കെഎസ്ആര്‍ടിസി വക സൂപ്പര്‍ ഫാസ്റ്റ്
പേരിനൊരു ബാച്ചി ഗമയുണ്ടല്ലോ എന്നു കരുതി കയറിയതാണ്. പക്ഷേ, കയറിക്കഴിഞ്ഞാണു പിടികിട്ടയത് വണ്ടി അറുപഴഞ്ചന്‍. വലി എന്നൊരു സാധനമില്ല. വണ്ടിയോട്ടുന്നതാകട്ടെ ബാച്ചികളായ പേരമക്കള്‍ക്കുടയോനായ ഒരു പാവം കാര്‍ന്നോര്. നിരങ്ങിനീങ്ങുന്ന വണ്ടിയെ ഓവര്‍ടേക്കു ചെയ്ത് നാട്ടുകാര്‍ കാല്‍നടപ്പായി വരെ പൊയ്ക്കൊണ്ടിരുന്നു.
ഇതെപ്പം കൊച്ചിയിലെത്തും?
കൊച്ചിയില്‍ കുറുമാന്‍റെ പുസ്തകപ്രകാശനം നടക്കുന്നു. ബ്ളോഗ്, ബൂലോഗം, പുലികള്‍ തുടങ്ങിയ സംഗതികളെക്കുറിച്ച് ഭയങ്കര വിവരമാണെന്നാണു ധാരണയെങ്കിലും ഒറ്റയെണ്ണത്തിനെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ അതിനുള്ള പോക്കാണ്.
ബെര്‍ളിക്കാണു ത്രില്ലുകൂടുതല്‍. അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ആക്ഷന്‍ പടത്തിലേക്കു കുറച്ചു കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുകയുമാണത്രേ മൂപ്പരുടെ യാത്രയുടെ ലക്ഷ്യം. ഞാന്‍ പക്ഷേ പ്രത്യേകിച്ചൊരു ഉദ്ദേശവുമില്ലാതെ വെറുതെ കൊച്ചിയിലെ കാറ്റുകൊള്ളാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു.
ചെറിയ ചാറ്റല്‍മഴയായതിനാല്‍ ബസിനുള്ളിലേക്ക് വീശുന്ന ഈറന്‍കാറ്റ് ശല്യപ്പെടുത്തിയിട്ടാവാം ഞങ്ങടെ തൊട്ടുപുറകിലിരുന്ന സീറ്റില്‍നിന്നു വിന്‍ഡോഗ്ളാസ് നീക്കാന്‍ വളയിട്ട ഒരു കൈ മുന്‍പിലോട്ടു നീണ്ടു വന്നു. ഗ്ലാസിന്‍റെ അറ്റത്തുപിടിച്ച് ആ കൈ കുറേനേരം പരാക്രമം കാട്ടിയെങ്കിലും ഗ്ളാസ് അനങ്ങിയില്ല. കേസാര്‍ടിസിയാരാ മോന്‍?
പെണ്‍കൊച്ചിന്‍റെ മുഖം കണ്ടില്ലേലും ആ കൈ കണ്ടപ്പോഴേ എനിക്കിഷ്ടമായി. ഒടുവില്‍ ഗ്ളാസ് നീക്കാനുള്ള ഭഗീരഥ പ്രയത്നം ഒഴിവാക്കി കൈ തിരിച്ചുപോയി. എനിക്കാകെ നിരാശ തോന്നി. ആ പെണ്‍കൈകള്‍ക്കു വേണ്ടി ഗ്ളാസ് അടയ്ക്കുകയെന്ന ഉത്തരവാദിത്തം ഏതൊരു ബാച്ചിയെ എന്നപോലെ ഞാന്‍ ഏറ്റെടുത്തു.
ഹെന്‍റമ്മോ... സാക്ഷാല്‍ ദില്‍ബാസുരന്‍ വന്നാല്‍പ്പോലും അടയ്ക്കാന്‍ പറ്റാത്ത വിധം അതവിടെ ഉറച്ചുപോയിരുന്നു. ഞാന്‍ ബെര്‍ളിയുടെ സഹായം തേടി. ഞങ്ങളു രണ്ടുപേരുംകൂടി ഒരുവിധം സംഗതി അടച്ചു. പെണ്‍കുട്ടിക്കും സന്തോഷമായിക്കാണും. പിറകോട്ട് ഒന്നു തിരിഞ്ഞുനോക്കണമെന്നുണ്ടായിരുന്നു. എന്നാലും ഞാനൊരു ബാച്ചിയല്ലേ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു.
ഒരു വിധം വണ്ടി തൃശൂരെത്തി. പതിനഞ്ചു മിനിറ്റു സമയമുണ്ട്. ഉച്ചഭക്ഷണം കഴിക്കാത്തതിനാലും ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തതിനാലും നല്ല വിശപ്പ്.ഭക്ഷണം കഴിക്കുകയും ചെയ്യാം. പിന്നിലിരിക്കുന്ന വളയിട്ട കൈയുടെ ബാക്കിയായ മുഖമൊന്നു കാണുകയും ചെയ്യാം... ആ ആഗ്രഹത്തോടെ ഞാന്‍ എഴുന്നേറ്റു. തിരിഞ്ഞുനോക്കി.
പെണ്‍കൊച്ച് എന്നെ കണ്ടപ്പോഴേ ഞെട്ടിയ പോലെ.
ഏയ് തോന്നിയതായിരിക്കും.
ഒന്നുകൂടി നോക്കിയ ശേഷം കൊച്ച് ചെറുതായിട്ടാണേലും മനോഹരമായി ഒന്നു പുഞ്ചിരിച്ചു.
പെണ്‍കുട്ടികള്‍ ചിരിക്കുന്നത് എനിക്കിഷ്ടമുള്ള കേസ് ആണെങ്കിലും ഞാനതു പരസ്യമായി പ്രകടിപ്പിക്കാറില്ലാത്തതിനാല്‍ ഗൗരവഭാവത്തില്‍ ഒന്നു തലകുലുക്കി. കൊച്ച് വീണ്ടും എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
അപ്പോഴേയ്ക്കും ഹോട്ടലിലിരുന്ന് ബെര്‍ളി കഴിപ്പു തുടങ്ങിയിരുന്നു. അദ്ദേഹത്തിനു ശൈശവകാലത്തെ ബാച്ചിലര്‍ പദവി നഷ്ടപ്പെട്ടതിനാല്‍ ഇക്കാര്യത്തിലൊക്കെ എന്ത് ആശങ്ക?!! ബാച്ചികളുടെ കഷ്ടപ്പാട് ബെര്‍ളിക്കറിയില്ലല്ലോ...
ഭക്ഷണം കഴിച്ചുതിരിച്ചുവന്നപ്പോളും പെണ്‍കൊച്ച് അവിടെയിരിപ്പുണ്ട്. സന്തോഷമായി. അടുത്ത നിമിഷം സന്തോഷം വഴിമാറി.
ഞാനും ബെര്‍ളിയുമിരുന്ന ഞങ്ങളുടെ സ്വന്തം സീറ്റില്‍ ഒരു കുടവയറന്‍ കയറിയിരിക്കുന്നു!!
സീററില്‍ അടയാളം വച്ചിട്ടുപോയ ടൗവല്‍ കാണാനില്ല.
ഞങ്ങടെ സീറ്റുപോയി!!
വയറുനിറഞ്ഞ സാഹചര്യത്തില്‍ ഇനിയങ്ങോട്ടു കൊച്ചിവരെ ഒന്നുറങ്ങാമെന്നു വച്ചിരിക്കുമ്പോളാണ് അപ്പോള്‍ എവിടെനിന്നോ വന്നുകയറിയ ഒരുത്തന്‍ സീറ്റടിച്ചോണ്ടു പോയത്. ഞങ്ങളിതെങ്ങനെ സഹിക്കും???
