഥിയ്ക്കുന്നു. ചൂട് പിടിയ്ക്കാനുള്ള തൊര്‍ത്തുമുണ്ടും കുഴമ്പും മറ്റും മെമ്പര്‍മാര്‍ സ്വയം കൊണ്ട് വരേണ്ടതാണ്. നന്ദി.

ജയ് ഹിന്ദ്!