ചേട്ടാ, ഇതു ഞങ്ങളുടെ സീറ്റാ...
കുടവയറന്‍ സൂക്ഷിച്ചു നോക്കി. മുപ്പത്തഞ്ചിലേറെ പ്രായമില്ല. വെളുത്ത നിറം. തലയില്‍ സമൃദ്ധമായ മുടി. വിഗ് പോലെ തോന്നിയെങ്കിലും മുടി തന്നെ.
സൂക്ഷിച്ചു നോക്കിയതല്ലാതെ അങ്ങേര്‍ക്കു മൈന്‍ഡില്ല.
എടോ ഇതു ഞങ്ങളൂടെ സീറ്റാ...
ബെര്‍ളി ചൂടായി.
കുടവയറിന് അനക്കമില്ല.
ആ പെണ്‍കൈകളുടെ ആഗ്രഹനിവൃത്തിക്കായി ഞങ്ങളു കഷ്ടപ്പെട്ട് അടച്ച സൈഡ് ഗ്ളാസ് ആ കാലമാന്‍ തുറന്നുവച്ചു കാറ്റുകൊള്ളുന്നു. അതുകൂടി കണ്ടപ്പോള്‍ എനിക്കു ദേഷ്യം കൂടി.
എഴുന്നേല്‍ക്കെടോ കോപ്പേ..
തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ട്. അപ്പോള്‍ ദേഷ്യം വന്നില്ലെങ്കില്‍പ്പിന്നെ ഞാനൊരു ബാച്ചിയല്ലല്ലോ.
ഇതു നിന്‍റെയൊക്കെ സീറ്റാണെന്ന് എഴുതി വച്ചിട്ടുണ്ടോ?
കുടവയറന്‍ തിരിച്ചടിച്ചു.
സീറ്റില്‍ തൂവാല വച്ചിട്ടാണു പോയത്. അതേല്‍ക്കയറി ഇരുന്നിട്ടു വാചകമടിക്കുന്നോടാ കോപ്പേ?
ബെര്‍ളി അയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. കുടവയറ് അനങ്ങുന്നില്ല. എനിക്കു ദേഷ്യം കൂടി. ബെര്‍ളിക്കൊപ്പം ഞാനും കൂടി ഒരുവിധം അയാളെ സീറ്റില്‍ പൊക്കിനിര്‍ത്തി. എന്‍റെ ടൗവലിന്‍റെ മുകളിലാണ് അയാളുടെ ഇരിപ്പ്.
ദേ നോക്കടോ ടൗവല്‍!! ഇതിന്‍റെ മുകളില്‍ കയറി ഇരിക്കുവായിരുന്നല്ലേ.. ഇങ്ങോട്ടുമാറ്. ഞങ്ങള്‍ക്കിരിക്കണം
കുടവയറനു കലിപ്പായെന്നു തോന്നുന്നു. അയാള്‍ ഉള്ള ആരോഗ്യമെടുത്ത് എന്നെപിടിച്ചു തള്ളി. ഞാന്‍ ആ പെണ്‍കൊച്ചിരിക്കന്ന സീറ്റിനു തൊട്ടടിയില്‍പോയി വീണു. എനിക്ക് സങ്കടം, ദേഷ്യം, ചമ്മല്‍, കലിപ്പ്, നിരാശ തുടങ്ങിയ വികാരങ്ങള്‍ ഒന്നിച്ചിങ്ങുവരികയും ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എന്‍റെ കയ്യിലെ രക്തയോട്ടം വര്‍ധിക്കുകയും ചെയ്തു.
വര്‍ധിത വീര്യത്തോടെ ഞാനയാളെ പിടിച്ചുപൊക്കി. കുടവയറന്‍രെ കുടവയറു നോക്കി ഞാനൊരു കുത്തുകൊടുത്തു.
അമ്മേ... അയാള്‍ അലറി. ബെര്‍ളി അയാളുടെ കോളറിനു പിടിച്ച് വണ്ടിയില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചു. ബസിലെ മറ്റു യാത്രക്കാര്‍ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരക്ഷരം സംസാരിക്കുന്നില്ല. എനിക്കു ധൈര്യംകൂടി.
അയാളുടെ പിന്നില്‍നിന്നു ഒരൊറ്റ തള്ള്. ഫുട്ബോഡിലിടിച്ച് കക്ഷി ദേ കിടക്കുന്നു നിലത്ത്.
ഞാന്‍ തിരിഞ്ഞുനോക്കി. അയാളു തുറന്നുവച്ചിട്ടുപോയ ഗ്ളാസിലൂടെ അവളു പുറത്തേക്കു നോക്കി അയാളുടെ കിടപ്പ് വീക്ഷിക്കുകയാണ്. ഞാന്‍ വണ്ടിക്കു പുറത്തേക്കു ചാടിയിറങ്ങി. എന്നിട്ട് അവള്‍ക്കു കാണാവുന്ന പാകത്തില്‍ അയാളുടെ കുടവയറും ചങ്കും കൂടിച്ചേരുന്ന ഭാഗം നോക്കി നല്ല ഒന്നാന്തരം നാലു ചവിട്ടങ്ങുവച്ചുകൊടുത്തു.
തിരിച്ചു ബസില്‍ കയറിയപ്പോള്‍ കിടന്നകിടപ്പില്‍ അയാളെന്നെ ക്രൂരമായി നോക്കുന്നുണ്ടായിരുന്നു. ഞാനതു മൈന്‍ഡ് ചെയ്തില്ല. സ്റ്റണ്ട് സീനിനു ശേഷം സുരേഷ് ഗോപി നടക്കുന്ന പോലെ സ്ളോമോഷനില്‍ വന്ന് ഞാന്‍ ബെര്‍ളിക്കൊപ്പം ഞങ്ങളുടെ സീറ്റിലിരുന്നു. ഒരുവിധം കഷ്ടപ്പെട്ട്, ആ തടിയന്‍ തുറന്നു വച്ചേച്ചും പോയ ഗ്ളാസ് അടച്ചു.
കണ്ടക്ടര്‍ വന്നു. ബെല്ലടിച്ചു. വണ്ടി യാത്ര പുനരാരംഭിച്ചു.
സുന്ദരിയായിരുന്നു അവള്‍. ചിരിക്കുമ്പോള്‍ സൗന്ദര്യം കൂടുന്ന ഇനം. എന്താണെന്നറിയില്ല എനിക്ക് അവളെ പെട്ടെന്നങ്ങ് ഇഷ്ടമായി. ബെര്‍ളി ഇതൊന്നുമറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഞാന്‍ പതിയെ എഴുന്നേറ്റു. അവളുടെ സീറ്റില്‍ മറ്റാരുമില്ല. ധൈര്യസമേതം ഞാന്‍ അവിടെ പോയിരുന്നു.
എങ്ങോട്ടാ?
കൊച്ചി!
കൊച്ചിന്‍റെ പേരെന്നാ?
ലൂസിക്കുട്ടി.
ഞാന്‍ ഞെട്ടിപ്പോയി!!
സുനീഷല്ലേ?
വീണ്ടും ഞെട്ടല്‍. അതേ...!!
ഞാന്‍ ബ്ളോഗ് വായിക്കാറുണ്ട്. അപ്പുറത്തെ സീറ്റില്‍ ഒപ്പമുള്ളതു ബെര്‍ളിയല്ലേ?
അതേ.... എനിക്കങ്ങു മനസ്സിലാവാത്ത പോലെ....
ബ്ളോഗിലെ കഥകളൊക്കെ എനിക്കിഷ്ടമാ.. കള്ളുഷാപ്പില്‍ നിങ്ങളെ കാണാന്‍ വരുന്ന സീന്‍ ബെര്‍ളി എഴുതിയത് ഇഷ്ടപ്പെട്ടു.
എനിക്കു ചമ്മലായി.
ബാറില്‍ എന്നെഴുതണമെന്നു പറഞ്ഞതാ. പക്ഷേ ആ ദ്രോഹി ഷാപ്പാക്കിക്കളഞ്ഞു. ലൂസിക്കുട്ടി ക്ഷമിക്കണം.
ഓ... അതു സാരമില്ലെന്നേ... അതൊക്കെ കഥയല്ലേ?
കഥയില്‍നിന്നു പിന്നെ കാര്യത്തിലേക്കും കാര്യത്തില്‍നിന്നു കാര്യകാരണങ്ങളിലേക്കും കടന്നു ഞങ്ങള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ദേശീയപാതയിലെ ഗട്ടറില്‍ വീണും കയറിയും കേസാര്‍ടീസീടെ മോന്‍ നിരങ്ങിനീങ്ങിക്കൊണ്ടിരുന്നു. വണ്ടിയെപ്പം കൊച്ചിയില്‍ ചെന്നാലും എനിക്കു വിരോധമില്ലെന്ന നിലയിലെത്തി കാര്യങ്ങള്‍.
കഥ മാത്രം മതിയോ? എന്നാ നമ്മുടെ കല്യാണം?
ഹെന്‍റമ്മേ... എന്‍റെ പകര്‍ച്ചപ്പനിക്കാലത്തെ പ്രണയം കഥയില്‍ എന്‍റെ നായികയായ ലൂസിക്കുട്ടിയെക്കൊണ്ടു ഞാന്‍ ചോദിപ്പിച്ച അതേ ചോദ്യം ദേ ഇവള്‍ എന്നോടു ചോദിക്കുന്നു... എന്നാ കല്യാണമെന്ന്?
ഞാനെന്തു മറുപടി പറയും??
പ്രായമായില്ലെന്നും പറഞ്ഞു വീട്ടുകാരു ബലം പിടിച്ചു നില്‍ക്കുവാ.. പത്തുകൊല്ലംകൂടി കഴിയുവായിരിക്കും!!
എന്നാല്‍ നമുക്കു റജിസ്റ്റര്‍ മാര്യേജ് ചെയ്താലോ?
പെണ്‍കൊച്ച് അഡ്വാന്‍സ്ഡ് ആണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കു സന്തോഷമായി.
എന്നാല്‍പ്പിന്നെ ആയിക്കളയാം.
വണ്ടി ചാലക്കുടിയിലെത്തി.
ഇവിടെയിറങ്ങിയാലോ? അടുത്ത് തന്നെ ഒരു റജിസ്റ്റര്‍ ആപ്പീസുണ്ട്- അവളു വീണ്ടും അഡ്വാന്‍സ് തന്നു.
ഞാനതു മേടിച്ചു പോക്കറ്റിലിട്ടു. ഇറങ്ങിയേക്കാം.
വണ്ടി ബെല്ലടിച്ചു നിന്നു. ബെര്‍ളി അതിഗാഢമായി ഉറങ്ങുന്നു. ബെര്‍ളിയെ ഉണര്‍ത്തേണ്ട.. ഉണര്‍ത്തിയാല്‍ മൂപ്പരു സംഗതി കുളമാക്കും.ബെര്‍ളിയറിയാതെ ലൂസിക്കുട്ടിക്കൊപ്പം പതിയെ ഞാനും ബസില്‍നിന്നിറങ്ങാനായി വാതിലിന്നടുത്തേക്കു നടന്നു.
പുസ്തക പ്രകാശനം- കുറുമാനോടു പോയി പണി നോക്കാന്‍ പറ!!!
അവളിറങ്ങി. പിന്നാലെ ഞാനിറങ്ങാന്‍ നോക്കുമ്പോള്‍ കണ്ടക്ടര്‍ ഡോറിന്‍റെ വാതിലടച്ചു. ഡബിള്‍ ബെല്ലടിച്ചു. എനിക്കിറങ്ങാന്‍ പറ്റും മുന്‍പേ വണ്ടി നീങ്ങിത്തുടങ്ങി. അവള് ബസ് സ്റ്റാന്‍ഡില്‍. ഞാന്‍ ബസില്‍. എനിക്കിറങ്ങാന്‍ പറ്റുന്നില്ല. എനിക്കു ദേഷ്യം വന്നു. കണ്ടകറെ നോക്കി ഞാനലറി.
വണ്ടി നിര്‍ത്തെടോ...എനിക്കിറങ്ങണം... ഇവിടെ ഇപ്പം ഇറങ്ങണം...
ആരോ സിംഗിള്‍ ബെല്ലടിച്ചു. വണ്ടി നിന്നു.
എന്താ പ്രശ്നം? - ബെര്‍ളി എന്നെ തുറിച്ചുനോക്കുന്നു. ഞാന്‍ ഈത്തായും വാറ്റി സീറ്റിലിരിക്കുന്നു. ഉറക്കത്തില്‍ വന്ന ലൂസിക്കുട്ടി ചാലക്കുടി സ്റ്റാന്‍ഡില്‍ നില്‍പു കാണും. ഞാന്‍ ചമ്മി കസാട്ടയായിപ്പോയി. വണ്ടി കൊച്ചിയിലെത്തിയിരിക്കുന്നു.
എന്താടാ പ്രശ്നം? നീ ബസിലിരുന്ന് ഉറങ്ങിയാലും സ്വപ്നം കാണുമോ?
ബെര്‍ളി ചൊറിയാന്‍ തുടങ്ങി. എനിക്കു ദേഷ്യം വന്നു. ആ പെണ്‍കൊച്ചു കേട്ടുകാണുമോ?
രണ്ടും കല്‍പിച്ച് ഞാന്‍ പിറകിലേട്ടു തിരിഞ്ഞുനോക്കി. അവിടെ ആരുമില്ല. നേരത്തെ ഏതോ സ്റ്റോപ്പില്‍ ഇറങ്ങിപ്പോയെന്നു തോന്നുന്നു. എനിക്കാകെ നിരാശയായി.
യുവറാണി ഇന്‍- ജോസ് ജങ്ഷന്‍. ഓട്ടോക്കാരനോടു വഴിപറഞ്ഞ് അതില്‍ക്കയറി ഇരിക്കുമ്പോളും എന്‍റെ ദുഖം മാറിയിരുന്നില്ല. എങ്ങനെ മാറാന്‍? റജിസ്ട്രാപ്പീസിലോട്ടു പോകും വഴിയല്ലേ കാലമാടന്‍ വണ്ടീടെ ഡോര്‍ അടച്ചത്? അവന്‍ ഇടിവെട്ടിച്ചാകത്തേയുള്ളൂ.
ഓട്ടോ യുവറാണിയുടെ മുന്‍പില്‍ നിന്നു. അങ്ങോട്ടു കേറുന്ന വഴിയില്‍ ആദ്യം കണ്ടത് ചെറിയൊരു ബോര്‍ഡ്.
ബാര്‍!!!
ദുഖം മാറ്റാന്‍ ആദ്യം അങ്ങോട്ടുപോയാലോ എന്നാലോചിച്ചതാണ്. പക്ഷേ, ബെര്‍ളി എന്നെ പിടിച്ചു വലിക്കുന്നു. നേരെ മുന്നോട്ടു പോയി. അവിടെ കൈലി കേറ്റിക്കുത്തി തലേക്കെട്ടും കെട്ടി ഒരുത്തന്‍. ബെന്‍സു കാറിന്‍രെ ബോണറ്റില്‍ ചാരിനിന്നു ബീഡി വലിക്കുകയാണ്.
പച്ചാളമായിരിക്കും-ബെര്‍ളിയുടെ നിഗമനം.
ബൂലോഗത്തെ വല്യ റൗഡിയല്ലേ? ഇവന്‍ തന്നെ പച്ചാളം. സ്വീകരണക്കമ്മിറ്റിയായിരിക്കും.
ഞങ്ങളു നേരെ അങ്ങോട്ടു ചെന്നു. ഞാന്‍ ബെര്‍ളിയുടെ മറവില്‍പിന്നില്‍ക്കൂടി.
പച്ചാളം???
ബെര്‍ളിയുടെ ചോദ്യത്തിനു നേര്‍ക്ക് തലേക്കെട്ടന്‍ ചോദ്യഭാവത്തില്‍ നോക്കി
പച്ചാളമല്ലേ?- ബെര്‍ളി വീണ്ടും.
അല്ല തമ്മനം!!!
തമ്മനമോ? അങ്ങനെയൊരു ബ്ളോഗറുണ്ടോടാ...
ബെര്‍ളി തിരിഞ്ഞുചോദിച്ചു.
കാണുമായിരിക്കും. ഞാന്‍ തിരിച്ചുപറഞ്ഞു.
പച്ചാളം ശ്രീനി....??
അല്ലെന്നു പറഞ്ഞില്ലേ? ഞാന്‍ തമ്മനം ഷാജി. നിനക്കെന്തുവേണം?
ആറാം നിലയിലേക്കു കയറാന്‍ ലിഫ്റ്റ് ഉണ്ടെന്ന് ആരോ പറയുന്നതുകേട്ടു. അപ്പോഴേയ്ക്കും ഞങ്ങള് ആറാം നിലയിലെത്തിക്കഴിഞ്ഞിരുന്നു.
ഗ്ളാസ് ഡോര്‍. പുഷ് എന്നെഴുതിയിരിക്കുന്നു. ഞാന്‍ പിടിച്ചുവലിച്ചു തുറന്നു.
കോട്ടും ടൈയും കെട്ടിയ ഒരുത്തന്‍ വന്ന് എന്നെ രൂക്ഷമായി നോക്കി. സാര്‍ അതില്‍ പുഷ് എന്നെഴുതിയിട്ടുണ്ടല്ലോ. തള്ളിയാല്‍ പോരാരുന്നോ?
പുഷ് എന്നാല്‍ തള്ളുക എന്നായിരുന്നു അല്ലേ അര്‍ഥം?
ഞങ്ങളുടെ നാട്ടിലൊക്കെ പുഷ് എന്നാല്‍ വലിക്കുക എന്നാണര്‍ഥം. അതാ വലിച്ചത്. ടൈയും കെട്ടിവന്നവന്‍ വാലും ചുരുട്ടിപ്പോയി.
ദേ ബെര്‍ളിയും സുനീഷും.....
നല്ലതടിയും വയറുമുള്ള ഒരു ചേട്ടന്‍ ഞങ്ങടെ പേരുവിളിക്കുന്നു.
ആരാന്നു മനസ്സിലായില്ല. മുന്‍പു കെഎസ്ആര്‍ടിസിയില്‍നിന്നിറക്കിവിട്ട കക്ഷിയെക്കാള്‍ വയറുണ്ട്. നല്ല ചിരി.
ഞാന്‍ തഥാഗതന്‍.
ദൈവമേ, പേരു പോലെ തന്നെ....
വരാന്‍ വൈകിയല്ലേ, അകത്തോട്ടു ചെല്ല്. പരിപാടി നടക്കുന്നു.
അകത്തോട്ടു ചെന്നു. കസേരയൊക്കെ ഫുള്‍. ഓഡിറ്റോറിയത്തിന്‍റെ പിന്നില്‍ രണ്ടുപേര്‍ക്കു നില്‍ക്കാന്‍ ആവശ്യത്തിനു സ്ഥലം ബാക്കിയുണ്ട്. അവിടെ നിന്നു.
വെട്ടിത്തിളങ്ങുന്ന കഷണ്ടിയുമായി കുറുമാന്‍ വേദിയില്‍. ഒപ്പം, വികെ ശ്രീരാമന്‍, വൈശാഖന്‍, റെയിന്‍ബോ രാജേഷ്, പിന്നെ ബിഗ്ബിയുടെ സംവിധായകന്‍ അമല്‍ നീരദിന്‍റെ അച്ചന്‍ പ്രഫ. സി. ആര്‍. ഓമനക്കുട്ടന്‍സാറും. വേദിയും ഫുള്‍. കുമാറേട്ടന്‍ കുറുമാന്‍റെ പുസ്തകത്തെ കീറിമുറിക്കുകയാണ്. മുന്‍പില്‍ ഒരാള്‍ നഖം കടിച്ചിരിക്കുന്നു. പ്രസംഗമല്‍സരത്തിനു മുന്‍പു സ്റ്റേജില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന നഴ്സറിക്കുട്ടിയുടെ ടെന്‍ഷന്‍ മുഖത്തുണ്ട്. ആളെ കണ്ടിട്ടു പെട്ടെന്നു മനസ്സിലായില്ല.
നിന്നനില്‍പില്‍ തലകുത്തിനിന്നു നോക്കിയപ്പോള്‍ ആളെ പെട്ടെന്നു പിടികിട്ടി.
ഇക്കാസ്!!!
കൃതജ്ഞത പറയേണ്ടി വരുമല്ലോ എന്നോര്‍ത്തു ടെന്‍ഷനടിച്ചിരിപ്പാണെന്നു തോന്നു. തൊട്ടിപ്പുറത്ത് രണ്ടു കസേരയിലായി ഒരാളിരിക്കുന്നു.
ആരാ ബെര്‍ളീ അത്. ബെര്‍ളി സൂക്ഷിച്ചു നോക്കി.
അതാണു കലേഷ്.
യാരത് കലേഷേട്ടനോ...കലക്കി. നേരെ ചെന്ന് ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താലോ?
വേണ്ട. നമ്മളെ അറിയുവേലെന്നു പറഞ്ഞാലോ?
അതു ശരിയാ.. നാറിപ്പോകും.
കുറുമാന്‍ മറുപടി പ്രസംഗത്തിനെഴുന്നേറ്റു. റോസ് ഷര്‍ട്ടില്‍ കുറുമാനു നല്ല തിളക്കം. പോഡിയത്തിനു വിറതാങ്ങി എന്ന പേരിട്ടത് ഉചിതമായി എന്ന നിലയ്ക്ക് അതില്‍ബലമായി പിടിച്ചാണു പ്രസംഗം. അതുകഴിഞ്ഞ് ഇക്കാസിന്‍റെ വക കൃതജ്ഞത.
ഒടുക്കം അധ്യക്ഷനായ ശ്രീരാമന്‍ വീണ്ടുമെഴുന്നേറ്റു. യോഗം പിരിച്ചുവിട്ടിരിക്കുന്നു. ഇനി സ്മോള്‍ ഈസ് ബ്യൂട്ടിഫുള്‍!!
ശ്രീരാമന്‍റെ ആഹ്വാനത്തില്‍ ബൂലോഗര്‍ കുലുങ്ങിച്ചിരിച്ചു. കുറുമാനും ചിരിച്ചു. ഞാനും ചിരിച്ചു.
സാന്‍ഡ് വിച്ചും പേസ്ട്രിയും കണ്ടപ്പോള്‍ എന്‍റെ വായില്‍ക്കിടന്ന് ഐ.എന്‍.എസ്. വിക്രാന്ത് ഹോണടിച്ചു. നേരെ അങ്ങോട്ടുപാഞ്ഞു.
അവിടെ ഒരു കൊച്ചുപയ്യന്‍സ്. വള്ളിനിക്കറുപോലത്തെ പാന്‍റ്സും ഷര്‍ട്ടുമിട്ട് നില്‍ക്കുന്നു. നല്ല മുഖപരിചയം. നേരെ നോക്കിയൊന്നു കണ്ണുരുട്ടിക്കാണിച്ചു.
അവനൊറ്റക്കരച്ചില്‍. പേടിച്ചുപോയി പാവം.
ഞാന്‍ കുടുങ്ങി. പയ്യന്‍റെ കരച്ചില്‍ നിര്‍ത്തിയില്ലേല്‍ എല്ലാരുംകൂടി എന്നെ എടുത്തിട്ടു ചവിട്ടും.
മോനെ കരച്ചില്‍ നിര്‍ത്തെടാ.. ഞാന്‍ വെറുതെ .. നീയെന്തിനാ അതിനു കരയുന്നത്?
എനിച്ചു പേടിയാ...ചേട്ടനെന്തിനാ പേടിപ്പിച്ചത്?
ചുമ്മാ പേടിപ്പിച്ചതല്ലേടാ.. നീ കരച്ചില്‍ നിര്‍ത്ത്. ഞാന്‍ താഴെപ്പോയി കോലുമുട്ടായി മേടിച്ചുതരാം.
പയ്യന്‍സ് കരച്ചില്‍നിര്‍ത്തി. സമാധാനമായി.
എന്നാ മോന്‍റെ പേര്?
ശ്രീനി..!!
ഹെന്നതാ?!!!
പച്ചാളം ശ്രീനി!!!
മൊത്തം പ്രതീക്ഷകള്‍ പാളം തെറ്റിക്കൊണ്ടിരുന്നു.
എലിപ്പെട്ടിക്കകത്തു മുഖം വച്ചു കൊടുത്തു വെട്ടിയെടുത്ത താടിയുമായി ഒരാള്‍ വന്നു. നേരിട്ടു പരിചയപ്പെട്ടു. - ഞാന്‍ പരാജിതന്‍.
ഞാന്‍ തോറ്റുപോയി.
തൊട്ടിപ്പുറത്ത് വേറൊരാള്‍. ഞാന്‍ നിക്ക്.
നിക്കറ്, സോറി നിക്കിനെ കണ്ടപ്പോള്‍ സന്തോഷം. പടത്തില്‍ കുപ്പിപ്പാലു കുടിക്കുന്ന ഒരു കൊച്ചിന്‍റെ പടവും ഇട്ടേച്ച് നിക്കുവാരുന്നല്ലേ നിക്കേ? നല്ല ഗ്ളാമറാണല്ലോ..
നിക്കിന്‍റെ പൊക്കം ഒറ്റയടിക്ക് ടപ്പേന്ന് ഒരടി കൂടി.
കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു വല്യ ബഹളം കേട്ടു. കയ്യില്‍ ചുവന്ന നിറത്തിലുള്ള കുരിശുമായി ഒരാള്‍ കയറിവന്നു.
ദേണ്ടേ ശശിച്ചേട്ടന്‍ വന്നേ.. പച്ചാളം തുള്ളിച്ചാടി.
ഉദയാ സൗണ്ട്സിലെ ശശിച്ചേട്ടന്‍... നമ്മുടെ സാന്‍ഡോസ്.
വന്നപാടെ സാന്‍ഡോസ് അവിടെയിരുന്ന കാപ്പി ഒരു കപ്പിലോട്ട് ഊറ്റി ഒറ്റവലിക്ക് അകത്താക്കി. ബാക്കിയുള്ളവരൊക്കെ കാപ്പി സിപ് ചെയ്തു കുടിക്കുമ്പോള്‍ സാന്‍ഡോസിന്‍റെ ശീലം ഇതായിരുന്നത്രേ.
റോസ് നിറമുള്ള ഷര്‍ട്ട് ഊരിയിട്ട് പകരം ഇളംപച്ച നിറമുള്ള ഷര്‍ട്ട് പോലത്തെ ഒരു സാധനവുമിട്ട് കുറുമാന്‍ വീണ്ടും വന്നു. വന്നപാടെ ഒരുകപ്പ് കാപ്പിയെടുത്തു കുടിച്ചു.
ബാക്കിയുള്ളവര്‍ക്കൊക്കെ അപ്പോഴേയ്ക്കും കാപ്പിയിലെ കഫീന്‍ തലയ്ക്കുപിടിച്ചു തുടങ്ങിയിരുന്നു.
ബൂലോഗസാഹിത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഓഡിറ്റോറിയത്തില്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ച നയിക്കുന്നതും ഫുള്‍ടൈം പ്രസംഗിക്കുന്നതും കയ്യടിക്കുന്നതുമെല്ലാം തഥാഗതന്‍ ഒറ്റയ്ക്ക്. സംഘഗാനം ഒറ്റയ്ക്കു പാടുന്ന പോലെ....
സജീവ് ഒരു ചാക്ക് കടലാസുമായി വന്നിരുന്ന് കാരിക്കേച്ചര്‍ വര തുടങ്ങിയിരുന്നു. വില്ലന്‍ ചിരിയുമായി വില്ലൂസ് അതിലെ സുന്ദരനായി പാറിപ്പറന്നു നടന്നു. ഇക്കാസ് അപ്പോളും സംഘാടനത്തിന്‍രെ തിരക്കിലായിരുന്നു.
ഓഡിറ്റോറിയത്തിന്‍റെ ഒരുകോണില്‍ നിലത്തുകുത്തിയിരുന്ന് ബെര്‍ളിക്കൊപ്പം കാപ്പി കുടിക്കുന്ന ഒരാളെക്കൂടി പരിചയപ്പെട്ടു. വിഷ്ണുപ്രസാദ്. ദൈവമേ ഈ ചെറിയ മനുഷ്യനായിരുന്നോ അത്???
മെലോഡിയസിനെ കണ്ടപ്പോള്‍ വിഷ്ണുപ്രസാദ് ചെറുതായിപ്പോയതിന്‍റെ വിഷമം തീര്‍ന്നു. അത്രയ്ക്കുണ്ട്. അതില്‍ ഒട്ടും അഹങ്കാരമില്ല. ശുദ്ധന്‍.
ഹോട്ടലുകാരെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് കൊണ്ടുവന്നുവച്ച കാപ്പി വേഗം തീര്‍ന്നു. അടുത്ത സെറ്റ് കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തെങ്കിലും പശുവിനെ കറക്കുന്ന സ്ഥലം അടച്ചുപോയതിനാല്‍ ഇനി കാപ്പി കിട്ടില്ല എന്ന് അറിയിപ്പു വന്നു.
കാപ്പി കുടിക്കു ശേഷം പാട്ടുകച്ചേരി തുടങ്ങി. പരാജിതന്‍ ത്യാഗരാജസ്വാമികളെ തോല്‍പിച്ചു പാടിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ആരൊക്കെയോ പാടി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പുല്ലുമേഞ്ഞു നടന്ന ഗോക്കള്‍ അതു കേട്ട് രായ്ക്കുരാമാനം ഗോശ്രീപാലം കടന്ന് ഓടിക്കളഞ്ഞു.
പരിപാടിക്കു കര്‍ട്ടന്‍ വീഴാന്‍ നേരമായി.
കുറുമാന്‍ അടുത്തേക്കുവന്നു.
തിരക്കായതുകൊണ്ടാ കെട്ടോ കാണാന്‍ പറ്റാതെ പോയത്. പോകുന്നതിനു മുന്‍പൊന്നു കാണണം. രണ്ടുപേര്‍ക്കും ഓരോ സാധനം തന്നു വിടാനുണ്ട്.
എനിക്കതു കേട്ടപ്പോള്‍ സന്തോഷമായി. ഗള്‍ഫില്‍നിന്നു വന്ന സ്ഥിതിക്ക് കുറുമാന്‍ എനിക്കും ബെര്‍ളിക്കും ഓരോ ഐഫോണ്‍ സമ്മാനിക്കാന്‍ പോകുന്നു. ആനിലയ്ക്ക് അങ്ങേരുടെ പുസ്തകത്തിന്‍റെ പത്തുകോപ്പികൂടി വാങ്ങിയേക്കാം. കക്ഷിക്കും നിരാശ വേണ്ട.
ബെര്‍ളിയോടും സംഗതി പറഞ്ഞു. അപ്രൂവ്ഡ്. പത്തുകോപ്പികള്‍ വച്ച് ആകെ ഇരുപതു കോപ്പികള്‍കൂടി ഓര്‍ഡര്‍ ചെയ്തു. മേടിച്ചു പൊതിഞ്ഞുകെട്ടി ഒരു ചാക്കിലാക്കി വച്ചശേഷം നേരെ കുറുമാന്‍റെ മുറിയിലേക്കു നടന്നു.
വാതിലില്‍ മുട്ടി.
യേസ് കമിന്‍.....
അകത്തേക്കു കടന്നു. കുറുമാന്‍ ഡ്രസ് മാറുകയാണ്.
കുറുമാനേ ഞങ്ങളാ... എന്താ കാണണമെന്നു പറഞ്ഞത്?
പ്രതീക്ഷയോടെ ഞാന്‍ ചോദ്യമെറിഞ്ഞു.
ദാ വരുന്നു.
അകത്തുനിന്നു തിളങ്ങുന്ന കഷണ്ടിത്തലുമായി കുറുമാന്‍ ഇറങ്ങിവന്നു.
എന്താ കാണണം എന്നു പറഞ്ഞത്? ഇരട്ടിയായ പ്രതീക്ഷയോടെ ബെര്‍ളി വീണ്ടും ചോദ്യമെറിഞ്ഞു.
കയ്യിലിരുന്ന കറുത്ത സാധനം എടുത്തു നിവര്‍ത്തിക്കൊണ്ട് കുറുമാന്‍ പറഞ്ഞു. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരു ഗിഫ്റ്റ് തരണമെന്ന് ഇന്നുച്ചയ്ക്കു വിചാരിച്ചതാ. അതങ്ങു തന്നേക്കാം.
അതും പറഞ്ഞിട്ട് കുറുമാന്‍ സാഹിബ് കയ്യിലിരുന്ന കറുത്ത സാധനമെടുത്ത് തലയില്‍ ധരിച്ചു. ഞാന്‍ ഞെട്ടിപ്പോയി. അതൊരു വിഗ് ആയിരുന്നു. വിഗ് വച്ച കുറുമാനെ കണ്ട ഞാനും ബെര്‍ളിയും വീണ്ടും ഞെട്ടി.
ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍നിന്നു തൊഴിച്ചിറക്കി വിട്ട മനുഷ്യന്‍ ദേണ്ടെ നില്‍ക്കുന്നു. കുറുമാന്‍??? വിഗ്?? തൊഴി??? ലൂസിക്കുട്ടി??? കെഎസ്ആര്‍ടിസി...?!!!!
ഇച്ചിരി സുന്ദരനായി പ്രകാശനത്തിനു വരാന്‍ നീയൊന്നും സമ്മതിക്കത്തില്ല അല്ലേടാ? നിന്‍റെ തൊഴികിട്ടി കിടന്നുപോയ ഞാന്‍ പിന്നെ ടാക്സി വിളിച്ചാ ഇവിടെയെത്തിയത്? അതുകൊണ്ടു നേരത്തെയെത്താന്‍ പറ്റി!!
പക്ഷേ അവിടെവച്ചുനിങ്ങള്‍ക്കു തരാന്‍ പറ്റാതെ പോയത് ഇവിടെ വച്ചെങ്കിലും തരാതിരിക്കാന്‍ പറ്റുമോ?
കുറുമാന്‍ ആയത്തില്‍ നല്ല ഏമത്തില്‍ കൈവീശിയടിച്ചു.
ആദ്യ അടി കിട്ടിയപ്പോളേ എന്‍റെ ബോധം പോയി.
പിന്നീട് എപ്പോളോ ബോധം തെളിഞ്ഞപ്പോള്‍ ഞാനും ബെര്‍ളിയും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്‍റെ ഒരുകോണില്‍ കൊതുകുകടിയേറ്റ് കിടക്കുകയായിരുന്നു.
Wednesday, August 08, 2007
ബാച്ചി കണ്ട കൊച്ചി (പുസ്തകപ്രകാശനം)
Labels:
കുറുമാന്‍,
നര്‍മം,
പുസ്തക പ്രകാശനം,
യൂറോപ്പ് സ്വപ്നങ്ങള്‍
Subscribe to:
Post Comments (Atom)
47 comments:
കുറുമാന്റെ പുസ്തക പ്രകാശനത്തിന് ഇങ്ങനെയൊരു റിപ്പോര്‍ട്ട് എഴുതണമെന്നു വിചാരിച്ചതല്ല. എഴുതാനിരുന്നപ്പോള്‍ മുതല്‍ എഴുതിത്തീര്‍ന്നപ്പോള്‍ വരെ എല്ലാം ഇങ്ങനെയായിപ്പോയി. വായിക്കുക.
ബെര്‍ളിക്കു നന്ദി. സ്പാര്‍ക്കിന്!!!
:)
വിവരണം അസ്സല്! നന്നായി ചിരിച്ചു :)
ഇനി സത്യം പറയ്, പ്രകാശനത്തിനു പോയിരുന്നോ? പടംസ് ആരെങ്കിലും പോസ്റ്റിയിട്ടുണ്ടെങ്കില്‍ അറിയിക്കുക.
ഹ..ഹ..കിടിലന്‍..കൊന്ന് കൊലവിളി നടത്തിയല്ലോ.....:)
ഞാന്‍ ബെര്‍ളിയുടെ സഹായം തേടി. ഞങ്ങളു രണ്ടുപേരുംകൂടി ഒരുവിധം സംഗതി അടച്ചു.
ബെര്‍ളി അയാളുടെ കോളറിനു പിടിച്ച് വണ്ടിയില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചു.
ഞാന്‍ ബെര്‍ളിയുടെ മറവില്‍പിന്നില്‍ക്കൂടി.
ഈ ബെര്‍ളിനെത്തന്ന്യല്ലെ ഞാനന്നു കണ്ടേ ആവോ.പച്ചാളംചെക്കന്‍റെ കുഞ്ഞ്യേട്ടന്‍ ചെക്കനാ അത് ന്നാ ഞാന്‍ വിചാരിച്ചെ.
ഹെന്‍റമ്മേ...ഇത് കണ്ടാ ലൂസിക്കുട്ടി പോലും ചിരിച്ചു പോവൂലൊ സുനീഷേ.
വിവരണം കലക്കി.
സുനീഷേ ഇത് കലക്കന്‍ റിപ്പോര്‍ട്ടായി പോയല്ലോ...
ഹ ഹ ഹ ഹ ഹൂ ഹ ഹ !
അളിയാ ജോറ്, അതിഷ്ടമായി. എല്ലാരേം പരിചയപ്പെട്ടു ല്ലേ?!! അപ്പോനേരത്തേ വന്ന തഥഗതനോ?
ബഹു രസം, പോട്ടം ഇട്ടേടോ..
പാവം കുറുമാന്‍ സാബ്! ഇതെന്നാ ഒരു അലക്കാരുന്നു!
കുറുമാന്റെ പുസ്തക റിലീസിനെക്കുറിച്ചൊരു പോസ്റ്റിടൂം എന്നു പറഞ്ഞപ്പോ അത് ഇതു പോലൊരു പാരയായിരിക്കും എന്നു കരുതീല..
കലക്കി മാഷെ...
:)
ഹഹഹ! സുനീഷേ..
തകര്‍ത്തു തരിപ്പണമാക്കിയല്ലാ?
ഇമ്മാതിരി കുരിശുകളെയൊക്കെ മീറ്റുമ്പോള്‍ ഇനി ശ്രദ്ധിക്കണമല്ലോ!!!
തകര്‍ത്തു സുനീഷെ.
ഏതായാലും താനെങ്കിലും നല്ലൊരു പ്രകാശനവിവരണം നല്‍കിയല്ലോ.
കുറുമാന്‍ വിഗ് വെച്ചു നടക്കുന്നത്, ഗള്‍ഫ്ഗേറ്റുകാരു ഓടിച്ചിട്ട് പിടിക്കാതിരിക്കാനാ..:)
ഈ പത്രക്കാര്‍ എന്നു പറയുന്നവര്‍ മൊത്തം നമ്പരാ..
ഈ രണ്ടു ടീമും കൂടെ ലിഫ്റ്റില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഒരു റബ്ബര്‍ പത്രത്തിന്റെ മണം അടിച്ചപ്പോളാ ഞാന്‍ ഹാളില്‍ നിന്നും പുറത്തു വന്നതു തന്നെ.
രണ്ടു പേരും എഴുതി അലക്കി പൊളിക്കാന്‍ മിടുക്കന്മാരാ. കാര്യത്തോടടുക്കുമ്പോഴാണ് കൊച്ചുങ്ങളുടെ ദയനീയ അവസ്ഥ പുറത്തു വരിക.
ബെര്‍ളി അര ഗ്ലാസ്സ് കൊക്കോ കോള കുടിക്കുന്നതിനിടയില്‍ ഭാര്യ പത്തു തവണ വിളിച്ചു. മദ്യപിക്കുന്നതു പോകട്ടെ കൊകോ കോള കുടിക്കാന്‍ പോലും ധൈര്യമില്ല
സുനീഷിന്റെ കാര്യം പറയുകയേ വേണ്ട.. എഴുത്ത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് കുറുമാനേയും ഇടിവാളെയും ഒക്കെ കടത്തി വെട്ടുന്ന കുടിയന്‍ ആയിരിക്കും എന്നാ.. ഹഹ ഞാന്‍ പറഞ്ഞു പറഞ്ഞ് നിര്‍ബന്ധിച്ച്,കളിയാക്കി,ചൊറിഞ്ഞ് ബുദ്ധിമുട്ടിച്ചപ്പോള്‍ ഒരു മുപ്പത് മില്ലി എടുത്ത് 200 മില്ലി വെള്ളം ചേര്‍ത്തതിന്റെ 25 മില്ലി കഴിച്ചു..എന്നിട്ട് ആരും കാണാതെ വാഷ് ബേസിനില്‍ കൊണ്ടൊഴിക്കുന്നത് 3 എണ്ണം അടിച്ച് അറ്റെന്‍ഷന്‍ ആയി നിന്നിരുന്ന പച്ചാളം നേരില്‍ കണ്ടു..
ഞങ്ങള്‍ വിരട്ടിയപ്പോള്‍ പറയുകയാണ് എവര്‍ രണ്ടും പാലായിലെ ഒരു കള്ളുഷാപ്പില്‍ നിന്നു മാത്രമേ കുടിക്കത്തൊള്ളുവത്രെ.. പാലാ അച്ചായന്മാരുടെ സകല ഇമേജും ഇവന്മാര്‍ രണ്ടും ചേര്‍ന്ന് കളഞ്ഞു കുളിച്ചു
വരാന്‍ പറ്റാത്തതിന്റെ വിഷമം വായിച്ചപ്പോള്‍ തീര്‍ന്നു.
ഇങ്ങനെയൊക്കെ ആയിരന്നല്ലേ പ്രകാശനം. ജീവസ്സുറ്റ വിവരണം.
കിടിലന്‍ യാത്രാ വിവരണം
എല്ലാം കണ്ട മാതിരി
പുലികളെല്ലാം കസറിയിട്ടുണ്ട്
ithu kalakki
മച്ചൂ, തകര്‍ത്തു വിവരണം, എന്നാലൂം വിഗ് വെപ്പിക്കേണ്ടിയിരുന്നില്ല :)
സുനീഷേ..കലക്കീടോ..വിവരണം ചിരിച്ചു മറിഞ്ഞു..!
അടിപൊളി...
ബാച്ചി കൊച്ചി കണ്ടു അപ്പോ ഇനി അച്ചിവേണ്ട എന്ന് നിശ്ചയം...
അലക്കിപ്പൊളിച്ചു സുനീഷേ, കലക്കന്‍ സാധനം. മീറ്റുകള്‍ പൂര്‍ണ്ണമാകുന്നത് ഇതുപോലെയുള്ള റിപ്പോര്‍ട്ടുകള്‍ ചേരുമ്പോഴാണ്. നന്ദി വിവരണത്തിന്.
ഹഹഹ
സുനീഷേ... തകതകര്‍പ്പന്‍ വിവരണം :)
ഇക്കാസിന്‍റെ ആ നഖം കടിച്ചുള്ള നിപ്പൊക്കെ ശരിക്കും കാണുന്നത് പോലെ തോന്നിപ്പിച്ചു...
കെ.എസ്.ആര്‍.ടി.സിയിലെ കുടവയറന്‍ കുറുമാനായിരിക്കുമെന്ന് ആദ്യം തോന്നി... പിന്നേ വണ്ടീന്ന് തള്ളിയിട്ടതോടെ അത് മറന്നു :)
ഹ ഹ.. കലക്കന്‍ റിപ്പോര്‍ട്ട്. എടമുട്ടം ശശിയെ കണ്ടു അല്ലേ? ഹ ഹ ഹ
ഹാ. ഹാ.. സുനീഷെ ഇതു കലക്കി.
പച്ചാളത്തെ കണ്ട കാര്യം വായിച്ച് ചിരിച്ചുപോയി.
“ഞങ്ങളു കഷ്ടപ്പെട്ട് അടച്ച സൈഡ് ഗ്ളാസ് ആ കാലമാന്‍ തുറന്നുവച്ചു കാറ്റുകൊള്ളുന്നു.“
ഇതേതു മാനാ .. കലമാനോ.. സല്‍മാനോ?
“തൊട്ടിപ്പുറത്ത് രണ്ടു കസേരയിലായി ഒരാളിരിക്കുന്നു.“
തൊട്ടിപ്പുറത്തിരിക്കുന്ന ആളിനെന്തിനാ രണ്ടു കസേര?
ബാച്ചികള്‍ കൊച്ചിയില്‍ പോയി ഒന്നും കിട്ടാതെ വന്നില്ലല്ലോ..
താങ്ക്സ് കുറു.
ഹഹോഹാഹീ... എന്റെമ്മോ.. വിഗ്ഗുള്ള കുറുമാനോ? ആലോയിക്കാന്‍ പോലും ആ തല മനസ്സില്‍ ഉടക്കുന്നില്ലാ!! കോള്ളാം സുനീഷ് തോമസ്സ് വിവരണം ബെസ്റ്റ്!
റിപ്പോര്‍ട്ട് കലക്കി.ചടങ്ങ് മിസ്സായതിന്റെ നഷ്ടം നികത്തി.
സ്വയമ്പന്‍ റിപ്പോര്‍ട്ടിംഗം..ബെര്‍ളിയും സുനീഷും കൂടി കൊടവയറിനിട്ടടി പറ്റിച്ചെന്നു കേട്ടപ്പോളെ നിരീച്ചു,താഴെ സുനീഷിന്റെ വാറ്റ് പരിപാടി കാണുമെന്ന്..:)
സാന്‍ഡോസും പരാജിതനും ഒക്കെ എത്തീയിട്ട് ഒരു പടമെങ്കിലുമിട്ടോന്നു നോക്കിയേ..എന്തിയേ കൊച്ചിയിലെ ഫോട്ടംബുലികളെല്ലാം ,എല്ലാര്‍ഡേം പടമിട്ടോരു സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടിംഗ് കൂടി ആവാര്‍ന്നു..!
സുനീഷേട്ടാ...
തകര്‍പ്പന്‍ പോസ്റ്റ്....ഒറ്റയാളെയും വെറുതെ വിട്ടില്യാല്ലേ?
:)
ചാത്തനേറ്: കലക്കി മോനേ ദിനേശ്.. തോമസ് ബ്രദേര്‍സിനെ മീറ്റിനു വിളിച്ചാല്‍ ഇങ്ങനെ നൂലാമാലകളുണ്ടല്ലേ?
ഇനി ആ “വാള്‍സ്ട്രീറ്റ്“ മീറ്റിനു വരണ്ട കാര്യം ഒന്നു പുനഃപരിശോധിക്കട്ടെ. :)
സുനീഷേ... ആ വര്‍ണ്ണനാപാടവം കേമം... ഉഗ്രന്‍ റിപ്പോര്‍ട്ട് :-)
ഹ ഹ സുനീഷ് ജീ..അലക്കി പൊളിച്ചൂട്ടാ..നല്ല അസ്സല്‍ വിവരണം..ഒന്നൂടെ അവിടെ പോയ പ്രതീതി. പിന്നെ ലെവന്മാര്‍ രണ്ടും കാപ്പി കുടി നിര്‍ത്തി വെച്ചിട്ട് നേരെ പോയത് കട്‌ലറ്റ്,സാന്‍ഡ്‌വിച്ച് മുതലായ സാധനങ്ങള്‍ തീര്‍ക്കാനായിരുന്നു. ഒരു കമ്പനിക്ക് ഞാനും ആ കൂട്ടത്തില്‍ കൂടി..
മച്ചു, ഇതും കലക്കി. സ്വയമ്പന്‍ റിപ്പോര്‍ട്ട്. എന്തായാലും കുറുമാന്‍ജിയുടെ കുടവയറിനും ചങ്കിനും ഇടക്കുള്ള ആ നാലെണ്ണം കൂടിപോയില്ലെ സുനീഷെ
കലക്കന്‍ വിവരണം !
ഹ ഹ ഹ ഹ..ഉഗ്രന്‍!!
പറഞത് പോലെ, വരാന്‍ പറ്റാത്തതിന്റെ വിഷമം വായിച്ചപ്പോള്‍ തീര്‍ന്നു..!!!
ഹഹഹ.. കിടു !!! അട്ടഹസിച്ചു ചിരിച്ചു. നല്ല വിവരണം. :)
നല്ല വിവരണം.
:-)
അല്ലേലും ഈ പത്രക്കാരിങ്ങനാ - വികാരജീവികള്‍....
നന്നായിട്ടുണ്ട് മാഷേ...
ഹഹഹ് സുനീഷേ വ്യത്തിഹത്തിയ കലര്‍ന്ന വിവരണം കലക്കി:)
അപ്പോള്‍ സാന്‍ഡോസിന്റെ പേര് ശശി എന്നാണോ. ട്രാവങ്കൂര്‍ രാജാവ് ശശി എന്ന പോലെ?
സ്വന്തം ലേഹഗാ,
നീ ഭയങ്കരനാന്ന്
എനിക്കു പണ്ടേ
അറിയാം.
എക്‌സ്‌ക്ലൂസിവാ ല്ലേ?
ഇതാണ്‍ വിവരണംന്ന് പറയുന്ന സാധനം!!
അടിപൊളി :)
സുനീഷേ, ഇപ്പോഴാ ഒന്നു വായിക്കാന് പറ്റിയത് .... ഞാന്‍ പറയാന്‍ വച്ചിരുന്ന കമന്റൊക്കെ ആരൊക്കെയോ പറഞ്ഞു തീര്‍ത്തു...
അലക്കുകള്‍ കലക്കി എന്നു പറയേണ്ടതില്ലല്ലോ.. അതോടൊപ്പം ഒന്നും ചോര്‍ന്നുപോകാതെ ഗംഭീരമായ ഒരു വിവരമം കൂടി തരാന്‍ കഴിഞ്ഞു എന്നത് നിങ്ങളുടെ വിജയമാണ്...
തകര്‍ത്തിരിക്കുന്നു !!! അര്‍മാദങ്ങള്‍ !!!
കലക്കി സുനീഷെ.
പിന്നേയ്, ഞാന്‍ കൃതജ്ഞത അല്ല കെട്ടോ, ആസംസയാ പറഞ്ഞെ, ആസംസ.
ഇക്കാസേ, കൈപിഴച്ചു. ശരിക്കും കൃതജ്ഞത പറയാന്‍ യോഗ്യനായ സംഘാടകനായിരുന്നല്ലോ നിങ്ങള്‍. അതുകൊണ്ട് അതങ്ങനെ കിടക്കട്ടെ...യേത്?!!
ബാച്ചിലേഴ്സ് ക്ളബിലെത്തി കുറുമാന്‍റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തു പിരിഞ്ഞ എല്ലാവര്‍ക്കും നന്ദി. അടുത്ത പ്രകാശനം എവിടെ നടന്നാലും അറിയിക്കണം- ഞമ്മളു റെഡി.
രജിസ്റ്റ്രാപ്പീസിനെക്കുറിച്ച് ....“അവള്‍ വീണ്ടും അഡ്വാന്‍സ് തന്നു. ഞാന്‍ മേടിച്ച് പോക്കറ്റിലിട്ടു”
മിടുക്കാ.
നര്‍മ്മം. നര്‍മ്മം.
തകര്‍ത്ത് ചുള്ളാ. തകര്‍ത്തു.
ക്ലൈമാക്സാ എനിക്കേറ്റോം ഇഷ്ടായേട്ടാ... ഞാന്‍ ബുഹഹഹഹാന്ന് ചിരിച്ച് പോയി.
:)))
സുനീഷേ.... കൂയ്... :-)
നല്ല ബ്ലണ്ടര്‍ഫുള്‍ വിവരണം...!
ചിരിപ്പിച്ചുകളഞ്ഞല്ലോ പഹയാ...!
ക്ലൈമാക്സ് അടിപൊളി. എനിക്കുറപ്പുണ്ട്, “ഇത് ഞാന്‍ ആദ്യമേ ഊഹിച്ചിരുന്നു“ എന്നൊന്നും പറഞ്ഞ് ആരും വരില്ല എന്ന്. വന്നാല്‍ ചട്ടുകം ചൂടാക്കി പണ്ട് നേഴ്‌സ് സൂചിവച്ച അവന്റെ ആ സ്ഥലത്ത് നോക്കി പിശീീീീ ന്ന് പൊള്ളിക്കും ഞാന്‍..
അടുത്ത ബുക്ക് പ്രകാശനം ആരുടെതാണാവോ!? ആരുടെതായാലും ഇതുപോലുള്ള വിവരണം പ്രതീക്ഷിക്കുന്നു.
ഹെന്റമ്മോ പോളപ്പന്‍ എഴുത്ത് ഇവിടെ അഭിപ്രായം പറയാന്‍ മാത്രം ഞാനാളല്ലാ....വായിച്ചു പഠിച്ചോളാമേ
അപ്പോൾ കുറുമാന്റെ പുസ്തകപ്രകാശന ചടങ്ങ് ഈ വിധത്തിൽ ഒക്കെയായിരുന്നു അല്ലേ.നന്നായി എഴുതിയിരിക്കുന്നു,
Post a Comment